Thursday, December 30, 2010

ബസ്സ് വരുന്നേ ബസ്സ്……


അങ്ങാടിയിലേക്കിറങ്ങാന്‍ പൊതുവേ മടി കാണിക്കുന്ന കൂട്ടത്തിലായിരുന്നു ചെറുപ്പത്തില്‍ ഞാന്‍. എന്നെ കണ്ട് കണ്ട് മടുക്കുമ്പോഴാണോന്നറിയില്ല ഉമ്മ പറയും നിനക്കാ വായനശാലയിലെങ്കിലും ഒന്നും പോയി കുറച്ച് നേരം പത്രങ്ങളൊക്കെ വായിച്ചു വന്നു കൂടെ എന്ന്. ചെറുവാടിയില്‍ ഗ്രാമീണ ഗ്രന്ഥാലയവും ദേശാഭിമാനി സ്ററഡി സര്‍ക്കിള്‍ വായനശാലയും ഒക്കെ അന്ന് സജീവമായിരുന്നു. അങ്ങിനെ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങി അങ്ങാടിയിലെത്തിയപ്പോഴാണ് അന്ന് നമ്മുടെ അങ്ങാടിയുടെ ലാന്‍ഡ് മാര്‍ക്കായിരുന്ന ഭീമാകാരനായ ചീനി മരത്തിന്റെ തഴെ വലിയൊരു ആള്‍ക്കൂട്ടം. അടുത്തു ചെന്ന് നോക്കിയപ്പോ കുട്ട്യാലി മാസ്ററര്‍ പ്രസംഗിക്കുന്നു. എപ്പോഴെങ്കിലും വളരെ ക്ളേശിച്ച് ഒരു ജീപ്പോ കടകളിലേക്ക് ചരക്ക് കൊണ്ടു വരുന്ന ലോറിയോ മാത്രം വാഹനമായി എത്താറുള്ള ചെറുവാടിയിലേക്ക് ബസ്സ് ഗാതാഗതം സാധ്യമാക്കാനുള്ള നാട്ടുകാരുടെ കൂട്ടായ ശ്രമത്തിന് തുടക്കമിടുകയാണ്. കുട്ട്യാലി മാസ്ററര്‍ അന്ന് പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ ചെവിയില്‍ മുഴങ്ങി നില്‍ക്കുന്നു. നാം എപ്പോഴെങ്കിലും കോഴിക്കോട്ടങ്ങാടിയില്‍ പോകുമ്പോ ബസ്സ് കയറാനെത്തുന്ന പാളയം ബസ് സ്ററാന്റിലുള്ള ബസ്സുകള്‍ക്കിടയില്‍ ചെറുവാടി ബോര്‍ഡ് വെച്ച ഒരു ബസ്…..എത്ര അഭിമാനകരമായ ഒരു നേട്ടമായിരിക്കും നാം അതിലൂടെ കൈവരിക്കുന്നത്. അതിനായി മുഴുവന്‍ നാട്ടുകാരും ഒന്നിച്ച് നിന്ന് ശ്രമദാനത്തിലൂടെ റോഡ് നിര്‍മ്മിക്കണം. ചെറുവാടി മുതല്‍ എരഞ്ഞിമാവ് വരെ. കയററവും ഇറക്കവുമായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡ് അത് നന്നാക്കിയെടുക്കലാണ് ലക്ഷ്യം. റോഡ് ഗതാഗത യോഗ്യമാണെങ്കില്‍ ബസ് ഇടാമെന്ന് കുന്നമംഗലത്തെ ബസ് ഉടമസ്ഥന്‍ കെ.പി ചോയിയും മററും അറിയിച്ചിട്ടുണ്ട്. അവിടെ കൂടിയ മുഴുവനാളുകളും ശ്രമദാന കമ്മററിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിറേറ ദിവസം വൈകുന്നേരം മുതല്‍ റോഡ് പണിയും തുടങ്ങി. മഴവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയ അങ്ങാടിയിലും ചുള്ളിക്കാപറമ്പിലും പടിഞ്ഞാറേകണ്ടി ഇറക്കത്തിലുമൊക്കെ ധാരാളം പണികള്‍. വൈകുന്നേരം വരെ പാടത്തും പറമ്പിലും ഓഫീസുകളിലും ജോലി ചെയ്ത മുഴുവനാളുകളും കൈക്കോട്ടും പിക്കാസും ഒക്കെ എടുത്ത് റോഡിലേക്കിറങ്ങി. വിചാരിച്ചതിലേറെ പുരോഗതിയായിരുന്നു റോഡ് പണിക്ക്. രണ്ട് തട്ടിലായി ചെറുവാടി അങ്ങാടിയുടെ നടുവിലുള്ള റോഡ് വീതി കൂട്ടല്‍ അല്‍പ്പം ബുദ്ധിമുട്ട് പിടിച്ച പണിയായിരുന്നു. നാട്ടിലെ പ്രമുഖ മരംവെട്ടുകാര്‍ ചേര്‍ന്ന് രാത്രി അങ്ങാടിയുടെ അലങ്കാരമായിരുന്ന ചീനിമരം മുറിച്ചു മാററി. ശ്രമദാനത്തിലെ ഏക ഫൌള്‍ കളി അതായിരുന്നു. മുറിച്ചിട്ട ചീനിത്തടി കുറേ കാലം അവിടെ തന്നെ കിടന്നിരുന്നു. ഒരു ദിവസം അങ്ങാടിയുടെ അന്നത്തെ മൊതലാളി ആയിരുന്ന സി.പി മുഹമ്മദും കൂട്ടുകാരും ചേര്‍ന്ന് പ്രതിഷേധ സൂചകമായി അതുരുട്ടി താഴെ പാടത്തെത്തിച്ചതും മറെറാരു കഥ. ശ്രമദാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു കട്ടന്‍ ചായയും കപ്പ പുഴുക്കും. അതും പലരുടേയും സംഭാവനയായിരുന്നു.

നാട്ടിലെ ലോഡിംഗ് തൊഴിലാളികളും കൂപ്പില്‍ പോകുന്നവരും ഒക്കെ ആയ കുറേ പേര്‍ റോഡ് പണിയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിരുന്നു. ഇങ്ങിനെയൊരു സഹകരം എന്റെ കൊച്ചു ഗ്രാമത്തില്‍ പിന്നീടൊരു കാര്യത്തിലും ഞാന്‍ കണ്ടിട്ടില്ലട്ടോ. നാടോടുമ്പോ എന്റെ ചെറുവാടിയും നെടുകേയും കുറുകേയും ഓടുകയാവാം അല്ലേ.

നടക്കല്‍ തോടിന് കുറുകെ പണിത പാലമാണ് ചെറുവാടിയുടെ ഇന്നത്തെ എല്ലാ പുരോഗതിയുടേയും അടിസ്ഥാനം. അത് കരാറെടുത്തിരുന്നത് പാറപ്പുറത്ത് കോയക്കുട്ടി കാക്കയാണ്. ഇന്നുള്ള പാലത്തിന് മുന്‍പ് അവിടെ മരത്തടി കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ പാലമായിരുന്നു. തോട്ടില്‍ വെള്ളം വററിയാല്‍ പിന്നെ അക്കരെ നിര്‍ത്തിയിടാറുള്ള ജീപ്പും ലോറിയുമൊക്കെ പതുക്കെ വയലില്‍ ഇറങ്ങി ഇക്കരെ വരും. നടക്കല്‍ ഒരു മരത്തിന്റെ പാലവും അതിന്റെ ഒരു ഭാഗത്തു കൂടെ പാടത്തിറങ്ങി വരുന്ന ജീപ്പും ഒക്കെ ഒന്ന് ഓര്‍ത്തു നോക്കൂ….പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പണിയും നല്ല രസമായിരുന്നു. കോയക്കുട്ടി കാക്കയുടെ ചവര്‍ലേററ് ലോറിയും (മുന്‍ ഭാഗത്ത് ലീവറിട്ടായിരുന്നു ഈ ലോറി സ്ററാര്‍ട്ട് ചെയ്തിരുന്നത്) അതിന്റെ കിളിയായിട്ട് പോയിരുന്ന തേനാങ്ങാപറമ്പില്‍ ഇബ്രാഹിം കാക്കയും പിന്നെ കൂളിമാട് നിന്നും മണ്ണ് കയററി വരുന്ന ലോറിയുടെ പുറകില്‍ ഒന്ന് കയറാനായി കൂടെ ഓടുന്ന ഞങ്ങള്‍ കുട്ടികളുടെ വെപ്രാളവും ഒക്കെ ഒരു ഫ്ളാഷ്ബാക്ക് ആയി മുന്നിലൂടെ മിന്നി വരുന്നു. ഇന്നത്തെ നമ്മുടെ അങ്ങാടിയുടെ ബഹളങ്ങള്‍ കാണുമ്പോ കാര്‍ബണ്‍ മോണോക്സൈഡ് ഈ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് കടത്തി വിടാതിരുന്ന ഓസോണ്‍ പാളിയായിരുന്നു നടക്കലെ ആ മരപ്പാലമെന്നും അതില്‍ ആദ്യ വിള്ളല്‍ വീഴ്ത്തിയത് കോയക്കുട്ടി കാക്കയുടെ പാലം പണിയായിരുന്നെന്നുമൊക്കെ തോന്നിപ്പോകും. എന്തെങ്കിലുമാകട്ടെ ഗ്രാമ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി നടക്കല്‍ പാലം മാറിയത് നാം അനുഭവിച്ചറിഞ്ഞു.

ശ്രമദാനത്തിലൂടെ ചെറുവാടി മുതല്‍ തേനേങ്ങാപറമ്പ്, പന്നിക്കോട് വഴി എരഞ്ഞിമാക്കല്‍ വരെ റോഡ് അത്യാവശ്യ ഗതാഗതത്തിനുള്ള സൌകര്യമൊരുക്കിയതും അതിലൂടെ ആദ്യമായി സി.ഡബ്ളിയു.എം.എസ് (കാലിക്കററ് വയനാട് മോട്ടോര്‍ സര്‍വ്വീസ്) കാരുടെ പച്ച നിറത്തിലുള്ള ബസ് ആടിയുലഞ്ഞ് കടന്നു വന്നതും രോമാഞ്ചമുണ്ടാക്കിയ കാഴ്ചകളായിരുന്നു. കുറച്ചു ദിവസമേ ആ സര്‍വ്വീസ് നല്ല നിലയില്‍ നടന്നുള്ളൂ. പിന്നെ കുറേ ദിവസം പന്നിക്കോട് വരെ ഓടി. മഴക്കാലം തുടങ്ങിയതോടെ അതും നിന്നു പോയി. പന്നിക്കോട്ടേക്ക് ഇ.എം.എസ് എടച്ചേരി മോട്ടോര്‍ സര്‍വ്വീസ് എന്ന പേരിലൊരു ബസ് കുന്നമംഗലത്തു നിന്നും സര്‍വ്വീസ് നടത്തിയിരുന്നു. അത് വന്നിരുന്ന വഴി അതിലെഴുതി വെച്ചത് പന്നിക്കോട്, മുക്കം ചീപ്പാംകുഴി വഴി എന്നായിരുന്നു. എവിടെയാണ് ചീപ്പാംകുഴി എന്നോ ആ സ്ഥലത്തിന് ഇന്ന് എന്ത് സംഭവിച്ചു എന്നോ എനിക്ക് ഇന്നും ഒരു പിടിയുമില്ല. പിന്നീട് കൊടിയത്തൂരിലേക്ക് നെല്ലിക്കാപറമ്പ് വഴി ഗിരിജ മോട്ടോര്‍ സര്‍വ്വീസ് വന്നു. കുറേശ്ശെയായി ചെറുവാടിയിലേക്കും കൊടിയത്തൂരിലേക്കും ബസ്സുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ബാക്കിയെല്ലാം വര്‍ത്തമാന ചരിതംഎനിങ്ങളത് കൂട്ടിച്ചേര്‍ക്കൂ. പെരിങ്ങളം, താജ് പിന്നെ പേരില്ലാത്ത മോനോന്റെ ബസ്സും നമ്മുടെ ഗ്രാമ പുരോഗതിക്ക് യന്ത്രത്തിന്റെ വേഗത നല്‍കി . പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടെ ബസ്സ് പാസ്സഞ്ചേര്‍സ് അസോസിയേഷന്‍ ഗ്രാമ കൂട്ടായ്മകളിലെ ഒരു വലിയ മാററമായിരുന്നു സത്യം…..

Tuesday, December 7, 2010

കാലുറുപ്പികക്ക് ഒരു വാരിയടി

കാലുറുപ്പിക തന്നെ അന്ന് വലിയൊരു എമൌണ്ടായിരുന്നു. പറയങ്ങാട്ടേയും കലങ്ങോട്ടേയും ഉത്സവപ്പറമ്പിലെ കുലുക്കി കുത്തില്‍ അടിക്കാവുന്ന വലിയ എമൌണ്ട്. നാലണയെന്നും പറയാം. നാലണന്റെ മത്തീന്ന് പറഞ്ഞാല്‍ ഒരു വലിയ കുടുംബത്തിന് തിന്ന് ആര്‍മാദിക്കാന്‍ മാത്രം ഉണ്ടാകുമായിരുന്നു. മത്തി (തെക്കന്‍ വായനക്കാരേ നിങ്ങള്‍ക്കറിയുന്ന ചാള തന്നെ ഈ സാധനം) ആണല്ലോ നമ്മുടെ ദേശീയ മത്സ്യം. വൈകുന്നേരം മത്തി വാങ്ങാത്ത വീടുകള്‍ കുറവായിരിക്കും. അഞ്ചു പൈസ മുതല്‍ തുടങ്ങും. മാക്സിമം നാലണക്ക്. വിരുന്നുകാര്‍ വന്നാല്‍ ചിലപ്പോ അത് എട്ടണ (അര ഉറുപ്പിക) വരെ പോകും. കണ്ടം മീനായിട്ട് കിട്ടണത് ഏറിപ്പോയാല്‍ തിരണ്ടിയോ ഏട്ടച്ചുള്ളിയോ ആണ്. ആരേയും പറഞ്ഞിട്ട് കാര്യമില്ല. അന്ന് അതേ അവിടെ ചെലവാകൂ. അതും വാങ്ങണതാരാ….കമ്പിനി പണിക്കാര്‍…..ഗ്വാളിയോര്‍ റയണ്‍സില്‍ നിന്നും ജനറല്‍ ഷിഫ്ററ് കഴിഞ്ഞു വരുന്നവര്‍ വാങ്ങിയാലായി. ബാക്കിയെല്ലാവര്‍ക്കും മത്തി തന്നെ എമ്പാടും മതി.

മീന്‍ കച്ചോടക്കാരിലെ അന്നത്തെ കുലപതി പെരുവയലുകാരനായ കാവുണ്ടത്തില്‍ മീനുമായി ക്യാററ് വാക്ക് നടത്തി വരുന്ന മീന്‍കാരന്‍ ആലിയാക്ക തന്നെ. പിന്നെ നമ്മുടെ നാട്ടുകാരന്‍ തന്നെ ആയ പോക്കാന്‍ മുഹമ്മദാക്ക ക്ഷമിക്കണം………അങ്ങിനെ പറഞ്ഞാലേ നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയൂ എന്നതോണ്ടാ……കാരയില്‍ പ. മുഹമ്മദ് എന്നാണ് അദ്ദേഹത്തിന്റെ ശാസ്ത്രനാമം. അതു കാണണമെങ്കില്‍ പഴയ രാമന്‍ കുട്ടി വൈദ്യരോ യു. ടി കാക്കയോ എഴുതി മടക്കി വെച്ച് ഇന്നാര്‍ക്കും വേണ്ടാത്ത ആ കുറിക്കല്യാണ ബുക്ക് തന്നെ പരതി നോക്കണം. പച്ചമീന്‍ കച്ചോടം ഇവരുടെ രണ്ടു പേരുടേയും കുത്തകയായിരുന്നെങ്കിലും നിരവധി മീന്‍ കൊട്ടകള്‍ ചുള്ളിക്കാപറമ്പിലും അങ്ങാടിയിലുമായി കാണാമായിരുന്നു. എല്ലാവരുടേയും പേരുകള്‍ മറന്നു പോയെങ്കിലും തേക്കിന്റെ ഇലയും മടക്കി പിടിച്ച് ഒന്നാ…ഒന്ന്..ഒന്ന്, രണ്ടാ…രണ്ട്..രണ്ട്...എന്ന് ഈണത്തില്‍ ചൊല്ലി അയിലയും മത്തിയും പലവകയും പെറുക്കിയിടുന്ന മീന്‍ കച്ചവടക്കാരുടെ എല്ലാം മുഖം വളരെ തെളിഞ്ഞ് കാണുന്നു. തടായില്‍ കോയാമാക്കയെ ഒരിക്കലും മറക്കാന്‍ പററില്ല. അടുത്ത കാലം വരെ നമ്മുടെ അങ്ങാടിയുടെ സ്പന്ദനങ്ങളില്‍ നിറഞ്ഞു നിന്ന കോയാമാക്ക കുറേക്കാലം സവാരിത്തോണിയിലും ജോലി ചെയ്തിട്ടുണ്ട്. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടേയും ചങ്ങാതിയായിരുന്ന കോയാമാക്ക അകാലത്തില്‍ നമ്മെ പിരിഞ്ഞു പോയി.

പഴംപറമ്പിലെ കാരയില്‍ ഫാമിലിയില്‍ നിന്നും കുറേപ്പേര്‍ മീന്‍ കച്ചവടക്കാരായുണ്ടായിരുന്നു. പഴംപറമ്പിലെ സഖാവ് കത്താലി കാക്കയും കുറേക്കാലം മീന്‍ കച്ചവടം ചെയ്തിരുന്നു. കാരയില്‍ കദിയാത്തയുടെ മറെറാരു മകനായ കോയക്കുട്ടി അടുത്ത കാലം വരെ എടവണ്ണപ്പാറയില്‍ നിന്നും തലച്ചുമടായി മീന്‍ കുട്ടയും തലയിലേന്തി കടവു കടന്ന് വരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോ എന്തു ചെയ്യുന്നു എന്നറിയില്ല. എന്തായാലും ചെറുവാടിയിലെ മീന്‍ മാര്‍ക്കറെറന്നോ മീന്‍ ചാപ്പയെന്നോ ഒക്കെ വിളിക്കാവുന്ന പള്ളിപ്പീടിക വൈകുന്നേരങ്ങളില്‍ സജീവമാക്കിയിരുന്ന പലരും ഇന്ന് കാലയവനികക്കുള്ളിലാണ്. പുളിക്കല്‍ അലവി കാക്ക, പിന്നെ പോലീസ് എന്നു വിളിക്കുന്ന ഒരാള്‍ ഇവരൊക്കെ വിട പറഞ്ഞു പോയി. ഇവരുടെയെല്ലാം കൈകളില്‍ നിന്നും അഞ്ച് പൈസക്കും പത്ത് പൈസക്കും കുററിപ്പാളയില്‍ വരെ മീന്‍ വാങ്ങിയത് മറക്കാത്ത ഓര്‍മ്മകളാണ്. കാലുറിപ്പികക്കാണെങ്കില്‍ വാരിയടിയാണ്. എണ്ണാനൊന്നും നില്‍ക്കാറില്ല.

ചെറുവാടിയിലേയും ചുള്ളിക്കാപറമ്പിലേയും മത്സ്യ വിപണിയില്‍ വെറൈററികള്‍ അയക്കോറയുടേയും ആകോലിയുടേയും ഒക്കെ രൂപത്തില്‍ വന്ന് നിറഞ്ഞെങ്കിലും പഴയ ആ സജീവത കെട്ടു പോയിരിക്കുന്നു. അക്കരെ ആലുങ്ങലെ കീരനും ഇക്കരെ പൊററമ്മലെ അബ്ദുറഹ്മാനും ഗ്ളാൌസൊക്കെ ഇട്ട് മീന്‍ പെറുക്കി കീസിലിടുന്നത് കണ്ടപ്പോ പഴയ മീന്‍ മാര്‍ക്കററിലെ പ്രതാപ കാലം ഓര്‍ത്തു പോയതാണീ കുറിപ്പ്. പെരുവയലില്‍ നിന്നു വരുന്ന ആലിയാക്ക മീന്‍ കച്ചോടത്തിന്റെ പുറമെ മാങ്ങക്കാലമായാല്‍ ചെറുവാടിയിലേയും പരിസരങ്ങളിലേയും എല്ലാ മാവും വിളിച്ചെടുക്കും. അവരുടെ മാങ്ങ പറിക്കലും ഏറെ കൌതുകകരമായിരുന്നു. തോട്ടിയും മാലും കയറും ഉപയോഗിച്ച് മാങ്ങ പറിച്ച് കുട്ടകളില്‍ നിറച്ച് കൊണ്ടു പോകുന്നത് ആദ്യാവസാനം നോക്കിയിരിക്കുന്നത് ഞങ്ങളുടെയൊക്കെ ഹോബി മാത്രമായിരുന്നില്ല. തോട്ടിയുടെ അഗ്രത്തിലുള്ള കൊട്ടയില്‍ നിന്നും മാങ്ങ നിലത്തേക്ക് വീണാല്‍ പിന്നെ അവര്‍ എടുക്കില്ല. അത് ഞങ്ങള്‍ക്കുള്ളതായിരിക്കും. അത് പെറുക്കാനുള്ള മത്സരം കൂടിയായിരിക്കും അവിടെ. എവിടേയും അങ്ങിനെ റിസ്ക് എടുത്ത് പറിക്കേണ്ട മാവുകളില്ല. എല്ലാം മുറിച്ച് മാമ്പഴക്കാലത്തിന് ചിതയൊരുക്കി. നമ്മുടെ നല്ല കാലത്തിനും….

Thursday, October 28, 2010

കുരുവിക്കുഞ്ഞനും ബാന്റുമേളവും

നാട്ടാരേ എന്ന് നീട്ടിയൊരു വിളി.. മറുപടിയില്ല..പിന്നെ മൈക്കിലൂടെ നാട്ടാരേ…കൂയ്….എന്നൊരു ആര്‍പ്പായിരുന്നൂന്ന്. പറയുന്നത് ആരാ….. വിമത ലീഗിന്റെ നേതാവ് എം.എ അബ്ദുറഹ്മാന്‍ മാഷ്…..ആരെ പററിയാ പറയുന്നത്. മഠത്തില്‍ മുഹമ്മദ് ഹാജിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കുടിയിറക്കി ഭരണ ലീഗുകാര്‍ (ഔദ്യോഗിക ലീഗ്) സ്ഥാപിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ബിനാമി ഭരണസമിതിയിലെ നോമിനേററഡ് പ്രസിഡണ്ട് നമ്മുടെ സാക്ഷാല്‍ ഇമ്പച്ചിവെള്ളനെപ്പററി. കൊളക്കാടന്‍ മമ്മദാക്കയുടെ നോമിനിയാണ് ഇമ്പിച്ചിവെള്ളന്‍ എന്നാണ് അന്ന് കേട്ടിരുന്നത്. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയായിരുന്ന ഞാനും എന്റെ ക്ളാസ്മേററായിരുന്ന ഇന്നത്തെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ നാസറും സി.ടി ഗഫൂറും ഒക്കെ നടന്നു വരുമ്പോ കോട്ടമ്മലെ പഞ്ചായത്ത് കിണറിന്റെ സൈഡില്‍ പ്രസ്തുത പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം. ആ യോഗത്തിലാണ് നാട്ടാരേ കൂയ് എന്ന് ഇമ്പിച്ചിവെള്ളന്‍ പറഞ്ഞതായി മാഷ് തമാശ രൂപേണ പറഞ്ഞതെന്ന് മാഷുടെ കൂടെ സൌത്ത് കൊടിയത്തൂര്‍ യു.പി സ്കൂളില്‍ ടീച്ചറായിരുന്ന ഉമ്മ പറഞ്ഞു കേട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ നോമിനേററഡ് ഭരണസമിതിയില്‍ ഉമ്മയും മെംബറായിരുന്നു. അത് അധിക കാലം നീണ്ടു നിന്നില്ല. ഇമ്പിച്ചിവെള്ളനെ മാററി ടി.ടി അഹമ്മദ് സാഹിബ് പ്രസിഡണ്ടായി. ടി.ടി കാക്ക ഞങ്ങള്‍ ചെറുവാടിയില്‍ നടത്തിയിരുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരു ഫുട്ബോള്‍ വാങ്ങാന്‍ 35 രൂപ പാസ്സാക്കി തന്നതും ഞാനും കുററിക്കാട്ടുമ്മലെ മജീദും അത് വാങ്ങാനായി നാലഞ്ചു തവണ പഞ്ചായത്ത് ഓഫീസിലും മൂപ്പരുടെ വീട്ടീലും ഒക്കെ കയറിയിറങ്ങിയതും ഓര്‍മ്മയുണ്ട്.

ചില സാധനങ്ങള്‍ക്ക് ചില പ്രത്യേക ബ്രാന്റുകളുണ്ടല്ലോ. ടൂത്ത്പേസററ് കോള്‍ഗേററും സിഗരററ് സിസ്സേഴ്സും ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും ഒക്കെ പോലെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ അത് മഠത്തില്‍ മുഹമ്മദാജി തന്നെ ആയിരുന്നു. എത്ര കാലാ അതങ്ങനെ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു പ്രസിഡണ്ടിന്റെ ലുക്കും ഉണ്ടായിരുന്നു. ഇന്ന് ചെറിയ ചെറിയ പയ്യന്‍മാരല്ലേ പ്രസിഡണ്ട്….പോരാത്തത് അധികവും മഹിളാ മണികളും.

ബാന്റും പന്തം കൊളുത്തി പ്രകടനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനെന്ത് പൊലിമ. കുറേ വണ്ടികളും ഫ്ളക്സ് ബോര്‍ഡും ഒന്നും കാര്യമില്ല. പ്രചരണത്തിന്റെ അവസാന ദിവസം രാവിലെ രണ്ട് മുട്ടാണ് കോഴിക്കോട് നിന്നും വരുന്ന ബാന്റുകാര്. ഏതു പാര്‍ട്ടിക്കാണെന്ന് വെച്ചാല്‍ അവരുടെ യൂണിഫോമും ഇട്ട് ചുള്ളിക്കാപറമ്പില്‍ നിന്നേ തുടങ്ങും മുട്ട്. ഞങ്ങള്‍ കുട്ടികള്‍ ഏത് കോത്താഴത്താണേലും നിമിഷം കൊണ്ട് ബാന്റ്മേളക്കാരുടെ ചുററുമെത്തും. പറയങ്ങാട്ട് മുഹമ്മദ് ഹാജിയും മോയന്‍ കൊളക്കാടനും തമ്മില്‍ പഴയ അഞ്ചാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് യുദ്ധമാണ് ഞാന്‍ നാട്ടിലിരുന്ന് ആസ്വദിച്ച ഒന്ന്. എന്നാല്‍ അതിനേക്കാളൊക്കെ രസകരമായിരുന്നു പോലും പിന്നീട് കെ.പി.യു അലിയും മോയനും തമ്മില്‍ നടന്ന സൌഹൃദ മത്സരം. കടുമണി വിട്ടു കൊടുക്കാന്‍ രണ്ടു പേരും തെയ്യാറായില്ല. രണ്ട് മുന്നണി തമ്മിലുള്ള മത്സരം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറി. മോയന്റെ വിജയാഘോഷങ്ങളൊക്കെ റിയാദില്‍ നിന്നോണ്ട് ആണ് ആസ്വദിച്ചത്.

കുരുവിക്കുഞ്ഞനെ ഓര്‍ക്കാത്തവരുണ്ടാകില്ല. പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ച് കൂരുവിക്കുഞ്ഞനായ കുഞ്ഞന്‍. നമ്മുടെ അക്കരപറമ്പിലെ കീരന്‍. ക്വീന്റല്‍ ചാക്ക് തലയിലെടുക്കുന്ന അപൂര്‍വ്വ വ്യക്തികളിലൊരാള്‍. കീരനും മത്സരിച്ചു പണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി. ഇത്തനായി ഒരു നല്ല പഞ്ചായത്ത് മെംബറായിരുന്നു. വളരെ ആക്ടീവായ എന്നാല്‍ ബഹളങ്ങളൊന്നുമില്ലാത്തെ മൂന്നാം വാര്‍ഡില്‍ നിന്നുള്ള മെംബര്‍. പൊററമ്മലെ മറിയോമാത്തയെ (പി.കെ മറിയം) എങ്ങിനെ മറക്കും. ഒരു വിപ്ളവം തന്നെ സൃഷ്ടിച്ച എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പഞ്ചായത്ത് മെംബര്‍. ചെറുവാടിക്കാര്‍ വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക. എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്ന് നാടിന് വേണ്ടി പ്രവര്‍ത്തിച്ച ആത്മാര്‍ത്ഥയുള്ള ഒരു പഞ്ചായത്ത് മെംബര്‍. സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള പരിപാടിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ച അവരുടെ കൂടെ മാസ്ററര്‍ ട്രെയിനിയായും, റിസോഴ്സ് പേഴ്സണായും പിന്നെ പഞ്ചായത്ത് സാക്ഷരതാ സമിതി വൈസ് ചെയര്‍മാനായും ഒക്കെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതു പോലെ തന്നെ പി.എന്‍ പണിക്കര്‍ സാറിന്റെ കൂടെ കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തന്നതും മറിയോമാത്തയാണ്. ശങ്കരന്‍ വൈദ്യര്‍ ഏറെ ആത്മാര്‍ത്ഥമായി വാര്‍ഡ് നോക്കിയ ഒരു മെംബറായിരുന്നു. തന്റെ വാര്‍ഡിന്റെ പരിധിക്കപ്പുറത്തേക്ക് പശുക്കളെ തീററാന്‍ പോകുമ്പോഴും വൈദ്യരുടെ ശ്രദ്ധ മുഴുവന്‍ തന്റെ വാര്‍ഡില്‍ തന്നെയായിരിക്കും. കെ.വി വളരെ ജന സമ്മതനായ ഒരു മെംബറും പ്രസിഡണ്ടും ഒക്കെയായിരുന്നു. ആരും എവിടേയും എപ്പോള്‍ വിളിച്ചാലും കെ.വി ഓടിയെത്തും. ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓണം കേറാമൂലയായി കിടന്നിരുന്ന പഴംപറമ്പിനു വേണ്ടിയെല്ലാം ചെയ്തിട്ടുള്ള കെ.വി ചെയ്യേണ്ടിയിരുന്നില്ലാത്ത ഒരു ഏര്‍പ്പാടാണ് ആ ദാറുല്‍ ഹസ്സനാത്ത് യതീംഖാനയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. അബ്ദുല്‍ അസീസ് ഫൈസി മദ്രസ്സത്തുല്‍ ബനാത്തും കെ.പി.യു അലി മില്ലത്ത് മഹലില്‍ കുറേ ഇന്‍സ്ററിററ്യൂട്ടുകളും ഒക്കെ തുടങ്ങിയാല്‍ പിന്നെ നമ്മളും തുടങ്ങാതെ ഗത്യന്തരമുണ്ടോ….

മഠത്തില്‍ മുഹമ്മദാജി ബ്രാന്റട് പ്രസിഡണ്ട് ഒക്കെ ആയിക്കോട്ടെ എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പ്രസിഡണ്ടായിരുന്നു കെ.പി.യു അലി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ഒരു ചാനല്‍ ഉണ്ടാക്കിയത് അലി തന്നെയാണ്. ചില പണികളൊക്കെ അവിടേയും ഇവിടേയുമായി ഒപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞാലും പഞ്ചായത്താപ്പീസിന് പഞ്ചായാപ്പീസിന്റെ ഒരു ഗെററപ്പ് ഉണ്ടാക്കിയത് അലിയായിരുന്നു. ചെറുവാടിയില്‍ ഏറെ പുകഴ് പെററ ഒരു ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഞങ്ങള്‍ നടത്തിയിരുന്നു. അതിന് പഞ്ചായത്ത് വക റോളിംഗ് ട്രോഫി നല്‍കിയത് അലിയായിരുന്നു. കൂടാതെ സാമ്പത്തികമായ എന്തെങ്കിലും സഹായം വേണം ക്ളബ്ബിന് എന്ന് പറഞ്ഞപ്പോ അലി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. “വെറുതേ സാമ്പത്തിക സഹായം തരാനൊന്നും കഴിയൂല. നിങ്ങള്‍ ക്ളബ്ബിന്റെ മെംബര്‍മാരെല്ലാം കൂടി ചേര്‍ന്ന് ചുള്ളിക്കാപറമ്പില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള റോഡിലെ കുണ്ടും കുഴിയുമൊക്കെ ഒന്ന് മണ്ണിട്ട് ഫില്‍ ചെയ്താല്‍ 200 രൂപ ഞാന്‍ പാസ്സാക്കി തരാം” എന്ന്. 200 വലിയൊരു തുകയാണന്ന്. ഇന്നാണെങ്കില്‍ ഒരു ഹാഫ് അല്‍ ഫഹം വാങ്ങാന്‍ തികയില്ല അല്ലേ. ഞാനും കുറുവാടുങ്ങല്‍ അപ്പുട്ടിയും പാറപ്പുറത്ത് യൂസുഫും കമ്മുക്കുട്ടിയും പാറപ്പുറത്ത് സലീമും നെച്ചിക്കാട്ട് ജമാലും അങ്ങിനെ കുറേ ആളുകള്‍ ചേര്‍ന്ന് ഒററ ദിവസത്തെ ശ്രമദാനം. കൊട്ടയും കൈക്കോട്ടും ശവലും ഒക്കെയായി വമ്പിച്ച പരിപാടി. പിറേറന്ന് പഞ്ചായത്തോഫീസില്‍ പോയി പൈസയും വാങ്ങി.

കണ്ണന്‍ ചെറുവാടി ഒരു പഞ്ചായത്ത് മെംബറെങ്കിലും ഇതിനകം ആകേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കഴിവുള്ള ഒരു പ്രവര്‍ത്തകനാണ് കണ്ണന്‍. എവിടെയാണ് കുഴപ്പം പററിയത് എന്നറിയില്ല. എല്ലാവരും പറയുന്ന പോലെ അവന്റെ കയ്യിലിരിപ്പു കൊണ്ട് എന്ന് തന്നെ പറഞ്ഞ് നിര്‍ത്താം അല്ലേ.

എന്റെ ഉമ്മയും ഒരു തവണ മത്സരിച്ചു ജയിച്ചു. അന്ന് വാസ്തവത്തില്‍ ഞാന്‍ ഉമ്മയുടെ എതിര്‍ ചേരിയിലായിരുന്നു. ഉമ്മയുടെ വാര്‍ഡില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പോയില്ല. ഉമ്മ ആത്മാര്‍ത്ഥതയുള്ള ഒരു പഞ്ചായത്ത് മെംബറായിരുന്നു എന്ന് തോന്നുന്നു. വാര്‍ഡിന് വേണ്ടി രാവും പകലും ഓടി നടന്നു. കണ്ടത് വിളിച്ചു പറയാന്‍ ആരേയും കൂസാത്ത ഉമ്മയുടെ സ്വഭാവം പാര്‍ട്ടിക്ക് അത്രക്കങ്ങട്ട് ഇഷ്ടായില്ലാന്ന് തോന്നുന്നു. ഉമ്മ പതുക്കെ പാര്‍ട്ടിയില്‍ നിന്നും ഉള്‍വലിഞ്ഞു. രമേശ് ബാബു എന്റെ അടുത്ത ഒരു കൂട്ടുകാരനായിരുന്നു. ഞങ്ങള്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട് ഒന്നിച്ച്. എന്റെ ട്യൂഷന്‍ മാസ്റററായിരുന്നു കുറേ കാലം. പക്ഷേ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണ കാലയളവ് നാട്ടിലിരുന്ന് ആസ്വദിക്കാന്‍ എനിക്കായിട്ടില്ല. ഉയരത്തിലെത്തേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് രമേശ്. സ്വന്തം കഴിവുകളും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രം പടവുകള്‍ കയറിയ രാഷ്ട്രീയക്കാരന്‍.

പറയാന്‍ ഒരു പാട് പഞ്ചായത്ത് കഥകള്‍ ഉണ്ട്. എന്റെ ബ്ളോഗ് നീണ്ടു പോകുന്നതിനെപ്പററി അല്ലെങ്കില്‍ തന്നെ പരാതിയാണ്. ചുരുക്കാന്‍ പററാത്തതോണ്ടല്ലേ. ഒരുപാട് ഇലക്ഷന്‍ വിശേഷങ്ങള്‍ ഇനിയും പൂശാനുണ്ടായിരുന്നു. നോക്കട്ടെ ഒരു എപ്പിസോഡിനു കൂടി വകുപ്പുണ്ടോന്ന്…..കുറച്ച് കഥകളൊക്കെ ഇതില്‍ കൂട്ടിച്ചേര്‍ക്കൂ….

Thursday, October 21, 2010

പേരു മാററത്തിന് പിന്നില്‍...

കുറേ മുന്‍പേ ഇട്ട പേരാണ് എന്റെ ബ്ളോഗിന് പിത്തനങ്ങാടീന്റെ പോരിശാന്ന്. മുന്‍പെന്ന് വെച്ചാല്‍ ബ്ളോഗ് എഴുതി പബ്ളിഷ് ചെയ്യുന്നതിനും എത്രയോ മുന്‍പ്. നാലാളുകള്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോ പല വിധ സംശയങ്ങളായി. നാട്ടാരുടെ സംശയങ്ങള്‍ എന്റേതു കൂടി ആയപ്പഴാണ് അതങ്ങട്ട് മാററാന്ന് വെച്ചത്.

പുതിയ തലമുറയിലെ ഒരു വില്ലന്‍ ഒരിക്കല്‍ ചോദിച്ചു….ഷക്കീബ്ക്ക എന്തിനാ നമ്മളെ ചെറുവാടിനെ നിങ്ങള് പിത്തനങ്ങാടീന്ന് വിളിക്കണത്ന്ന്. എന്താ അവനോട് പറയാ…ശരിയായ കഥയെന്താണെന്ന് എനിക്കും അറിയില്ല. അങ്ങിനെ ആയിരുന്നു പോലും ഒരു കാലത്ത് നമ്മടെ ചെറുവാടി. ഈങ്ങല്ലീരിക്കാരും കടണ്ടത്ത്ക്കാരും പറഞ്ഞ് നടക്ക്ണ ഒരു പുരാതി ആണെന്നും കേട്ടിട്ടുണ്ട്. എങ്കില്‍ പിന്നെ അസ്സല്‍ ചെറുവാടിക്കാരനെന്ന് ഹുങ്ക് നടിക്കണ ഞാനും എന്തിനാ അതു തന്നെ വിളിക്കണത് എന്ന തോന്നല്‍ എനിക്ക്.

കുറോടിക്കുന്നിന്റെ അപ്പറത്ത്ക്ക് പോയാ അബട പിത്തന്യാണ്ന്നാ ഈങ്ങല്ലീരിക്കാര് പറഞ്ഞിരുന്നത് പോലും. അതോണ്ട് ആ അങ്ങാടിക്കവര് പിത്തനങ്ങാടീന്ന് ഓമനപ്പേരിട്ടു. ചെറുവാടിന്റെ ഉസാറില് കിബ്റ് തോന്ന്യവരൊക്കെ അത് ഏററ് പാടീന്നും ആണ് കാരണമ്മാര് പറേണത്. പൊറത്ത്ള്ളോലല്ല..ചെറുവാടിള്ള കാരണമ്മാര്.

കുറേയൊക്കെ ഫിത്തന അബ്ടേയും ഇബിടേയും ഒക്കെ ആയി ഉണ്ടായിട്ട്ണ്ടാകും…എന്നു വെച്ച് ഓള്‍ സെയിലായിട്ട് അതങ്ങട്ട് ചാര്‍ത്തണോന്നാണ് കാരണോമ്മാരെ മറു ചോദ്യം. എന്തായാലും ആളുകളുടെ ചോദ്യം ബാറായപ്പോ ഞാന്‍ പേര് തന്നെ അങ്ങട്ട് മാററി. ചെറുവാടിപ്പെരുമാന്നാക്കി. രണ്ടൂന്ന് പേര് മാററി ഒററപ്പേരല്ലേ നല്ലത്ന്ന് എന്റെ പട്ടാമ്പിക്കാരന്‍ ദോസ്തും ചോദിച്ചു. എന്നാ അതും ആയിക്കോട്ടെ.

കൂട്ടത്തില്‍ പറയട്ടെ..റിയാദിന്റെ അടുത്തായിട്ട് മുക്കത്തുകാരി ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ തന്റെ ബാപ്പാന്റേയും ഉമ്മാന്റേയും കൂടെ ഇവടെ താമസാണ്. പ്ളസ് ടു കഴിഞ്ഞ് നാട്ടില്‍ പഠിക്കാന്‍ പോകാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോ ഫേസ് ബുക്കില് എനിക്കൊരും ഫ്രണ്ട് റിക്വസ്ററ്. അവളുടെ തന്നെ. പെണ്ണായതോണ്ട് പെട്ടെന്ന് ഞാനങ്ങട്ട് അക്സപ്ററും ചെയ്ത്. ഒരു ദിവസം ഉച്ചക്ക് അവള് ബാപ്പാനെ കാണാതെ കംപ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കെടുത്തപ്പോ ഞാനുമുണ്ട് പച്ച കത്തി കെടക്ക്ണ്. അവള് ഹായ് പറഞ്ഞു. ഞാനും വിട്ടില്ല. ഡബ്ള്‍ ഹായ് പറഞ്ഞു. ഇടക്ക് ബേക്കോട്ട് ഞമ്മളെ വൈഫ് കാണുന്നുണ്ടോന്നും നോക്ക്ണ്ണ്ട്. കുറച്ച് നേരം കാര്യങ്ങളൊക്കെ പറഞ്ഞ് ഒററടിക്ക് ഓളെ ഒരു പറച്ചില്…..കൊളക്കാടന്‍മാരെ എനിക്ക് ബല്യ പേട്യാണ്ന്ന്. എന്താ കാര്യംന്ന് ചോദിച്ചപ്പോ ഓള് പറയ്യാണ് പത്രത്തില് സ്ഥിരമായിട്ട് കൊളക്കാടന്‍മാരെ പററി വരാറുണ്ടെന്നും ഓല് ആളെ കൊല്ലുന്നവരും സ്ത്രീ പീഡനക്കാരുമാണെന്നും. മൊത്തം മാര്‍ക്കും പോയില്ലേ...ഇനിയിപ്പോ ഞാന്‍ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കാ…പലതും പറഞ്ഞു നോക്കി. അല്‍പ്പം ആശ്വാസം നല്‍കാനെന്നോണം അവള്‍ പറഞ്ഞു നിങ്ങളെ പററി ഞാന്‍ പഠിച്ചോണ്ടിരിക്കാണ്. എന്റെ ഉപ്പക്കൊക്കെ കുറേ കൊളക്കാടന്‍ ദോസ്തുകളുണ്ട്. എല്ലാ കൊളക്കാടന്‍മാരും ഒരു പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല...എന്നൊക്കെ.

പിത്തനങ്ങാടി പോലെ ജനങ്ങള്‍ക്കിടയില്‍ കൊളക്കാടന്‍മാരും ഒരു ഭീകര ജീവിയായി രൂപം കൊണ്ട് കിടക്കുന്നു. ഇതൊക്കെയൊന്ന് മാററിയെടുക്കാന്‍ കാലമായിരിക്കുന്നു എന്ന് തോന്നുന്നില്ലേ. നന്‍മ ചെയ്തു കൊണ്ട് തന്നെ സമൂഹത്തില്‍ മേല്‍ക്കൈ നേടാന്‍ പഴയ കാല കാരണവന്‍മാര്‍ക്ക് സാധിച്ചിരുന്നു. ആ പേര് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണോ ജനങ്ങള്‍ക്ക് മുഷിപ്പ് തോന്നിയത്. സമയം വൈകിയില്ല. മാററിയെടുക്കാം നമുക്ക് കറ പുരണ്ട അഭിപ്രായങ്ങളെ….

Tuesday, October 12, 2010

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!

ഈ നാടിന്റെ ഹൃദയ മിടിപ്പുകള്‍ക്ക് താളം പകര്‍ന്നിരുന്നത്….ശരിയാണ് ആ സൈറണ്‍ തന്നെയായിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും ജോലി തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം സൈറണ്‍ മുഴങ്ങുന്നതിനനുസരിച്ചായിരുന്നു ഒരു കാലത്ത്. 'വീലൂതി മക്കളെ, ഇനി പാടത്തിന്ന് കേറാം…’ ഞാറു നടുന്ന സ്ത്രീകള്‍ നാലു മണിയുടെ സൈറണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പറയും. അന്നങ്ങനേയും പറയാറുണ്ടായിരുന്നു. വീല്‍ ഉതുമ്പോഴാണ് സൈറണ്‍ മുഴങ്ങുന്നതെന്ന് ഇവര്‍ക്കെങ്ങിനെ മനസ്സിലായി എന്നറിയില്ല. പാടത്തെ പണിക്കാര്‍ മാത്രമല്ല കാരണവന്‍മാരെല്ലാം വീല്‍ ഊതി എന്നു തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ ഉത്ഭവ സ്ഥാനത്തിന് അന്നുണ്ടായിരുന്ന മഹത്വങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞോണ്ട് വരുന്നത്.

ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി..ചെറുവാടിയുടെ മാത്രമല്ല...മാവൂരിന്റേയും പരിസരങ്ങളിലെ ഗ്രാമങ്ങളുടേയെല്ലാം മുഖഛായ മാററിയ ഒരു ഫാക്ടറിയാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍…. ജല മലിനീകരണവുമൊന്നും അത്ര രൂക്ഷമായി ജനങ്ങളെ ബാധിച്ചു തുടങ്ങാത്ത ആ കാലത്ത് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രൌഢി ഗ്വാളിയോര്‍ റയണ്‍സിന്റെ പ്രതാപം തന്നെയായിരുന്നു. ചെറുവാടിയില്‍ നിന്നും കുറേശ്ശെയായി ഗള്‍ഫിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയത് 1977 മുതലാണ്. അതിന് മുന്‍പ് ചെറുവാടിയിലെ വമ്പന്‍മാര്‍ ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയിലെ തൊഴിലാളികള്‍ തന്നെയായിരുന്നു.

നല്ല വീടുകളൊക്കെ അവരുടേതായിരുന്നു. അങ്ങാടിയില്‍ വരുന്ന നല്ല മീനുകള്‍ വാങ്ങുന്നത് അവരായിരുന്നു. ബാററയുടെ സേഫ്ററി ഷൂവും പാന്റ്സും ഒക്കെയിട്ട് അവരുടെ വരവ് കാണണം. ഷിഫ്ററ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ മാവൂര്‍ അങ്ങാടിയിലെ പുതുമകളെല്ലാം അവര്‍ വീട്ടിലേക്ക് കെട്ടിപ്പൊതിഞ്ഞ് വാങ്ങിയിരിക്കും. ഗ്വാളിയോര്‍ റയണ്‍സിലെ തൊഴിലാളികളുടെ മക്കളെ കാണുമ്പോ അസൂയയായിരുന്നു…..സത്യമായിട്ടും. ഫാക്ടറി തൊഴിലാളികളായി കുറേ പേരുണ്ടെങ്കിലും കമ്പനി എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നത് ഒരാള്‍ മാത്രം. കോഴിപ്പള്ളിയിലെ അബ്ദുറഹ്മാന്‍ കാക്ക മാത്രം. അദ്ദേഹത്തെ കമ്പനി എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. വലിയ പവ്വറുള്ള ലെന്‍സ് വെച്ച് അതിന്റെ മുകളിലൂടെ തുറിച്ച് നോക്കി ചിരിക്കുന്ന അബ്ദുറഹ്മാന്‍ക്കയെ ആരും മറന്നു കാണില്ല. താഴത്ത്മുറിയില്‍ നിന്നും കമ്പനിയില്‍ പോയിരുന്ന മറെറാരാളാണ് കുഞ്ഞഹമ്മദ് ഹാജി. വലിയ കറുത്ത ഷൂസുമിട്ട് തുണിയുടുത്ത് അങ്ങാടിയിലേക്ക് വരുന്ന അദ്ദേഹത്തേയും മറക്കാന്‍ കഴിയില്ല. കോഴിപ്പള്ളി മുഹമ്മദ് കാക്കയും (നമ്മുടെ കുട്ടിഹസ്സന്റെ ബാപ്പ) കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നല്ലോ. അവരൊക്കെ അന്നത്തെ ജൂനിയേര്‍സ് ആയിരുന്നു.

കമ്പനിയിലേക്ക് ഷിഫ്ററിന് പോകുന്നവരെ കൊണ്ടു പോകുന്ന കുറെ സവാരി തോണിക്കാരുണ്ടായിരുന്നു. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയും കിഴ്ക്കളത്തില്‍ ചെറ്യാപ്പു കാക്കയും പരവരയില്‍ കുട്ട്യേമു കാക്കയും കഴായിക്കല്‍ മുഹമ്മദ് കാക്കയും വെള്ളങ്ങോട്ട് ബിരാനാക്കയും അങ്ങിനെ ഒരു പാട് പേര്‍. കുളിമാട് കടവില്‍ നിന്നും മാവൂരിലെ എളമരം കടവിലേക്ക് സവാരിത്തോണിക്ക് എന്റെ ചെറുപ്പത്തില്‍ 25 പൈസയായിരുന്നു കടത്തു കൂലി. കോഴിക്കോട്ടേക്കെല്ലാം പോകുന്നവര്‍ അന്ന് ഈ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയുടെ സവാരിത്തോണിയില്‍ കയറിയാല്‍ ഗ്വാളിയോര്‍ റയണ്‍സിനെപ്പററിയും മററുമുള്ള പൊടിപ്പും തൊങ്ങലും വെച്ച കുറേ കഥകളും കേള്‍ക്കാം സൌജന്യമായി. വലിയ പുകക്കുഴലിലൂടെ കറുത്ത പുക തുപ്പിക്കൊണ്ട് ശബ്ദ മുഖരിതമായി നില കൊണ്ട ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു.

അവിടെയുള്ള മെഷിനറികളില്‍ ആകെ പരിചയമുള്ള ഒരു പേരാണ് ചിപ്പര്‍. പള്‍പ്പെടുക്കാന്‍ കൊണ്ടു വരുന്ന മുളകള്‍ ചെറിയ ചെറിയ ചീളുകളാക്കി മുറിക്കുന്ന ഉപകരണമാണ് ചിപ്പര്‍ എന്ന് തോന്നുന്നു. നാട്ടിലെ പ്രകടനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ അധികം കളിച്ചാല്‍ ചിപ്പറിലിട്ട് പള്‍പ്പാക്കും എന്ന് മുദ്രാവാക്യം വിളിച്ചതോര്‍മ്മയുണ്ട്. നമ്മുടെ മുളങ്കാടുകളെല്ലാം നാട്ടുകാരെ സോപ്പിട്ട് കിടത്തി ആര്‍.എന്‍ സാബുവും കൂട്ടരും ചേര്‍ന്ന് വെട്ടിത്തെളിച്ച് പള്‍പ്പാക്കി കടത്തിക്കൊണ്ട് പോയില്ലേ. നമുക്ക് ബാക്കിയായി കുറേ മാരക രോഗങ്ങളും ശവപ്പറമ്പു പോലെയോ ഡ്രാക്കുളക്കോട്ടയോ പോലെയോ ഒരു ഫാക്ടറി കോമ്പൌണ്ടും. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ ഉത്ഘാടനങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് മുറി മലയാളവും ഇംഗ്ളീഷും സംസാരിച്ചിരുന്ന ഫാക്ടറി വൈസ് പ്രസിഡണ്ടായ ആര്‍.എന്‍ സാബുവായിരുന്നു. വളരെ തന്ത്രപൂര്‍വ്വം നാട്ടുകാരേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ആര്‍. എന്‍. സാബു കൊടിയത്തൂരിലെ മാക്കല്‍ ഗവണ്‍മെന്റ് ഡിസ്പെന്‍സറിയുടെ ‘ടെന്‍ ബെഡഡ് വാര്‍ഡ്’ ഉദ്ഘാടനത്തിന് വന്നതും ഓര്‍ക്കുന്നു. ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ വിട്ട് വരുമ്പോള്‍ തകൃതിയായ ഉദ്ഘാടനം കൊടിയത്തൂരില്‍. സാബുവിന്റെ ഇംഗ്ളീഷ് പ്രസംഗം തര്‍ജജമ ചെയ്തിരുന്നത് നമ്മുടെ ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററായിരുന്നു. സാബു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമുണ്ടാകും. അത് ഇവിടെയുമുണ്ടായി. ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ എതിരേററ ആ പ്രഖ്യാപനം അന്ന് പതിനായിരം രൂപയായിരുന്നു. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സാബുവിന്റേയും ജനങ്ങള്‍ക്ക് മാറാരോഗങ്ങള്‍ നിരന്തരം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയുടേയും വക സമ്മാനം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അത് ധാരാളം. ഉദ്ഘാടനവും കഴിഞ്ഞ് ‘നാരിയല്‍ കാ പാനി’ യും നല്‍കി സാബുവിനെ കൊടിയത്തൂര്‍ക്കാര്‍ യാത്രയാക്കി. അതു പോലെ എത്ര ഉദ്ഘാടന നാടകങ്ങള്‍. എന്തായാലും അവസാനം കെ.എ റഹ്മാന്‍ സാഹിബിന്റേയും ചേക്കു സാഹിബിന്റേയും ഗ്രോ വാസുവിന്റേയും ഒക്കെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്‍പില്‍ ബിര്‍ളാ മാനേജ്മെന്റിന് മുട്ട് മടക്കേണ്ടി വന്നു.

തിരികെ വരാം ചെറുവാടിയിലേക്ക്. അന്ന് റെഗുലേറററും ബ്രിഡ്ജും ഒന്നും ഇല്ലാതിരുന്നിട്ടും സമൃദ്ധമായ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്നു ചാലിയാറിലൂടെ. അതു കൊണ്ട് തന്നെ അരീക്കോട് മുതല്‍ താഴോട്ട് വലിയ യാത്രാ ബോട്ടുകളുടെ സര്‍വ്വീസ് ഉണ്ടായിരുന്നു ചാലിയാറിലൂടെ. ചോലാസ് എന്ന പേരില്‍ ഒരു ബോട്ട് എനിക്കോര്‍മ്മയുണ്ട്. പണ്ട് ചെറുവാടിക്കടവില്‍ നിന്നും ബോട്ടില്‍ കയറി മാവൂരിലേക്ക് പോയതും ഓര്‍ക്കുന്നു. ഗ്വാളിയോര്‍ റയണ്‍സിന് ഒരു പ്രൈവററ് ബോട്ട് ഉണ്ടായിരുന്നു. ഒരു സ്ററീമര്‍ ബോട്ട്. വളരെ ചെറിയ ആ ബോട്ടിലായിരുന്നു അന്ന് മാവൂര്‍ പോലീസ് സ്റേറഷനില്‍ നിന്നും ചെറുവാടിയിലേക്ക് പോലീസുകാര്‍ വന്നിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മാവൂര്‍ സ്റേറഷനില്‍ നിന്നും പോലീസുകാര്‍ വരണം. ചെറൂപ്പയിലുള്ള മാവൂര്‍ പോലീസ് സ്റേറഷന്റെ പരിധിയിലായിരുന്നു അന്ന് ചെറുവാടി ഗ്രാമം.

ഗ്വാളിയോര്‍ റയണ്‍സ് നമ്മുടെ നിത്യ ജീവിതത്തെ അന്ന് വല്ലാതെ സ്വാധീനിച്ചിരുന്നു. ഗ്വാളിയോര്‍ തൊഴിലാളികളെ ആശ്രയിച്ചായിരുന്നു അന്ന് മിക്ക ട്രേഡിംഗും നാട്ടില്‍ നടന്നിരുന്നത്. എന്തിനധികം മാട്ടുമ്മലെ പുറമ്പോക്കില്‍ നട്ടുണ്ടാങ്കിയ വെള്ളേരിയും വത്തക്കയും പടവലവും പോലും അവരുടെ വീടുകളില്‍ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലേ അങ്ങാടിയില്‍ വില്‍പ്പനക്കെത്തിയിരുന്നുള്ളൂ. അബ്ദു കാക്കയും ബീരാനാക്കയും ഒക്കെ തണ്ടാടിയില്‍ പിടിക്കുന്ന മീനുകളും അങ്ങിനെ തന്നെ. ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളികളിലെ രണ്ട് സഹോദരങ്ങളായിരുന്നു കീഴ്ക്കളത്തിലെ പെരവന്‍ കുട്ടിയേട്ടനും(ചെക്കന്‍) അയ്യപ്പേട്ടനും. നല്ല അധ്വാനികളായിരുന്ന രണ്ട് പേരും ഷിഫ്ററ് ജോലി കഴിഞ്ഞ് വന്ന് പിന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്നത് കാണാമായിരുന്നു. രാത്രി ഡ്യൂട്ടി സ്ഥിരമായി ചെയ്തിരുന്ന പെരവന്‍ കുട്ടിയേട്ടന്‍ കൊണ്ടു വരുന്ന ഒരു പന്തം അന്ന് വളരെ ഫെയ്മസായിരുന്നു. ഫാക്ടറിയിലെ ഏതോ ഒരു കെമിക്കലില്‍ മുക്കിയുണ്ടാക്കിയ ആ പന്തം ദിവസങ്ങളോളം കത്തിത്തന്നെയിരിക്കും.

ഗ്വാളിയോര്‍ റയണ്‍സിലെ മുതിര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഒരാളായിരുന്നു ആന്ധ്ര ആല്യാക്ക. നല്ലൊരു ഫുട്ബോള്‍ താരം കൂടിയായിരുന്ന ആല്യാക്ക നല്ല ശമ്പളം വാങ്ങിയിരുന്ന ഒരാളായിരുന്നു. സാമ്പത്തികമായി വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കി വെച്ചില്ലെങ്കിലും ഉശിരും തന്റേടവുമുള്ള നാലഞ്ച് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് പൊന്നു പോലെ നോക്കാന്‍ മക്കള്‍ മത്സരിക്കുകയായിരുന്നു. കമ്പനിയില്‍ നിന്നും വന്ന ശേഷം ആല്യാക്ക എല്ലാ മക്കളേയും തോളിലും ഒക്കത്തും ഒക്കെ ഇരുത്തി അങ്ങാടിയില്‍ കൊണ്ട് വന്ന് മിഠായിയും നെയ്യപ്പവും ഒക്കെ വാങ്ങിക്കൊടുത്ത് കൊണ്ടു പോകുന്നത് മനസ്സിലുദിച്ചു വരുന്നു.

കൂടത്തില്‍ കലന്തന്‍ കാക്കയും കരുമ്പനങ്ങോട്ട് മോയിനാക്കയുമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള രണ്ട് പ്രമുഖ ഫാകട്റി തൊഴിലാളികള്‍. ഏറെ പരോപകാരിയായിരുന്ന മോയിനാക്ക അടുത്ത കാലത്താണല്ലോ മാറാരോഗം വന്ന് അകാലത്തില്‍ മരണമടഞ്ഞത്. മോയിനാക്കയുടെ സേവന പ്രവൃത്തികളെല്ലാം നമുക്കെല്ലാം മാതൃകയാണ്. അത്തരം സേവനങ്ങള്‍ ചെയ്യാന്‍ ആളുകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് മോയിനാക്കയെപ്പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. കലന്തനാക്ക റിട്ടയര്‍ ചെയ്ത് വന്ന് വീട് പുതക്കിപ്പണിതതെല്ലാം ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി മറയുന്നു. പൊററമ്മല്‍ നിന്നും ഫാക്ടറിയില്‍ പോയിരുന്ന ചെറ്യോനാക്ക, കുറുവാടുങ്ങല്‍ നിന്നുള്ള സഹോദരങ്ങളായ അച്യുതേട്ടന്‍, കണ്ടന്‍ കുട്ട്യേട്ടന്‍ പിന്നെ ചുള്ളിക്കാപറമ്പില്‍ നിന്നും തേനേങ്ങാപറമ്പില്‍ നിന്നും ഒരു പാട് പേര്‍. കുറുവാടുങ്ങല്‍ അച്യുതേട്ടനൊക്കെ ഒരു കാലത്ത് ചെറുവാടിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലേയും പ്രധാന പങ്കാളിയായിരുന്നു. പഴംപറമ്പ് പള്ളിയുടെ വരാന്തയില്‍ വെച്ച് ഇടിമിന്നലേററ് അകാലത്തില്‍ മരണമടഞ്ഞ കുഴിഞ്ഞോടിയില്‍ മമ്മദ് കാക്കയും ഒരു ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളിയായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അങ്ങിനെ പല ഭാഗങ്ങളില്‍ നിന്നായി കുറേ പേര്‍….ചെറുവാടിയെ സമ്പുഷ്ടമാക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഗ്വാളിയോര്‍ റയണ്‍സ് ഏറെ ഉപകരിച്ചിരുന്നു എന്ന് പറയാതെ വയ്യ. ഗ്വാളിയോര്‍ റയണ്‍സിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും പഴയ പേപ്പറുകളും മററും എടുത്ത് ജീവിച്ചിരുന്ന കുന്നത്ത് അബു കാക്കയും ക്വാര്‍ട്ടേഴ്സില്‍ കപ്പ വിററ് നടന്നിരുന്ന ഉമ്മിണിയിലെ പൂള കാക്കയും മാവൂരില്‍ പാല്‍ കൊണ്ടു പോയി വിററിരുന്ന കമ്പളത്ത് ആലി മമ്മദാക്കയും തേനേങ്ങാപറമ്പിലെ ചേക്കു കാക്കയും എന്തിനേറെ ഒരു വിനോദത്തിന് കുപ്പയില്‍ നിന്നും പറിച്ചെടുത്ത പുള്ളിച്ചേമ്പിന്റെ തൈകള്‍ പൂച്ചട്ടിയിലാക്കി ക്വാര്‍ട്ടേഴ്സുകളില്‍ പുള്‍ശേമ്പ് എന്ന പേരില്‍ വിററ കിഴ്ക്കളത്തില്‍ മൂസ്സക്കുട്ടിക്കു പോലും (ഈ കഥ കൊട്ടുപ്പുറത്ത് മുസ്തു പറഞ്ഞതാണ് കെട്ടോ) ആര്‍.എന്‍ സാബുവിന്റെ സ്വാധീനത്തെ കുറച്ചു കാണാന്‍ കഴിഞ്ഞു കാണില്ല. കരാര്‍ തൊഴിലാളികളായി കയറിയ ശേഷം അവിടെ സ്ഥിരമായി നിയമനം ലഭിച്ച ചെറുപ്പക്കാരും കുറേയുണ്ടായിരുന്നു അവസാന കാലത്ത്. കമ്പനി ലേ ഓഫ് ചെയ്ത് അവസാനിപ്പിച്ചപ്പോ ഇവര്‍ക്കൊക്കെ നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്വാളിയോര്‍ റയണ്‍സിന്റെ ഇരമ്പുന്ന ശബ്ദത്തിനും ഇടക്കിടെ വീശിയടിക്കുന്ന മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമൊപ്പം മണിക്കൂറുകള്‍ ഇടവിട്ടടിക്കുന്ന വലിയ സൈറണും ഈ ഗ്രാമത്തെ ഒട്ടേറെ സ്വാധിനിച്ചിരുന്നു. വാച്ചും ക്ളോക്കുമൊന്നും അത്ര വ്യാപകമായിട്ടില്ലാതിരുന്ന അക്കാലത്ത് സൈറണ്‍ തന്നെയായിരുന്നു ജീവിത ഗതി നിയന്ത്രിച്ചിരുന്നത്. പാടത്തെ പണിക്കാരെ മാത്രമല്ല, സ്കൂളില്‍ പോകുന്നവര്‍, കോളേജില്‍ പോകുന്നവര്‍, ബസ് കാത്ത് നില്‍ക്കുന്നവര്‍ എല്ലാം സമയം കണക്കാക്കിയിരുന്നത് ഈ സൈറണ്‍ കേട്ടായിരുന്നു. അവസാന കാലമായപ്പോഴേക്കും ആ സൈറണ്‍ അപമൃത്യുവിന്റെ വരവറിയിക്കുന്ന ദുസ്സൂചനകളായി മാറി. ക്രമേണ ക്രമേണ അത് കെട്ടടങ്ങി ഒരിക്കലും ഇനി ശബ്ദിക്കില്ലെന്നുറപ്പായപ്പോഴാണ് ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിര്‍ന്നത്. അപ്പോഴേക്കും കാലചക്രം വല്ലാതെ ഉരുണ്ടെന്നും പലതും അതിനടിയില്‍ ചവിട്ടിയരക്കപ്പെട്ടെന്നും തിരിച്ചറിയാനും നാം വൈകി അല്ലേ...സാരമില്ല..ഇനിയുമത് ആവര്‍ത്തിക്കാതിരിക്കാന്‍ അനുഭവങ്ങള്‍ പാഠമാകട്ടെ…..

Monday, October 11, 2010

നുസ്രത്തുദ്ദീന്‍ മദ്രസ്സ

ചെറുവാടിക്കാരന്റെ ഗൃഹാതുര സ്ഥാപനങ്ങളിലൊന്നാണല്ലോ നുസ്രത്തുദ്ദീന്‍ മദ്രസ്സ. ഒരു പാട് ഗ്രൂപ്പുകളും വിഭാഗങ്ങളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് മതപഠനത്തിന് ഏക ആശ്രയം ഈ മദ്രസ്സയായിരുന്നു. മധുരതരമായ കുറേ ഓര്‍മ്മകള്‍ തികട്ടി വരുന്നു ഈ സ്ഥാപനത്തേക്കുറിച്ചോര്‍ക്കുമ്പോള്‍. വലിയ വലിയ ആദര്‍ശങ്ങളുടെ ഉറവിടമായിരുന്ന ഒരു ചെറിയ മനുഷ്യന്‍….അതായിരുന്നു കുഞ്ഞായമ്മത് മൊല്ലാക്ക. നുസ്രത്തുദ്ദീന്‍ മദ്രസ്സയും കുഞ്ഞായമ്മദ് മൊല്ലാക്കയും പരസ്പര പൂരകങ്ങളായ രണ്ട് പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു. രണ്ടിനേയും കുറിച്ച് പറയാന്‍ ഒരു പാടുണ്ട്.

ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വന്നപ്പോ വലിയ ആവേശമായിരുന്നു എനിക്ക്. എല്ലാ ആവേശവും കുഞ്ഞായമ്മദ് മൊല്ലാക്കയെ കണ്ടതോടെ ചോര്‍ന്നു പോയി. എന്നും ഗൌരവം തുളുമ്പുന്ന ഒരു മുഖഭാവമായിരുന്നു മൊല്ലാക്കക്ക്. എ സീരിയസ് പേഴ്സണ്‍. കുട്ടികളോടും മുതിര്‍ന്നവരോടുമെല്ലാം അങ്ങിനെ തന്നെ. ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വരുന്ന ഒരു കുട്ടിയോടു പോലും മൊല്ലാക്കക്ക് മയത്തോടെ പെരുമാറാനറിയില്ലാന്ന് പറഞ്ഞാല്‍ എന്താ ചെയ്യ...ലൂസാക്കി വിട്ടാല്‍ അവര്‍ തലയില്‍ കയറും എന്ന ചിന്തയായിരിക്കണം ഞാന്‍ എന്നും ബഹുമാനിക്കുന്ന എനിക്ക് പ്രിയങ്കരനായ ചെറുവാടിക്കാരുടെ സ്വന്തം മൊല്ലാക്കയുടെ ഈ ആററിററ്യൂഡിന്റെ കാരണം. മൊല്ലാക്കയുടെ ജുബ്ബ പോലുള്ള വലിയ വെള്ളക്കുപ്പായം ഫെയ്മസാണ്. അതിലേറെ ഫെയ്മസായിരുന്നു അദ്ദേഹത്തിന്റെ കീശയിലിടുന്ന വാച്ച്. ഷര്‍ട്ടിന്റെ ബട്ടണില്‍ കുരുക്കിയിട്ട സ്ററീല്‍ ചങ്ങലയിലുടെ അററത്ത് വട്ടത്തിലുള്ള വാച്ച്. ഷര്‍ട്ടിന്റെ പോക്കററിന്റെ സൈഡിലുള്ള ഓട്ടയിലൂടെ വാച്ച് അകത്തേക്ക് കയററി വെക്കും. ആരോ ഹജജിന് പോയി വന്നപ്പോ മൊല്ലാക്കക്ക് ഹദീയ കൊടുത്തതാണ് ആ വാച്ചെന്നായിരുന്നു അന്ന് എല്ലാരും പറഞ്ഞിരുന്നത്.

മദ്രസ്സയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മൊല്ലാക്കയായിരുന്നു. രണ്ട് ബില്‍ഡിംഗിലായി അത്യാവശ്യം നല്ല സൌകര്യങ്ങളില്‍ നടന്നിരുന്ന മദ്രസ്സ. കുറേ നല്ല അധ്യാപകരും. പലരും അറിയപ്പെട്ടിരുന്നത് നിക് നെയിമിലായിരുന്നു. ഞങ്ങള്‍ പഠിക്കുമ്പോ ഹെഡ് മുസ്ല്യാര്‍ കുനിയില്‍ നിന്നും വരുന്ന കേയി മൊയ്ല്യാര്‍ ആയിരുന്നു. ഐശ്യര്യമുള്ള ഒരു താടിയുമായി അദ്ദേഹത്തിന്റെ ആ നരച്ച കുടയും ചൂടി കുനിയില്‍ നിന്നുള്ള വരവ് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികള്‍ക്കൊക്കെ കുഞ്ഞായമ്മദ് മൊല്ലാക്കയെപ്പോലെ തന്നെ പേടിയുള്ള ഒരു മുസ്ല്യാര്‍ ആയിരുന്നു കേയി മൊയ്ല്യാര്‍. കുരുത്തക്കേട് കളിക്കുന്ന കുട്ടികളെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി ചൂരലു കൊണ്ട് ഒരു പെടയുണ്ട്. ഓ....ഭീകരമായിരുന്നത്. അന്നത്തെ മറെറാരു ഉസ്താതായിരുന്നു ചെരുപ്പുത്തി മൊല്ലാക്ക. എങ്ങിനെ അദ്ദേഹത്തിനാ പേര് വന്നെന്നോ റിയല്‍ പേര് എന്താണെന്നോ എനിക്കോര്‍മ്മയില്ല. മെലിഞ്ഞ് കറുത്ത് കൃശഗാത്രനായ ചെരുപ്പുത്തി മൊല്ലാക്കയും ഒരു നീളന്‍ ജുബ്ബയായിരുന്നു ഇടാറ്. ഇനിയുള്ളത് കൂസന്‍ മൊല്ലാക്കയാണ്. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മൊല്ലാക്കയായിരുന്നു അദ്ദേഹം. ഒരു ദിവസം മൊല്ലാക്ക ഒരു സൂറത്ത് കാണാപാഠം പഠിക്കാന്‍ തന്നിരുന്നു. ഞാന്‍ അത് പഠിച്ചു കഴിഞ്ഞ് ചൊല്ലിക്കൊടുക്കാനായി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പൊ മൊല്ലാക്ക എന്തോ ജോലിയിലായിരുന്നു. ഒന്നു രണ്ടു തവണ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോ ഞാന്‍ അദ്ദേഹത്തെ കൈ കൊണ്ട് തോണ്ടി. ഉടനെ തിരിഞ്ഞു നിന്ന അദ്ദേഹം നി ഉസ്താതിനെ തോണ്ടുമോന്നും ചോദിച്ച് നാലെണ്ണം പൊട്ടിച്ചത് മറക്കാനാവില്ല. പൊററമ്മല്‍ നിന്നുള്ള കൂസന്‍ മൊല്ലാക്കയടക്കം എല്ലാ ഉസ്താതുമാര്‍ക്കും വലിയ ശുണ്ഠിയായിരുന്നു. പെട്ടെന്ന ദേഷ്യപ്പെടും. ഏറെ ശാന്തനായിരുന്ന ഒരു മുസ്ല്യാരായായിരുന്നു പുത്തലത്ത് അഹമ്മദ് മുസ്ല്യാര്‍. അദ്ദേഹം അധികവും പഠിപ്പിച്ചത് ചുള്ളിക്കാപ്പറമ്പ് മദ്രസ്സയിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അധികം സംസാരിക്കാത്ത സൌമ്യനായ എല്ലാവരേയും ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന മുസ്ല്യാര്‍ വിവാദങ്ങളൊന്നുമുണ്ടാക്കാതെ ജിവിച്ച ഒരു പണ്ഡിത ശ്രേഷ്ടന്‍ തന്നെയായിരുന്നു.

നുസ്രത്തുദ്ദീന്‍ മദ്രസ്സയിലെ നബിദിന യോഗങ്ങള്‍ വലിയ ആഘോഷങ്ങളായിരുന്നു. മുന്നിലും പുറകിലും സ്പീക്കര്‍ പിടിച്ച് സൈക്കിളില്‍ ബാറററിയും മററ് സാധനങ്ങളുമൊക്കെയായി നടത്തുന്ന വലിയ ഘോഷയാത്ര. നിറയെ കൊടി പിടിച്ച കുട്ടികളും. സ്പീക്കര്‍ പിടിക്കാന്‍ ഞങ്ങളൊക്കെ മത്സരമായിരുന്നു. അന്നത്തെ ഒരു മുദ്രാവാക്യമുണ്ട്. ഉയരട്ടങ്ങനെ ഉയരട്ടെ നുസ്രത്തുദ്ദീന്‍ ഉയരട്ടെ എന്ന്. അതിന്റെ അര്‍ത്ഥം അന്നെനിക്ക് പിടി കിട്ടിയിരുന്നില്ല. ഘോഷയാത്ര കഴിഞ്ഞു വരുമ്പോഴേക്കം മദ്രസ്സ ഫിസിക്കലി ഉയരും എന്നായിരുന്നു എന്റെ ധാരണ.

നബിദിന ഘോഷയാത്രകളില്‍ ചെറുവാടിയിലെ ജഗജില്ലി കച്ചവടക്കാരായ ഓവല്‍ മൊയ്തീനാക്കയുടേയും ഒക്കെ വകയായി ലോസഞ്ചര്‍ മുട്ടായികള്‍ വിതരണം ചെയ്യുമായിരുന്നു. ചില സ്ഥലങ്ങളില്‍ നിന്ന് കാവയും കിട്ടും. ഘോഷയാത്ര കഴിഞ്ഞാല്‍ മദ്രസ്സ അങ്കണത്തില്‍ കെട്ടിയുണ്ടാക്കിയ വലിയ സ്റേറജില്‍ സൂപ്പര്‍ നബിദിന പരിപാടികളാണ്.

മദ്രസ്സയുടെ മുന്‍പില്‍ തന്നെ മധരമൂറുന്ന ചക്കയുണ്ടാകുന്ന ഒരു പ്ളാവുണ്ടായിരുന്നു. ചക്ക പഴുത്താല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചുള വീതം ക്ളാസില്‍ വിതരണം ചെയ്യും. ചിലപ്പോള്‍ പുതുതായി ചേര്‍ക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളും ചക്ക ചുള വിതരണം ചെയ്യാന്‍ കൊണ്ടു വരാറുണ്ടായിരുന്നു.

മദ്രസ്സ ക്ളാസില്‍ ഞങ്ങള്‍ ഒരു വലിയ കമ്പനിയായിരുന്നു. പാറപ്പുറത്ത് യൂസുഫ്, കുററിക്കാട്ടുമ്മല്‍ മജീദ്, റസാക്ക്, തുടങ്ങി കുറേ പേര്‍. ഇന്റര്‍വെല്ലിന് വിട്ടാല്‍ പിന്നെ മിക്കവാറും ഞങ്ങള്‍ ഏതെങ്കിലും മാവിന്‍ ചുവട്ടിലോ അതുമല്ലെങ്കില്‍ പുഴയില്‍ കുളിക്കാനോ പോകും. ചില സമയങ്ങളില്‍ ചാളക്കണ്ടിയിലെ മാവിന്‍ ചുവട്ടിലേക്ക് കുഞ്ഞായമ്മദ് മൊല്ലാക്ക തിരഞ്ഞ് വരും ഞങ്ങളെ പിടി കൂടാന്‍. ഞങ്ങളുടെ കമ്പനിയുടെ ഏററവും വലിയ ശത്രുവായിരുന്നു ആലുവായ് മുഹമ്മദ്. അവനെ സംഘം ചേര്‍ന്ന് അക്രമിക്കാനായി ഞങ്ങള്‍ കുടയുടെ കമ്പിക്ക് പിടിയിട്ടിട്ട് ഉണ്ടാക്കിയ ആയുധങ്ങളൊക്കെ ശരീരത്തിലൊളിപ്പിച്ച് ക്ളാസില്‍ കൊണ്ട് വരുമായിരുന്നു. ഒരു ദിവസം അത് കേയി മൌലവി പിടിച്ച് എല്ലാവര്‍ക്കും പൊതിരെ തല്ല് കിട്ടി. മദ്രസ്സ ഇല്ലാത്ത വൈകുന്നേരങ്ങളില്‍ ഞാനും ബച്ചുവും എം.സി മുഹമ്മൂദും യൂസുഫും ഒക്കെ ചേര്‍ന്ന് നടുഭാഗം പൊങ്ങി നില്‍ക്കുന്ന ബെഞ്ചുകള്‍ തല തിരിച്ചിട്ട് ഒരു കറക്കലുണ്ട്. രസകരമായിരുന്നത്.

മദ്രസ്സയുടെ മുന്‍പിലെ പൊട്ടക്കിണറും പ്ളാ വും ഒക്കെയിപ്പോ പോയി. മദ്രസ്സക്കും ഹൈഫൈ ബില്‍ഡിംഗായി. പല വിഭാഗങ്ങളുടേതായി മദ്രസ്സകള്‍ പലതു വന്നു. ആത്മീയ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനു പകരും പരസ്പരം കുററപ്പെടുത്താനും അകലാനുമുള്ള ശാസ്ത്രങ്ങളായി മദ്രസ്സകളിലെ പാഠ്യ വിഷയം. മദ്രസ്സയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പങ്കു വഹിച്ച മദ്രസ്സയുടെ തൊട്ടു മുന്‍പിലുള്ള വീട്ടിലെ ഗൃഹനാഥന്‍ മരണപ്പെട്ടപ്പോള്‍ ആ വീടു സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ഫത്വ ഇറക്കിയ മുസ്ല്യാക്കന്‍മാരാണ് ഇന്ന് ഈ മദ്രസ്സകളിലൊക്കെ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മത്സരിക്കുന്നത് ഇത്തരം വിദ്വേഷ വിഷം കുട്ടികളില്‍ കുത്തി വെക്കുന്നതിനാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമല്ലെന്നു തന്നെ തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. പ്രാര്‍ത്ഥിക്കാം നമുക്കിവര്‍ക്കൊക്കെ നല്ല മനസ്സുണ്ടാവാന്‍…….

Friday, October 8, 2010

കാല്‍പന്തു കളിയുടെ ഗ്രാമം


പന്ത് കളി എന്നു പറഞ്ഞാല്‍ തന്നെ ധാരാളം..കാല്‍പന്തു കളിയെന്നോ ഫുട്ബോള്‍ എന്നോ സോക്കര്‍ എന്നോ ഒന്നും തരം തിരിച്ചു പറയേണ്ടതില്ല. മറെറാരു പന്തു കളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടുത്ത ഗ്രാമങ്ങളിലെല്ലാം വോളിബോള്‍ ഗ്രൌണ്ടുകളും കളിയുമൊക്കെയുണ്ടായിരുന്നെങ്കിലും ചെറുവാടിക്കാരെ അതൊന്നും ആകര്‍ഷിച്ചിരുന്നില്ല. കൊടിയത്തൂര്‍ പൊയിലിലും കഴൂത്തൂട്ടി പുറായിലും ഒക്കെ നല്ല വോളിബോള്‍ ഗ്രൌണ്ടും വോളിബോള്‍ കളിക്കാരും ടീമും ഒക്കെ അന്നുമുണ്ടായിരിന്നു. കൂളിമാടും നല്ല വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറുവാടിക്കാര്‍ക്ക് ഫുട്ബോള്‍ മാത്രം. ഈ ഗ്രാമത്തേയും പരിസരങ്ങളേയും ത്രസിപ്പിച്ചു നിര്‍ത്താന്‍ അത് തന്നെ ധാരാളമായിരുന്നു. പൊററമ്മല്‍ ഗ്രൌണ്ടിന്റെ സൌകര്യങ്ങളായിരിക്കാം ചെറുവാടിക്കാരെ പണ്ടു മുതലേ ഫുട്ബോളിനോടടുപ്പിച്ചത്. ഞങ്ങളൊക്കെ പന്ത് കളിയിലേക്ക് തിരിഞ്ഞപ്പോഴേക്കും പൊററമ്മല്‍ ഗ്രൌണ്ട് ഇല്ലാതായിരുന്നു. പിന്നീട് ചെറുവാടി പള്ളി പാട്ടത്തിന് നല്‍കിയിരുന്ന പടിക്കം പാടം കൊയ്യുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നു ഫുട്ബോള്‍ കളി തുടങ്ങാന്‍.

ചെറുവാടിയുടെ ഫുട്ബോള്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ അന്തം കിട്ടില്ല. ഓര്‍മ്മയിലുള്ള ചിലതെല്ലാം കുറിക്കാതെ വയ്യ. ഫുട്ബോളിലെ പഴയ കാല വില്ലാളി വീരന്‍മാരുടെ ഗ്രൌണ്ടിലെ പരാക്രമങ്ങളെല്ലാം കുറേ പറഞ്ഞു കേട്ട അനുഭവങ്ങളേ ഉള്ളൂ. കേട്ടിട്ടുണ്ട് കൊളക്കാടന്‍ ഹമീദ് ഹാജിയുടെ കളിയിലെ വീറും വാശിയുമൊക്കെ. അദ്ദേഹം ചെറുവാടി ടീമിന്റെ വാശിയുള്ള ഒരു ഡിഫന്റര്‍ ആയിരുന്നെന്നും നല്ലൊരു ഫുട്ബോള്‍ സംഘാടകനായിരുന്നെന്നും. ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററുടെ ഗ്രൌണ്ടിലെ മാന്ത്രിക പ്രകടനങ്ങളാണ് അതിലേറെ കേട്ടത്. ചക്കിട്ടു കണ്ടിയില്‍ ആലിക്കുട്ടി കാക്ക അത് പൊടിപ്പും തൊങ്ങലും വെച്ച് പറയും. അരീക്കോടോ മറേറാ റസാക്ക് മാസ്ററര്‍ കാലിനോ കൈക്കോ പരിക്കു പററി കയറിപ്പോയ ശേഷം രണ്ടാം പകുതിയില്‍ വീണ്ടും ഇറങ്ങി വന്ന് (അന്ന് കയറിയവരെ വീണ്ടും ഇറക്കാമായിരുന്നു പോലും) ഗോളടിച്ച കഥ. കൊളക്കാടന്‍ കോയസ്സന്‍ കാക്ക തന്റെ കഷണ്ടിത്തലയുമായി ചെറുവാടി ടീമിന്റെ സ്റേറാപ്പര്‍ ബാക്ക് കളിക്കുന്നത് മങ്ങിയ ഓര്‍മ്മയായി എന്നിലുണ്ട്. അന്നവരുടെ ടീമിന്റെ പേര് വൈ.എം.എ എന്നോ മറേറാ ആയിരുന്നു. ചെറുവാടിയുടെ എണ്ണം പറഞ്ഞ മറെറാരു ഡിഫന്ററായിരുന്നു അക്കരപറമ്പില്‍ അബ്ദു കാക്ക. അദ്ദേഹത്തിന്റെ പതറാത്ത കളി വീര്യം ഞാനും കുറേ കണ്ടിട്ടുണ്ട്. കളിച്ചു കൊണ്ടിരിക്കേ എങ്ങോട്ടോ വയനാട്ടിലേക്കാണെന്ന് ആരോ പറഞ്ഞു നാടുവിട്ടു പോയ അബ്ദു കാക്കയെ പിന്നെ ആരും കണ്ടിട്ടില്ലെന്ന് തോന്നുന്നു. മുപ്പരിച്ചാലില്‍ അച്ചുതേട്ടനായിരുന്നു എന്റെ ചെറുപ്പത്തില്‍ കളിക്കളത്തില്‍ കണ്ട മറെറാരു ഹീറോ. കഴുത്തില്‍ സ്വര്‍ണ്ണച്ചെയിനുമിട്ട് കളിക്കുന്ന അച്ചുതേട്ടന്‍ നല്ലൊരു ഡിഫന്റര്‍ തന്നെ ആയിരുന്നു. കൊളക്കാടന്‍ ചെറ്യാപ്പു കാക്ക ഒന്നാന്തരം ഫോര്‍വേഡും നല്ലൊരു ഗോള്‍ സ്കോററുമായിരുന്നു. എനിക്കോര്‍മ്മയുള്ള മറെറാരു ഫാസ്ററ് ഫോര്‍വേഡായിരുന്നു വെള്ളങ്ങോട്ട് അപ്പുവേട്ടന്‍. നന്നായി കളിക്കുമായിരുന്ന അപ്പുവേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. മരണം വരെ ഫുട്ബോള്‍ കളി ഭ്രാന്തമായൊരു ലഹരിയായി കൊണ്ടു നടന്നിരുന്ന വ്യക്തിയായിരുന്നു കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്ക. നല്ലൊരു കളിക്കാരനായിരുന്നെന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. പക്ഷേ കൂപ്പില്‍ നിന്നും കാലൊടിഞ്ഞ് നാട്ടില്‍ വിശ്രമത്തിലായിരുന്ന കാലത്ത് പോലും എവിടെ ഫുട്ബോള്‍ കളിയുണ്ടെങ്കിലും അവിടെയെല്ലാം ആവേശപൂര്‍വ്വം മുടന്തി മുടന്തിയെത്തുന്ന അഹമ്മദ് കാക്ക കോഴിക്കോട് നാഗ്ജി ഫുട്ബോളും നെഹ്റു ട്രോഫിയുമൊക്കെ നടക്കുമ്പോഴും മുടങ്ങാതെ ഗ്യാലറിയിലുണ്ടാകുമായിരുന്നു. ചക്കിട്ടുകണ്ടിയില്‍ ആലിക്കുട്ടി കാക്ക ഇന്നും ചെറുവാടിയിലെ പുതിയ ഫുട്ബോള്‍ തലമുറക്ക് ആവേശമാണ്. അദ്ദേഹം ചെറുപ്പത്തില്‍ കുഴപ്പമില്ലാത്തൊരു കളിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ അത്ര നന്നായൊന്നും കളിക്കുമായിരുന്നില്ല എന്റെ ബാപ്പയും നിങ്ങളുടെയൊക്കെ എളാപ്പയുമായ ഗുലാം ഹുസ്സൈന്‍ കാക്ക എന്നാണ് എന്റെ അറിവ്. എന്നാല്‍ ഫുട്ബോള്‍ മരണം വരെ അദ്ദേഹത്തിന്റെ ലഹരിയായിരുന്നു. ചെറുവാടിക്കാരുടെ ഫുട്ബോള്‍ കമ്പങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ മുന്‍പന്തിയില്‍ എന്നും ബാപ്പയും ആലിക്കുട്ടി കാക്കയും ഉണ്ടായിരുന്നു. കാലാകാലങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ പലരും വന്നു പോയെങ്കിലും അവരോടൊപ്പമെല്ലാം ബാപ്പയും ആലിക്കുട്ടി കാക്കയും എന്നും ഉണ്ട്. ഒരിക്കലും പിരിയാനാകാത്ത ചെറുവാടിയെ വിട്ട് ചെറുവാടിയുടെ കളിക്കമ്പം വിട്ട് വെടി പറഞ്ഞിരിക്കുന്ന അബ്ദുറഹ്മാന്റെ മീന്‍ കച്ചവടത്തിനടുത്തുള്ള ആ ബെഞ്ച് വിട്ട് ബാപ്പ എന്നന്നേക്കുമായി നമ്മോട് വിട പറഞ്ഞു. അസുഖ ബാധിതനും അവശനുമായി ആലിക്കുട്ടി കാക്കയും രോഗശയ്യയിലാണ്. അവര്‍ എന്നും കെടാതെ സൂക്ഷിച്ച് നമുക്ക് കൈമാറിയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ആ കെടാവിളക്ക് പുതു തലമുറക്കും ആവേശമേകട്ടെ.

എന്റെ ഓര്‍മ്മയില്‍ വരാത്ത പഴയ കാല പന്തുകളി വീരന്‍മാര്‍ ഇനിയുമുണ്ട് ചെറുവാടിയില്‍. നന്നായി കളിച്ചിരുന്നവരും കളിയെ പ്രോല്‍സാഹിപ്പിച്ചിരുന്നവരും. പടിക്കംപാടത്തെ ഫുട്ബോള്‍ ടൂര്‍ണ്ണന്റുെകള്‍ ഒരു കാലത്ത് അയല്‍ ഗ്രാമങ്ങളുടെയെല്ലാം ആഘോഷമായിരുന്നു. റസാക്ക് മാസ്റററും ഐമുക്കയും മജീദ് കാക്കയും ബാപ്പയും കൊളക്കാടന്‍ റസാക്ക് കാക്കയും കണിച്ചാടി മോയിന്‍ ബാപ്പുവും കുട്ടികൃഷ്ണനും ബംഗാളത്ത് കുഞ്ഞിയും ഒക്കെ മുന്‍ നിരയില്‍ നിന്നു കൊണ്ട് നടത്തിയിരുന്ന അഞ്ജലി ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് എനിക്ക് കുറേയൊക്കെ ഓര്‍മ്മയിലുള്ളത്. കൊളക്കാടന്‍ അബു മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയായിരുന്നു ടൂര്‍ണ്ണമെന്റ്. സമീപ പ്രദേശങ്ങളിലെ നല്ല ടീമുകളെല്ലാം അന്ന് ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന കളിക്കാരെല്ലാം പല ടീമുകള്‍ക്കും വേണ്ടി പാടം കൊയ്ത ശേഷം നാട്ടുകാര്‍ തല്ലി നിരത്തയുണ്ടാക്കിയ ഈ കട്ട ഗ്രൌണ്ടില്‍ കളിക്കാനെത്തിയിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. എവര്‍ഷൈന്‍ പാഴൂര്‍, ഇതിഹാസ് കൊടിയത്തൂര്‍,  എക്സലെന്റ് മപ്രം, അഞ്ജലി ചെറുവാടി, മട്ടന്‍ മര്‍ച്ചന്റ്സ് അരീക്കോട്, കൊളക്കാടന്‍ മില്‍സ് ചുള്ളിക്കാപറമ്പ്, പ്രതിഭ കുനിയില്‍, സാധാ ബീഡി കിഴ ുപറമ്പ്, ജിഗ്ര വാഴക്കാട്, ജവഹര്‍ മാവൂര്‍, ചെക്കനാട് എസ്റ്റേറ്റ് മുണ്ടോട്ട് കുളങ്ങര, ബ്രസീല്‍ ചേന്ദമംഗല്ലൂര്‍, അര്‍ജുന കൂടരഞ്ഞി, കോസ്മോസ് തിരുവമ്പാടി അങ്ങിനെ ഒട്ടനേകം ടീമുകള്‍ കൂടാതെ വാലില്ലാപുഴ, പണിക്കര പുറായ, എളമരം, പത്തനാപുരം, മണാശ്ശേരി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വമ്പന്‍ ടീമുകള്‍ അണി നിരന്നതായിരുന്നു ടൂര്‍ണ്ണമെന്റുകള്‍. ഈ ടീമുകളില്‍ നിന്നൊക്കെയുള്ള കുറേ പേരെടുത്ത കളിക്കാരുണ്ടായിരുന്നു. പലരുടേയും വിളിപ്പേരുകളാണ് പ്രസിദ്ധം. ജിഗ്ര വാഴക്കാടിന്റെ തൊട്ടിയുടെ വിംഗിലൂടെയുള്ള മുന്നേററവും നീട്ടിയുള്ള അടിയും എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു. മപ്രം ടീമിന്റെ അമ്പലക്കണ്ടിയുടെ ഡ്രിബിളിംഗ്, ഹസ്സന്‍ ഗോളിയുടെ ബാറിനു കീഴിലെ കിടിലന്‍ പെര്‍ഫോമന്‍സ്, തിരുവമ്പാടിയുടെ മില്ലിലെ രാജുവേട്ടന്റെ മിന്നലാട്ടം, സാദ ബീഡി കിഴുപറമ്പിന്റെ മൊച്ച കാക്കയുടെ അപാര ഹെഢ്ഡിംഗ്, ജവഹര്‍ മാവൂരിന്റെ അയമുട്ട്യാക്കന്റെ മനോഹരമായ കളി, പാഴൂര്‍ ടീമിന്റെ നട്ടെല്ലായ എം.കെ റഹ്മാന്‍ക്കയുടേയും ടി. സി യുടേയും മികവ്, ഇതിഹാസ് ടീമിന്റെ കൊല്ലളത്തില്‍ ചെറ്യാപ്പുവിന്റെ കുറുകിയ പാസ്സും ഡ്രിബിളിംഗും, കുനിയില്‍ ടീമിന്റെ അയമുക്കയുടേയും ഷൌക്കയുടേയും കനത്ത ഷോട്ടുകള്‍, കൊളക്കാടന്‍ മീല്‍സിന് വേണ്ടി ജഴ്സിയണിഞ്ഞിരുന്ന അരീക്കോട്ടുകാരായ അബൂബക്കര്‍ കുട്ടിയുടേയും (ഇന്നത്തെ കെ.വി അബൂട്ടി), ഉസ്മാന്‍ക്കയുടേയും, ഗോള്‍ കീപ്പര്‍ മുഹമ്മദലി കാക്കയുടേയും ഒക്കെ ഒതുക്കമുള്ള പ്രകടനങ്ങള്‍, ചേന്ദമംഗല്ലൂരിന്റെ സലാമിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ അങ്ങിനെ എണ്ണിയാല്‍ തീരാത്ത കളിക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പടിക്കംപാടം ഗ്രൌണ്ട് സാക്ഷിയായിട്ടുണ്ട്.

ചുള്ളിക്കാപറമ്പ് കൊളക്കാടന്‍ മില്‍സിന് വേണ്ടി കൊളക്കാടന്‍ സത്താര്‍ കാക്കയും അരീക്കോട് മട്ടന്‍ മര്‍ച്ചന്റ്സ് അസോസിയേഷനു വേണ്ടി ചക്കിട്ടു കണ്ടിയില്‍ ആലികുട്ടി കാക്കയും അഞ്ജലി ചെറുവാടിക്കു വേണ്ടി റസാക്ക് മാസ്റററും ടീമിനെ അണിയിച്ചൊരുക്കാന്‍ ഏറെ പാടുപെട്ടിട്ടുണ്ട് അക്കാലത്ത്. മട്ടന്‍ മര്‍ച്ചന്റ്സ് ഫുള്‍ ടീം അരീക്കോട് നിന്ന് വരുമ്പോള്‍ കൊളക്കാടന്‍ മില്‍സ് കുറേ കളിക്കാരെ ചെറുവാടിയില്‍ നിന്നും ഇറക്കുമായിരുന്നു. ചേപ്പിലങ്ങോട്ട് ശ്രീധരന്‍, ബിച്ചാലി കാക്ക, ചെറിയ മമ്മദു കുട്ടി തുടങ്ങി പലരും അവര്‍ക്കു വേണ്ടി കളത്തിലിറങ്ങിയത് ഓര്‍ക്കുന്നു. അഞ്ജലിക്കു വേണ്ടി അരീക്കോട്ടു നിന്നും സ്ഥിരമായി വരുന്ന ചില കളിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളോളം അഞ്ജലിയുടെ ബാറിനു കീഴില്‍ അജയ്യനായി നില കൊണ്ട ഗോള്‍ കീപ്പറായിരുന്നു കുററിക്കാട്ടുമ്മല്‍ മൊയ്തീന്‍. കണിച്ചാടി ബിച്ചാലി കാക്കയും ചെറിയ മമ്മദ് കുട്ടിയും കുട്ടികൃഷ്ണനും ചെറുവീട്ടില്‍ കുഞ്ഞാപ്പുവും ഒക്കെ ചെറുവാടിയുടെ മികച്ച കളിക്കാരായിരുന്നു. കുററിക്കാട്ടുമ്മല്‍ സുലൈമാന്‍ കാക്കയുടെ ഡിഫന്‍സ് ലൈനില്‍ നിന്നുള്ള തൂക്കിയടി ഏറെ പ്രസിദ്ധമാണ്. ഒരു തവണ അദ്ദേഹം അഞ്ജലിക്കു വേണ്ടി മാമ്പററ ഗ്രൌണ്ടില്‍ നടത്തിയ തൂക്കിയടി പ്രയോഗം ഏറെക്കാലം ഞങ്ങളുടേയൊക്കെ മനസ്സില്‍ മായാതെ നിന്നിട്ടുണ്ട്. ഫോര്‍വേഡുകള്‍ക്ക് മുഴുവന്‍ സമയം കഴിയുന്നതു വരെ ഗോളടിക്കാന്‍ കഴിയാതിരുന്നത് പരിഹരിച്ചു കൊണ്ട് കിട്ടിയ ഗോള്‍ കിക്ക് തൂക്കിയടിച്ച് ഗോളാക്കിയ സുലൈമാനാക്ക അന്നത്തെ ഹീറോ ആയി മാറി.

പടിക്കംപാടത്തെ ഗ്രൌണ്ടിലെ കാണികള്‍ എന്നും ഹരമായി സൂക്ഷിക്കുന്ന ഒരു ശബ്ദമുണ്ട്. പഞ്ചായത്ത് ചെറുവാടിക്കാര്‍ക്ക് പഞ്ചായത്ത് റേഡിയോയൊടൊപ്പം തന്ന ഒരു സാധനമുണ്ട്. മെഗാഫോണ്‍. പൊതു അനൌണ്‍സുമെന്റുകളൊക്കെ വിളിച്ചു പറഞ്ഞിരുന്ന ഒരു സംഭവം. ഈ മെഗാഫോണിലൂടെ എന്റെ ബാപ്പ നടത്തുന്ന നാളത്തെ കളിയുടെ അനൌണ്‍സുമെന്റ് എല്ലാര്‍ക്കും ഒരു ഹരമായിരുന്നു. ഇടവേളകളില്‍ ബാപ്പ അനൌണ്‍സ് ചെയ്യും, “നാളത്തെ കളി ആഞ്ഞെലി ചെറുവാടിയും പ്രഭാത് കുനിയിലും തമ്മിലായിരിക്കും” എന്ന്. ഒന്ന് രണ്ട് തവണ ഇത് ആഞ്ഞലി അല്ലെന്നും അഞ്ജലി ആണെന്നും റസാക്ക് മാസ്റററും ഐമുക്കയും പറഞ്ഞു കൊടുത്തെങ്കിലും കാണികളെ ഹരം പിടിപ്പിച്ചു കൊണ്ട് വീണ്ടും ബാപ്പയുടെ അനൌണ്‍സ്മെന്റ് പഴയപടി തന്നെ. പടിക്കം പാടത്തെ കളിയേക്കാള്‍ മറക്കാനാവാത്തതാണ് അവിടെയുണ്ടായിരുന്ന കച്ചവടങ്ങള്‍. സി.പി മുഹമ്മദിന്റെ കസ്കസ് വെള്ളം, സീമുവിന്റെ വത്തക്ക വെള്ളം, തിരിപ്പന്‍ അയമുട്ട്യാക്കന്റെ കടലത്തിരിപ്പന്‍, കണ്ണിന് കാഴ്ചയില്ലാത്ത പെരവന്‍ കുട്ടിയുടെ കടലക്കച്ചവടം ഇതൊക്കെ ഒരു സംഭവം തന്നെയായിരുന്നല്ലേ. പഴയ കാലത്തെ നമ്മുടെ കളിക്കാരോടൊപ്പം പ്രസിദ്ധരായിരുന്ന കുറേ റഫറിമാരേയും പരാമര്‍ശിക്കാതെ വയ്യ. കൊളക്കാടന്‍ കരീം മാസ്ററര്‍, മജീദ് കാക്ക, റസാക്ക് മാസ്ററര്‍, മപ്രത്തെ അമ്പലക്കണ്ടി ഇവരൊക്കെ അന്നത്തെ ജനപ്രിയ റഫറിമാരായിരുന്നു. ചില ടീമുകള്‍ക്ക് ഫേവര്‍ ചെയ്തു കൊണ്ട് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെക്കുന്നതും മററുമായ ചില പക്ഷപാതിത്വ ആരോപണങ്ങളൊഴിച്ചാല്‍ അവരെല്ലാം അന്നത്തെ മികച്ച അംപയര്‍മാര്‍ തന്നെ. കളിക്കളങ്ങളില്‍ സജീവ സാന്നിദ്ധ്യമായുണ്ടായിരുന്ന മറെറാരാളുണ്ട്. ആന്ധ്ര ആല്യാക്ക. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്യാക്ക പണ്ട് ആന്ധ്രയില്‍ ഗ്വാളിയോര്‍ റയണ്‍സ് ടീമിനു വേണ്ടി കളിക്കാന്‍ പോയത് കൊണ്ടോ ആന്ധ്ര ടീമിനു വേണ്ടി കളിച്ചതു കൊണ്ടോ ആണ് അദ്ദേഹത്തിന് ആ പേര് വീണത്. കളി തുടങ്ങുന്നതിനു മുന്‍പും പിന്‍പും ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ ഒരു കോച്ചിംഗ് ക്യാമ്പുണ്ടാകാറുണ്ടായിരുന്നു. കുട്ടികളെ പെനാല്‍ട്ടി ഷൂട്ടൌട്ടും ഒക്കെ പഠിപ്പിച്ചിരുന്നു അദ്ദേഹം. പലരും അതു തമാശയായിട്ടെടുക്കുമായിരുന്നെങ്കിലും അദ്ദേഹം അത് വളരെ സീരിയസ് ആയിട്ടു തന്നെ കൈകാര്യം ചെയ്തിരുന്നു.

എഴുതാന്‍ ഒരു പാടുണ്ട്. കളിയെക്കുറിച്ച് തന്നെ. ഞങ്ങളൊക്കെ ചേര്‍ന്ന് ചെറുപ്പത്തിലും വലിപ്പത്തിലും നടത്തിയ ചെറുതും വലുതുമായ കുറേ കളി നടത്തിപ്പുകളുടെ കഥകള്‍ കൂടിയുണ്ട് പറയാന്‍. അതും കൂടെ ഇതില്‍ വാരി വലിച്ചെഴുതുന്നില്ല. അടുത്ത എപ്പിസോഡില്‍ പൂശാം. അന്ത വരക്കും നമസ്കാരം പാടിനവാലു…….

Saturday, October 2, 2010

അല്‍പ്പം സേവനവാര ചിന്തകള്‍

ഗാന്ധി ജയന്തി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ചിന്തകള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവന വാരത്തിന്റേതാണ്. കുട്ടികള്‍ ഏറെറടുത്ത് ആഘോഷിക്കുന്ന ഒരാഴ്ചയായിരുന്നു സേവന വാരം. സ്കൂളും സ്കൂളിലേക്കുള്ള റോഡും ടോയ്ലെററും അങ്ങാടിയിലെ കവലകളും എല്ലാം വൃത്തിയാക്കുന്ന ഒരു മഹായജ്ഞം. അന്ന് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ചിരുന്നതെല്ലാം ഇന്ന് ദിവസേന ആചരിക്കുന്നതോണ്ടും വൃത്തിഹീനമായ കവലകളും ടോയ്ലെററും സ്കൂള്‍ പരിസരവുമൊന്നും ഇന്ന് പതിവില്ലാത്തതിനാലും ഒരു സ്പെഷ്യല്‍ സേവന വാരത്തിന് വലിയ പ്രസക്തിയൊന്നുമില്ലല്ലോ ഇന്ന്. അത് മാത്രവുമല്ല സ്കൂള്‍ പാഠ്യപദ്ധതിയെല്ലാം പരിഷ്കരിച്ച് പഠനത്തിനപ്പുറമുള്ള അക്ടിവിററീസ് ദിവസേനയുള്ള കരിക്കുലത്തില്‍ വന്നതിനാല്‍ വര്‍ഷത്തിലൊരിക്കലൊരു സേവന വാരത്തിലപ്പുറം കുട്ടികള്‍ എന്നും ഇതെല്ലാം ആസ്വദിക്കുകയുമാണ് നമ്മുടെ സ്കൂളുകളില്‍. ദിവസേന വീട്ടിലെ മെനുവില്‍ ഇറച്ചിയുമൊക്കെ വന്നപ്പോ വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്നുയരുമായിരുന്ന ആ പ്രത്യേക സ്വാദുള്ള മണത്തിന് പ്രസക്തി നഷ്ടപ്പെട്ട പോലെ മാസത്തില്‍ ഒരു കൂട്ടം പുതിയ ഉടുപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പെരുന്നാളിന്റെ പുത്തനുടുപ്പിലെ പുതുമ നഷ്ടപ്പെട്ട പോലെ ഗാന്ധിജയന്തി ദിനത്തിലെ സേവന വാര പുതുമയും മക്കള്‍ക്ക് നഷ്ടപ്പെട്ടു എന്നതും ഒരു വസ്തുതയാണ്.

എന്നാലും ആ പഴയ കാല സേവന വാരത്തിന്റെ ചില നിറം മങ്ങാത്ത ഓര്‍മ്മകള്‍ അകത്തളങ്ങളില്‍ ആവേശത്തിന്റെ അലയടിയുണ്ടാക്കുന്നു. ചെറുവാടി സ്കൂളിന്റെ ആ പഴയ ചിത്രം ഓര്‍മ്മയുണ്ടാകുമല്ലോ. സ്വന്തമായി ഒരു ചെറിയ ഓടിട്ട കെട്ടിടവും പുറകില്‍ ഒരു ചെറിയ ഷെഡ്ഢും. എല്‍.പി ക്ളാസുകള്‍ ചക്കുംപുറായിലെ നുസ്രത്തുദ്ദീന്‍ മദ്രസ്സയുടെ കെട്ടിടങ്ങളില്‍. യു.പി ക്ളാസുകളില്‍ പലതും സ്കൂള്‍ വളപ്പിലെ മരങ്ങളുടെ തണലില്‍. ഇന്നത്തെ സ്കൂളിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നു അന്ന് ഈ സാറമ്മാരെല്ലാം എങ്ങിനെ ഞങ്ങളെ മാനേജ് ചെയ്തു എന്നതോര്‍ത്ത്. ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും കുഞ്ഞിമൊയ്തീന്‍ മാസ്റററും ശിവദാസന്‍ മാസ്റററും മുഹമ്മദ് മദനി മാസ്റററും മമ്മദ് മാസ്റററും ചാലിയപ്പുറത്തെ ഗോപാലകൃഷ്ണന്‍ മാസ്റററും ഗോപാലന്‍ മാസ്റററും ഉമ്മര്‍ മാസ്റററും റഹീം മാസ്റററും തങ്കമ്മ ടീച്ചറും കമലാഭായി ടീച്ചറും ദേവയാനി ടീച്ചറും ഒക്കെ ഞങ്ങളെ നല്ലനിലയില്‍ പഠിപ്പിച്ച് വിടാന്‍ ഏറെ പണിപ്പെട്ടിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്കൂളില്‍ പുതിയ സൌകര്യങ്ങളൊക്കെ വന്നപ്പോഴേക്കും ഇതില്‍ പലരും ഓര്‍മ്മയായി മാറിയിരുന്നു. ചിലര്‍ക്കൊക്കെ പുതിയ സൌകര്യങ്ങളും ആസ്വദിക്കാനായിട്ടുണ്ട്.

സേവന വാരത്തില്‍ ആദ്യം വൃത്തിയാക്കുന്ന ഒന്നായിരുന്നു സ്കൂളിലെ ടോയ്ലെററ്. അന്നതിന് ടോയ്ലെററ് എന്നായിരുന്നില്ല ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് പാത്താനുള്ള മറയായിരുന്നു. അത് കൊണ്ട് തന്നെ പാത്തുമറ എന്ന് പറയുന്നതാണ് എനിക്കോര്‍മ്മ. മൂത്രപ്പുര എന്ന് ഒഫീഷ്യലി അറിയപ്പെട്ടിരുന്നു. അതിനകത്തെ ആ മണം ഇന്നും മൂക്കില്‍ നിന്നും പോയിട്ടില്ല. ആകെ ഒരു സേവന വാര നാളുകളിലാണത് വൃത്തിയാക്കപ്പെടുന്നത്. സേവന വാരത്തിന്റെ ഗുണം ലഭിക്കുന്ന മറെറാന്നാണ് ഓഫീസിന് മുന്നിലെ ഗാര്‍ഡന്‍. രണ്ടാള്‍ ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ചെമ്പരത്തിയും മാസം മാറിയും വാഴച്ചെടികളും ഒക്കെയായിരുന്നു ഗാര്‍ഡനിലുണ്ടായിരുന്നത്. ഇതിലെ പുല്ലെല്ലാം ചെത്തി കൂട്ടിയിട്ട് തീയ്യിടും. എല്ലാം നിയന്ത്രിക്കാന്‍ കുഞ്ഞിമൊയ്തീന്‍ മാസ്റററും മമ്മദ് മാസ്റററും ഒക്കെയുണ്ടാകും. സേവനവാര നാളുകളില്‍ പൂന്തോട്ടത്തില്‍ നിന്നും കണിച്ചാടി യൂസുഫ് കണ്ടെത്തിയ ഒരു പ്രത്യേക പ്രാണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കൈകൂപ്പി നില്‍ക്കുന്ന ഒരു ജീവി. അതിന്റെ ശരിയായ നാമം തേടി അന്ന് സയന്‍സ് അധ്യാപകനായ ശിവദാസന്‍ മാസ്ററര്‍ ലൈബ്രറിയിലുള്ള ഒരു പാട് പുസ്തകങ്ങള്‍ തപ്പിയിട്ടും രക്ഷ കിട്ടിയിരുന്നില്ല. ഇന്നാണെങ്കില്‍ കംപ്യൂട്ടര്‍ ലാബിലെ ഇന്റര്‍നെററ് ബ്രൌസറിലൂടെ നിമിഷങ്ങള്‍ക്കകം കണ്ടെത്താമായിരുന്നു അല്ലേ.

സേവന വാര ദിനങ്ങളിലെ സ്പെഷ്യല്‍ ആകര്‍ഷണം പാറക്കെട്ടില്‍ കുഞ്ഞോലനാക്ക (സ്കൂളിലെ ഉപ്പ്മാവിന്റെ ഇന്‍ ചാര്‍ജ്) ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. ചെറുവാടിയുടെ ഒഫീഷ്യല്‍ മെക്കാനിക്കായിരുന്ന കുഞ്ഞോലനാക്കക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി.കെ കുട ആസ്പത്രി (ബച്ചുവാണ് ആ പേര് നല്‍കിയതെന്ന് തോന്നുന്നു) കുടകള്‍ക്ക് മാത്രമല്ല, കേട് വന്ന റേഡിയോ, ടോര്‍ച്ച്, വാച്ച്, ടൈംപീസ്, (ഇതിലപ്പുറമൊരു ഇലക്ട്രോണിക് ഉപകരണവും നാട്ടിലുണ്ടായിരുന്നില്ലല്ലോ) എന്നിവയും അഡ്മിററ് ചെയ്യപ്പെട്ടിരുന്ന ജനറല്‍ ആശുപത്രിയായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മററാരു സാധനമാണ് പെട്രോമക്സ് (വൈദ്യുതി വരുന്നതിന് മുന്‍പുള്ള വലിയ വിളക്ക്). കുഞ്ഞാലനാക്കയായിരുന്നു അന്ന് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്. സി.എസ്.എം എന്ന അമേരിക്കന്‍ പൊടി കലക്കിയ ഒരു സാധനമായിരുന്നു അന്ന് സ്കൂളുകളില്‍ നല്‍കിയിരുന്നത്.

ചെറുവാടിയിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പുള്ള റോഡിന്റെ ഒരു ചിത്രം നിങ്ങളിലില്ലേ. അങ്ങാടിയുടെ നടുവില്‍ നിന്നും റോഡ് രണ്ടായി മുറിഞ്ഞിരുന്നു. ഇതിന് കാരണം അങ്ങാടിയുടെ നടുവിലുണ്ടായിരുന്ന വലിയ ചീനി മരമായിരുന്നു. ചീനി ഒരു സംഭവമായിരുന്നു. ഒട്ടു മിക്ക സമ്മേളനങ്ങളും നടന്നിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു. അതിന്റെ വേരില്‍ എപ്പോഴും കാണുമായിരുന്ന ഞങ്ങളുടെയൊക്കെ ഒരു പേടിസ്വപ്നമുണ്ടായിരുന്നു. അബൂബക്കര്‍ എന്ന മാനസിക രോഗി. കാലില്‍ നിറയെ കെട്ടൊക്കെ ഇട്ട് ഒരാള്‍. ചിലപ്പോഴൊക്കെ വയലന്റ് ആകുമായിരുന്ന അദ്ദേഹത്തെ കുട്ടികള്‍ക്കൊക്കെ വലിയ ഭയമായിരുന്നു. ചീനിയുടെ ചുവട്ടില്‍ ഒരു വലിയ പെട്ടിയുണ്ടായിരുന്നു. ഞാന്‍ ആദ്യമായി കണ്ട വെയ്സ്ററ് ബോക്സ് ആണത്. അങ്ങാടിയിലെ എല്ലാ വെയിസ്ററും കൊണ്ടു പോയി തള്ളിയിരുന്ന ആ വട്ടത്തിലുള്ള ബോക്സ് ആയിരുന്നു സേവനവാര ദിനങ്ങളില്‍ ഞങ്ങള്‍ വൃത്തിയാക്കിയിരുന്ന ഒന്ന്. അതില്‍ പ്രധാനമായുണ്ടായിരുന്നത് വേക്കാട്ട് മുഹമ്മദ് കാക്കയുടെ താര ബീഡി കമ്പനിയുടേയും കെ. ജി ആലി കാക്കയുടെ കെ.ജി ബീഡി കമ്പനിയുടേയും വെട്ടി ഒഴിവാക്കിയ ബീഡി ഇലകളായിരുന്നു. അന്ന് മിക്ക കച്ചവട സ്ഥാപനങ്ങളിലുമുണ്ടായിരുന്നവര്‍ സൈഡ് ബിസിനസ്സായി ബീഡി തിരക്കുമായിരുന്നു. വെയിസ്ററ് ബോക്സും കാവച്ചാലുകളും വൃത്തിയാക്കി ഞങ്ങള്‍ മുന്നേറുമ്പോള്‍ പലപ്പോഴും കാദര്‍ ഹാജിയുടേയും ഓവല്‍ മൊയ്തീനാക്കയുടേയും വകയായി മിഠായികളും ഒക്കെ ലഭിക്കുമായിരുന്നു. സേവന വാര കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

ചെറുവാടി ജി.യു.പി സ്കൂള്‍ ഇപ്പോ ഒരു പാട് വളര്‍ന്നു. സ്വന്തമായി കെട്ടിട സമുച്ചയവും പഠനോപാധികളും നല്ല അധ്യാപകരും മികച്ച പി.ടി.എ യും വലിയ ഗൈററും ഐ.ടി കേന്ദ്രവും ഒക്കെയായി ഒരു ഹൈസ്കൂളിന് വേണ്ട എല്ലാ സെററപ്പോടേയും നില്‍ക്കുന്നു. അടുത്തു തന്നെ അത് ഹൈസ്കൂള്‍ ആകുമെന്ന ശ്രുതിയുമുണ്ട്. രാഷ്ട്രീയ ചിന്തകളെ വികസന ചിന്തകള്‍ കീഴടക്കിയാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും തോന്നുന്നു. ഒരു പാട് ചരിത്രം പറയാനുള്ള ചെറുവാടി സ്കൂള്‍ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും കുട്ട്യാലി മാസ്റററെ പോലെ സ്കൂളിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹത് വ്യക്തികള്‍ക്ക് ഇതെല്ലാം കണ്ട് നിര്‍വൃതിയടയാന്‍ ആയുരാരോഗ്യവും സര്‍വ്വശക്തന്‍ പ്രധാനം ചെയ്യട്ടേ എന്ന പ്രാര്‍ത്ഥന മാത്രം.

Thursday, September 30, 2010

പഞ്ഞന്റെ ലോകം!!!!!!!

പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.

പഞ്ഞന്റെ നല്ല കാലത്തെ ആശാരിപ്പണിയെക്കുറിച്ചൊന്നും എനിക്കത്രക്കങ്ങട്ട് ഓര്‍മ്മ പോര. നല്ലൊരു തോണിപ്പണിക്കാരനും അതു പോലെ വീടിന്റെ പണികളും ചെയ്യാറുണ്ടായിരുന്നു പഞ്ഞനെന്ന് കേട്ടിട്ടുണ്ട്. തയ്യത്തുംകടവത്തും വാഴക്കേട്ടേക്കു പോകുന്ന മന്തലക്കടവത്തും ഒക്കെ പഞ്ഞന്‍ തോണിപ്പണി എടുക്കണതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് ഇതൊക്കെ നാട്ടാര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ കൊറച്ചൂടെ നല്ലോണം നോക്കി നിക്കേണ്ടിയിരുന്നൂന്ന് ഇപ്പഴല്ലേ ബുദ്ധി ഉദിക്കണത്. ഇപ്പോ പറഞ്ഞിട്ടെന്താ. പഞ്ഞനും പോയി ആ പഴയ കാലത്തെ തോണിപ്പണിയും പോയി. മഹാഗണിയുടെ കഷ്ണങ്ങളും പഞ്ഞിയും വെച്ച് ഓട്ടയടച്ച് വെളക്കെണ്ണ കൊടുത്ത് മിനുക്കണ കാലമൊക്കെ പോയില്ലേ...ഇപ്പോ ഇരുട്ടു കൊണ്ടല്ലേ മക്കളുടെ ഓട്ടയടപ്പ്.

എനിക്ക് നന്നായിട്ട് ഓര്‍മ്മയുള്ളത് പഞ്ഞന്‍ ഉരലും ഉലക്കയുമൊക്കെയുണ്ടാക്കുന്നതാണ്. തോണിപ്പണിക്കൊന്നും അങ്ങിനെ പോകാന്‍ വയ്യാത്ത കാലത്താണെന്ന് തോന്നുന്നു നാട്ടില്‍ മുറിച്ചിട്ട മാവിന്‍ തടി കടഞ്ഞ് കടഞ്ഞ് മനോഹരമായ ഉരലുകള്‍ ഉണ്ടാക്കിയിരുന്നത് പഞ്ഞന്‍. എന്റെ വീട്ടിലുള്ള രണ്ട് ഉരലുകള്‍ പഞ്ഞന്‍ പണി തീര്‍ത്തതാണ്. താഴത്തെ പറമ്പിലെ നിറയെ പുളിയെറുമ്പുള്ള മധുരം തുളുമ്പുന്ന കോഴിക്കോടന്‍ മാങ്ങയുണ്ടാകുന്ന വലിയ മാവ് മുറിച്ചതും അതിന്റെ ഒരു കഷ്ണം കൊണ്ട് പഞ്ഞന്‍ ഉരലു തീര്‍ത്തതും പഞ്ഞന് ഉളി അണക്കാന്‍ വെള്ളാരം കല്ല് കലക്ട് ചെയ്ത് കൊടുക്കണതും ഒക്കെ ഇന്നലത്തെ പോലെ മനസ്സിലുദിച്ചു വരുന്നു. ഇത്തിരി ശുണ്ഠിക്കാരനും കൂടെ ആയിരുന്നു പഞ്ഞന്‍. അത് പിന്നെ ഈ ആശാരി വര്‍ഗ്ഗത്തിന്റെ കൂടെപ്പിറപ്പാണല്ലോ. ചായയിലെ മധുരം കുറഞ്ഞതിനും ചെറുപയറു കറിയിലെ കല്ലുകടിക്കും ഒക്കെ പഞ്ഞന്‍ ചൂടാകുമായിരുന്നു. എന്നാലും എന്നോട് എന്തോ ഒരു ഇഷ്ടമായിരുന്നു സഖാവിന്. ആശാരിമാരുടെ തുടക്കവും ഒടുക്കവും കയിലു കുത്തിക്കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. പഞ്ഞന്‍ തുടങ്ങിയത് എങ്ങിനെയാണെന്നറിയില്ല. അത് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പ്….പഞ്ഞനീപ്പണി അവസാനിപ്പിച്ചത് കയിലു കുത്തിത്തന്നെയാണ്. എന്റെ വീട്ടീലെ കയിലാട്ടയില്‍ (തവി സ്ററാന്റിന് പറഞ്ഞിരുന്ന പോരാണത്, ഇന്ന് അത് അടുക്കളയില്‍ നിന്നും വംശനാശം സംഭവിച്ചവയുടെ കൂട്ടത്തില്‍പ്പെട്ടല്ലോ) ഭൂരിപക്ഷവും പഞ്ഞന്‍ കുത്തിയ കയിലുകള്‍ തന്നെയായിരുന്നു.

ഓ..സ്ത്രീ ശാക്തീകരണക്കാര്‍ ഇപ്പോ തന്നെ കെറുവിച്ചിട്ടുണ്ടാകും എന്നോട്…..കുട്ടിപ്പെണ്ണിനെക്കൊണ്ടു വന്ന് വഴിയില്‍ കളഞ്ഞതിന്. കുട്ടിപ്പെണ്ണിനെപ്പററി പറഞ്ഞാല്‍ എന്ത പറയ്യാ. ഒരു സംഭവം തന്നെ ആയിരുന്നു. മനോഹരമായി പാട്ടു പാടുന്ന കുട്ടിപ്പെണ്ണ് മൊഞ്ചുള്ള പായകള്‍ നെയ്യുമായിരുന്നു. നല്ല കൈതോല കൊണ്ട് നെയ്തെടുത്ത പായകള്‍. ജോയിന്റുകളൊന്നും പെട്ടെന്ന് കാണാനെ കഴിയില്ല. പായ കൂടാതെ ഓല കൊണ്ടുള്ള വട്ടികളും പൂക്കൂടകളും ഒക്കെ കുട്ടിപ്പെണ്ണ് മെടയുമായിരുന്നു. കുട്ടിപ്പെണ്ണൊരു മുത്തശ്ശി ആയപ്പം മുതലുള്ളതേ നമ്മക്ക് പിടിച്ചെടുക്കാന്‍ കഴിയണുള്ളൂ……അവിടുന്നും ബേക്കോട്ട് നിങ്ങളാരെങ്കിലും പറയണം. കുട്ടിപ്പെണ്ണിന്റേയും ശുണ്ഠി അന്ന് വേള്‍ഡ് ഫെയിമസ് ആയിരുന്നു. കോപം വന്ന് തലയില്‍ കേറിയാല്‍ പണി പാതി വഴിയില്‍ ഉപേക്ഷിച്ചങ്ങ് പോകും ഉണ്ണിയാര്‍ച്ച കുട്ടിപ്പെണ്ണ്. പിന്നെ കിട്ടണങ്കില്‍ വലിയ പാടാ.

പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ യുണീക് ആയിരുന്നു. അമേരിക്കയിലെ പഴയ അത്ലററ് കാള്‍ ലൂയിസിന്റെ ഹെയര്‍ സ്റൈറല്‍. അല്ല പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ ആണ് കാള്‍ ലൂയിസിന്റേത്. നാട്ടിലെ ഏത് ബാര്‍ബര്‍ ആയിരുന്നു പഞ്ഞന്റെ മുടി കൈകാര്യം ചെയ്തിരുന്നത് എന്നെനിക്കോര്‍മ്മയില്ല. അന്നല്ലെങ്കിലും ഒസ്സാന്‍മാരായി കോയാമാക്കയും കളത്തിലെ മുഹമ്മദ് കാക്കയും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചുള്ളിക്കാപറമ്പില്‍ അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയും തേനേങ്ങാപറമ്പിലെ മമ്മദാക്കയും ഉണ്ടായിരുന്നു. കോയാമാക്കയുടെ നാടന്‍ തമാശകള്‍ പറഞ്ഞു കൊണ്ട് ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുള്ള മുടിവെട്ട് എനിക്ക് നല്ലിഷ്ടായിരുന്നു. ഞാനടക്കം എന്റെ വീട്ടിലെ മൂന്ന് ആണ്‍കുട്ടികളുടേയും മുടി വെട്ടുന്നത് അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയുടെ മകന്‍ അബു കാക്കയായിരുന്നു. ഉമ്മ ഒരു രൂപയാണ് മൂന്ന് പേരുടെ മുടി വെട്ടാന്‍ തരുന്നത്. മുടി വെട്ടിക്കഴിഞ്ഞ് ഒരു രൂപ കൊടുത്താല്‍ മൂന്ന് പേര്‍ക്കും കൂടി കടല മുട്ടായിയും ബുള്‍ ബുളും കോട്ടി മുട്ടായിയും ഒക്കെ വാങ്ങാന്‍ 10 പൈസ അബു കാക്ക മടക്കിത്തരുമായിരുന്നു. ഇന്നത്തെപ്പോലെ ഹൈ ഫൈ സലൂണുകളും തിരിയുന്ന കസേരയും ഒന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മോഡേണ്‍ ഹെയര്‍ സ്റൈറല്‍ പഞ്ഞനടക്കം പലര്‍ക്കും അന്നുണ്ടായിരുന്നു.

അന്ന് ബാര്‍ബര്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ട ക്രൂര വിനോദമായിരുന്നല്ലോ സുന്നത്ത് കല്യാണം. നമ്മുടെയൊക്കെ പേടി സ്വപ്നമായിരുന്നു അത്. വമ്പിച്ച ഒരു കല്യാണം തന്നെയായിരുന്നു എന്റേയും അനിയന്‍മാരുടേയും സുന്നത്ത് കല്യാണം. രാത്രി ഏഴ് മണിയോടുപ്പിച്ച് പൊക്കന്‍ മൊയ്തീന്‍ കാക്ക പിടിച്ച് മടിയിലിരുത്തി കണ്ണും പൊത്തിയ ശേഷം ഒസ്സാന്‍ കോയാമാക്ക ഒരൊററ കട്ട്…...അതോടെയാണ് ശ്വാസം വീണത്. കോയാമാക്കക്ക് സഹായിയായി നമ്മടെ കൊടിയത്തൂര്‍ മാക്കലെ ഒസ്സാന്‍ മുഹമ്മദ് കാക്കയും. ഓര്‍മ്മയില്ലെ അദ്ദേഹത്തെ...ഒരു ബാര്‍ബര്‍ ആയല്ല നമ്മളൊന്നും അദ്ദേഹത്തെ കാര്യമായി ഓര്‍ക്കുന്നത്. നീണ്ട വെളുത്ത ജുബ്ബയുമിട്ട് സമീപ പ്രദേശങ്ങളിലെയെല്ലാം സെവന്‍സ് ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ കാല്‍പ്പന്തു കളിയുടെ വലിയെരാരാധകനായി മുഹമ്മദ് കാക്കയുണ്ടാകുമായിരുന്നു. മറക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ ആഹ്ളാദാരവങ്ങളും ഗ്രൌണ്ടിലേക്കുള്ള ചാട്ടവുമൊന്നും. ചെറുവാടിയുടെ ഹൃദയമിടിപ്പുകള്‍ ഏററു വാങ്ങിയ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിന്റെ ഗാര്‍ഡിയന്‍ എന്നു പറയാവുന്ന വ്യക്തിയായിരുന്നു പൊക്കന്‍ മൊയ്തീനാക്ക. പള്ളിയിലേക്ക് വരുന്ന കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു അദ്ദേഹത്തെ. ഒരിക്കലും കുപ്പായമിടാത്ത കറുത്ത് കൃശഗാത്രനായ മൊയ്തീനാക്ക നമ്മള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മിക്കവാറും വെള്ളം കോരുകയായിരിക്കും. പാവം വെള്ളിയാഴ്ചയൊക്കെ വെള്ളം കോരിക്കോരി മടുക്കും. അപ്പോഴാണ് കുട്ടികള്‍ വെള്ളം കോരിക്കളിക്കുന്നത് കാണുക. ഉടനെ അദ്ദേഹം കോപം കൊണ്ട് വിറക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ ഒററ നോട്ടം മതി കുട്ടികള്‍ കരിഞ്ഞു പോകാന്‍. പിന്നെ പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞങ്ങളൊക്കെ നിരവധി തവണ അദ്ദേഹത്തിന്റെ അരിശത്തിന് പാത്രമായിട്ടുണ്ട്. സോപ്പ് തേച്ച് പള്ളിക്കുളത്തില്‍ മുങ്ങുന്നവരും. മീന്‍ പിടുത്തം അദ്ദേഹത്തിന്റെ ഒരു വലിയ ഹോബിയായിരുന്നു. പള്ളിയിലെ ഹയളില്‍ വലിയ ഒരു കൂട്ടം മഞ്ഞളേട്ട മീനുകളെ കണ്ട കാലം ഓര്‍ക്കുന്നുണ്ടോ. എത്രയോ കാലം മൊയ്തീനാക്ക അരുമകളെപ്പോലെ വളര്‍ത്തിയതായിരുന്നു അവ. രാത്രി വയലുകളില്‍ കൂടു വെച്ചും ചെറിയ വല പിടിച്ചും പുഴയിലും നടക്കലെ തോട്ടിലുമെല്ലാം വല വീശിയും ഒഴിവു സമയങ്ങളെല്ലാം മീന്‍ പിടുത്തമായിരുന്നു മൊയ്തീനാക്കയുടെ പരിപാടി. വീശുവലയുമായി നാം അന്നൊക്കെ സ്ഥിരം പാടവരമ്പത്ത് കാണാറള്ളവരെല്ലാം ഇന്ന് യവനികക്കുള്ളില്‍ മറഞ്ഞു. ചക്കുംപുറായില്‍ അബു കാക്ക, പൊക്കന്‍ മൊയ്തീനാക്ക, നല്ലുവീട്ടില്‍ മൊയ്തീനാജി, കളത്തില്‍ പോലീസ് ചന്തുവേട്ടന്‍ എല്ലാരും പോയി. ചക്കിട്ടു കണ്ടീയില്‍ ആലിക്കുട്ടി കാക്ക മാത്രം ബാക്കിയുണ്ട്.

എനി വേഎലീവ് ഇററ്….. നമുക്ക് പഞ്ഞനിലേക്ക് തന്നെ വരാം. പഞ്ഞന്റെ ഹെയര്‍ സ്റൈറലും കുട്ടിപ്പെണ്ണിന്റെ പൊട്ടിച്ചിരിയുമൊന്നും അത്ര പെട്ടെന്ന് മറക്കാവതല്ല. എന്റെ ഭാര്യക്കും മക്കള്‍ക്കുമൊക്കെ കിട്ടിയ ചിത്രം വരക്കാനുള്ള കഴിവ് എനിക്കു കൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ രണ്ട് സംഭവങ്ങളേയും ക്യാന്‍വാസില്‍ വരച്ചിട്ടേനെ. ലൈവായി മനസ്സിലുണ്ടെങ്കിലും നിങ്ങളെ കാണിക്കാന്‍ കഴിയുന്നില്ലല്ലോ. നിസ്സഹായന്‍ ഞാന്‍. പഞ്ഞന്റെ ഉളിപ്പിടി ഫെയിമസ് ആണ്. ചീകിയൊതുക്കാത്ത മുടിയുള്ള മക്കളുടെ തലമുടിയെ വാളം (ആശാരിമാരുടെ സ്വന്തം ഹാമര്‍) കൊണ്ട് അടിച്ചടിച്ച് പരന്നു കിടക്കുന്ന പഞ്ഞന്റെ ഉളിപ്പിടിയോട് ഇപ്പോഴും ഉപമിക്കാറുണ്ട്. പഞ്ഞന്റെ മക്കളാണ് ആശാരി അറുമുഖനും പ്രാകുന്നത്ത് ചിന്നനും. പിന്നെ ആരോ ഉണ്ടോ എന്നെനിക്കോര്‍മയില്ല. അച്ഛനെപ്പോലെ തോണിപ്പണിക്കൊക്കെ പോയിരുന്ന ചിന്നന്‍ നാട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ ഒരു ദിവസം അപ്രത്യക്ഷനായതാണ്. പിന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷേ കഴിഞ്ഞ ദിവസം ആരോ പറഞ്ഞു ചിന്നന്‍ ആശാരി വേറെ ഒരു പെണ്ണൊക്കെ കെട്ടി സുകുടുംബം സന്തോഷത്തോടെ കാവനൂര്‍ കഴിയുന്നുണ്ടെന്ന്. അറുമുഖന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട, വേണ്ടപ്പെട്ട ആശാരിയായി അങ്ങിനെ കഴിയുന്നു. ഇപ്പോള്‍ പണിക്കു പോകുന്നുണ്ടോ എന്നെനിക്കറിയില്ല. ചിന്നന്റെ മകന്‍ വാസു നാട്ടിലെ അറിയപ്പെടുന്ന ഒരാശാരിയായിരുന്നു. പക്ഷേ ഇപ്പോ അതെല്ലാം നിര്‍ത്തി മണല്‍ വാരല്‍ മുദീര്‍ ആണ്. നാട്ടില്‍ പോകുമ്പോ അവനെ മണല്‍ തോണിയുടെ കൊമ്പത്ത് കണ്ടപ്പോഴാണ് പ്രൊഫഷന്‍ ചെയ്ഞ്ച് ചെയ്തതറിഞ്ഞത്. എന്തായാലും നാട്ടിലെ പുതിയ ട്രെന്റ് ആണല്ലോ നടക്കട്ടെ. കുട്ടനാട്ടെ ആശാരി കുടുംബവും നാട്ടില്‍ ഏറെ അറിയപ്പെടുന്നവരയിരുന്നു. തോണിപ്പണിയില്‍ ഫെയിമസായ ഉണ്യാമനും ചന്തുവും പിന്നെ ഉണിക്കോരനും ഒക്കെ. അവരുടെ ഇളം തലമുറയായ വാസുവും അങ്ങാടിയിലെ ഫര്‍ണീച്ചര്‍ ഷോപ്പിലുള്ള അപ്പുണ്ണിയുമൊക്കെ ഇപ്പോഴും തന്റെ കുലത്തൊഴിലില്‍ തന്നെയാണ് ചെയ്യുന്നത്.

വിശേഷ ദിവസങ്ങളില്‍ കയിലും കുത്തി വീടുകളിലെത്തിയിരുന്ന അന്നത്തെ ആശാരിമാരും തേങ്ങയിടാനെന്ന പേരില്‍ വരുന്ന തെങ്ങുകയററക്കാരും ഒന്നും ഇപ്പോഴില്ല. അവരെയൊന്നും അവരുടെ തൊഴിലുകള്‍ക്ക് തന്നെ ഇപ്പോള്‍ കിട്ടാനില്ല. പിന്നെയാണോ വിശഷ ദിവസങ്ങളില്‍……..നല്ല ശേലായി. ഗോ ഫോര്‍ ദ അദര്‍ ഓപ്ഷന്‍. ലാല്‍സലാം…

Friday, September 24, 2010

പൊക്കന്‍ മമ്മദാക്കയും കൊററിക്കുട്ടിയും പിന്നെ യുവവാണിയും.....

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള യുവവാണി യുവതീ യുവാക്കളുടെ മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടേയും ആവേശമായിരുന്നു ആ കാലഘട്ടത്തില്‍. ഇലക്ട്രോണിക് റിക്രിയേഷന്‍ മാധ്യമം അന്ന് റേഡിയോ മാത്രമായിരുന്നല്ലോ. ചെറുവാടി ഗ്രാമീണ വായനശാലക്ക് ഒരു പൊതു റേഡിയോയും ഉണ്ടായിരുന്നു. പഞ്ചായത്ത് വക റേഡിയോകള്‍ ചെറുവാടിയില്‍ മാത്രമല്ല മിക്ക ഗ്രാമ അങ്ങാടികളിലും കാണാമായിരുന്നു. ട്രാന്‍സിസ്ററര്‍ റേഡിയോകള്‍ ഇറങ്ങുന്നതിനു മുന്‍പുള്ള വാല്‍വ് ഘടിപ്പിച്ച വലിയ റേഡിയോകള്‍. അത് ഒരു വലിയ കാള(സ്പീക്കര്‍) ത്തിലേക്ക് ഘടിപ്പിച്ചിരിക്കും. വായനശാലയുടെ കെട്ടിടത്തിന് മുകളിലായി ഒരു വലിയ ആന്റിനയും. ഈ റേഡിയോ പോലും വളരെ ചുരുക്കം വീടുകളിലായിരുന്നു അന്നുണ്ടായിരുന്നത്. ഞാന്‍ ഇത് കണ്ടിട്ടുള്ള മറെറാരു വീട് കണിച്ചാടിയിലെ കുഞ്ഞാപ്പ കാക്കയുടേതാണ്.

യുവവാണി എന്ന് പറയുമ്പോ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഖാന്‍ കാവിലിന്റെ ഘനഗംഭീരമായ ശബ്ദമാണ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ പൌരുഷം നിറഞ്ഞു തുളുമ്പുന്ന ശബ്ദത്തിനുടമയായിരുന്നു യുവവാണിയെ ജനപ്രിയമാക്കിയത്. കൂടെ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയിരുന്ന ഐസക് സാറും മററും.

ഞാന്‍ ഹൈസ്കൂള്‍ പഠനം നടത്തുന്ന എഴുപതുകളുടെ മധ്യത്തില്‍ ചെറുവാടിയില്‍ രൂപം കൊണ്ട ഒരു സാംസ്കാരിക സംഘടനയാണ് അഞ്ജലി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെറുവാടിയുടെ നന്‍മ നിറഞ്ഞ വികസനത്തിന് മനസ്സു കൊണ്ട് ആഗ്രഹിച്ചിരുന്ന ഒരു കൂട്ടം യുവാക്കളായിരുന്നു. ഇതില്‍ പലരും പ്രായം കൊണ്ട് അത്ര ചെറുപ്പമല്ലെങ്കിലും മനസ്സ് കൊണ്ട് പക്വതയാര്‍ന്ന ഇളം പ്രായക്കാരായിരുന്നു എന്ന് സമ്മതിക്കില്ലേ നിങ്ങള്‍? സ്ഥാപക പ്രസിഡണ്ടും സംഘടനയുടെ ജീവനാഡിയുമായിരുന്ന കെ. അബ്ദുറസാക്ക് മാസ്ററര്‍ (ചാളക്കണ്ടിയില്‍ റസാക്ക് മാസ്ററര്‍), സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കൊളക്കാടന്‍ അബ്ദുല്‍ അസീസ്, ചെറുവാടിയില്‍ ഒരു ഹോമിയോപ്പതി ക്ളിനിക് നടത്തി ഒരു നല്ല ചെറുവാടിക്കാരനായി മാറിയ പൂവ്വാട്ടുപറമ്പിലെ ഡോ. സെയ്ത്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നും ചെറുവാടി സ്കൂളിലെ ഹിന്ദി അധ്യാപകനായി വന്ന് ചെറുവാടിയെ സ്വന്തം ഗ്രാമം പോലെ സ്നേഹിച്ച എ. ഫസലുദ്ദീന്‍ മാസ്ററര്‍, കുട്ടു എന്നു ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുററിക്കാട്ടുമ്മല്‍ കുട്ടൂസ്സ, ചെറുവാടിയില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന തസ്തികയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിപ്പെട്ടിട്ടുള്ള റിട്ടയേര്‍ഡ് എംപ്ളോയ്മെന്റ് ഓഫീസര്‍ ചേററൂര്‍ ബാപ്പു കാക്ക എന്ന മുഹമ്മദ്, ഏറെ കാലം ചെറുവാടിയുടെ ഫുട്ബോള്‍ ടീമിന്റെ കരുത്തനായ പ്രതിരോധ ഭടനായിരുന്ന ചെക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുറുവാടുങ്ങല്‍ കുട്ടികൃഷ്ണന്‍, കണിച്ചാടിയില്‍ യൂസുഫ്, പുരോഗമന ആശയങ്ങളും കലാ പ്രതിഭയും കുടുംബ സ്വത്തായി തന്നെ ലഭിച്ചിട്ടുള്ള സി.വി അബു, വരയ്ക്കാനും അഭിനയിക്കാനും പാട്ടു പാടാനും എല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച് ചെറുവാടിയിലെ മുന്‍നിര രാഷ്ട്രീയക്കാരില്‍ ഒരാളായി ഉയര്‍ന്നു വന്ന കണ്ണന്‍ ചെറുവാടി, അഭിനയിക്കാനും നാടന്‍ നൃത്തരൂപങ്ങളൊക്കെ മനോഹരമായിത്തന്നെ ആടാനും കഴിയുമായിരുന്ന അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കപ്പിയേടത്ത് ചായിച്ചന്‍, ചെറുവാടിയിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അന്ന് മുതലെ സജീവമായിരുന്ന ഐമു എന്ന് റസാഖ് മാസ്റററും കണിച്ചാടി മോയിന്‍ ബാപ്പുവും പോലുള്ള സഹപാഠികളും ഐമുക്ക എന്ന് ഞങ്ങളുടെ തലമുറയും പിന്നീട് വന്ന തലമുറ അയമുക്ക എന്നും വിളിച്ച ഐലാക്കേട്ടില്‍ മുഹമ്മദ്, പിന്നെ അല്‍പ്പം ജൂനിയറായിരുന്ന എന്നാല്‍ വരയ്ക്കാനും എഴുതാനും പാടാനുമൊക്കെ അന്നേ കഴിവു തെളിയിച്ച ഇന്നത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി പിന്നെ ഈ ഞാനും ഒക്കെ ആയിരുന്നു അന്നത്തെ അഞ്ജലിയുടെ ആദ്യകാല പ്രവര്‍ത്തകര്‍. ക്ളബ്ബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഒരു പാട് പറയാനുണ്ട്. അത് പ്രത്യേകമായിത്തന്നെ ഒരു അധ്യായമെഴുതാം. ക്ളബ്ബിന് എല്ലാ പിന്തുണയും നല്‍കി ചെറുവാടിയില്‍ നില നില്‍ക്കാന്‍ സഹായിച്ച തേലീരി മുഹമ്മദ് കാക്ക, നിങ്ങള്‍ എളാപ്പയെന്ന് വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍, ചെറുവാടിയിലെ ഫുട്ബോളിന്റെ പര്യായമായ ചക്കിട്ടുകണ്ടിയില്‍ ആലികുട്ടി കാക്ക, കൊളക്കാടന്‍ റസാക്ക് കാക്ക, കുററിക്കാട്ടു കുന്നത്തെ ശങ്കരന്‍ വൈദ്യര്‍, യശോധരന്‍ മാസ്ററര്‍, ഹെഡ്മാസ്ററര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന കുട്ട്യാലി മാസ്ററര്‍, നമ്മെ തീരാദുഖത്തിലാഴ്ത്തി നമുക്കിടയില്‍ നിന്നും മരണം തട്ടിയെടുത്ത പന്നിക്കോട്ടെ യു. ശിവദാസന്‍ മാസ്ററര്‍ തുടങ്ങി ഒട്ടേറെ ആളുകളെക്കൂടി ഓര്‍ക്കാതെ അഞ്ജലിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ വയ്യ.

അഞ്ജലി ആര്‍ട്സ് ക്ളബ്ബിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ അവതരിപ്പിച്ച യുവവാണി. ട്രയല്‍സും ഓഡിഷനും റെക്കോര്‍ഡിംഗും ഒക്കെയായി കുറേ നല്ല അനുഭവങ്ങള്‍. യുവാക്കള്‍ക്കായുള്ള പരിപാടിയില്‍ കുറെ വൃദ്ധ കലാകാരന്‍മാരേയും പങ്കെടുപ്പിച്ചപ്പോ ആകാശവാണിയിലെ ഉദ്യോഗസ്ഥര്‍ക്ക് അത്ഭുതം. എന്തായാലും അന്ന് വൃദ്ധവാണി എന്ന പരിപാടിയില്ലാത്തതിനാല്‍ അവരത് കണ്ടില്ലെന്ന് വെച്ചു. സ്ഥിരം ലഘുനാടകവും ഗാനങ്ങളും പ്രഭാഷണവും കൂടാതെ ഏറെ പ്രത്യേകതയുള്ള ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമത്തിലെ നാടന്‍ കലാരൂപങ്ങളായിരുന്നു. ആണുങ്ങളുടെ ഒപ്പനയും കുശവന്‍മാരുടെ പാട്ടും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ നാടന്‍ പാട്ടുകളുമായിരുന്നു അവ. കുശവന്‍മാരിലെ നല്ല കാലാകാരന്‍മാരെ കിട്ടാന്‍ പുഴ കടന്ന് മപ്രത്തെ ഒരു കുന്നിന്‍മുകളിലേക്ക് പോയ ബച്ചുവും അസീസും എം.സി യുമൊക്കെ പറയുന്ന കഥകള്‍ ഏറെ ചിരിക്കാന്‍ വക നല്‍കിയിരുന്നു. അത് പോലെ റിക്കോര്‍ഡിംഗ് സ്ററുഡിയോയില്‍ ഞാട്ടിപ്പാട്ട് പാടിക്കൊണ്ട് ചേപ്പിലങ്ങോട്ട് കൊററിക്കുട്ടിയമ്മയും പുരുഷന്‍മാരുടെ ഒപ്പനപ്പാട്ടുകള്‍ പാടി പൊക്കന്‍ മമ്മദാക്കയും ടീമും ചെറുവാടിയില്‍ നിന്നുള്ള ആദ്യ എ.ഐ.ആര്‍ ആര്‍ട്ടിസ്ററുകള്‍ എന്ന പേര് കരസ്ഥമാക്കി. റസാക്ക് മാസ്റററും, ബാപ്പു കാക്കയും ഐമുക്കയും ഞാനും ഡോ. ശങ്കരന്റെ മകള്‍ പ്രഭയും ഒക്കെ പങ്കെടുത്ത നാടകം, ബച്ചുവിന്റെ ഗാനം അങ്ങിനെ ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു ആ എപ്പിസോഡ്. യുവവാണി രണ്ട് ദിവസമായി ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോള്‍ പഞ്ചായത്ത് റേഡിയോയിലൂടെ അത് കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം വായനശാലക്ക് മുന്നില്‍ കൂട്ടം കൂടിയത് അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു. ഇന്നെന്ത് റേഡിയോ…. എന്ത് യുവവാണി….. ഓ സോറി റേഡിയോ മാങ്കോയിലൂടെ വളിപ്പന്‍ വിററുകള്‍ കേള്‍ക്കാതെ നമുക്കിന്ന് വണ്ടി ഓടിക്കാന്‍ കഴിയില്ല, ചോറ് ഉണ്ടാല്‍ ഇറങ്ങില്ല, ടോയ്ലെററില്‍ ഇരിക്കാന്‍ കഴിയില്ല........ഇതും ഒരു റേഡിയോ ആസ്വാദനം തന്നെയാണല്ലോ. ഒററ വ്യത്യാസമേയുള്ളു….കൂട്ടമായി ഇതെല്ലാം ആസ്വദിച്ചിരുന്ന പഞ്ചായത്ത് റേഡിയോയും അത് ഓപ്പറേററ് ചെയ്തിരുന്ന ഗ്രാമീണ വായനശാലകളുമിന്നില്ല. പകരം ചെവിയുടെ അകത്തെ മജ്ലിസിലേക്ക് തള്ളിക്കയററി വെക്കുന്ന ഹെഡ് ഫോണുകളിലൂടെയുള്ള താന്‍ താന്‍ മ്യൂസിക് മാത്രം. എന്റെ ബൈക്ക് അതില്‍ എന്റെ വീട്ടിലേക്ക് എന്റെ റോഡിലൂടെയുള്ള യാത്ര…അതിനിടയില്‍ ഇതും കൂടെ എന്തിന് പബ്ളിക് ആക്കണമല്ലേ....

Wednesday, September 22, 2010

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.
ഇത് കേട്ടപ്പോഴാണ് നമ്മുടെ മക്കളൊക്കെ നമ്മള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും എത്ര അകലത്തു കൂടെയാണ് വളരുന്നതെന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊള്ളുന്നത്. കള്ളത്തരം എന്നതിന് ജൂട്ട് എന്നാണ് ഹിന്ദിയില്‍ പറയുന്നതെന്നും ഇപ്പ ചോദിച്ചത് ചൂട്ട് എന്ന ടോര്‍ച്ചിന് പകരം ഞങ്ങള്‍ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന വെളിച്ചം കാണാനുള്ള ഉപകരണത്തിന്റെ പേരാണെന്നും പറഞ്ഞപ്പോള്‍ പിന്നെയവള്‍ക്ക് സംശയങ്ങളോട് സംശയങ്ങള്‍.
ഗ്രാമീണ ജീവിതത്തില്‍ ചൂട്ടിനുണ്ടായിരുന്ന സ്ഥാനം നമുക്കെല്ലാം അറിയാം. ഉണങ്ങിയ തെങ്ങിന്റെ ഓല ഊര്‍ന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്. ചെറുവാടിയിലെ ചൂട്ടു കച്ചവടത്തെപ്പററി ഓര്‍ക്കുന്നവരാരൊക്കെയുണ്ട്. ചേലപ്പുറത്ത് കോയക്കുട്ടി കാക്കയുടേയും കുറുവാടുങ്ങള്‍ മൊയ്തീന്‍ കുട്ടി കാക്കയുടേയും പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടേയും കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്കയുടേയും ഒക്കെ കടകളില്‍ അന്ന് ചൂട്ടു വാങ്ങാന്‍ കിട്ടുമായിരുന്നു. ഇവര്‍ക്കൊക്കെ ഹോള്‍ സെയിലായി ചൂട്ടെത്തിച്ച് കൊടുത്തിരുന്ന പഴംപറമ്പ് ഭാഗത്ത് നിന്നും വരുന്ന കുറേ ആളുകളുണ്ടായിരുന്നു. രണ്ട് പൈസ മുതല്‍ അഞ്ച് പൈസ വരെയായിരുന്നു ചൂട്ടിന്റെ വില. ഇവരുടെയൊക്കെ കച്ചവടത്തിനടയിലാണ് മുന്തിയ ഇനം ചൂട്ടുകളുമായി കുററിക്കാട്ടു കുന്നത്തെ നാടിക്കുട്ടിയുടെ കച്ചവടം നടക്കുന്നത്. നാടിക്കുട്ടിയുടെ ചൂട്ടിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഹൈഫൈ ചൂട്ട് എന്ന് പറയാവുന്ന ഇവയുടെ നിര്‍മ്മാണ രീതി അല്‍പ്പം തലയുയര്‍ത്തി തന്നെ നാടിക്കുട്ടി വിശദീകരിക്കുന്നത് കേള്‍ക്കണം. ഗോശാലപറമ്പത്തെ ജോലിക്കിയിലാണ് നാടി ചൂട്ടിനുള്ള റോ മെററീരിയല്‍സ് ശേഖരിക്കുന്നത്. നാടിയുടെ സ്പെഷ്യല്‍ ചൂട്ടിന് ഉണങ്ങിയ തെങ്ങോല മാത്രം പോര. തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പും അരിപ്പയും നാടി ഇതിനായി ഉപയോഗിക്കുന്നു. ഈ വസ്തുക്കളൊന്നും പേരു കൊണ്ടറിയാത്തവര്‍ ക്ഷമിക്കണം. സംശയങ്ങള്‍ ഈമെയിലില്‍ അയച്ചാല്‍ വിശദമാക്കിത്തരാം….ലോള്‍. ഓലയുടെ കൂടെ ചെറുതായി ചീന്തി തയ്യാറാക്കിയ കൊതുമ്പും അരിപ്പയും ചേര്‍ത്ത് കെട്ടി മനോഹരമായി തയ്യാറാക്കുന്നതാണ് നാടിക്കുട്ടിയുടെ ചൂട്ട്. ഇതിന്റെ പ്രത്യേകതയും നാടി പറയും. ഇതും കത്തിച്ച് നാടി കൊണ്ടോട്ടി നേര്‍ച്ചക്കും നിലമ്പൂര്‍ പാട്ടിനും പോയിട്ടുണ്ടെന്നാണ് വീരവാദം പറയുന്നത്. അസര്‍ ബാങ്ക് കൊടുത്താല്‍ പണി മതിയാക്കി പുഴയില്‍ കുളിച്ച് ചൂട്ടും കെട്ടി കൂട്ടുകാരോടൊപ്പം കൊണ്ടോട്ടി നേര്‍ച്ചക്ക് പോകും. വഴിയില്‍ വെച്ച് ഇരുട്ടാകും. പിന്നെ ചൂട്ട് കത്തിച്ചാല്‍ കൊണ്ടോട്ടി എത്തിയാലും തീരാത്ത ചൂട്ട് കുത്തിക്കെടുത്തി തിരിച്ചു പോരാന്‍ ബാക്കിയുണ്ടാകുമെന്നാണ് അവകാശവാദം. എങ്ങിനെയുണ്ട്? ഇന്നത്തെ റീ ചാര്‍ജബിള്‍ ടോര്‍ച്ചിന്റെ ചാര്‍ജ് പോലും ഓമാനൂരെത്തുമ്പോഴേക്കും തീരില്ലേ?
അന്നത്തെ ആവേശകരമായ പ്രകടനങ്ങളായിരുന്നു പന്തം കൊളുത്തിയും ചൂട്ടു കൊളുത്തിയും നടന്നിരുന്നവ. പിറേറ ദിവസം നടക്കുന്ന ബന്തിനേക്കുറിച്ചോ ഹര്‍ത്താലിനെക്കുറിച്ചോ ഉള്ള വിളംബര ജാഥയായിരിക്കും അധികവും ചൂട്ടു കത്തിച്ചും പന്തം കൊളുത്തിയും നടക്കുന്നത്. ജാഥയുടേയും മുദ്രാവാക്യം വിളികളുടേയും ആവേശം നിലച്ചതു പോലെ പന്തം കൊളുത്തലും ഇന്നില്ല. പാടത്ത് വക്കത്തുള്ള എന്റെ വീട്ടിലിരുന്നാല്‍ കാണുന്ന അന്നത്തെ മനോഹരമായ ഒരു കാഴ്ചയായിരുന്നു പറയങ്ങാട്ട് ഉത്സവം നടക്കുമ്പോള്‍ പാടവരമ്പിലൂടെ പോകുന്ന ചൂട്ടുകള്‍. നിരനിരയായ പ്രകടനം പോകുന്നതു പോലെ ചൂട്ടും മിന്നി ആളുകള്‍ നടന്നു പോകും. അത് നേരം വെളുക്കുന്നത് വരെ തുടരും.

Naadiyude Makan Imbichi Vellan
 ചൂട്ടിന് കുറേ വീരസാഹസ കഥകളും അന്ന് പറയാനുണ്ടായിരുന്നു. വമ്പത്തരങ്ങള്‍ പറയുന്നവരുടെ കഥകളിലൊക്കെ ചൂട്ടിനും ഒരു പാര്‍ട്ടുണ്ടാകാറുണ്ട്. ചൂട്ടു കൊണ്ടടിച്ചതും ചൂട്ട് മുഖത്ത് കുത്തിക്കെടുത്തിയതുമായ സാഹസിക കഥകള്‍. ശരിയാണേന്നറിയില്ല ഒരു ചൂട്ടു കഥ ഞാനും പറയാം. ചെറുവാടി അങ്ങാടിയിലെ ചേററൂര്‍ അബ്ദുള്ള കാക്കയുടെ പലചരക്കു കടയുടെ സമീപത്ത് അന്ന് തട്ടാന്‍ സുന്ദരന്റെ (സുന്ദരനെ നിങ്ങള്‍ക്കറിയാലോ) അച്ഛന്‍ സ്വര്‍ണ്ണക്കട നടത്തിയിരുന്നു. തട്ടാന്‍ രാമരുടെ പ്രശസ്തമായ കടയുണ്ടായിരുന്ന കാലഘട്ടത്തില്‍ ചെറുവാടി അങ്ങാടി സമീപ പ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായ ഗോള്‍ഡ് സൂക്ക് ആയിരുന്നു. സുന്ദരന്റെ അച്ഛന്‍ (പേര് ഞാന്‍ മറന്നു പോയതില്‍ ക്ഷമിക്കുക) വൈകുന്നേരം കടയടച്ച് പരപ്പിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വലിയ ചൂട്ടും കത്തിച്ചാണ് പോകാറ്. ഒരു ദിവസം നമ്മുടെ പാറമ്മല്‍ കുഞ്ഞഹമ്മദ് കാക്കയുടെ മകന്‍ ഉസ്സന്‍ കുട്ടി ഈ ചൂട്ടിന്റെ പുറകേ പോയി പോലും. കുറേ ദൂരം പോയി ആളനക്കം കേട്ട് തട്ടാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉസ്സന്‍ കുട്ടിയെ കണ്ടു. ഉടനെ ചൂട്ട് അദ്ദേഹം കുത്തിക്കെടുത്തിയിട്ടു പറഞ്ഞുവത്രെ അങ്ങിനെ നീ ഓസിന് എന്റെ ചൂട്ടിന്റെ വെളിച്ചത്തില്‍ വീട്ടില്‍ പോകണ്ടാന്ന്. ഇതില്‍ അരിശം വന്ന ഉസ്സന്‍ കുട്ടി ഇരുട്ടത്ത് പ്രായം ചെന്ന തട്ടാനെ അടിച്ചു എന്നാണ് ഒരു കഥ.
അങ്ങാടിയുടെ വളരെയടുത്തുള്ള എന്റെ വീട്ടിലേക്ക് രാത്രിയില്‍ ഒററക്ക് പോകേണ്ടതായി വരുമ്പോള്‍ ഞാന്‍ സ്ഥിരമായി ഒരു ചൂട്ട് വാങ്ങുമായിരുന്നു. ചൂട്ടുണ്ടെങ്കിലും വഴിയിലുള്ള സ്കൂള്‍ പറമ്പിലെത്തുമ്പോ ചൂട്ടുമായി ഒരൊററ ഓട്ടമാണ് വീട്ടിലേക്ക്. അത്രക്കുണ്ടായിരുന്നു അന്ന് ധൈര്യം. കൂട്ടമായി ചൂട്ട് കത്തിച്ചു കൊണ്ട് പോകുന്നത് കാണുക പിന്നെ ചെറിയ പെരുന്നാള്‍ തലേന്ന് ഫിത്വര്‍ സക്കാത്ത് വാങ്ങാന്‍ വീടുകള്‍ കയറിയിറങ്ങുന്ന സ്ത്രീകളുടെ കയ്യിലാണ്. സംഘടിത ഫിത്വര്‍ സക്കാത്ത് കളക്ഷനും വിതരണവുമൊന്നും ഇന്നത്തെപ്പോലെ അന്ന് ഉണ്ടായിരുന്നില്ലല്ലോ.
കാര്യമെന്തൊക്കെയായാലും ചൂട്ടിനൊരു നൊസ്ററാള്‍ജിക് ടച്ച് ഉണ്ടല്ലേ...നിങ്ങളെന്തു പറയുന്നു? കുറേ എഴുതാനുണ്ട്. ഇതൊക്കെ പറയുമ്പോഴും എഴുതുമ്പോഴും വല്ലാത്ത ഒരു സുഖാനുഭൂതി. ഇന്നത്തെ പവ്വര്‍ കട്ട് സമയത്തെ ഇരുട്ടും നിശ്ശബ്ദതയും ജുഗല്‍ ബന്ധി നടത്തുന്ന ശാന്ത സുന്ദരമായ അര മണിക്കൂര്‍ സമയം ഇതിന്റെയൊക്കെ ഒരു റീകോള്‍ ആയാണ് എനിക്ക് അനുഭവപ്പെടാറ്. അതു കൊണ്ട് തന്നെ കേരളത്തില്‍ നിന്നും ആ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കുന്ന പവ്വര്‍ കട്ടെങ്കിലും എടുത്തു കളയാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന……നിങ്ങളുടേയോ?
00000000000000000000000000000

Monday, September 20, 2010

അബ്ദു മാസ്റററെന്ന ടൂറിസ്ററ് ഗൈഡ്

അദ്ദേഹത്തെ അങ്ങനേയും വിശഷിപ്പിക്കാമോ...അതിലപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ അദ്ദേഹം? അതേ ആയിരുന്നു. പക്ഷേ യാത്ര എന്നും ഒരു ലഹരിയായ എനിക്ക് അബ്ദു മാസ്റററുടെ ഈ വിശേഷണത്തെക്കുറിച്ച് പറയാനാണിഷ്ടം. നമ്മുടെ കെ.ടി അബ്ദു മാസ്ററര്...‍അകാലത്തില്‍ നമ്മെ വിട്ടു പോയ മാസ്ററര്‍ സൃഷ്ടിച്ച വിടവു നികത്താന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞില്ലല്ലോ.
കുടുംബത്തോടൊപ്പം കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട നാട്ടുകാരുടേയും കുടുംബത്തിന്റെ കൂടെ അതിലുപരി സാമൂഹ്യ പാഠവും ഭൂമിശാസ്ത്രവും അല്‍പ്പമൊക്കെ സയന്‍സും ചരിത്രവും പിന്നെ നന്നായി രാഷ്ട്രീയവും അറിയാവുന്ന ഒരു ഉത്തമ ഗൈഡിന്റെ കൂടെ ഒരു ഊട്ടി മൈസൂര്‍ യാത്ര. യാത്ര ഏറെ ഹൃദ്യവും ആസ്വാദകരവുമാകാന്‍ ഇതില്‍പ്പരമെന്തു വേണം.
അബ്ദു ചെറുവാടിയെന്ന് തൂലികയിലൂടേയും കെ.ടി അബ്ദു മാസ്റററെന്ന് സാങ്കേതികമായും തച്ചോളില്‍ അബ്ദു മാസ്റററെന്ന് നാട്ടുകാരും പറയുന്ന അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഒരു പഠന കുടുംബ യാത്ര. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു പാട് ചിത്രങ്ങള്‍ ഫ്ളാഷ് ബാക്കായി മിന്നി മറഞ്ഞു വരുന്നു. അതില്‍ ഏററവും തെളിച്ചത്തോടെ നില്‍ക്കുന്നത് ഒരു തൊപ്പിയുമണിഞ്ഞ് മാഷ് മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിനടുത്തുള്ള ജയിലറകളെക്കുറിച്ച് വിവരിച്ചു തന്ന രംഗമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണ് മാഷ് പുറപ്പെടുക. ടീച്ചിംഗ് നോട്ടും തയ്യാറാക്കിയിട്ടുണ്ടാകും. വളരെ സീരിയസ്സായ ഒരു ഗൈഡായിട്ടാണ് യാത്രയിലുടനീളം അദ്ദേഹം കാണപ്പെടുക. മൂന്ന് നാല് ദിവസത്തേക്ക് കുറേ കുടുംബങ്ങളെ കെട്ടു കെട്ടി കൊണ്ടു പോകുമ്പോ ഉണ്ടായേക്കാനിടയുള്ള അത്യാഹിതങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ബോധവാനായിരുന്നു. ബച്ചുവും കഴായിക്കല്‍ അബ്ദുറഹ്മാനും കുടുംബവും ഒക്കെ ഉള്‍ക്കൊള്ളുന്ന ആ വലിയ സംഘം ഏറെ തൃപ്തിയോടെയാണ് മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്.
ഇങ്ങിനെയുള്ള ധാരാളം യാത്രകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പ്രായം ചെന്ന കുറേ കാരണവന്‍മാരേയും ചെറുപ്പക്കാരേയും ഒക്കെയായി അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഹൈദരാബാദ് യാത്രയിലെ തമാശകള്‍ കുറെക്കാലം നാട്ടില്‍ എല്ലാവരും പറയുമായിരുന്നു. ധാരാളം വായിക്കുകയും തന്റെ വീക്ഷണങ്ങളും വാദഗതികളും ഭംഗിയായി എഴുതുകയും ചെയ്യുന്ന അബ്ദു മാഷ് തനിക്കറിയാവുന്നതെല്ലാം നാട്ടുകാരുമായി പങ്കു വെക്കാനും ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ബന്ധുവായ കെ.പി.യു അലിയോടൊപ്പം മില്ലത്ത് മഹല്‍ എന്ന നമ്മുടെ ഗ്രാമത്തിലെ ആ വലിയ പ്രസ്ഥാനം സ്ഥാപിച്ചെടുക്കുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഇതെല്ലാമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചെറുവാടി സ്കൂളിന്റെ ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു ഒട്ടനവധി സ്കൂളുകളെ പങ്കെടുപ്പിച്ച് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ശാസ്ത്രമേള. നാട്ടുകാരുടെ ഒരു ഉത്സവം കൂടിയായി മാറിയ ആ ശാസ്ത്രമേളയുടെ വിജയത്തിന്റെ പിന്നില്‍ അബ്ദു മാസ്റററുടെ ഉത്സാഹത്തിന് വലിയ പങ്കുണ്ട്.
എന്റെ ഗുരുനാഥനായിരുന്നില്ലെങ്കിലും ഗുരുതുല്യമായ ഒരു സ്നേഹബന്ധം ഞങ്ങള്‍ കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി നടന്ന വാഗണ്‍ ട്രാജഡി വാര്‍ഷികത്തിന് പുറത്തിറക്കിയിരുന്ന വാഗണ്‍ ട്രാജഡി സ്മരണിക ഒരു നല്ല വായനാനുഭവമായിരുന്നു.
ചെറുവാടി സ്കൂളില്‍ നിന്നും അബ്ദു മാസ്റററുടെ വിടവാങ്ങല്‍ ഒരു വലിയ സംഭവമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. കാരണം പലപ്പോഴും അബ്ദു മാസ്ററര്‍ക്കൊന്നും വേണ്ടത്ര അംഗീകാരം നല്‍കാന്‍ രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ നാടിന് കഴിയാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടേറെ നല്ല അധ്യാപികാധ്യാപകര്‍ നമ്മുടെ നാട്ടിലും ചെറുവാടി സ്കൂളിലും ഉണ്ടായിട്ടുണ്ട്. എങ്കിലും അബ്ദു മാസ്റററുടെ റേഞ്ചിലേക്ക് ഉയരാന്‍ കഴിഞ്ഞവര്‍ വിരളമാണ്.
അസുഖം ബാധിച്ച് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാഷെ അവസാന നാളുകളില്‍ കാണാന്‍ കഴിയാതെ പോയ ഒരു വല്ലാത്ത വിഷമസ്ഥിതി എനിക്കുണ്ടായിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോടത് പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹത്തെ എല്ലാവരും പോയി കാണുന്നത് അദ്ദേഹത്തിന് കുടുതല്‍ മാനസിക വിഷമമുണ്ടാക്കുമെന്നതിനാല്‍ പരമാവധി സന്ദര്‍ശകരെ വിലക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞിരുന്നത്. എങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് നമ്മെ പിരിഞ്ഞ് പോകുമെന്ന് കരുതിയില്ല. അസുഖത്തിന്റെ ഗൌരവവും ഞാന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അവസാനമായി അദ്ദേഹം മക്കയില്‍ വന്നപ്പോ ആരില്‍ നിന്നോ നമ്പര്‍ വാങ്ങി എന്നെ മൊബൈല്‍ ഫോണില്‍ വിളച്ചിരുന്നു. അന്ന് ദീര്‍ഘ നേരം ഞങ്ങള്‍ സംസാരിച്ചു. ദീപ്തമായ ഓര്‍മ്മകളായി ആ സംഭാഷണ ശകലങ്ങള്‍ ഇന്നും മനസ്സില്‍ താലോലിക്കുന്നു.

ഫോട്ടോ കടപ്പാട്: കെ.ടി മന്‍സൂര്‍, ബഹറൈന്‍
0000000000000000000000000000000

സ്ട്രെച്ചര്‍ ഒരു പബ്ളിക് ട്രാന്‍സ്പോര്‍ട്ട്

സ്ട്രെച്ചര്‍ ഒരു പബ്ളിക് ട്രാന്‍സ്പോര്‍ട്ട്
അങ്ങിനെ തന്നെയാണോ അതിനെ വിളിക്കുന്നതെന്നറിയില്ല. സ്ട്രെച്ചര്‍..അത് പല പേരിലും അറിയപ്പെട്ടിരുന്നു. സെച്ചറെന്നായിരുന്നു കാരണവന്‍മാര്‍ അതിനെ സൌകര്യപൂര്‍വ്വം പറഞ്ഞിരുന്നത്. ചെറുവാടിക്കാരന്റെ അറിയപ്പെടുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനവും ആംബുലന്‍സും ഒക്കെ അതായിരുന്നു. ആലുങ്ങലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അത് ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. ചെറുവാടിയിലെ വലിയ ആശുപത്രിയും അതിനു മുന്‍പായി വന്ന കൊടിയത്തൂര്‍ മാക്കലെ ആശുപത്രിയും ഒക്കെ വരുന്നതിനു മുന്‍പ് നാട്ടുകാരുടെ ഏക ആശ്രയം ഇതായിരുന്നു. സ്ഥലത്തെ ഏക ആരോഗ്യ കേന്ദ്രം. അവിടെ ഒരു മിഡ്വൈഫ് ഉണ്ടായിരുന്നു. പിന്നെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും. ജനങ്ങള്‍ക്കിടയില്‍ ഹെല്‍ത്തു എന്നും മിഡൈഫ് എന്നും അറിയപ്പെട്ടിരുന്ന രണ്ട് പേര്‍. അതില്‍ പ്രസിദ്ധരായ രണ്ട് പേരെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അല്‍പ്പം കറുത്ത് തടിച്ച വലിയ കണ്ണട വെച്ച മിഡൈഫ് ഉമ്മയുടെ അടുത്ത സുഹൃത്തു കുടെ ആയിരുന്നതിനാല്‍ ആ രൂപം മനസ്സില്‍ നിന്നും മായില്ല. ഹെല്‍ത്തു ഗണത്തില്‍ കുറേ പേരുണ്ടായിരുന്നു. എന്നാലും കൈയ്യില്‍ അഞ്ചിന് പകരം ഓരോ വിരല്‍ കൂടെ അധികമുണ്ടായിരുന്ന നാരായണന്‍ കുട്ടിയെ അധികമാരും മറന്നു കാണില്ല. പിന്നെ കൊടിയത്തൂര്‍ പഞ്ചായത്തിന് ഒരു ദേശീയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു. മറക്കാന്‍ കഴിയാത്ത ഒരു വ്യക്തി. ഹെല്‍ത്ത് എന്ന് പറഞ്ഞാല്‍ അദ്ദേഹമായിരുന്നു. പന്നിക്കോട്ട് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ പേര് ഞാന്‍ മറന്നു. പ്രസവ സഹായത്തിലായിരുന്നു മിഡ് വൈഫ് അധികവും ശ്രദ്ധിച്ചിരുന്നതെന്ന് തോന്നുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണെങ്കില്‍ പോളിയോ, മീസ്സില്‍സ്, വസൂരി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നു നല്‍കുന്നതിലും.
ഹെല്‍ത്ത് സെന്റര്‍ കേന്ദ്രമായിക്കൊണ്ട് ജനങ്ങളെ സേവിച്ചിരുന്ന ഒരു പ്രധാന സംഗതിയാണ് സ്ട്രെച്ചര്‍. കാക്കി നിറമുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച വലിയ രണ്ട് ദണ്ഡില്‍ ഘടിപ്പിച്ചതാണ് സ്ട്രെച്ചര്‍. ഇപ്പോഴും ആശുപത്രികളില്‍ രോഗികളെ വണ്ടിയില്‍ നിന്നും വാര്‍ഡുകളിലേക്കെല്ലാം എടുക്കാന്‍ ഉപയോഗിക്കുന്ന അതേ സ്ട്രെച്ചറിന്റെ പഴയ രൂപം. പ്രവാസി രോഗികളെ നാട്ടിലെത്തിക്കാന്‍ വിമാനത്തിലും അതിന്റെ ആധുനിക രൂപം ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ റിയാദിലെ എന്റെ സുഹൃത്തും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് എപ്പോഴും പറയുന്ന ഒരു വാക്കാണത്.
ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററിലെ സ്ട്രെച്ചര്‍ പഞ്ചായത്ത് നല്‍കിയതാണോ ആരോഗ്യ വകുപ്പ് നല്‍കിയതാണോ എന്നറിയില്ല. ദുര്‍ഘടം പിടിച്ച ഇടവഴികളും മലമ്പാതയും കൊണ്ട് നിറഞ്ഞ ചെറുവാടി ഭാഗത്ത് നിന്നും അടിയന്തിരമായി ആശുപത്രികളിലെത്തിക്കേണ്ട രോഗികളെ കൊണ്ടു പോകാന്‍ അതല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. സോ സ്ട്രെച്ചര്‍ ആള്‍വെയ്സ് ബിസി എന്നോ മോസ്ററ് ഓഫ് ദ ടൈം ബിസി എന്നോ പറയാം. രോഗിയെ സ്ട്രെച്ചറില്‍ കിടത്തി നാലു ഭാഗത്തും ആളുകള്‍ താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകും. മിക്കവാറും പുഴക്കടവു വരെ ആയിരിക്കും തോളിലേറേറണ്ടി വരിക. അവിടെ നിന്നും സവാരിത്തോണിയില്‍ എളമരം കടവിലേക്ക്. വീണ്ടും തോളിലേററി മാവൂര്‍ ബസ് സ്ററാന്റ് വരെ. അവിടെ നിന്നും രോഗത്തിന്റെ ഗൌരവമനുസരിച്ച് ബസ്സിലോ ടാക്സി കാറിലോ ചെറൂപ്പ ഹെല്‍ത്ത് സെന്ററിലേക്കോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ കൊണ്ട് പോകുന്നു.
പലരേയും സ്ട്രെച്ചറില്‍ കൊണ്ടു പോകുന്നതിന് ഞാനും ദൃക്സാക്ഷിയായിട്ടുണ്ട്. ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോ എന്റെ മരിച്ചു പോയ എളേമയെ അമിത രക്ത സ്രാവം മൂലം ഈ സ്ട്രെച്ചറില്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സീരിയസ്സായ ഒരു കത്തിക്കുത്ത് കേസ് ആ കാലഘട്ടത്തില്‍ ഞാന്‍ കണ്ടത് പഴംപറമ്പിലെ പൌറ് കാക്കയും ജ്യേഷ്ഠ സഹോദരന്‍ ഉണ്ണിമമ്മദ് കാക്കയും തമ്മില്‍ നടന്നതാണ്. വെട്ടു കൊണ്ട് വീണ ഉണ്ണി മമ്മദ് കാക്കയെ ഒരു വഞ്ചിയിലും മറെറാരു വഞ്ചിയില്‍ പൌറ് കാക്കയേയും മകന്‍ അഹമ്മദ് കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ ചെറുവാടിക്കടവില്‍ വെച്ച് കണ്ടിരുന്നു. ഒരാളെ ഈ സ്ട്രെച്ചറിലും മററ് രണ്ട് പേരെ തുണിക്കസേര കൊണ്ട് കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറിലുമായിരുന്നു വഞ്ചിയില്‍ കിടത്തിയിരുന്നത്.
നാട്ടുകാരുടെ പൊതു ആംബുലന്‍സ് ആയി ഉപയോഗിച്ചിരുന്നതിനാലാവണം അതീവ ജാത്രയോടെ ഇത് വീണ്ടും ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററില്‍ തന്നെ തിരിച്ചെത്തിക്കാനും എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ തുണിയും കാലുകളും ദ്രവിച്ചു പോവുകയും ആധുനിക റോഡുകളും വാഹന സൌകര്യങ്ങളും വരികയും ചെയ്തപ്പോ സ്ട്രച്ചറും ഓര്‍മ്മയായി മാറുകയായിരുന്നെന്ന് തോന്നുന്നു.
അതിനിടിയില്‍ രസകരമായൊരു സംഭവം കൂടെ. വളരെ സീരിയസ്സായി തമാശ പറയുന്ന ഒരാളായിരുന്നു അകാലത്തില്‍ മരിച്ചു പോയ നമ്മുടെ കീഴ്ക്കളത്തില്‍ ചെറിയാപ്പു കാക്ക. സവാരിത്തോണി തുഴഞ്ഞും കടവ് കടത്തിയും കൂലിപ്പണിക്കു പോയും കുറേ പെണ്‍കുട്ടികളടങ്ങുന്ന കുടുംബം പോററാന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്ന ചെറിയാപ്പു കാക്ക നിത്യ ജീവിതത്തില്‍ പറഞ്ഞ കുറേ തമാശകളുണ്ട്. എന്റെ ഒരു അമ്മായിയുടെ മകളെയാണ് ചെറിയാപ്പു കാക്ക കല്യാണം കഴിച്ചിരിക്കുന്നത്. തലന്താഴത്തെ മറിയത്തു അമ്മായി. ഏകയായി ഒരു കുടിലില്‍ താമസിച്ചിരുന്ന അമ്മായിക്ക് കലശലായ അസുഖം ബാധിച്ചപ്പോ ഞാനും കൊട്ടുപ്പുറത്ത് മുസ്തുവും ചെറിയാപ്പു കാക്കയും മററ് ചിലരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള ശ്രമങ്ങളിലാണ്. ചെറുവാടി അങ്ങാടി വരെ എടുത്തു കൊണ്ട് പോകണം. അതിനായി ഒരു തുണിക്കസേര ആരോ ഒപ്പിച്ചു കൊണ്ടു വന്നു. ഇനി അതില്‍ കെട്ടാന്‍ രണ്ട് മുള വടി വേണം. കുറേ തപ്പിയപ്പോ വലിയ ഉറപ്പൊന്നുമില്ലാത്ത രണ്ട് മുളവടിയുമായി ചെറ്യാപ്പു കാക്ക വന്നു. അപ്പോ അവിടുത്തെ അയല്‍വാസിയായ കാടന്‍ മുഹമ്മദ് കാക്കയോ മറേറാ ചെറ്യാപ്പ്വോ ഈ വടികള്‍ക്കത്ര ഉറപ്പില്ലല്ലോ എന്ന് സംശയം പ്രകടിപ്പിച്ചു. ഉടനെ ചെറ്യാപ്പു കാക്കന്റെ മറുപടി നിങ്ങളതൊന്നും നോക്കണ്ട ഏതായാലും ആശുപത്രിയിലേക്കല്ലേ കൊണ്ടു പോകുന്നത് പൊട്ടി വീണാലും കൊഴപ്പമില്ലാന്ന്.
ചെറ്യാപ്പു കാക്കന്റെ തമാശകള്‍ ഒരു പാട് കാണും പലര്‍ക്കും പറയാന്‍. അദ്ദേഹം പറയുന്ന ശൈലി കേട്ടാല്‍ ചിലപ്പോ ചിരിക്കാന്‍ പോലും മറന്നു പോകും. അത്രക്ക് സീരിയസ് ആയാണ് പറയുക. ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് സമയത്ത് ചെറ്യാപ്പു കാക്ക വോട്ട് ചെയ്യാന്‍ സ്കൂള്‍ അങ്കണത്തിലേക്ക് നടന്നു വരികയാണ്. വഴിയില്‍ കണ്ട കൊളക്കാടന്‍ സത്താര്‍ കാക്കയോട് കുശലം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ സത്താര്‍ കാക്കയോട് ചോദിക്കുന്നു….അല്ല കോയമാനേ, ഞമ്മക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടോ അന്റെ കയ്യില് എന്ന്. സത്താര്‍ കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അതിനനക്ക് ഒററ മുടി പോലും നരച്ചിട്ടില്ലല്ലോ ചെറ്യാപ്പ്വോ എന്ന്. ഒട്ടും താമസിക്കാതെ ചെറ്യാപ്പു കാക്ക പറഞ്ഞു ഇക്കണ്ട നരക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടെങ്കില്‍ തന്നാള. അല്ലാതെ അന്റെ പെന്‍ഷന് മാണ്ടി ഇന്റെ മുടി നരപ്പിച്ചാനൊന്നും ബെജ്യ എന്ന്.
അതിനേക്കാള്‍ വലിയ ഒരു തമാശയുണ്ട്. ഓര്‍ക്കുമ്പോ ഞാന്‍ ഊറിയൂറി ചിരിക്കും. മരിച്ചു പോയ കൊട്ടുപ്പുറത്ത് റസാക്ക് കാക്ക കൂടി കഥാപാത്രമായ ഈ സംഭവം എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ മുസ്തു തന്നെയാണ്. കൊട്ടുപ്പുറത്തെ വീട്ടില്‍ എല്ലാവരും കൂടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോ റസാക്ക് കാക്ക ചെറ്യാപ്പു കാക്കയോട് പറഞ്ഞു കാര്യമായ പണിയൊന്നും ഇല്ലെങ്കില്‍ കൊട്ടുപ്പുറത്തെ വീട്ടു മുററത്തെ പള്ളിയാളിയില്‍ നേന്ത്രവാഴക്കന്ന് വെക്കാന്‍. ഉടനെ ചെറ്യാപ്പു കാക്കയില്‍ നിന്ന് മറുപടി വന്നു അത് നമുക്ക് ശരിയാവൂലാന്ന്. എന്താ കാരണമെന്നന്വേഷിച്ചപ്പോ ചെറ്യാപ്പു കാക്കന്റെ വിശദീകരണം…...ഒന്നൂണ്ടായിട്ടല്ല. ഞാന്‍ റസാക്കുട്ടിന്റെ വാക്കു കേട്ട് എവിടുന്നെങ്കിലും കടം വാങ്ങി വാഴക്കന്ന് സംഘടിപ്പിച്ച് പള്ളിയാളിയില്‍ നട്ട് എന്നും വെള്ളവും കോരിയൊഴിച്ച് അതൊക്കെ വളര്‍ന്ന് ഏകദേശം വലുപ്പമെത്തുമ്പോഴായിരിക്കും ഇവിടെ വല്ല സര്‍ക്കസ് കമ്പനിക്കാരും വരുന്നത്. ഉടനെ റസാക്കുട്ടി പറയും അവരോട് പള്ളിയാളിയില്‍ തമ്പടിച്ച് സര്‍ക്കസ് നടത്താന്‍. അതോടെ ഞമ്മടെ വാഴകൃഷി കൊളമാകും എന്ന്…..ഇവരെ രണ്ടു പേരേയും അടുത്തറിയാവുന്നവര്‍ക്ക് ഇതിലെ ഏറെ ഗൌരവതരമായ ഫലിതം ആസ്വദിക്കാതിരിക്കാനാവില്ല.
പറഞ്ഞു പറഞ്ഞ് സ്ട്രെച്ചറില്‍ കയറി വേറെ വല്ല ദിക്കിലും പോയോ. സാരല്ല...ഇവരെയൊക്കെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല ചെറുവാടിയുടെ ഗതകാലം അയവിറക്കുമ്പോള്‍. ആധുനിക ജീവിത സാഹചര്യങ്ങളില്‍ നമുക്ക് സ്ട്രെച്ചര്‍ ഇനി വേണമെന്നില്ല. പക്ഷേ ഈ കാരണവന്‍മാരുടെ സ്നേഹത്തണല്‍ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു.
00000000000000000000000000000000000

Sunday, September 19, 2010

പമ്പര പുരാണം

പമ്പര പുരാണം
പമ്പരത്തിന് എന്ത് പുരാണം അല്ലെ...എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന് അല്‍പ്പം വലുതായ ശേഷം ഞങ്ങള്‍ വിളിക്കുന്ന കരിമ്പനങ്ങോട്ട് മുഹമ്മൂദും..അങ്ങിനെ പറഞ്ഞാലറിയില്ല അവനെ. ഉമ്മാച്ചുട്ട്യാത്തന്റെ മുഹമ്മൂദെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും അറിയാം. ഏക ആണ്‍തരിയായ മുഹമ്മൂദിനെ ഉമ്മാച്ചുട്ട്യാത്ത പൊന്നു പോലെയാണ് വളര്‍ത്തിയത്. ചെറുപ്പത്തിലെ ബാപ്പ മരിച്ചു പോയ അവനെ കഷ്ടപ്പാടിന്റെ അങ്ങേ തലക്കല്‍ നിന്ന് കുറേ പെണ്‍മക്കളോടൊപ്പം വളര്‍ത്തിയെടുക്കാന്‍ സ്നേഹനിധിയായ ആ ഉമ്മ ഒട്ടൊന്നുമല്ല പാടു പെട്ടത്. അവന്‍ പറയുന്നതെന്തും പാടത്തെ പണിയും നെല്ലു കുത്തും ഓല മെടയലും ഒക്കെ കഴിഞ്ഞു വരുമ്പോ ഉമ്മാച്ചുട്ട്യാത്ത വാങ്ങിക്കൊണ്ടു വരുമായിരുന്നു.
വളരെയധികം കഴിവുകളുള്ള ഒരു കുട്ടിയായിരുന്നു മുഹമ്മൂദ്. അതു കൊണ്ടു തന്നെ ഞങ്ങളുടെയൊക്കെ ക്യാപ്ററന്‍ എന്നോ ഗാംഗ് ലീഡര്‍ എന്നോ ഒക്കെ അവനെ വിളിക്കാമായിരുന്നു. ഇടപെടുന്ന എന്തിലും അവന്‍ അവന്റെ കഴിവു തെളിയിച്ച് നായക സ്ഥാനം നേടുമായിരുന്നു. കുറഞ്ഞ ക്ളാസുകളിലേ സ്കൂളില്‍ അവന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തില്‍ ചാത്തമംഗലത്തെ ഗ്രൌണ്ടില്‍ നടക്കുന്ന സ്കൂള്‍ കായികമേളകളില്‍ എന്തെങ്കിലും ഒക്കെ മെഡലുകള്‍ അവന്‍ വാങ്ങിക്കൂട്ടുമായിരുന്നു. കുട്ട്യാലി മാസ്ററര്‍ക്കും ശിവദാസന്‍ മാസ്ററര്‍ക്കും കുഞ്ഞിമൊയ്തീന്‍ മാസ്ററര്‍ക്കും ഒക്കെ അതുകൊണ്ട് തന്നെ അവന്‍ തോററാലും വേണ്ടില്ല സ്കൂളിന്റെ രജിസ്റററില്‍ ഉണ്ടാകണം എന്നൊരു താല്‍പ്പര്യം ഉണ്ടായിരുന്നു. ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ചെറുവാടി സ്കൂളില്‍ ഒരു വലിയ വാര്‍ഷികാഘോഷം നടന്നത്. പടിക്കംപാടത്തെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ മുഹമ്മൂദിന്റെ ഒരു ഐററം എനിക്കോര്‍മ്മയുണ്ട്. തൊപ്പിക്കച്ചവടക്കാരനും കുരങ്ങനും എന്ന കഥയുടെ ദൃശ്യാവിഷ്കാരം. വാര്‍ഷികാഘോഷങ്ങളുടെ നെടുംതൂണായിരുന്ന കമലാഭായി ടീച്ചര്‍ എത്രയോ തവണ അവനെ അഭിനന്ദിക്കുന്നത് അസൂയയോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്. കമലാഭായി ടീച്ചറെ ഇടയ്ക്ക് പരാമര്‍ശിക്കപ്പെട്ടതു കൊണ്ട് ഒന്ന് രണ്ട് കാര്യം കൂടെ പറയട്ടെ. തികച്ചും മാതൃകാ അധ്യാപിക എന്നു വിളിക്കാവുന്ന ഒരു ഗുരുനാഥയായിരുന്നു കമലാഭായി ടീച്ചര്‍. മൂന്നാം ക്ളാസു മുതല്‍ അന്ന് ഇംഗ്ളീഷ് ഒരു പാഠ്യവിഷയമായിരുന്നു. കമലാഭായി ടീച്ചറുടെ ക്ളാസുകള്‍ ഏറെ കൌതുകം നിറഞ്ഞതും ഇന്നത്തെ ഡി.പി.ഇ.പി ക്ളാസുകളുടെ രീതിയിലുമായിരുന്നു. ധാരാളം ടീച്ചിംഗ് മെററീരിയലുകളുമായാണ് മററ് ടീച്ചര്‍മാരില്‍ നിന്നും വളരെ വ്യത്യസ്ഥയായിരുന്ന ടീച്ചര്‍ ക്ളാസിലെത്തിയിരുന്നത്. റേഡിയോ അന്ന് അപൂര്‍വ്വമായ ഒരു വസ്തുവായിരുന്നു. വളരെ കുറഞ്ഞ വീടുകളില്‍ മാത്രമുള്ള ഒരു ആഡംബര വസ്തു. കോഴിക്കോട് റേഡിയോ സ്റേറഷനില്‍ ആഴ്ചയില്‍ ഒരു ദിവസമുണ്ടാകുന്ന ഇംഗ്ളീഷ് പരിപാടി ഞങ്ങള്‍ കുട്ടികളെ കേള്‍പ്പിക്കാനായി ടീച്ചര്‍ അവരുടെ വീട്ടിലെ റേഡിയോ സ്കൂളില്‍ കൊണ്ടു വരും. എന്നിട്ട് സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഞങ്ങളെയെല്ലാം വട്ടത്തില്‍ ഇരുത്തിയിട്ട് ഇംഗ്ളീഷ് ലേണിംഗ് പരിപാടി കേള്‍പ്പിക്കും. അതു പോലെ തന്നെ ബാലലോകം, ശീശുലോകം തുടങ്ങിയ പരിപാടികളും ഞങ്ങളെ കേള്‍പ്പിക്കാന്‍ ടീച്ചര്‍ ശ്രമിക്കാറുണ്ടായിരുന്നു. ടീച്ചര്‍ ആയിടെ തന്നെ ടീച്ചറുടെ നാടായ കോവൂരിലേക്കോ മറേറാ ട്രാന്‍സ്ഫര്‍ ആയി പോയി. ഏറെ ദുഃഖത്തോടെയാണ് അന്ന് ടീച്ചറെ എല്ലാരും യാത്രയാക്കിയത്.
മുഹമ്മൂദും കമലാഭായി ടീച്ചറും സാന്ദര്‍ഭികമായി വന്നെന്ന് മാത്രം. വിഷയം നമ്മുടേത് പമ്പരമാണ്. മനോഹരമായി പമ്പരം നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനായിരുന്നു മുഹമ്മൂദ്. പമ്പരം മാത്രമല്ല. ഈന്തിന്റെ തടി വെട്ടി മനോഹരമായി ഉന്തുവണ്ടിയുടെ ചക്രമുണ്ടാക്കാനും വെള്ളപ്പൊക്കത്തിന് ഒരിക്കലും മുങ്ങിപ്പോകാത്ത വാഴപ്പിണ്ടി കൊണ്ടുള്ള പാണ്ടി ഉണ്ടാക്കാനും വീട്ടുമുററങ്ങളിലും നെല്ലുകൊയ്ത പാടങ്ങളിലും സര്‍വ്വസാധാരണമായിരുന്ന കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ ആകര്‍ഷകങ്ങളായി ട്രോഫികള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാനും മുഹമ്മൂദ് മിടുക്കനായിരുന്നു. പമ്പരങ്ങള്‍ അന്ന് കാഞ്ഞിര മരത്തിന്റെ തടി കൊണ്ടായിരുന്നു മുഹമ്മൂദ് നിര്‍മ്മിച്ചിരുന്നത്. അഴകോടെ കട്ട് ചെയ്ത് എടുത്ത ശേഷം കുപ്പിച്ചില്ലു കൊണ്ട് വരണ്ടി വരണ്ടി അത് മിനുസപ്പെടുത്തും. ഏറെ നേരത്തെ കഠിനാദ്ധ്വാനം തന്നെയാണ് ഒരു നല്ല പമ്പരം. ഞങ്ങളൊക്കെ പലപ്പോഴും ട്രൈ ചെയ്തെങ്കിലും പരാജയപ്പെടാറാണ്. അല്‍പ്പം ക്ഷമയും കലാവിരുതും ഒക്കെ അതിനാവശ്യമാണ്. മരത്തില്‍ വെട്ടിയുണ്ടാക്കുന്ന പമ്പരത്തിന് ഇരുമ്പാണി അടിക്കുന്നത് അതിനേക്കാള്‍ ശ്രദ്ധ വേണ്ട ജോലിയാണ്. വളരെ കൃത്യമായിരിക്കണം ആണിയടിക്കുന്നത്. സാധാരണ പമ്പരത്തില്‍ നിന്നും വ്യത്യസ്തമാണ് ചതുരാണി പമ്പരം. ചതുരത്തിലുള്ള ഒരു തരം ആണിയാണ് അതില്‍ തറക്കുന്നത്. ഈ ആണി ഉണ്ടാക്കി കൊടുത്തിരുന്നത് നമ്മുടെ നാട്ടുകാരുടെ ദേശീയ പെരുംകൊല്ലനായ കൂച്ചുവായിരുന്നു. ചതുരാണി പമ്പരം അന്ന് വി.ഐ.പി കളുടെ കയ്യില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏത് പമ്പരത്തേയും ഞൊടിയിടയില്‍ കീഴ്പ്പെടുത്തി എറിഞ്ഞ് രണ്ട് കഷ്ണമാക്കാന്‍ ചതുരാണി പമ്പരത്തിന് കഴിഞ്ഞിരുന്നു. പാറപ്പുറത്ത് ആലിബാപ്പു, പുത്തലത്ത് ആലുവായി, കപ്പിയേടത്ത് ശിവരാമന്‍, മുഹമ്മൂദ്, പുത്തലത്ത് സീമു തുടങ്ങി ചുരുക്കം ചില പമ്പര വീരന്‍മാരുടെ കയ്യില്‍ മാത്രമാണ് ചതുരാണി പമ്പരം ഉണ്ടായിരുന്നത്. അണ്ടി കളിയിലും ഗോട്ടി കളിയിലും, പമ്പരമേറിലും ഒന്നും ഇവരെ വെല്ലാന്‍ പററിയവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
മുഹമ്മൂദിന്റെ പമ്പരം കൊണ്ടുള്ള അഭ്യാസങ്ങളും ഞങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. പമ്പരം കറക്കി താഴെ എറിഞ്ഞ് കയ്യിലേക്ക് എടുക്കുന്നതും, നേരെ കയ്യിലേക്ക് കറക്കി എറിയുന്നതും, കയറില്‍ തന്നെ കറക്കുന്നതും ഒക്കെ അത്ഭുതം കൂറിയ കണ്ണുകളോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലെ ഗ്ളോബല്‍ വില്ലേജില്‍ ഒരു ചൈനക്കാരന്‍ പമ്പരത്തിന്റെ ആധുനിക വേര്‍ഷനായ യോയോ വില്‍ക്കുന്നത് ഞാന്‍ ഏറെ നേരം നോക്കി നിന്നു. അയാള്‍ മുഹമ്മൂദിനെപ്പോലെ യോയോ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്നു. അയാളുടെ അഭ്യാസങ്ങള്‍ കാണുന്നവരെല്ലാം അത് ഉടനെ 20 ദിര്‍ഹം കൊടുത്തത് വാങ്ങുന്നു. ഞാനും വാങ്ങി രണ്ടെണ്ണം. വീട്ടിലെത്തി എത്ര ശ്രമിച്ചിട്ട ും അതൊന്ന് നേരാം വണ്ണം കറക്കാന്‍ പോലും എനിക്കായില്ല.
നാട്ടിലെ പമ്പരങ്ങള്‍ ഇത്തരം ആധുനിക കളിക്കോപ്പുകള്‍ക്ക് വഴിമാറി. കംപ്യൂട്ടറില്‍ പമ്പര സമാനങ്ങളായ ഗെയിമുകള്‍ വന്നു. കായികാദ്ധ്വാനം ഇല്ലാതെ തന്നെ കുട്ടികള്‍ അതില്‍ കളിച്ചു രസിക്കുന്നു. നാടോടുന്നു പുറകെ നമ്മുടെ കുട്ടികളുംഎ.മുഹമ്മൂദിനും ഇന്ന് അതിനെക്കുറിച്ചോര്‍ക്കാന്‍ സമയം കാണില്ല. അവന്റെ നല്ല കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതിനവനു സാധിച്ചില്ല. സാഹചര്യം അങ്ങിനെയൊക്കെ ആക്കി തീര്‍ത്തതാവാം. ആരേയും കുററപ്പെടുത്തിയിട്ടു കാര്യമില്ല. കുറേ ആയി അവനെ കണ്ടിട്ട്. നല്ല നിലയിലാണെന്നും അല്ലെന്നും ഒക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കറിയില്ല. നല്ലത് മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
00000000000000000000000000000000000000