Tuesday, October 12, 2010

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!

ഈ നാടിന്റെ ഹൃദയ മിടിപ്പുകള്‍ക്ക് താളം പകര്‍ന്നിരുന്നത്….ശരിയാണ് ആ സൈറണ്‍ തന്നെയായിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും ജോലി തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം സൈറണ്‍ മുഴങ്ങുന്നതിനനുസരിച്ചായിരുന്നു ഒരു കാലത്ത്. 'വീലൂതി മക്കളെ, ഇനി പാടത്തിന്ന് കേറാം…’ ഞാറു നടുന്ന സ്ത്രീകള്‍ നാലു മണിയുടെ സൈറണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പറയും. അന്നങ്ങനേയും പറയാറുണ്ടായിരുന്നു. വീല്‍ ഉതുമ്പോഴാണ് സൈറണ്‍ മുഴങ്ങുന്നതെന്ന് ഇവര്‍ക്കെങ്ങിനെ മനസ്സിലായി എന്നറിയില്ല. പാടത്തെ പണിക്കാര്‍ മാത്രമല്ല കാരണവന്‍മാരെല്ലാം വീല്‍ ഊതി എന്നു തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ ഉത്ഭവ സ്ഥാനത്തിന് അന്നുണ്ടായിരുന്ന മഹത്വങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞോണ്ട് വരുന്നത്.

ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി..ചെറുവാടിയുടെ മാത്രമല്ല...മാവൂരിന്റേയും പരിസരങ്ങളിലെ ഗ്രാമങ്ങളുടേയെല്ലാം മുഖഛായ മാററിയ ഒരു ഫാക്ടറിയാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍…. ജല മലിനീകരണവുമൊന്നും അത്ര രൂക്ഷമായി ജനങ്ങളെ ബാധിച്ചു തുടങ്ങാത്ത ആ കാലത്ത് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രൌഢി ഗ്വാളിയോര്‍ റയണ്‍സിന്റെ പ്രതാപം തന്നെയായിരുന്നു. ചെറുവാടിയില്‍ നിന്നും കുറേശ്ശെയായി ഗള്‍ഫിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയത് 1977 മുതലാണ്. അതിന് മുന്‍പ് ചെറുവാടിയിലെ വമ്പന്‍മാര്‍ ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയിലെ തൊഴിലാളികള്‍ തന്നെയായിരുന്നു.

നല്ല വീടുകളൊക്കെ അവരുടേതായിരുന്നു. അങ്ങാടിയില്‍ വരുന്ന നല്ല മീനുകള്‍ വാങ്ങുന്നത് അവരായിരുന്നു. ബാററയുടെ സേഫ്ററി ഷൂവും പാന്റ്സും ഒക്കെയിട്ട് അവരുടെ വരവ് കാണണം. ഷിഫ്ററ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ മാവൂര്‍ അങ്ങാടിയിലെ പുതുമകളെല്ലാം അവര്‍ വീട്ടിലേക്ക് കെട്ടിപ്പൊതിഞ്ഞ് വാങ്ങിയിരിക്കും. ഗ്വാളിയോര്‍ റയണ്‍സിലെ തൊഴിലാളികളുടെ മക്കളെ കാണുമ്പോ അസൂയയായിരുന്നു…..സത്യമായിട്ടും. ഫാക്ടറി തൊഴിലാളികളായി കുറേ പേരുണ്ടെങ്കിലും കമ്പനി എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നത് ഒരാള്‍ മാത്രം. കോഴിപ്പള്ളിയിലെ അബ്ദുറഹ്മാന്‍ കാക്ക മാത്രം. അദ്ദേഹത്തെ കമ്പനി എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. വലിയ പവ്വറുള്ള ലെന്‍സ് വെച്ച് അതിന്റെ മുകളിലൂടെ തുറിച്ച് നോക്കി ചിരിക്കുന്ന അബ്ദുറഹ്മാന്‍ക്കയെ ആരും മറന്നു കാണില്ല. താഴത്ത്മുറിയില്‍ നിന്നും കമ്പനിയില്‍ പോയിരുന്ന മറെറാരാളാണ് കുഞ്ഞഹമ്മദ് ഹാജി. വലിയ കറുത്ത ഷൂസുമിട്ട് തുണിയുടുത്ത് അങ്ങാടിയിലേക്ക് വരുന്ന അദ്ദേഹത്തേയും മറക്കാന്‍ കഴിയില്ല. കോഴിപ്പള്ളി മുഹമ്മദ് കാക്കയും (നമ്മുടെ കുട്ടിഹസ്സന്റെ ബാപ്പ) കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നല്ലോ. അവരൊക്കെ അന്നത്തെ ജൂനിയേര്‍സ് ആയിരുന്നു.

കമ്പനിയിലേക്ക് ഷിഫ്ററിന് പോകുന്നവരെ കൊണ്ടു പോകുന്ന കുറെ സവാരി തോണിക്കാരുണ്ടായിരുന്നു. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയും കിഴ്ക്കളത്തില്‍ ചെറ്യാപ്പു കാക്കയും പരവരയില്‍ കുട്ട്യേമു കാക്കയും കഴായിക്കല്‍ മുഹമ്മദ് കാക്കയും വെള്ളങ്ങോട്ട് ബിരാനാക്കയും അങ്ങിനെ ഒരു പാട് പേര്‍. കുളിമാട് കടവില്‍ നിന്നും മാവൂരിലെ എളമരം കടവിലേക്ക് സവാരിത്തോണിക്ക് എന്റെ ചെറുപ്പത്തില്‍ 25 പൈസയായിരുന്നു കടത്തു കൂലി. കോഴിക്കോട്ടേക്കെല്ലാം പോകുന്നവര്‍ അന്ന് ഈ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയുടെ സവാരിത്തോണിയില്‍ കയറിയാല്‍ ഗ്വാളിയോര്‍ റയണ്‍സിനെപ്പററിയും മററുമുള്ള പൊടിപ്പും തൊങ്ങലും വെച്ച കുറേ കഥകളും കേള്‍ക്കാം സൌജന്യമായി. വലിയ പുകക്കുഴലിലൂടെ കറുത്ത പുക തുപ്പിക്കൊണ്ട് ശബ്ദ മുഖരിതമായി നില കൊണ്ട ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു.

അവിടെയുള്ള മെഷിനറികളില്‍ ആകെ പരിചയമുള്ള ഒരു പേരാണ് ചിപ്പര്‍. പള്‍പ്പെടുക്കാന്‍ കൊണ്ടു വരുന്ന മുളകള്‍ ചെറിയ ചെറിയ ചീളുകളാക്കി മുറിക്കുന്ന ഉപകരണമാണ് ചിപ്പര്‍ എന്ന് തോന്നുന്നു. നാട്ടിലെ പ്രകടനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ അധികം കളിച്ചാല്‍ ചിപ്പറിലിട്ട് പള്‍പ്പാക്കും എന്ന് മുദ്രാവാക്യം വിളിച്ചതോര്‍മ്മയുണ്ട്. നമ്മുടെ മുളങ്കാടുകളെല്ലാം നാട്ടുകാരെ സോപ്പിട്ട് കിടത്തി ആര്‍.എന്‍ സാബുവും കൂട്ടരും ചേര്‍ന്ന് വെട്ടിത്തെളിച്ച് പള്‍പ്പാക്കി കടത്തിക്കൊണ്ട് പോയില്ലേ. നമുക്ക് ബാക്കിയായി കുറേ മാരക രോഗങ്ങളും ശവപ്പറമ്പു പോലെയോ ഡ്രാക്കുളക്കോട്ടയോ പോലെയോ ഒരു ഫാക്ടറി കോമ്പൌണ്ടും. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ ഉത്ഘാടനങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് മുറി മലയാളവും ഇംഗ്ളീഷും സംസാരിച്ചിരുന്ന ഫാക്ടറി വൈസ് പ്രസിഡണ്ടായ ആര്‍.എന്‍ സാബുവായിരുന്നു. വളരെ തന്ത്രപൂര്‍വ്വം നാട്ടുകാരേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ആര്‍. എന്‍. സാബു കൊടിയത്തൂരിലെ മാക്കല്‍ ഗവണ്‍മെന്റ് ഡിസ്പെന്‍സറിയുടെ ‘ടെന്‍ ബെഡഡ് വാര്‍ഡ്’ ഉദ്ഘാടനത്തിന് വന്നതും ഓര്‍ക്കുന്നു. ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ വിട്ട് വരുമ്പോള്‍ തകൃതിയായ ഉദ്ഘാടനം കൊടിയത്തൂരില്‍. സാബുവിന്റെ ഇംഗ്ളീഷ് പ്രസംഗം തര്‍ജജമ ചെയ്തിരുന്നത് നമ്മുടെ ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററായിരുന്നു. സാബു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമുണ്ടാകും. അത് ഇവിടെയുമുണ്ടായി. ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ എതിരേററ ആ പ്രഖ്യാപനം അന്ന് പതിനായിരം രൂപയായിരുന്നു. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സാബുവിന്റേയും ജനങ്ങള്‍ക്ക് മാറാരോഗങ്ങള്‍ നിരന്തരം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയുടേയും വക സമ്മാനം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അത് ധാരാളം. ഉദ്ഘാടനവും കഴിഞ്ഞ് ‘നാരിയല്‍ കാ പാനി’ യും നല്‍കി സാബുവിനെ കൊടിയത്തൂര്‍ക്കാര്‍ യാത്രയാക്കി. അതു പോലെ എത്ര ഉദ്ഘാടന നാടകങ്ങള്‍. എന്തായാലും അവസാനം കെ.എ റഹ്മാന്‍ സാഹിബിന്റേയും ചേക്കു സാഹിബിന്റേയും ഗ്രോ വാസുവിന്റേയും ഒക്കെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്‍പില്‍ ബിര്‍ളാ മാനേജ്മെന്റിന് മുട്ട് മടക്കേണ്ടി വന്നു.

തിരികെ വരാം ചെറുവാടിയിലേക്ക്. അന്ന് റെഗുലേറററും ബ്രിഡ്ജും ഒന്നും ഇല്ലാതിരുന്നിട്ടും സമൃദ്ധമായ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്നു ചാലിയാറിലൂടെ. അതു കൊണ്ട് തന്നെ അരീക്കോട് മുതല്‍ താഴോട്ട് വലിയ യാത്രാ ബോട്ടുകളുടെ സര്‍വ്വീസ് ഉണ്ടായിരുന്നു ചാലിയാറിലൂടെ. ചോലാസ് എന്ന പേരില്‍ ഒരു ബോട്ട് എനിക്കോര്‍മ്മയുണ്ട്. പണ്ട് ചെറുവാടിക്കടവില്‍ നിന്നും ബോട്ടില്‍ കയറി മാവൂരിലേക്ക് പോയതും ഓര്‍ക്കുന്നു. ഗ്വാളിയോര്‍ റയണ്‍സിന് ഒരു പ്രൈവററ് ബോട്ട് ഉണ്ടായിരുന്നു. ഒരു സ്ററീമര്‍ ബോട്ട്. വളരെ ചെറിയ ആ ബോട്ടിലായിരുന്നു അന്ന് മാവൂര്‍ പോലീസ് സ്റേറഷനില്‍ നിന്നും ചെറുവാടിയിലേക്ക് പോലീസുകാര്‍ വന്നിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മാവൂര്‍ സ്റേറഷനില്‍ നിന്നും പോലീസുകാര്‍ വരണം. ചെറൂപ്പയിലുള്ള മാവൂര്‍ പോലീസ് സ്റേറഷന്റെ പരിധിയിലായിരുന്നു അന്ന് ചെറുവാടി ഗ്രാമം.

ഗ്വാളിയോര്‍ റയണ്‍സ് നമ്മുടെ നിത്യ ജീവിതത്തെ അന്ന് വല്ലാതെ സ്വാധീനിച്ചിരുന്നു. ഗ്വാളിയോര്‍ തൊഴിലാളികളെ ആശ്രയിച്ചായിരുന്നു അന്ന് മിക്ക ട്രേഡിംഗും നാട്ടില്‍ നടന്നിരുന്നത്. എന്തിനധികം മാട്ടുമ്മലെ പുറമ്പോക്കില്‍ നട്ടുണ്ടാങ്കിയ വെള്ളേരിയും വത്തക്കയും പടവലവും പോലും അവരുടെ വീടുകളില്‍ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലേ അങ്ങാടിയില്‍ വില്‍പ്പനക്കെത്തിയിരുന്നുള്ളൂ. അബ്ദു കാക്കയും ബീരാനാക്കയും ഒക്കെ തണ്ടാടിയില്‍ പിടിക്കുന്ന മീനുകളും അങ്ങിനെ തന്നെ. ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളികളിലെ രണ്ട് സഹോദരങ്ങളായിരുന്നു കീഴ്ക്കളത്തിലെ പെരവന്‍ കുട്ടിയേട്ടനും(ചെക്കന്‍) അയ്യപ്പേട്ടനും. നല്ല അധ്വാനികളായിരുന്ന രണ്ട് പേരും ഷിഫ്ററ് ജോലി കഴിഞ്ഞ് വന്ന് പിന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്നത് കാണാമായിരുന്നു. രാത്രി ഡ്യൂട്ടി സ്ഥിരമായി ചെയ്തിരുന്ന പെരവന്‍ കുട്ടിയേട്ടന്‍ കൊണ്ടു വരുന്ന ഒരു പന്തം അന്ന് വളരെ ഫെയ്മസായിരുന്നു. ഫാക്ടറിയിലെ ഏതോ ഒരു കെമിക്കലില്‍ മുക്കിയുണ്ടാക്കിയ ആ പന്തം ദിവസങ്ങളോളം കത്തിത്തന്നെയിരിക്കും.

ഗ്വാളിയോര്‍ റയണ്‍സിലെ മുതിര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഒരാളായിരുന്നു ആന്ധ്ര ആല്യാക്ക. നല്ലൊരു ഫുട്ബോള്‍ താരം കൂടിയായിരുന്ന ആല്യാക്ക നല്ല ശമ്പളം വാങ്ങിയിരുന്ന ഒരാളായിരുന്നു. സാമ്പത്തികമായി വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കി വെച്ചില്ലെങ്കിലും ഉശിരും തന്റേടവുമുള്ള നാലഞ്ച് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് പൊന്നു പോലെ നോക്കാന്‍ മക്കള്‍ മത്സരിക്കുകയായിരുന്നു. കമ്പനിയില്‍ നിന്നും വന്ന ശേഷം ആല്യാക്ക എല്ലാ മക്കളേയും തോളിലും ഒക്കത്തും ഒക്കെ ഇരുത്തി അങ്ങാടിയില്‍ കൊണ്ട് വന്ന് മിഠായിയും നെയ്യപ്പവും ഒക്കെ വാങ്ങിക്കൊടുത്ത് കൊണ്ടു പോകുന്നത് മനസ്സിലുദിച്ചു വരുന്നു.

കൂടത്തില്‍ കലന്തന്‍ കാക്കയും കരുമ്പനങ്ങോട്ട് മോയിനാക്കയുമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള രണ്ട് പ്രമുഖ ഫാകട്റി തൊഴിലാളികള്‍. ഏറെ പരോപകാരിയായിരുന്ന മോയിനാക്ക അടുത്ത കാലത്താണല്ലോ മാറാരോഗം വന്ന് അകാലത്തില്‍ മരണമടഞ്ഞത്. മോയിനാക്കയുടെ സേവന പ്രവൃത്തികളെല്ലാം നമുക്കെല്ലാം മാതൃകയാണ്. അത്തരം സേവനങ്ങള്‍ ചെയ്യാന്‍ ആളുകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് മോയിനാക്കയെപ്പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. കലന്തനാക്ക റിട്ടയര്‍ ചെയ്ത് വന്ന് വീട് പുതക്കിപ്പണിതതെല്ലാം ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി മറയുന്നു. പൊററമ്മല്‍ നിന്നും ഫാക്ടറിയില്‍ പോയിരുന്ന ചെറ്യോനാക്ക, കുറുവാടുങ്ങല്‍ നിന്നുള്ള സഹോദരങ്ങളായ അച്യുതേട്ടന്‍, കണ്ടന്‍ കുട്ട്യേട്ടന്‍ പിന്നെ ചുള്ളിക്കാപറമ്പില്‍ നിന്നും തേനേങ്ങാപറമ്പില്‍ നിന്നും ഒരു പാട് പേര്‍. കുറുവാടുങ്ങല്‍ അച്യുതേട്ടനൊക്കെ ഒരു കാലത്ത് ചെറുവാടിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലേയും പ്രധാന പങ്കാളിയായിരുന്നു. പഴംപറമ്പ് പള്ളിയുടെ വരാന്തയില്‍ വെച്ച് ഇടിമിന്നലേററ് അകാലത്തില്‍ മരണമടഞ്ഞ കുഴിഞ്ഞോടിയില്‍ മമ്മദ് കാക്കയും ഒരു ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളിയായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അങ്ങിനെ പല ഭാഗങ്ങളില്‍ നിന്നായി കുറേ പേര്‍….ചെറുവാടിയെ സമ്പുഷ്ടമാക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഗ്വാളിയോര്‍ റയണ്‍സ് ഏറെ ഉപകരിച്ചിരുന്നു എന്ന് പറയാതെ വയ്യ. ഗ്വാളിയോര്‍ റയണ്‍സിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും പഴയ പേപ്പറുകളും മററും എടുത്ത് ജീവിച്ചിരുന്ന കുന്നത്ത് അബു കാക്കയും ക്വാര്‍ട്ടേഴ്സില്‍ കപ്പ വിററ് നടന്നിരുന്ന ഉമ്മിണിയിലെ പൂള കാക്കയും മാവൂരില്‍ പാല്‍ കൊണ്ടു പോയി വിററിരുന്ന കമ്പളത്ത് ആലി മമ്മദാക്കയും തേനേങ്ങാപറമ്പിലെ ചേക്കു കാക്കയും എന്തിനേറെ ഒരു വിനോദത്തിന് കുപ്പയില്‍ നിന്നും പറിച്ചെടുത്ത പുള്ളിച്ചേമ്പിന്റെ തൈകള്‍ പൂച്ചട്ടിയിലാക്കി ക്വാര്‍ട്ടേഴ്സുകളില്‍ പുള്‍ശേമ്പ് എന്ന പേരില്‍ വിററ കിഴ്ക്കളത്തില്‍ മൂസ്സക്കുട്ടിക്കു പോലും (ഈ കഥ കൊട്ടുപ്പുറത്ത് മുസ്തു പറഞ്ഞതാണ് കെട്ടോ) ആര്‍.എന്‍ സാബുവിന്റെ സ്വാധീനത്തെ കുറച്ചു കാണാന്‍ കഴിഞ്ഞു കാണില്ല. കരാര്‍ തൊഴിലാളികളായി കയറിയ ശേഷം അവിടെ സ്ഥിരമായി നിയമനം ലഭിച്ച ചെറുപ്പക്കാരും കുറേയുണ്ടായിരുന്നു അവസാന കാലത്ത്. കമ്പനി ലേ ഓഫ് ചെയ്ത് അവസാനിപ്പിച്ചപ്പോ ഇവര്‍ക്കൊക്കെ നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്വാളിയോര്‍ റയണ്‍സിന്റെ ഇരമ്പുന്ന ശബ്ദത്തിനും ഇടക്കിടെ വീശിയടിക്കുന്ന മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമൊപ്പം മണിക്കൂറുകള്‍ ഇടവിട്ടടിക്കുന്ന വലിയ സൈറണും ഈ ഗ്രാമത്തെ ഒട്ടേറെ സ്വാധിനിച്ചിരുന്നു. വാച്ചും ക്ളോക്കുമൊന്നും അത്ര വ്യാപകമായിട്ടില്ലാതിരുന്ന അക്കാലത്ത് സൈറണ്‍ തന്നെയായിരുന്നു ജീവിത ഗതി നിയന്ത്രിച്ചിരുന്നത്. പാടത്തെ പണിക്കാരെ മാത്രമല്ല, സ്കൂളില്‍ പോകുന്നവര്‍, കോളേജില്‍ പോകുന്നവര്‍, ബസ് കാത്ത് നില്‍ക്കുന്നവര്‍ എല്ലാം സമയം കണക്കാക്കിയിരുന്നത് ഈ സൈറണ്‍ കേട്ടായിരുന്നു. അവസാന കാലമായപ്പോഴേക്കും ആ സൈറണ്‍ അപമൃത്യുവിന്റെ വരവറിയിക്കുന്ന ദുസ്സൂചനകളായി മാറി. ക്രമേണ ക്രമേണ അത് കെട്ടടങ്ങി ഒരിക്കലും ഇനി ശബ്ദിക്കില്ലെന്നുറപ്പായപ്പോഴാണ് ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിര്‍ന്നത്. അപ്പോഴേക്കും കാലചക്രം വല്ലാതെ ഉരുണ്ടെന്നും പലതും അതിനടിയില്‍ ചവിട്ടിയരക്കപ്പെട്ടെന്നും തിരിച്ചറിയാനും നാം വൈകി അല്ലേ...സാരമില്ല..ഇനിയുമത് ആവര്‍ത്തിക്കാതിരിക്കാന്‍ അനുഭവങ്ങള്‍ പാഠമാകട്ടെ…..

6 comments:

  1. എന്ത് രസാണ് ഷക്കീബ്ക്ക ഇതൊക്കെ ഇങ്ങിനെ വായിച്ചിരിക്കാന്‍.
    ഞാന്‍ വീണ്ടും വീണ്ടും വായിച്ചു,
    നാടും നാട്ടാരെയും വീടും വീട്ടാരെയും വിട്ട്, പ്രവാസിയായിയിരിക്കുമ്പോള്‍ വളരെ ഗൃഹാതുരത്വം നല്‍കുന്ന ഇത്തരം കുറിപ്പുകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.
    എല്ലാം വീണ്ടും കാണുന്നു, ഷക്കീബ്ക്കയുടെ ഈ കുറിപ്പിലൂടെ. ആന്ധ്ര ആല്യാക്ക മുറുക്കിത്തുപ്പി ഒരു മുണ്ടും തോളിലിട്ടു തമാശയും പറഞ്ഞു നടന്നുനീങ്ങുന്നതുമൊക്കെ.
    വളരെ നന്നായി. ആശംസകള്‍

    ReplyDelete
  2. പഴയ കാലത്തേക്ക് ഒരുനിമിഷമെങ്ങിലും എന്നെ കൂട്ടിക്കൊണ്ടുപോയത്തിനു നന്ദി.
    എങ്കിലും വാഴക്കാട്ട് നിന്നും ചെരുവടിയിലെക്കുള്ള യാത്ര അക്കാലത്ത് സഹിക്കാന്‍ കഴിയാത്തതായിരുന്നു .

    ReplyDelete
  3. Hi sahakeebka Congratulations…
    It is very interested to reading, nostalgic and romantic movements of our pioneers life of cheruvadians will convey and realize to new generation.
    Expecting more old photos and stories related to cheruvadi
    kozhippally4778@gmail.com

    ReplyDelete
  4. ഒരു കാലചരിത്രം ഇവിടെ പരിചയപ്പെടുത്തുന്നു നാടിന്റെ പാതകളില്‍ ചരിത്രത്തിനൊപ്പം നടന്ന മനുഷ്യരെയും മനോഹരം . കുറെ നീളം കുറയ്ക്കാമായിരുന്നു എന്ന് തോന്നുന്നു .(രണ്ടു പോസ്റ്റായി)

    ReplyDelete
  5. shakeebka cheruvadiyile election visheshangale kurich ezuthathathentha?

    ReplyDelete