Thursday, September 30, 2010

പഞ്ഞന്റെ ലോകം!!!!!!!

പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.

പഞ്ഞന്റെ നല്ല കാലത്തെ ആശാരിപ്പണിയെക്കുറിച്ചൊന്നും എനിക്കത്രക്കങ്ങട്ട് ഓര്‍മ്മ പോര. നല്ലൊരു തോണിപ്പണിക്കാരനും അതു പോലെ വീടിന്റെ പണികളും ചെയ്യാറുണ്ടായിരുന്നു പഞ്ഞനെന്ന് കേട്ടിട്ടുണ്ട്. തയ്യത്തുംകടവത്തും വാഴക്കേട്ടേക്കു പോകുന്ന മന്തലക്കടവത്തും ഒക്കെ പഞ്ഞന്‍ തോണിപ്പണി എടുക്കണതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് ഇതൊക്കെ നാട്ടാര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ കൊറച്ചൂടെ നല്ലോണം നോക്കി നിക്കേണ്ടിയിരുന്നൂന്ന് ഇപ്പഴല്ലേ ബുദ്ധി ഉദിക്കണത്. ഇപ്പോ പറഞ്ഞിട്ടെന്താ. പഞ്ഞനും പോയി ആ പഴയ കാലത്തെ തോണിപ്പണിയും പോയി. മഹാഗണിയുടെ കഷ്ണങ്ങളും പഞ്ഞിയും വെച്ച് ഓട്ടയടച്ച് വെളക്കെണ്ണ കൊടുത്ത് മിനുക്കണ കാലമൊക്കെ പോയില്ലേ...ഇപ്പോ ഇരുട്ടു കൊണ്ടല്ലേ മക്കളുടെ ഓട്ടയടപ്പ്.

എനിക്ക് നന്നായിട്ട് ഓര്‍മ്മയുള്ളത് പഞ്ഞന്‍ ഉരലും ഉലക്കയുമൊക്കെയുണ്ടാക്കുന്നതാണ്. തോണിപ്പണിക്കൊന്നും അങ്ങിനെ പോകാന്‍ വയ്യാത്ത കാലത്താണെന്ന് തോന്നുന്നു നാട്ടില്‍ മുറിച്ചിട്ട മാവിന്‍ തടി കടഞ്ഞ് കടഞ്ഞ് മനോഹരമായ ഉരലുകള്‍ ഉണ്ടാക്കിയിരുന്നത് പഞ്ഞന്‍. എന്റെ വീട്ടിലുള്ള രണ്ട് ഉരലുകള്‍ പഞ്ഞന്‍ പണി തീര്‍ത്തതാണ്. താഴത്തെ പറമ്പിലെ നിറയെ പുളിയെറുമ്പുള്ള മധുരം തുളുമ്പുന്ന കോഴിക്കോടന്‍ മാങ്ങയുണ്ടാകുന്ന വലിയ മാവ് മുറിച്ചതും അതിന്റെ ഒരു കഷ്ണം കൊണ്ട് പഞ്ഞന്‍ ഉരലു തീര്‍ത്തതും പഞ്ഞന് ഉളി അണക്കാന്‍ വെള്ളാരം കല്ല് കലക്ട് ചെയ്ത് കൊടുക്കണതും ഒക്കെ ഇന്നലത്തെ പോലെ മനസ്സിലുദിച്ചു വരുന്നു. ഇത്തിരി ശുണ്ഠിക്കാരനും കൂടെ ആയിരുന്നു പഞ്ഞന്‍. അത് പിന്നെ ഈ ആശാരി വര്‍ഗ്ഗത്തിന്റെ കൂടെപ്പിറപ്പാണല്ലോ. ചായയിലെ മധുരം കുറഞ്ഞതിനും ചെറുപയറു കറിയിലെ കല്ലുകടിക്കും ഒക്കെ പഞ്ഞന്‍ ചൂടാകുമായിരുന്നു. എന്നാലും എന്നോട് എന്തോ ഒരു ഇഷ്ടമായിരുന്നു സഖാവിന്. ആശാരിമാരുടെ തുടക്കവും ഒടുക്കവും കയിലു കുത്തിക്കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. പഞ്ഞന്‍ തുടങ്ങിയത് എങ്ങിനെയാണെന്നറിയില്ല. അത് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പ്….പഞ്ഞനീപ്പണി അവസാനിപ്പിച്ചത് കയിലു കുത്തിത്തന്നെയാണ്. എന്റെ വീട്ടീലെ കയിലാട്ടയില്‍ (തവി സ്ററാന്റിന് പറഞ്ഞിരുന്ന പോരാണത്, ഇന്ന് അത് അടുക്കളയില്‍ നിന്നും വംശനാശം സംഭവിച്ചവയുടെ കൂട്ടത്തില്‍പ്പെട്ടല്ലോ) ഭൂരിപക്ഷവും പഞ്ഞന്‍ കുത്തിയ കയിലുകള്‍ തന്നെയായിരുന്നു.

ഓ..സ്ത്രീ ശാക്തീകരണക്കാര്‍ ഇപ്പോ തന്നെ കെറുവിച്ചിട്ടുണ്ടാകും എന്നോട്…..കുട്ടിപ്പെണ്ണിനെക്കൊണ്ടു വന്ന് വഴിയില്‍ കളഞ്ഞതിന്. കുട്ടിപ്പെണ്ണിനെപ്പററി പറഞ്ഞാല്‍ എന്ത പറയ്യാ. ഒരു സംഭവം തന്നെ ആയിരുന്നു. മനോഹരമായി പാട്ടു പാടുന്ന കുട്ടിപ്പെണ്ണ് മൊഞ്ചുള്ള പായകള്‍ നെയ്യുമായിരുന്നു. നല്ല കൈതോല കൊണ്ട് നെയ്തെടുത്ത പായകള്‍. ജോയിന്റുകളൊന്നും പെട്ടെന്ന് കാണാനെ കഴിയില്ല. പായ കൂടാതെ ഓല കൊണ്ടുള്ള വട്ടികളും പൂക്കൂടകളും ഒക്കെ കുട്ടിപ്പെണ്ണ് മെടയുമായിരുന്നു. കുട്ടിപ്പെണ്ണൊരു മുത്തശ്ശി ആയപ്പം മുതലുള്ളതേ നമ്മക്ക് പിടിച്ചെടുക്കാന്‍ കഴിയണുള്ളൂ……അവിടുന്നും ബേക്കോട്ട് നിങ്ങളാരെങ്കിലും പറയണം. കുട്ടിപ്പെണ്ണിന്റേയും ശുണ്ഠി അന്ന് വേള്‍ഡ് ഫെയിമസ് ആയിരുന്നു. കോപം വന്ന് തലയില്‍ കേറിയാല്‍ പണി പാതി വഴിയില്‍ ഉപേക്ഷിച്ചങ്ങ് പോകും ഉണ്ണിയാര്‍ച്ച കുട്ടിപ്പെണ്ണ്. പിന്നെ കിട്ടണങ്കില്‍ വലിയ പാടാ.

പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ യുണീക് ആയിരുന്നു. അമേരിക്കയിലെ പഴയ അത്ലററ് കാള്‍ ലൂയിസിന്റെ ഹെയര്‍ സ്റൈറല്‍. അല്ല പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ ആണ് കാള്‍ ലൂയിസിന്റേത്. നാട്ടിലെ ഏത് ബാര്‍ബര്‍ ആയിരുന്നു പഞ്ഞന്റെ മുടി കൈകാര്യം ചെയ്തിരുന്നത് എന്നെനിക്കോര്‍മ്മയില്ല. അന്നല്ലെങ്കിലും ഒസ്സാന്‍മാരായി കോയാമാക്കയും കളത്തിലെ മുഹമ്മദ് കാക്കയും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചുള്ളിക്കാപറമ്പില്‍ അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയും തേനേങ്ങാപറമ്പിലെ മമ്മദാക്കയും ഉണ്ടായിരുന്നു. കോയാമാക്കയുടെ നാടന്‍ തമാശകള്‍ പറഞ്ഞു കൊണ്ട് ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുള്ള മുടിവെട്ട് എനിക്ക് നല്ലിഷ്ടായിരുന്നു. ഞാനടക്കം എന്റെ വീട്ടിലെ മൂന്ന് ആണ്‍കുട്ടികളുടേയും മുടി വെട്ടുന്നത് അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയുടെ മകന്‍ അബു കാക്കയായിരുന്നു. ഉമ്മ ഒരു രൂപയാണ് മൂന്ന് പേരുടെ മുടി വെട്ടാന്‍ തരുന്നത്. മുടി വെട്ടിക്കഴിഞ്ഞ് ഒരു രൂപ കൊടുത്താല്‍ മൂന്ന് പേര്‍ക്കും കൂടി കടല മുട്ടായിയും ബുള്‍ ബുളും കോട്ടി മുട്ടായിയും ഒക്കെ വാങ്ങാന്‍ 10 പൈസ അബു കാക്ക മടക്കിത്തരുമായിരുന്നു. ഇന്നത്തെപ്പോലെ ഹൈ ഫൈ സലൂണുകളും തിരിയുന്ന കസേരയും ഒന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മോഡേണ്‍ ഹെയര്‍ സ്റൈറല്‍ പഞ്ഞനടക്കം പലര്‍ക്കും അന്നുണ്ടായിരുന്നു.

അന്ന് ബാര്‍ബര്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ട ക്രൂര വിനോദമായിരുന്നല്ലോ സുന്നത്ത് കല്യാണം. നമ്മുടെയൊക്കെ പേടി സ്വപ്നമായിരുന്നു അത്. വമ്പിച്ച ഒരു കല്യാണം തന്നെയായിരുന്നു എന്റേയും അനിയന്‍മാരുടേയും സുന്നത്ത് കല്യാണം. രാത്രി ഏഴ് മണിയോടുപ്പിച്ച് പൊക്കന്‍ മൊയ്തീന്‍ കാക്ക പിടിച്ച് മടിയിലിരുത്തി കണ്ണും പൊത്തിയ ശേഷം ഒസ്സാന്‍ കോയാമാക്ക ഒരൊററ കട്ട്…...അതോടെയാണ് ശ്വാസം വീണത്. കോയാമാക്കക്ക് സഹായിയായി നമ്മടെ കൊടിയത്തൂര്‍ മാക്കലെ ഒസ്സാന്‍ മുഹമ്മദ് കാക്കയും. ഓര്‍മ്മയില്ലെ അദ്ദേഹത്തെ...ഒരു ബാര്‍ബര്‍ ആയല്ല നമ്മളൊന്നും അദ്ദേഹത്തെ കാര്യമായി ഓര്‍ക്കുന്നത്. നീണ്ട വെളുത്ത ജുബ്ബയുമിട്ട് സമീപ പ്രദേശങ്ങളിലെയെല്ലാം സെവന്‍സ് ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ കാല്‍പ്പന്തു കളിയുടെ വലിയെരാരാധകനായി മുഹമ്മദ് കാക്കയുണ്ടാകുമായിരുന്നു. മറക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ ആഹ്ളാദാരവങ്ങളും ഗ്രൌണ്ടിലേക്കുള്ള ചാട്ടവുമൊന്നും. ചെറുവാടിയുടെ ഹൃദയമിടിപ്പുകള്‍ ഏററു വാങ്ങിയ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിന്റെ ഗാര്‍ഡിയന്‍ എന്നു പറയാവുന്ന വ്യക്തിയായിരുന്നു പൊക്കന്‍ മൊയ്തീനാക്ക. പള്ളിയിലേക്ക് വരുന്ന കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു അദ്ദേഹത്തെ. ഒരിക്കലും കുപ്പായമിടാത്ത കറുത്ത് കൃശഗാത്രനായ മൊയ്തീനാക്ക നമ്മള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മിക്കവാറും വെള്ളം കോരുകയായിരിക്കും. പാവം വെള്ളിയാഴ്ചയൊക്കെ വെള്ളം കോരിക്കോരി മടുക്കും. അപ്പോഴാണ് കുട്ടികള്‍ വെള്ളം കോരിക്കളിക്കുന്നത് കാണുക. ഉടനെ അദ്ദേഹം കോപം കൊണ്ട് വിറക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ ഒററ നോട്ടം മതി കുട്ടികള്‍ കരിഞ്ഞു പോകാന്‍. പിന്നെ പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞങ്ങളൊക്കെ നിരവധി തവണ അദ്ദേഹത്തിന്റെ അരിശത്തിന് പാത്രമായിട്ടുണ്ട്. സോപ്പ് തേച്ച് പള്ളിക്കുളത്തില്‍ മുങ്ങുന്നവരും. മീന്‍ പിടുത്തം അദ്ദേഹത്തിന്റെ ഒരു വലിയ ഹോബിയായിരുന്നു. പള്ളിയിലെ ഹയളില്‍ വലിയ ഒരു കൂട്ടം മഞ്ഞളേട്ട മീനുകളെ കണ്ട കാലം ഓര്‍ക്കുന്നുണ്ടോ. എത്രയോ കാലം മൊയ്തീനാക്ക അരുമകളെപ്പോലെ വളര്‍ത്തിയതായിരുന്നു അവ. രാത്രി വയലുകളില്‍ കൂടു വെച്ചും ചെറിയ വല പിടിച്ചും പുഴയിലും നടക്കലെ തോട്ടിലുമെല്ലാം വല വീശിയും ഒഴിവു സമയങ്ങളെല്ലാം മീന്‍ പിടുത്തമായിരുന്നു മൊയ്തീനാക്കയുടെ പരിപാടി. വീശുവലയുമായി നാം അന്നൊക്കെ സ്ഥിരം പാടവരമ്പത്ത് കാണാറള്ളവരെല്ലാം ഇന്ന് യവനികക്കുള്ളില്‍ മറഞ്ഞു. ചക്കുംപുറായില്‍ അബു കാക്ക, പൊക്കന്‍ മൊയ്തീനാക്ക, നല്ലുവീട്ടില്‍ മൊയ്തീനാജി, കളത്തില്‍ പോലീസ് ചന്തുവേട്ടന്‍ എല്ലാരും പോയി. ചക്കിട്ടു കണ്ടീയില്‍ ആലിക്കുട്ടി കാക്ക മാത്രം ബാക്കിയുണ്ട്.

എനി വേഎലീവ് ഇററ്….. നമുക്ക് പഞ്ഞനിലേക്ക് തന്നെ വരാം. പഞ്ഞന്റെ ഹെയര്‍ സ്റൈറലും കുട്ടിപ്പെണ്ണിന്റെ പൊട്ടിച്ചിരിയുമൊന്നും അത്ര പെട്ടെന്ന് മറക്കാവതല്ല. എന്റെ ഭാര്യക്കും മക്കള്‍ക്കുമൊക്കെ കിട്ടിയ ചിത്രം വരക്കാനുള്ള കഴിവ് എനിക്കു കൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ രണ്ട് സംഭവങ്ങളേയും ക്യാന്‍വാസില്‍ വരച്ചിട്ടേനെ. ലൈവായി മനസ്സിലുണ്ടെങ്കിലും നിങ്ങളെ കാണിക്കാന്‍ കഴിയുന്നില്ലല്ലോ. നിസ്സഹായന്‍ ഞാന്‍. പഞ്ഞന്റെ ഉളിപ്പിടി ഫെയിമസ് ആണ്. ചീകിയൊതുക്കാത്ത മുടിയുള്ള മക്കളുടെ തലമുടിയെ വാളം (ആശാരിമാരുടെ സ്വന്തം ഹാമര്‍) കൊണ്ട് അടിച്ചടിച്ച് പരന്നു കിടക്കുന്ന പഞ്ഞന്റെ ഉളിപ്പിടിയോട് ഇപ്പോഴും ഉപമിക്കാറുണ്ട്. പഞ്ഞന്റെ മക്കളാണ് ആശാരി അറുമുഖനും പ്രാകുന്നത്ത് ചിന്നനും. പിന്നെ ആരോ ഉണ്ടോ എന്നെനിക്കോര്‍മയില്ല. അച്ഛനെപ്പോലെ തോണിപ്പണിക്കൊക്കെ പോയിരുന്ന ചിന്നന്‍ നാട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ ഒരു ദിവസം അപ്രത്യക്ഷനായതാണ്. പിന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷേ കഴിഞ്ഞ ദിവസം ആരോ പറഞ്ഞു ചിന്നന്‍ ആശാരി വേറെ ഒരു പെണ്ണൊക്കെ കെട്ടി സുകുടുംബം സന്തോഷത്തോടെ കാവനൂര്‍ കഴിയുന്നുണ്ടെന്ന്. അറുമുഖന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട, വേണ്ടപ്പെട്ട ആശാരിയായി അങ്ങിനെ കഴിയുന്നു. ഇപ്പോള്‍ പണിക്കു പോകുന്നുണ്ടോ എന്നെനിക്കറിയില്ല. ചിന്നന്റെ മകന്‍ വാസു നാട്ടിലെ അറിയപ്പെടുന്ന ഒരാശാരിയായിരുന്നു. പക്ഷേ ഇപ്പോ അതെല്ലാം നിര്‍ത്തി മണല്‍ വാരല്‍ മുദീര്‍ ആണ്. നാട്ടില്‍ പോകുമ്പോ അവനെ മണല്‍ തോണിയുടെ കൊമ്പത്ത് കണ്ടപ്പോഴാണ് പ്രൊഫഷന്‍ ചെയ്ഞ്ച് ചെയ്തതറിഞ്ഞത്. എന്തായാലും നാട്ടിലെ പുതിയ ട്രെന്റ് ആണല്ലോ നടക്കട്ടെ. കുട്ടനാട്ടെ ആശാരി കുടുംബവും നാട്ടില്‍ ഏറെ അറിയപ്പെടുന്നവരയിരുന്നു. തോണിപ്പണിയില്‍ ഫെയിമസായ ഉണ്യാമനും ചന്തുവും പിന്നെ ഉണിക്കോരനും ഒക്കെ. അവരുടെ ഇളം തലമുറയായ വാസുവും അങ്ങാടിയിലെ ഫര്‍ണീച്ചര്‍ ഷോപ്പിലുള്ള അപ്പുണ്ണിയുമൊക്കെ ഇപ്പോഴും തന്റെ കുലത്തൊഴിലില്‍ തന്നെയാണ് ചെയ്യുന്നത്.

വിശേഷ ദിവസങ്ങളില്‍ കയിലും കുത്തി വീടുകളിലെത്തിയിരുന്ന അന്നത്തെ ആശാരിമാരും തേങ്ങയിടാനെന്ന പേരില്‍ വരുന്ന തെങ്ങുകയററക്കാരും ഒന്നും ഇപ്പോഴില്ല. അവരെയൊന്നും അവരുടെ തൊഴിലുകള്‍ക്ക് തന്നെ ഇപ്പോള്‍ കിട്ടാനില്ല. പിന്നെയാണോ വിശഷ ദിവസങ്ങളില്‍……..നല്ല ശേലായി. ഗോ ഫോര്‍ ദ അദര്‍ ഓപ്ഷന്‍. ലാല്‍സലാം…

Friday, September 24, 2010

പൊക്കന്‍ മമ്മദാക്കയും കൊററിക്കുട്ടിയും പിന്നെ യുവവാണിയും.....

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള യുവവാണി യുവതീ യുവാക്കളുടെ മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടേയും ആവേശമായിരുന്നു ആ കാലഘട്ടത്തില്‍. ഇലക്ട്രോണിക് റിക്രിയേഷന്‍ മാധ്യമം അന്ന് റേഡിയോ മാത്രമായിരുന്നല്ലോ. ചെറുവാടി ഗ്രാമീണ വായനശാലക്ക് ഒരു പൊതു റേഡിയോയും ഉണ്ടായിരുന്നു. പഞ്ചായത്ത് വക റേഡിയോകള്‍ ചെറുവാടിയില്‍ മാത്രമല്ല മിക്ക ഗ്രാമ അങ്ങാടികളിലും കാണാമായിരുന്നു. ട്രാന്‍സിസ്ററര്‍ റേഡിയോകള്‍ ഇറങ്ങുന്നതിനു മുന്‍പുള്ള വാല്‍വ് ഘടിപ്പിച്ച വലിയ റേഡിയോകള്‍. അത് ഒരു വലിയ കാള(സ്പീക്കര്‍) ത്തിലേക്ക് ഘടിപ്പിച്ചിരിക്കും. വായനശാലയുടെ കെട്ടിടത്തിന് മുകളിലായി ഒരു വലിയ ആന്റിനയും. ഈ റേഡിയോ പോലും വളരെ ചുരുക്കം വീടുകളിലായിരുന്നു അന്നുണ്ടായിരുന്നത്. ഞാന്‍ ഇത് കണ്ടിട്ടുള്ള മറെറാരു വീട് കണിച്ചാടിയിലെ കുഞ്ഞാപ്പ കാക്കയുടേതാണ്.

യുവവാണി എന്ന് പറയുമ്പോ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഖാന്‍ കാവിലിന്റെ ഘനഗംഭീരമായ ശബ്ദമാണ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ പൌരുഷം നിറഞ്ഞു തുളുമ്പുന്ന ശബ്ദത്തിനുടമയായിരുന്നു യുവവാണിയെ ജനപ്രിയമാക്കിയത്. കൂടെ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയിരുന്ന ഐസക് സാറും മററും.

ഞാന്‍ ഹൈസ്കൂള്‍ പഠനം നടത്തുന്ന എഴുപതുകളുടെ മധ്യത്തില്‍ ചെറുവാടിയില്‍ രൂപം കൊണ്ട ഒരു സാംസ്കാരിക സംഘടനയാണ് അഞ്ജലി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെറുവാടിയുടെ നന്‍മ നിറഞ്ഞ വികസനത്തിന് മനസ്സു കൊണ്ട് ആഗ്രഹിച്ചിരുന്ന ഒരു കൂട്ടം യുവാക്കളായിരുന്നു. ഇതില്‍ പലരും പ്രായം കൊണ്ട് അത്ര ചെറുപ്പമല്ലെങ്കിലും മനസ്സ് കൊണ്ട് പക്വതയാര്‍ന്ന ഇളം പ്രായക്കാരായിരുന്നു എന്ന് സമ്മതിക്കില്ലേ നിങ്ങള്‍? സ്ഥാപക പ്രസിഡണ്ടും സംഘടനയുടെ ജീവനാഡിയുമായിരുന്ന കെ. അബ്ദുറസാക്ക് മാസ്ററര്‍ (ചാളക്കണ്ടിയില്‍ റസാക്ക് മാസ്ററര്‍), സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കൊളക്കാടന്‍ അബ്ദുല്‍ അസീസ്, ചെറുവാടിയില്‍ ഒരു ഹോമിയോപ്പതി ക്ളിനിക് നടത്തി ഒരു നല്ല ചെറുവാടിക്കാരനായി മാറിയ പൂവ്വാട്ടുപറമ്പിലെ ഡോ. സെയ്ത്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നും ചെറുവാടി സ്കൂളിലെ ഹിന്ദി അധ്യാപകനായി വന്ന് ചെറുവാടിയെ സ്വന്തം ഗ്രാമം പോലെ സ്നേഹിച്ച എ. ഫസലുദ്ദീന്‍ മാസ്ററര്‍, കുട്ടു എന്നു ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുററിക്കാട്ടുമ്മല്‍ കുട്ടൂസ്സ, ചെറുവാടിയില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന തസ്തികയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിപ്പെട്ടിട്ടുള്ള റിട്ടയേര്‍ഡ് എംപ്ളോയ്മെന്റ് ഓഫീസര്‍ ചേററൂര്‍ ബാപ്പു കാക്ക എന്ന മുഹമ്മദ്, ഏറെ കാലം ചെറുവാടിയുടെ ഫുട്ബോള്‍ ടീമിന്റെ കരുത്തനായ പ്രതിരോധ ഭടനായിരുന്ന ചെക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുറുവാടുങ്ങല്‍ കുട്ടികൃഷ്ണന്‍, കണിച്ചാടിയില്‍ യൂസുഫ്, പുരോഗമന ആശയങ്ങളും കലാ പ്രതിഭയും കുടുംബ സ്വത്തായി തന്നെ ലഭിച്ചിട്ടുള്ള സി.വി അബു, വരയ്ക്കാനും അഭിനയിക്കാനും പാട്ടു പാടാനും എല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച് ചെറുവാടിയിലെ മുന്‍നിര രാഷ്ട്രീയക്കാരില്‍ ഒരാളായി ഉയര്‍ന്നു വന്ന കണ്ണന്‍ ചെറുവാടി, അഭിനയിക്കാനും നാടന്‍ നൃത്തരൂപങ്ങളൊക്കെ മനോഹരമായിത്തന്നെ ആടാനും കഴിയുമായിരുന്ന അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കപ്പിയേടത്ത് ചായിച്ചന്‍, ചെറുവാടിയിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അന്ന് മുതലെ സജീവമായിരുന്ന ഐമു എന്ന് റസാഖ് മാസ്റററും കണിച്ചാടി മോയിന്‍ ബാപ്പുവും പോലുള്ള സഹപാഠികളും ഐമുക്ക എന്ന് ഞങ്ങളുടെ തലമുറയും പിന്നീട് വന്ന തലമുറ അയമുക്ക എന്നും വിളിച്ച ഐലാക്കേട്ടില്‍ മുഹമ്മദ്, പിന്നെ അല്‍പ്പം ജൂനിയറായിരുന്ന എന്നാല്‍ വരയ്ക്കാനും എഴുതാനും പാടാനുമൊക്കെ അന്നേ കഴിവു തെളിയിച്ച ഇന്നത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി പിന്നെ ഈ ഞാനും ഒക്കെ ആയിരുന്നു അന്നത്തെ അഞ്ജലിയുടെ ആദ്യകാല പ്രവര്‍ത്തകര്‍. ക്ളബ്ബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഒരു പാട് പറയാനുണ്ട്. അത് പ്രത്യേകമായിത്തന്നെ ഒരു അധ്യായമെഴുതാം. ക്ളബ്ബിന് എല്ലാ പിന്തുണയും നല്‍കി ചെറുവാടിയില്‍ നില നില്‍ക്കാന്‍ സഹായിച്ച തേലീരി മുഹമ്മദ് കാക്ക, നിങ്ങള്‍ എളാപ്പയെന്ന് വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍, ചെറുവാടിയിലെ ഫുട്ബോളിന്റെ പര്യായമായ ചക്കിട്ടുകണ്ടിയില്‍ ആലികുട്ടി കാക്ക, കൊളക്കാടന്‍ റസാക്ക് കാക്ക, കുററിക്കാട്ടു കുന്നത്തെ ശങ്കരന്‍ വൈദ്യര്‍, യശോധരന്‍ മാസ്ററര്‍, ഹെഡ്മാസ്ററര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന കുട്ട്യാലി മാസ്ററര്‍, നമ്മെ തീരാദുഖത്തിലാഴ്ത്തി നമുക്കിടയില്‍ നിന്നും മരണം തട്ടിയെടുത്ത പന്നിക്കോട്ടെ യു. ശിവദാസന്‍ മാസ്ററര്‍ തുടങ്ങി ഒട്ടേറെ ആളുകളെക്കൂടി ഓര്‍ക്കാതെ അഞ്ജലിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ വയ്യ.

അഞ്ജലി ആര്‍ട്സ് ക്ളബ്ബിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ അവതരിപ്പിച്ച യുവവാണി. ട്രയല്‍സും ഓഡിഷനും റെക്കോര്‍ഡിംഗും ഒക്കെയായി കുറേ നല്ല അനുഭവങ്ങള്‍. യുവാക്കള്‍ക്കായുള്ള പരിപാടിയില്‍ കുറെ വൃദ്ധ കലാകാരന്‍മാരേയും പങ്കെടുപ്പിച്ചപ്പോ ആകാശവാണിയിലെ ഉദ്യോഗസ്ഥര്‍ക്ക് അത്ഭുതം. എന്തായാലും അന്ന് വൃദ്ധവാണി എന്ന പരിപാടിയില്ലാത്തതിനാല്‍ അവരത് കണ്ടില്ലെന്ന് വെച്ചു. സ്ഥിരം ലഘുനാടകവും ഗാനങ്ങളും പ്രഭാഷണവും കൂടാതെ ഏറെ പ്രത്യേകതയുള്ള ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമത്തിലെ നാടന്‍ കലാരൂപങ്ങളായിരുന്നു. ആണുങ്ങളുടെ ഒപ്പനയും കുശവന്‍മാരുടെ പാട്ടും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ നാടന്‍ പാട്ടുകളുമായിരുന്നു അവ. കുശവന്‍മാരിലെ നല്ല കാലാകാരന്‍മാരെ കിട്ടാന്‍ പുഴ കടന്ന് മപ്രത്തെ ഒരു കുന്നിന്‍മുകളിലേക്ക് പോയ ബച്ചുവും അസീസും എം.സി യുമൊക്കെ പറയുന്ന കഥകള്‍ ഏറെ ചിരിക്കാന്‍ വക നല്‍കിയിരുന്നു. അത് പോലെ റിക്കോര്‍ഡിംഗ് സ്ററുഡിയോയില്‍ ഞാട്ടിപ്പാട്ട് പാടിക്കൊണ്ട് ചേപ്പിലങ്ങോട്ട് കൊററിക്കുട്ടിയമ്മയും പുരുഷന്‍മാരുടെ ഒപ്പനപ്പാട്ടുകള്‍ പാടി പൊക്കന്‍ മമ്മദാക്കയും ടീമും ചെറുവാടിയില്‍ നിന്നുള്ള ആദ്യ എ.ഐ.ആര്‍ ആര്‍ട്ടിസ്ററുകള്‍ എന്ന പേര് കരസ്ഥമാക്കി. റസാക്ക് മാസ്റററും, ബാപ്പു കാക്കയും ഐമുക്കയും ഞാനും ഡോ. ശങ്കരന്റെ മകള്‍ പ്രഭയും ഒക്കെ പങ്കെടുത്ത നാടകം, ബച്ചുവിന്റെ ഗാനം അങ്ങിനെ ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു ആ എപ്പിസോഡ്. യുവവാണി രണ്ട് ദിവസമായി ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോള്‍ പഞ്ചായത്ത് റേഡിയോയിലൂടെ അത് കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം വായനശാലക്ക് മുന്നില്‍ കൂട്ടം കൂടിയത് അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു. ഇന്നെന്ത് റേഡിയോ…. എന്ത് യുവവാണി….. ഓ സോറി റേഡിയോ മാങ്കോയിലൂടെ വളിപ്പന്‍ വിററുകള്‍ കേള്‍ക്കാതെ നമുക്കിന്ന് വണ്ടി ഓടിക്കാന്‍ കഴിയില്ല, ചോറ് ഉണ്ടാല്‍ ഇറങ്ങില്ല, ടോയ്ലെററില്‍ ഇരിക്കാന്‍ കഴിയില്ല........ഇതും ഒരു റേഡിയോ ആസ്വാദനം തന്നെയാണല്ലോ. ഒററ വ്യത്യാസമേയുള്ളു….കൂട്ടമായി ഇതെല്ലാം ആസ്വദിച്ചിരുന്ന പഞ്ചായത്ത് റേഡിയോയും അത് ഓപ്പറേററ് ചെയ്തിരുന്ന ഗ്രാമീണ വായനശാലകളുമിന്നില്ല. പകരം ചെവിയുടെ അകത്തെ മജ്ലിസിലേക്ക് തള്ളിക്കയററി വെക്കുന്ന ഹെഡ് ഫോണുകളിലൂടെയുള്ള താന്‍ താന്‍ മ്യൂസിക് മാത്രം. എന്റെ ബൈക്ക് അതില്‍ എന്റെ വീട്ടിലേക്ക് എന്റെ റോഡിലൂടെയുള്ള യാത്ര…അതിനിടയില്‍ ഇതും കൂടെ എന്തിന് പബ്ളിക് ആക്കണമല്ലേ....

Wednesday, September 22, 2010

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.
ഇത് കേട്ടപ്പോഴാണ് നമ്മുടെ മക്കളൊക്കെ നമ്മള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും എത്ര അകലത്തു കൂടെയാണ് വളരുന്നതെന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊള്ളുന്നത്. കള്ളത്തരം എന്നതിന് ജൂട്ട് എന്നാണ് ഹിന്ദിയില്‍ പറയുന്നതെന്നും ഇപ്പ ചോദിച്ചത് ചൂട്ട് എന്ന ടോര്‍ച്ചിന് പകരം ഞങ്ങള്‍ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന വെളിച്ചം കാണാനുള്ള ഉപകരണത്തിന്റെ പേരാണെന്നും പറഞ്ഞപ്പോള്‍ പിന്നെയവള്‍ക്ക് സംശയങ്ങളോട് സംശയങ്ങള്‍.
ഗ്രാമീണ ജീവിതത്തില്‍ ചൂട്ടിനുണ്ടായിരുന്ന സ്ഥാനം നമുക്കെല്ലാം അറിയാം. ഉണങ്ങിയ തെങ്ങിന്റെ ഓല ഊര്‍ന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്. ചെറുവാടിയിലെ ചൂട്ടു കച്ചവടത്തെപ്പററി ഓര്‍ക്കുന്നവരാരൊക്കെയുണ്ട്. ചേലപ്പുറത്ത് കോയക്കുട്ടി കാക്കയുടേയും കുറുവാടുങ്ങള്‍ മൊയ്തീന്‍ കുട്ടി കാക്കയുടേയും പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടേയും കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്കയുടേയും ഒക്കെ കടകളില്‍ അന്ന് ചൂട്ടു വാങ്ങാന്‍ കിട്ടുമായിരുന്നു. ഇവര്‍ക്കൊക്കെ ഹോള്‍ സെയിലായി ചൂട്ടെത്തിച്ച് കൊടുത്തിരുന്ന പഴംപറമ്പ് ഭാഗത്ത് നിന്നും വരുന്ന കുറേ ആളുകളുണ്ടായിരുന്നു. രണ്ട് പൈസ മുതല്‍ അഞ്ച് പൈസ വരെയായിരുന്നു ചൂട്ടിന്റെ വില. ഇവരുടെയൊക്കെ കച്ചവടത്തിനടയിലാണ് മുന്തിയ ഇനം ചൂട്ടുകളുമായി കുററിക്കാട്ടു കുന്നത്തെ നാടിക്കുട്ടിയുടെ കച്ചവടം നടക്കുന്നത്. നാടിക്കുട്ടിയുടെ ചൂട്ടിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഹൈഫൈ ചൂട്ട് എന്ന് പറയാവുന്ന ഇവയുടെ നിര്‍മ്മാണ രീതി അല്‍പ്പം തലയുയര്‍ത്തി തന്നെ നാടിക്കുട്ടി വിശദീകരിക്കുന്നത് കേള്‍ക്കണം. ഗോശാലപറമ്പത്തെ ജോലിക്കിയിലാണ് നാടി ചൂട്ടിനുള്ള റോ മെററീരിയല്‍സ് ശേഖരിക്കുന്നത്. നാടിയുടെ സ്പെഷ്യല്‍ ചൂട്ടിന് ഉണങ്ങിയ തെങ്ങോല മാത്രം പോര. തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പും അരിപ്പയും നാടി ഇതിനായി ഉപയോഗിക്കുന്നു. ഈ വസ്തുക്കളൊന്നും പേരു കൊണ്ടറിയാത്തവര്‍ ക്ഷമിക്കണം. സംശയങ്ങള്‍ ഈമെയിലില്‍ അയച്ചാല്‍ വിശദമാക്കിത്തരാം….ലോള്‍. ഓലയുടെ കൂടെ ചെറുതായി ചീന്തി തയ്യാറാക്കിയ കൊതുമ്പും അരിപ്പയും ചേര്‍ത്ത് കെട്ടി മനോഹരമായി തയ്യാറാക്കുന്നതാണ് നാടിക്കുട്ടിയുടെ ചൂട്ട്. ഇതിന്റെ പ്രത്യേകതയും നാടി പറയും. ഇതും കത്തിച്ച് നാടി കൊണ്ടോട്ടി നേര്‍ച്ചക്കും നിലമ്പൂര്‍ പാട്ടിനും പോയിട്ടുണ്ടെന്നാണ് വീരവാദം പറയുന്നത്. അസര്‍ ബാങ്ക് കൊടുത്താല്‍ പണി മതിയാക്കി പുഴയില്‍ കുളിച്ച് ചൂട്ടും കെട്ടി കൂട്ടുകാരോടൊപ്പം കൊണ്ടോട്ടി നേര്‍ച്ചക്ക് പോകും. വഴിയില്‍ വെച്ച് ഇരുട്ടാകും. പിന്നെ ചൂട്ട് കത്തിച്ചാല്‍ കൊണ്ടോട്ടി എത്തിയാലും തീരാത്ത ചൂട്ട് കുത്തിക്കെടുത്തി തിരിച്ചു പോരാന്‍ ബാക്കിയുണ്ടാകുമെന്നാണ് അവകാശവാദം. എങ്ങിനെയുണ്ട്? ഇന്നത്തെ റീ ചാര്‍ജബിള്‍ ടോര്‍ച്ചിന്റെ ചാര്‍ജ് പോലും ഓമാനൂരെത്തുമ്പോഴേക്കും തീരില്ലേ?
അന്നത്തെ ആവേശകരമായ പ്രകടനങ്ങളായിരുന്നു പന്തം കൊളുത്തിയും ചൂട്ടു കൊളുത്തിയും നടന്നിരുന്നവ. പിറേറ ദിവസം നടക്കുന്ന ബന്തിനേക്കുറിച്ചോ ഹര്‍ത്താലിനെക്കുറിച്ചോ ഉള്ള വിളംബര ജാഥയായിരിക്കും അധികവും ചൂട്ടു കത്തിച്ചും പന്തം കൊളുത്തിയും നടക്കുന്നത്. ജാഥയുടേയും മുദ്രാവാക്യം വിളികളുടേയും ആവേശം നിലച്ചതു പോലെ പന്തം കൊളുത്തലും ഇന്നില്ല. പാടത്ത് വക്കത്തുള്ള എന്റെ വീട്ടിലിരുന്നാല്‍ കാണുന്ന അന്നത്തെ മനോഹരമായ ഒരു കാഴ്ചയായിരുന്നു പറയങ്ങാട്ട് ഉത്സവം നടക്കുമ്പോള്‍ പാടവരമ്പിലൂടെ പോകുന്ന ചൂട്ടുകള്‍. നിരനിരയായ പ്രകടനം പോകുന്നതു പോലെ ചൂട്ടും മിന്നി ആളുകള്‍ നടന്നു പോകും. അത് നേരം വെളുക്കുന്നത് വരെ തുടരും.

Naadiyude Makan Imbichi Vellan
 ചൂട്ടിന് കുറേ വീരസാഹസ കഥകളും അന്ന് പറയാനുണ്ടായിരുന്നു. വമ്പത്തരങ്ങള്‍ പറയുന്നവരുടെ കഥകളിലൊക്കെ ചൂട്ടിനും ഒരു പാര്‍ട്ടുണ്ടാകാറുണ്ട്. ചൂട്ടു കൊണ്ടടിച്ചതും ചൂട്ട് മുഖത്ത് കുത്തിക്കെടുത്തിയതുമായ സാഹസിക കഥകള്‍. ശരിയാണേന്നറിയില്ല ഒരു ചൂട്ടു കഥ ഞാനും പറയാം. ചെറുവാടി അങ്ങാടിയിലെ ചേററൂര്‍ അബ്ദുള്ള കാക്കയുടെ പലചരക്കു കടയുടെ സമീപത്ത് അന്ന് തട്ടാന്‍ സുന്ദരന്റെ (സുന്ദരനെ നിങ്ങള്‍ക്കറിയാലോ) അച്ഛന്‍ സ്വര്‍ണ്ണക്കട നടത്തിയിരുന്നു. തട്ടാന്‍ രാമരുടെ പ്രശസ്തമായ കടയുണ്ടായിരുന്ന കാലഘട്ടത്തില്‍ ചെറുവാടി അങ്ങാടി സമീപ പ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായ ഗോള്‍ഡ് സൂക്ക് ആയിരുന്നു. സുന്ദരന്റെ അച്ഛന്‍ (പേര് ഞാന്‍ മറന്നു പോയതില്‍ ക്ഷമിക്കുക) വൈകുന്നേരം കടയടച്ച് പരപ്പിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വലിയ ചൂട്ടും കത്തിച്ചാണ് പോകാറ്. ഒരു ദിവസം നമ്മുടെ പാറമ്മല്‍ കുഞ്ഞഹമ്മദ് കാക്കയുടെ മകന്‍ ഉസ്സന്‍ കുട്ടി ഈ ചൂട്ടിന്റെ പുറകേ പോയി പോലും. കുറേ ദൂരം പോയി ആളനക്കം കേട്ട് തട്ടാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉസ്സന്‍ കുട്ടിയെ കണ്ടു. ഉടനെ ചൂട്ട് അദ്ദേഹം കുത്തിക്കെടുത്തിയിട്ടു പറഞ്ഞുവത്രെ അങ്ങിനെ നീ ഓസിന് എന്റെ ചൂട്ടിന്റെ വെളിച്ചത്തില്‍ വീട്ടില്‍ പോകണ്ടാന്ന്. ഇതില്‍ അരിശം വന്ന ഉസ്സന്‍ കുട്ടി ഇരുട്ടത്ത് പ്രായം ചെന്ന തട്ടാനെ അടിച്ചു എന്നാണ് ഒരു കഥ.
അങ്ങാടിയുടെ വളരെയടുത്തുള്ള എന്റെ വീട്ടിലേക്ക് രാത്രിയില്‍ ഒററക്ക് പോകേണ്ടതായി വരുമ്പോള്‍ ഞാന്‍ സ്ഥിരമായി ഒരു ചൂട്ട് വാങ്ങുമായിരുന്നു. ചൂട്ടുണ്ടെങ്കിലും വഴിയിലുള്ള സ്കൂള്‍ പറമ്പിലെത്തുമ്പോ ചൂട്ടുമായി ഒരൊററ ഓട്ടമാണ് വീട്ടിലേക്ക്. അത്രക്കുണ്ടായിരുന്നു അന്ന് ധൈര്യം. കൂട്ടമായി ചൂട്ട് കത്തിച്ചു കൊണ്ട് പോകുന്നത് കാണുക പിന്നെ ചെറിയ പെരുന്നാള്‍ തലേന്ന് ഫിത്വര്‍ സക്കാത്ത് വാങ്ങാന്‍ വീടുകള്‍ കയറിയിറങ്ങുന്ന സ്ത്രീകളുടെ കയ്യിലാണ്. സംഘടിത ഫിത്വര്‍ സക്കാത്ത് കളക്ഷനും വിതരണവുമൊന്നും ഇന്നത്തെപ്പോലെ അന്ന് ഉണ്ടായിരുന്നില്ലല്ലോ.
കാര്യമെന്തൊക്കെയായാലും ചൂട്ടിനൊരു നൊസ്ററാള്‍ജിക് ടച്ച് ഉണ്ടല്ലേ...നിങ്ങളെന്തു പറയുന്നു? കുറേ എഴുതാനുണ്ട്. ഇതൊക്കെ പറയുമ്പോഴും എഴുതുമ്പോഴും വല്ലാത്ത ഒരു സുഖാനുഭൂതി. ഇന്നത്തെ പവ്വര്‍ കട്ട് സമയത്തെ ഇരുട്ടും നിശ്ശബ്ദതയും ജുഗല്‍ ബന്ധി നടത്തുന്ന ശാന്ത സുന്ദരമായ അര മണിക്കൂര്‍ സമയം ഇതിന്റെയൊക്കെ ഒരു റീകോള്‍ ആയാണ് എനിക്ക് അനുഭവപ്പെടാറ്. അതു കൊണ്ട് തന്നെ കേരളത്തില്‍ നിന്നും ആ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കുന്ന പവ്വര്‍ കട്ടെങ്കിലും എടുത്തു കളയാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന……നിങ്ങളുടേയോ?
00000000000000000000000000000

Monday, September 20, 2010

അബ്ദു മാസ്റററെന്ന ടൂറിസ്ററ് ഗൈഡ്

അദ്ദേഹത്തെ അങ്ങനേയും വിശഷിപ്പിക്കാമോ...അതിലപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ അദ്ദേഹം? അതേ ആയിരുന്നു. പക്ഷേ യാത്ര എന്നും ഒരു ലഹരിയായ എനിക്ക് അബ്ദു മാസ്റററുടെ ഈ വിശേഷണത്തെക്കുറിച്ച് പറയാനാണിഷ്ടം. നമ്മുടെ കെ.ടി അബ്ദു മാസ്ററര്...‍അകാലത്തില്‍ നമ്മെ വിട്ടു പോയ മാസ്ററര്‍ സൃഷ്ടിച്ച വിടവു നികത്താന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞില്ലല്ലോ.
കുടുംബത്തോടൊപ്പം കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട നാട്ടുകാരുടേയും കുടുംബത്തിന്റെ കൂടെ അതിലുപരി സാമൂഹ്യ പാഠവും ഭൂമിശാസ്ത്രവും അല്‍പ്പമൊക്കെ സയന്‍സും ചരിത്രവും പിന്നെ നന്നായി രാഷ്ട്രീയവും അറിയാവുന്ന ഒരു ഉത്തമ ഗൈഡിന്റെ കൂടെ ഒരു ഊട്ടി മൈസൂര്‍ യാത്ര. യാത്ര ഏറെ ഹൃദ്യവും ആസ്വാദകരവുമാകാന്‍ ഇതില്‍പ്പരമെന്തു വേണം.
അബ്ദു ചെറുവാടിയെന്ന് തൂലികയിലൂടേയും കെ.ടി അബ്ദു മാസ്റററെന്ന് സാങ്കേതികമായും തച്ചോളില്‍ അബ്ദു മാസ്റററെന്ന് നാട്ടുകാരും പറയുന്ന അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഒരു പഠന കുടുംബ യാത്ര. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു പാട് ചിത്രങ്ങള്‍ ഫ്ളാഷ് ബാക്കായി മിന്നി മറഞ്ഞു വരുന്നു. അതില്‍ ഏററവും തെളിച്ചത്തോടെ നില്‍ക്കുന്നത് ഒരു തൊപ്പിയുമണിഞ്ഞ് മാഷ് മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിനടുത്തുള്ള ജയിലറകളെക്കുറിച്ച് വിവരിച്ചു തന്ന രംഗമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണ് മാഷ് പുറപ്പെടുക. ടീച്ചിംഗ് നോട്ടും തയ്യാറാക്കിയിട്ടുണ്ടാകും. വളരെ സീരിയസ്സായ ഒരു ഗൈഡായിട്ടാണ് യാത്രയിലുടനീളം അദ്ദേഹം കാണപ്പെടുക. മൂന്ന് നാല് ദിവസത്തേക്ക് കുറേ കുടുംബങ്ങളെ കെട്ടു കെട്ടി കൊണ്ടു പോകുമ്പോ ഉണ്ടായേക്കാനിടയുള്ള അത്യാഹിതങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ബോധവാനായിരുന്നു. ബച്ചുവും കഴായിക്കല്‍ അബ്ദുറഹ്മാനും കുടുംബവും ഒക്കെ ഉള്‍ക്കൊള്ളുന്ന ആ വലിയ സംഘം ഏറെ തൃപ്തിയോടെയാണ് മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്.
ഇങ്ങിനെയുള്ള ധാരാളം യാത്രകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പ്രായം ചെന്ന കുറേ കാരണവന്‍മാരേയും ചെറുപ്പക്കാരേയും ഒക്കെയായി അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഹൈദരാബാദ് യാത്രയിലെ തമാശകള്‍ കുറെക്കാലം നാട്ടില്‍ എല്ലാവരും പറയുമായിരുന്നു. ധാരാളം വായിക്കുകയും തന്റെ വീക്ഷണങ്ങളും വാദഗതികളും ഭംഗിയായി എഴുതുകയും ചെയ്യുന്ന അബ്ദു മാഷ് തനിക്കറിയാവുന്നതെല്ലാം നാട്ടുകാരുമായി പങ്കു വെക്കാനും ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ബന്ധുവായ കെ.പി.യു അലിയോടൊപ്പം മില്ലത്ത് മഹല്‍ എന്ന നമ്മുടെ ഗ്രാമത്തിലെ ആ വലിയ പ്രസ്ഥാനം സ്ഥാപിച്ചെടുക്കുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഇതെല്ലാമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചെറുവാടി സ്കൂളിന്റെ ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു ഒട്ടനവധി സ്കൂളുകളെ പങ്കെടുപ്പിച്ച് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ശാസ്ത്രമേള. നാട്ടുകാരുടെ ഒരു ഉത്സവം കൂടിയായി മാറിയ ആ ശാസ്ത്രമേളയുടെ വിജയത്തിന്റെ പിന്നില്‍ അബ്ദു മാസ്റററുടെ ഉത്സാഹത്തിന് വലിയ പങ്കുണ്ട്.
എന്റെ ഗുരുനാഥനായിരുന്നില്ലെങ്കിലും ഗുരുതുല്യമായ ഒരു സ്നേഹബന്ധം ഞങ്ങള്‍ കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി നടന്ന വാഗണ്‍ ട്രാജഡി വാര്‍ഷികത്തിന് പുറത്തിറക്കിയിരുന്ന വാഗണ്‍ ട്രാജഡി സ്മരണിക ഒരു നല്ല വായനാനുഭവമായിരുന്നു.
ചെറുവാടി സ്കൂളില്‍ നിന്നും അബ്ദു മാസ്റററുടെ വിടവാങ്ങല്‍ ഒരു വലിയ സംഭവമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. കാരണം പലപ്പോഴും അബ്ദു മാസ്ററര്‍ക്കൊന്നും വേണ്ടത്ര അംഗീകാരം നല്‍കാന്‍ രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ നാടിന് കഴിയാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടേറെ നല്ല അധ്യാപികാധ്യാപകര്‍ നമ്മുടെ നാട്ടിലും ചെറുവാടി സ്കൂളിലും ഉണ്ടായിട്ടുണ്ട്. എങ്കിലും അബ്ദു മാസ്റററുടെ റേഞ്ചിലേക്ക് ഉയരാന്‍ കഴിഞ്ഞവര്‍ വിരളമാണ്.
അസുഖം ബാധിച്ച് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാഷെ അവസാന നാളുകളില്‍ കാണാന്‍ കഴിയാതെ പോയ ഒരു വല്ലാത്ത വിഷമസ്ഥിതി എനിക്കുണ്ടായിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോടത് പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹത്തെ എല്ലാവരും പോയി കാണുന്നത് അദ്ദേഹത്തിന് കുടുതല്‍ മാനസിക വിഷമമുണ്ടാക്കുമെന്നതിനാല്‍ പരമാവധി സന്ദര്‍ശകരെ വിലക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞിരുന്നത്. എങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് നമ്മെ പിരിഞ്ഞ് പോകുമെന്ന് കരുതിയില്ല. അസുഖത്തിന്റെ ഗൌരവവും ഞാന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അവസാനമായി അദ്ദേഹം മക്കയില്‍ വന്നപ്പോ ആരില്‍ നിന്നോ നമ്പര്‍ വാങ്ങി എന്നെ മൊബൈല്‍ ഫോണില്‍ വിളച്ചിരുന്നു. അന്ന് ദീര്‍ഘ നേരം ഞങ്ങള്‍ സംസാരിച്ചു. ദീപ്തമായ ഓര്‍മ്മകളായി ആ സംഭാഷണ ശകലങ്ങള്‍ ഇന്നും മനസ്സില്‍ താലോലിക്കുന്നു.

ഫോട്ടോ കടപ്പാട്: കെ.ടി മന്‍സൂര്‍, ബഹറൈന്‍
0000000000000000000000000000000

സ്ട്രെച്ചര്‍ ഒരു പബ്ളിക് ട്രാന്‍സ്പോര്‍ട്ട്

സ്ട്രെച്ചര്‍ ഒരു പബ്ളിക് ട്രാന്‍സ്പോര്‍ട്ട്
അങ്ങിനെ തന്നെയാണോ അതിനെ വിളിക്കുന്നതെന്നറിയില്ല. സ്ട്രെച്ചര്‍..അത് പല പേരിലും അറിയപ്പെട്ടിരുന്നു. സെച്ചറെന്നായിരുന്നു കാരണവന്‍മാര്‍ അതിനെ സൌകര്യപൂര്‍വ്വം പറഞ്ഞിരുന്നത്. ചെറുവാടിക്കാരന്റെ അറിയപ്പെടുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനവും ആംബുലന്‍സും ഒക്കെ അതായിരുന്നു. ആലുങ്ങലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അത് ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. ചെറുവാടിയിലെ വലിയ ആശുപത്രിയും അതിനു മുന്‍പായി വന്ന കൊടിയത്തൂര്‍ മാക്കലെ ആശുപത്രിയും ഒക്കെ വരുന്നതിനു മുന്‍പ് നാട്ടുകാരുടെ ഏക ആശ്രയം ഇതായിരുന്നു. സ്ഥലത്തെ ഏക ആരോഗ്യ കേന്ദ്രം. അവിടെ ഒരു മിഡ്വൈഫ് ഉണ്ടായിരുന്നു. പിന്നെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും. ജനങ്ങള്‍ക്കിടയില്‍ ഹെല്‍ത്തു എന്നും മിഡൈഫ് എന്നും അറിയപ്പെട്ടിരുന്ന രണ്ട് പേര്‍. അതില്‍ പ്രസിദ്ധരായ രണ്ട് പേരെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അല്‍പ്പം കറുത്ത് തടിച്ച വലിയ കണ്ണട വെച്ച മിഡൈഫ് ഉമ്മയുടെ അടുത്ത സുഹൃത്തു കുടെ ആയിരുന്നതിനാല്‍ ആ രൂപം മനസ്സില്‍ നിന്നും മായില്ല. ഹെല്‍ത്തു ഗണത്തില്‍ കുറേ പേരുണ്ടായിരുന്നു. എന്നാലും കൈയ്യില്‍ അഞ്ചിന് പകരം ഓരോ വിരല്‍ കൂടെ അധികമുണ്ടായിരുന്ന നാരായണന്‍ കുട്ടിയെ അധികമാരും മറന്നു കാണില്ല. പിന്നെ കൊടിയത്തൂര്‍ പഞ്ചായത്തിന് ഒരു ദേശീയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു. മറക്കാന്‍ കഴിയാത്ത ഒരു വ്യക്തി. ഹെല്‍ത്ത് എന്ന് പറഞ്ഞാല്‍ അദ്ദേഹമായിരുന്നു. പന്നിക്കോട്ട് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ പേര് ഞാന്‍ മറന്നു. പ്രസവ സഹായത്തിലായിരുന്നു മിഡ് വൈഫ് അധികവും ശ്രദ്ധിച്ചിരുന്നതെന്ന് തോന്നുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണെങ്കില്‍ പോളിയോ, മീസ്സില്‍സ്, വസൂരി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നു നല്‍കുന്നതിലും.
ഹെല്‍ത്ത് സെന്റര്‍ കേന്ദ്രമായിക്കൊണ്ട് ജനങ്ങളെ സേവിച്ചിരുന്ന ഒരു പ്രധാന സംഗതിയാണ് സ്ട്രെച്ചര്‍. കാക്കി നിറമുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച വലിയ രണ്ട് ദണ്ഡില്‍ ഘടിപ്പിച്ചതാണ് സ്ട്രെച്ചര്‍. ഇപ്പോഴും ആശുപത്രികളില്‍ രോഗികളെ വണ്ടിയില്‍ നിന്നും വാര്‍ഡുകളിലേക്കെല്ലാം എടുക്കാന്‍ ഉപയോഗിക്കുന്ന അതേ സ്ട്രെച്ചറിന്റെ പഴയ രൂപം. പ്രവാസി രോഗികളെ നാട്ടിലെത്തിക്കാന്‍ വിമാനത്തിലും അതിന്റെ ആധുനിക രൂപം ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ റിയാദിലെ എന്റെ സുഹൃത്തും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് എപ്പോഴും പറയുന്ന ഒരു വാക്കാണത്.
ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററിലെ സ്ട്രെച്ചര്‍ പഞ്ചായത്ത് നല്‍കിയതാണോ ആരോഗ്യ വകുപ്പ് നല്‍കിയതാണോ എന്നറിയില്ല. ദുര്‍ഘടം പിടിച്ച ഇടവഴികളും മലമ്പാതയും കൊണ്ട് നിറഞ്ഞ ചെറുവാടി ഭാഗത്ത് നിന്നും അടിയന്തിരമായി ആശുപത്രികളിലെത്തിക്കേണ്ട രോഗികളെ കൊണ്ടു പോകാന്‍ അതല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. സോ സ്ട്രെച്ചര്‍ ആള്‍വെയ്സ് ബിസി എന്നോ മോസ്ററ് ഓഫ് ദ ടൈം ബിസി എന്നോ പറയാം. രോഗിയെ സ്ട്രെച്ചറില്‍ കിടത്തി നാലു ഭാഗത്തും ആളുകള്‍ താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകും. മിക്കവാറും പുഴക്കടവു വരെ ആയിരിക്കും തോളിലേറേറണ്ടി വരിക. അവിടെ നിന്നും സവാരിത്തോണിയില്‍ എളമരം കടവിലേക്ക്. വീണ്ടും തോളിലേററി മാവൂര്‍ ബസ് സ്ററാന്റ് വരെ. അവിടെ നിന്നും രോഗത്തിന്റെ ഗൌരവമനുസരിച്ച് ബസ്സിലോ ടാക്സി കാറിലോ ചെറൂപ്പ ഹെല്‍ത്ത് സെന്ററിലേക്കോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ കൊണ്ട് പോകുന്നു.
പലരേയും സ്ട്രെച്ചറില്‍ കൊണ്ടു പോകുന്നതിന് ഞാനും ദൃക്സാക്ഷിയായിട്ടുണ്ട്. ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോ എന്റെ മരിച്ചു പോയ എളേമയെ അമിത രക്ത സ്രാവം മൂലം ഈ സ്ട്രെച്ചറില്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സീരിയസ്സായ ഒരു കത്തിക്കുത്ത് കേസ് ആ കാലഘട്ടത്തില്‍ ഞാന്‍ കണ്ടത് പഴംപറമ്പിലെ പൌറ് കാക്കയും ജ്യേഷ്ഠ സഹോദരന്‍ ഉണ്ണിമമ്മദ് കാക്കയും തമ്മില്‍ നടന്നതാണ്. വെട്ടു കൊണ്ട് വീണ ഉണ്ണി മമ്മദ് കാക്കയെ ഒരു വഞ്ചിയിലും മറെറാരു വഞ്ചിയില്‍ പൌറ് കാക്കയേയും മകന്‍ അഹമ്മദ് കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ ചെറുവാടിക്കടവില്‍ വെച്ച് കണ്ടിരുന്നു. ഒരാളെ ഈ സ്ട്രെച്ചറിലും മററ് രണ്ട് പേരെ തുണിക്കസേര കൊണ്ട് കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറിലുമായിരുന്നു വഞ്ചിയില്‍ കിടത്തിയിരുന്നത്.
നാട്ടുകാരുടെ പൊതു ആംബുലന്‍സ് ആയി ഉപയോഗിച്ചിരുന്നതിനാലാവണം അതീവ ജാത്രയോടെ ഇത് വീണ്ടും ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററില്‍ തന്നെ തിരിച്ചെത്തിക്കാനും എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ തുണിയും കാലുകളും ദ്രവിച്ചു പോവുകയും ആധുനിക റോഡുകളും വാഹന സൌകര്യങ്ങളും വരികയും ചെയ്തപ്പോ സ്ട്രച്ചറും ഓര്‍മ്മയായി മാറുകയായിരുന്നെന്ന് തോന്നുന്നു.
അതിനിടിയില്‍ രസകരമായൊരു സംഭവം കൂടെ. വളരെ സീരിയസ്സായി തമാശ പറയുന്ന ഒരാളായിരുന്നു അകാലത്തില്‍ മരിച്ചു പോയ നമ്മുടെ കീഴ്ക്കളത്തില്‍ ചെറിയാപ്പു കാക്ക. സവാരിത്തോണി തുഴഞ്ഞും കടവ് കടത്തിയും കൂലിപ്പണിക്കു പോയും കുറേ പെണ്‍കുട്ടികളടങ്ങുന്ന കുടുംബം പോററാന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്ന ചെറിയാപ്പു കാക്ക നിത്യ ജീവിതത്തില്‍ പറഞ്ഞ കുറേ തമാശകളുണ്ട്. എന്റെ ഒരു അമ്മായിയുടെ മകളെയാണ് ചെറിയാപ്പു കാക്ക കല്യാണം കഴിച്ചിരിക്കുന്നത്. തലന്താഴത്തെ മറിയത്തു അമ്മായി. ഏകയായി ഒരു കുടിലില്‍ താമസിച്ചിരുന്ന അമ്മായിക്ക് കലശലായ അസുഖം ബാധിച്ചപ്പോ ഞാനും കൊട്ടുപ്പുറത്ത് മുസ്തുവും ചെറിയാപ്പു കാക്കയും മററ് ചിലരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള ശ്രമങ്ങളിലാണ്. ചെറുവാടി അങ്ങാടി വരെ എടുത്തു കൊണ്ട് പോകണം. അതിനായി ഒരു തുണിക്കസേര ആരോ ഒപ്പിച്ചു കൊണ്ടു വന്നു. ഇനി അതില്‍ കെട്ടാന്‍ രണ്ട് മുള വടി വേണം. കുറേ തപ്പിയപ്പോ വലിയ ഉറപ്പൊന്നുമില്ലാത്ത രണ്ട് മുളവടിയുമായി ചെറ്യാപ്പു കാക്ക വന്നു. അപ്പോ അവിടുത്തെ അയല്‍വാസിയായ കാടന്‍ മുഹമ്മദ് കാക്കയോ മറേറാ ചെറ്യാപ്പ്വോ ഈ വടികള്‍ക്കത്ര ഉറപ്പില്ലല്ലോ എന്ന് സംശയം പ്രകടിപ്പിച്ചു. ഉടനെ ചെറ്യാപ്പു കാക്കന്റെ മറുപടി നിങ്ങളതൊന്നും നോക്കണ്ട ഏതായാലും ആശുപത്രിയിലേക്കല്ലേ കൊണ്ടു പോകുന്നത് പൊട്ടി വീണാലും കൊഴപ്പമില്ലാന്ന്.
ചെറ്യാപ്പു കാക്കന്റെ തമാശകള്‍ ഒരു പാട് കാണും പലര്‍ക്കും പറയാന്‍. അദ്ദേഹം പറയുന്ന ശൈലി കേട്ടാല്‍ ചിലപ്പോ ചിരിക്കാന്‍ പോലും മറന്നു പോകും. അത്രക്ക് സീരിയസ് ആയാണ് പറയുക. ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് സമയത്ത് ചെറ്യാപ്പു കാക്ക വോട്ട് ചെയ്യാന്‍ സ്കൂള്‍ അങ്കണത്തിലേക്ക് നടന്നു വരികയാണ്. വഴിയില്‍ കണ്ട കൊളക്കാടന്‍ സത്താര്‍ കാക്കയോട് കുശലം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ സത്താര്‍ കാക്കയോട് ചോദിക്കുന്നു….അല്ല കോയമാനേ, ഞമ്മക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടോ അന്റെ കയ്യില് എന്ന്. സത്താര്‍ കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അതിനനക്ക് ഒററ മുടി പോലും നരച്ചിട്ടില്ലല്ലോ ചെറ്യാപ്പ്വോ എന്ന്. ഒട്ടും താമസിക്കാതെ ചെറ്യാപ്പു കാക്ക പറഞ്ഞു ഇക്കണ്ട നരക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടെങ്കില്‍ തന്നാള. അല്ലാതെ അന്റെ പെന്‍ഷന് മാണ്ടി ഇന്റെ മുടി നരപ്പിച്ചാനൊന്നും ബെജ്യ എന്ന്.
അതിനേക്കാള്‍ വലിയ ഒരു തമാശയുണ്ട്. ഓര്‍ക്കുമ്പോ ഞാന്‍ ഊറിയൂറി ചിരിക്കും. മരിച്ചു പോയ കൊട്ടുപ്പുറത്ത് റസാക്ക് കാക്ക കൂടി കഥാപാത്രമായ ഈ സംഭവം എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ മുസ്തു തന്നെയാണ്. കൊട്ടുപ്പുറത്തെ വീട്ടില്‍ എല്ലാവരും കൂടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോ റസാക്ക് കാക്ക ചെറ്യാപ്പു കാക്കയോട് പറഞ്ഞു കാര്യമായ പണിയൊന്നും ഇല്ലെങ്കില്‍ കൊട്ടുപ്പുറത്തെ വീട്ടു മുററത്തെ പള്ളിയാളിയില്‍ നേന്ത്രവാഴക്കന്ന് വെക്കാന്‍. ഉടനെ ചെറ്യാപ്പു കാക്കയില്‍ നിന്ന് മറുപടി വന്നു അത് നമുക്ക് ശരിയാവൂലാന്ന്. എന്താ കാരണമെന്നന്വേഷിച്ചപ്പോ ചെറ്യാപ്പു കാക്കന്റെ വിശദീകരണം…...ഒന്നൂണ്ടായിട്ടല്ല. ഞാന്‍ റസാക്കുട്ടിന്റെ വാക്കു കേട്ട് എവിടുന്നെങ്കിലും കടം വാങ്ങി വാഴക്കന്ന് സംഘടിപ്പിച്ച് പള്ളിയാളിയില്‍ നട്ട് എന്നും വെള്ളവും കോരിയൊഴിച്ച് അതൊക്കെ വളര്‍ന്ന് ഏകദേശം വലുപ്പമെത്തുമ്പോഴായിരിക്കും ഇവിടെ വല്ല സര്‍ക്കസ് കമ്പനിക്കാരും വരുന്നത്. ഉടനെ റസാക്കുട്ടി പറയും അവരോട് പള്ളിയാളിയില്‍ തമ്പടിച്ച് സര്‍ക്കസ് നടത്താന്‍. അതോടെ ഞമ്മടെ വാഴകൃഷി കൊളമാകും എന്ന്…..ഇവരെ രണ്ടു പേരേയും അടുത്തറിയാവുന്നവര്‍ക്ക് ഇതിലെ ഏറെ ഗൌരവതരമായ ഫലിതം ആസ്വദിക്കാതിരിക്കാനാവില്ല.
പറഞ്ഞു പറഞ്ഞ് സ്ട്രെച്ചറില്‍ കയറി വേറെ വല്ല ദിക്കിലും പോയോ. സാരല്ല...ഇവരെയൊക്കെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല ചെറുവാടിയുടെ ഗതകാലം അയവിറക്കുമ്പോള്‍. ആധുനിക ജീവിത സാഹചര്യങ്ങളില്‍ നമുക്ക് സ്ട്രെച്ചര്‍ ഇനി വേണമെന്നില്ല. പക്ഷേ ഈ കാരണവന്‍മാരുടെ സ്നേഹത്തണല്‍ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു.
00000000000000000000000000000000000

Sunday, September 19, 2010

പമ്പര പുരാണം

പമ്പര പുരാണം
പമ്പരത്തിന് എന്ത് പുരാണം അല്ലെ...എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന് അല്‍പ്പം വലുതായ ശേഷം ഞങ്ങള്‍ വിളിക്കുന്ന കരിമ്പനങ്ങോട്ട് മുഹമ്മൂദും..അങ്ങിനെ പറഞ്ഞാലറിയില്ല അവനെ. ഉമ്മാച്ചുട്ട്യാത്തന്റെ മുഹമ്മൂദെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും അറിയാം. ഏക ആണ്‍തരിയായ മുഹമ്മൂദിനെ ഉമ്മാച്ചുട്ട്യാത്ത പൊന്നു പോലെയാണ് വളര്‍ത്തിയത്. ചെറുപ്പത്തിലെ ബാപ്പ മരിച്ചു പോയ അവനെ കഷ്ടപ്പാടിന്റെ അങ്ങേ തലക്കല്‍ നിന്ന് കുറേ പെണ്‍മക്കളോടൊപ്പം വളര്‍ത്തിയെടുക്കാന്‍ സ്നേഹനിധിയായ ആ ഉമ്മ ഒട്ടൊന്നുമല്ല പാടു പെട്ടത്. അവന്‍ പറയുന്നതെന്തും പാടത്തെ പണിയും നെല്ലു കുത്തും ഓല മെടയലും ഒക്കെ കഴിഞ്ഞു വരുമ്പോ ഉമ്മാച്ചുട്ട്യാത്ത വാങ്ങിക്കൊണ്ടു വരുമായിരുന്നു.
വളരെയധികം കഴിവുകളുള്ള ഒരു കുട്ടിയായിരുന്നു മുഹമ്മൂദ്. അതു കൊണ്ടു തന്നെ ഞങ്ങളുടെയൊക്കെ ക്യാപ്ററന്‍ എന്നോ ഗാംഗ് ലീഡര്‍ എന്നോ ഒക്കെ അവനെ വിളിക്കാമായിരുന്നു. ഇടപെടുന്ന എന്തിലും അവന്‍ അവന്റെ കഴിവു തെളിയിച്ച് നായക സ്ഥാനം നേടുമായിരുന്നു. കുറഞ്ഞ ക്ളാസുകളിലേ സ്കൂളില്‍ അവന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തില്‍ ചാത്തമംഗലത്തെ ഗ്രൌണ്ടില്‍ നടക്കുന്ന സ്കൂള്‍ കായികമേളകളില്‍ എന്തെങ്കിലും ഒക്കെ മെഡലുകള്‍ അവന്‍ വാങ്ങിക്കൂട്ടുമായിരുന്നു. കുട്ട്യാലി മാസ്ററര്‍ക്കും ശിവദാസന്‍ മാസ്ററര്‍ക്കും കുഞ്ഞിമൊയ്തീന്‍ മാസ്ററര്‍ക്കും ഒക്കെ അതുകൊണ്ട് തന്നെ അവന്‍ തോററാലും വേണ്ടില്ല സ്കൂളിന്റെ രജിസ്റററില്‍ ഉണ്ടാകണം എന്നൊരു താല്‍പ്പര്യം ഉണ്ടായിരുന്നു. ഞാന്‍ മൂന്നാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ചെറുവാടി സ്കൂളില്‍ ഒരു വലിയ വാര്‍ഷികാഘോഷം നടന്നത്. പടിക്കംപാടത്തെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ മുഹമ്മൂദിന്റെ ഒരു ഐററം എനിക്കോര്‍മ്മയുണ്ട്. തൊപ്പിക്കച്ചവടക്കാരനും കുരങ്ങനും എന്ന കഥയുടെ ദൃശ്യാവിഷ്കാരം. വാര്‍ഷികാഘോഷങ്ങളുടെ നെടുംതൂണായിരുന്ന കമലാഭായി ടീച്ചര്‍ എത്രയോ തവണ അവനെ അഭിനന്ദിക്കുന്നത് അസൂയയോടെ ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്. കമലാഭായി ടീച്ചറെ ഇടയ്ക്ക് പരാമര്‍ശിക്കപ്പെട്ടതു കൊണ്ട് ഒന്ന് രണ്ട് കാര്യം കൂടെ പറയട്ടെ. തികച്ചും മാതൃകാ അധ്യാപിക എന്നു വിളിക്കാവുന്ന ഒരു ഗുരുനാഥയായിരുന്നു കമലാഭായി ടീച്ചര്‍. മൂന്നാം ക്ളാസു മുതല്‍ അന്ന് ഇംഗ്ളീഷ് ഒരു പാഠ്യവിഷയമായിരുന്നു. കമലാഭായി ടീച്ചറുടെ ക്ളാസുകള്‍ ഏറെ കൌതുകം നിറഞ്ഞതും ഇന്നത്തെ ഡി.പി.ഇ.പി ക്ളാസുകളുടെ രീതിയിലുമായിരുന്നു. ധാരാളം ടീച്ചിംഗ് മെററീരിയലുകളുമായാണ് മററ് ടീച്ചര്‍മാരില്‍ നിന്നും വളരെ വ്യത്യസ്ഥയായിരുന്ന ടീച്ചര്‍ ക്ളാസിലെത്തിയിരുന്നത്. റേഡിയോ അന്ന് അപൂര്‍വ്വമായ ഒരു വസ്തുവായിരുന്നു. വളരെ കുറഞ്ഞ വീടുകളില്‍ മാത്രമുള്ള ഒരു ആഡംബര വസ്തു. കോഴിക്കോട് റേഡിയോ സ്റേറഷനില്‍ ആഴ്ചയില്‍ ഒരു ദിവസമുണ്ടാകുന്ന ഇംഗ്ളീഷ് പരിപാടി ഞങ്ങള്‍ കുട്ടികളെ കേള്‍പ്പിക്കാനായി ടീച്ചര്‍ അവരുടെ വീട്ടിലെ റേഡിയോ സ്കൂളില്‍ കൊണ്ടു വരും. എന്നിട്ട് സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഞങ്ങളെയെല്ലാം വട്ടത്തില്‍ ഇരുത്തിയിട്ട് ഇംഗ്ളീഷ് ലേണിംഗ് പരിപാടി കേള്‍പ്പിക്കും. അതു പോലെ തന്നെ ബാലലോകം, ശീശുലോകം തുടങ്ങിയ പരിപാടികളും ഞങ്ങളെ കേള്‍പ്പിക്കാന്‍ ടീച്ചര്‍ ശ്രമിക്കാറുണ്ടായിരുന്നു. ടീച്ചര്‍ ആയിടെ തന്നെ ടീച്ചറുടെ നാടായ കോവൂരിലേക്കോ മറേറാ ട്രാന്‍സ്ഫര്‍ ആയി പോയി. ഏറെ ദുഃഖത്തോടെയാണ് അന്ന് ടീച്ചറെ എല്ലാരും യാത്രയാക്കിയത്.
മുഹമ്മൂദും കമലാഭായി ടീച്ചറും സാന്ദര്‍ഭികമായി വന്നെന്ന് മാത്രം. വിഷയം നമ്മുടേത് പമ്പരമാണ്. മനോഹരമായി പമ്പരം നിര്‍മ്മിക്കുന്നതില്‍ വിദഗ്ദനായിരുന്നു മുഹമ്മൂദ്. പമ്പരം മാത്രമല്ല. ഈന്തിന്റെ തടി വെട്ടി മനോഹരമായി ഉന്തുവണ്ടിയുടെ ചക്രമുണ്ടാക്കാനും വെള്ളപ്പൊക്കത്തിന് ഒരിക്കലും മുങ്ങിപ്പോകാത്ത വാഴപ്പിണ്ടി കൊണ്ടുള്ള പാണ്ടി ഉണ്ടാക്കാനും വീട്ടുമുററങ്ങളിലും നെല്ലുകൊയ്ത പാടങ്ങളിലും സര്‍വ്വസാധാരണമായിരുന്ന കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുകളില്‍ ആകര്‍ഷകങ്ങളായി ട്രോഫികള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാനും മുഹമ്മൂദ് മിടുക്കനായിരുന്നു. പമ്പരങ്ങള്‍ അന്ന് കാഞ്ഞിര മരത്തിന്റെ തടി കൊണ്ടായിരുന്നു മുഹമ്മൂദ് നിര്‍മ്മിച്ചിരുന്നത്. അഴകോടെ കട്ട് ചെയ്ത് എടുത്ത ശേഷം കുപ്പിച്ചില്ലു കൊണ്ട് വരണ്ടി വരണ്ടി അത് മിനുസപ്പെടുത്തും. ഏറെ നേരത്തെ കഠിനാദ്ധ്വാനം തന്നെയാണ് ഒരു നല്ല പമ്പരം. ഞങ്ങളൊക്കെ പലപ്പോഴും ട്രൈ ചെയ്തെങ്കിലും പരാജയപ്പെടാറാണ്. അല്‍പ്പം ക്ഷമയും കലാവിരുതും ഒക്കെ അതിനാവശ്യമാണ്. മരത്തില്‍ വെട്ടിയുണ്ടാക്കുന്ന പമ്പരത്തിന് ഇരുമ്പാണി അടിക്കുന്നത് അതിനേക്കാള്‍ ശ്രദ്ധ വേണ്ട ജോലിയാണ്. വളരെ കൃത്യമായിരിക്കണം ആണിയടിക്കുന്നത്. സാധാരണ പമ്പരത്തില്‍ നിന്നും വ്യത്യസ്തമാണ് ചതുരാണി പമ്പരം. ചതുരത്തിലുള്ള ഒരു തരം ആണിയാണ് അതില്‍ തറക്കുന്നത്. ഈ ആണി ഉണ്ടാക്കി കൊടുത്തിരുന്നത് നമ്മുടെ നാട്ടുകാരുടെ ദേശീയ പെരുംകൊല്ലനായ കൂച്ചുവായിരുന്നു. ചതുരാണി പമ്പരം അന്ന് വി.ഐ.പി കളുടെ കയ്യില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏത് പമ്പരത്തേയും ഞൊടിയിടയില്‍ കീഴ്പ്പെടുത്തി എറിഞ്ഞ് രണ്ട് കഷ്ണമാക്കാന്‍ ചതുരാണി പമ്പരത്തിന് കഴിഞ്ഞിരുന്നു. പാറപ്പുറത്ത് ആലിബാപ്പു, പുത്തലത്ത് ആലുവായി, കപ്പിയേടത്ത് ശിവരാമന്‍, മുഹമ്മൂദ്, പുത്തലത്ത് സീമു തുടങ്ങി ചുരുക്കം ചില പമ്പര വീരന്‍മാരുടെ കയ്യില്‍ മാത്രമാണ് ചതുരാണി പമ്പരം ഉണ്ടായിരുന്നത്. അണ്ടി കളിയിലും ഗോട്ടി കളിയിലും, പമ്പരമേറിലും ഒന്നും ഇവരെ വെല്ലാന്‍ പററിയവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
മുഹമ്മൂദിന്റെ പമ്പരം കൊണ്ടുള്ള അഭ്യാസങ്ങളും ഞങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. പമ്പരം കറക്കി താഴെ എറിഞ്ഞ് കയ്യിലേക്ക് എടുക്കുന്നതും, നേരെ കയ്യിലേക്ക് കറക്കി എറിയുന്നതും, കയറില്‍ തന്നെ കറക്കുന്നതും ഒക്കെ അത്ഭുതം കൂറിയ കണ്ണുകളോടെയാണ് ഞങ്ങള്‍ നോക്കി നിന്നത്. കഴിഞ്ഞ വര്‍ഷം ദുബായിലെ ഗ്ളോബല്‍ വില്ലേജില്‍ ഒരു ചൈനക്കാരന്‍ പമ്പരത്തിന്റെ ആധുനിക വേര്‍ഷനായ യോയോ വില്‍ക്കുന്നത് ഞാന്‍ ഏറെ നേരം നോക്കി നിന്നു. അയാള്‍ മുഹമ്മൂദിനെപ്പോലെ യോയോ കൊണ്ട് അഭ്യാസങ്ങള്‍ കാണിക്കുന്നു. അയാളുടെ അഭ്യാസങ്ങള്‍ കാണുന്നവരെല്ലാം അത് ഉടനെ 20 ദിര്‍ഹം കൊടുത്തത് വാങ്ങുന്നു. ഞാനും വാങ്ങി രണ്ടെണ്ണം. വീട്ടിലെത്തി എത്ര ശ്രമിച്ചിട്ട ും അതൊന്ന് നേരാം വണ്ണം കറക്കാന്‍ പോലും എനിക്കായില്ല.
നാട്ടിലെ പമ്പരങ്ങള്‍ ഇത്തരം ആധുനിക കളിക്കോപ്പുകള്‍ക്ക് വഴിമാറി. കംപ്യൂട്ടറില്‍ പമ്പര സമാനങ്ങളായ ഗെയിമുകള്‍ വന്നു. കായികാദ്ധ്വാനം ഇല്ലാതെ തന്നെ കുട്ടികള്‍ അതില്‍ കളിച്ചു രസിക്കുന്നു. നാടോടുന്നു പുറകെ നമ്മുടെ കുട്ടികളുംഎ.മുഹമ്മൂദിനും ഇന്ന് അതിനെക്കുറിച്ചോര്‍ക്കാന്‍ സമയം കാണില്ല. അവന്റെ നല്ല കഴിവുകള്‍ ക്രിയാത്മകമായി ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതിനവനു സാധിച്ചില്ല. സാഹചര്യം അങ്ങിനെയൊക്കെ ആക്കി തീര്‍ത്തതാവാം. ആരേയും കുററപ്പെടുത്തിയിട്ടു കാര്യമില്ല. കുറേ ആയി അവനെ കണ്ടിട്ട്. നല്ല നിലയിലാണെന്നും അല്ലെന്നും ഒക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എനിക്കറിയില്ല. നല്ലത് മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ.
00000000000000000000000000000000000000

Friday, September 17, 2010

ചന്തുച്ചന്റെ പാതാളക്കരണ്ടി


അത് ചന്തുച്ചന്റേത് തന്നെ ആയിരുന്നു എന്നാണെനിക്ക് തോന്നുന്നത്. ഗ്രാമത്തിലെ മുഴുവനാളുകള്‍ക്കും എപ്പോഴും ഉപകരിക്കുന്ന ഒരു വലിയ ഉപകരണമായിരുന്നത്. പാതാളക്കരണ്ടി. കുറേ കൊളുത്തുകളായി ഒരു ഉപകരണം. കിണറുകളില്‍ നിന്നും വെള്ളം കോരാന്‍ അന്ന് കപ്പിയും കയറും ഏത്തവും കയറും അതിന്റെ അററത്തായി പാള കൊണ്ടുണ്ടാക്കിയ കോരിയോ ബക്കറേറാ ഉപയോഗിച്ചിരുന്നു. ഇതിലേതെങ്കിലും ഒന്നില്ലാത്ത കിണറുകള്‍ ഉണ്ടാകില്ല. വെള്ളം കോരുന്ന ബക്കററിന് കൊട്ടക്കോരി എന്നും ഒരു പേരുണ്ടായിരുന്നു അന്ന്. വൈദ്യുതിയില്ലാത്ത നമ്മുടെ ഗ്രാമത്തില്‍ അന്നെല്ലാം വെള്ളം കോരാന്‍ ഇതു തന്നെയായിരുന്നു ഏക ആശ്രയം. പാള കൊണ്ടുള്ള വെള്ളം കോരി കയറില്‍ നിന്നഴിഞ്ഞു പോയാല്‍ സുലഭമായ പാള കൊണ്ട് വേറെയും ഒന്ന് കുത്താം. എന്നാല്‍ വില കൂടിയ ഇരുമ്പ് ബക്കററ് പോയാല്‍ എടുത്തേ പററൂ. അതാണെങ്കില്‍ ഒരു സ്ഥിരം കലാപരിപാടിയുമാണ്. ഇങ്ങിനെ പോകുന്ന ബക്കറെറടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പാതാളക്കരണ്ടി. അതിന്റെ ഏക വിതരണക്കാരന്‍ നമ്മുടെ ചായക്കച്ചവടക്കാരന്‍ കപ്പിയേടത്ത് ചന്തുവേട്ടനും.
ബക്കറെറടുക്കാന്‍ മാത്രമല്ല പലപ്പോഴും കിണറില്‍ വീഴുന്നത് പല വില കൂടിയ വസ്തുക്കളുമായിരിക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ. അതെല്ലാം എടുക്കാന്‍ ആദ്യ ശ്രമം നടത്തുക പാതാളക്കരണ്ടി കൊണ്ടു തന്നെ. ഇന്നത്തെ പോലെ എല്ലാം വാടകക്ക് കിട്ടുന്ന ഒരു ഗ്രാമമായിരുന്നില്ല നമ്മുടെ ചെറുവാടി അന്ന്. പാതാളക്കരണ്ടിയും ഒരു സര്‍വ്വീസ് പോലെ സൌജന്യമായിട്ടായിരുന്നു ചന്തുച്ചന്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് ചന്തുച്ചന്റെ സ്വന്തമായിരുന്നോ അതോ സൌകര്യപൂര്‍വ്വം എല്ലാവര്‍ക്കും നല്‍കാനായി പഞ്ചായത്തോ അന്നത്തെ ഏതെങ്കിലും ഉദാരമതികളോ അദ്ദേഹത്തെ ഏല്‍പ്പിച്ചതായിരുന്നോ എന്നൊന്നും എനിക്കോര്‍മ്മ വരുന്നില്ല. കൊണ്ടു പോകുന്നവര്‍ ആവശ്യം കഴിഞ്ഞ് വളരെ കൃത്യമായി തിരിച്ചേല്‍പ്പിക്കാറുണ്ട് എന്നതിനാല്‍ അതിന് കൃത്യമായ രജിസ്റററൊന്നും ചന്തുച്ചനോ അദ്ദേഹത്തിന്റെ അസിസ്ററന്റായ മകള്‍ ദേവകിയോ ഒന്നും സൂക്ഷിച്ചിരുന്നില്ല.
എന്റെ തറവാട്ടു വീട്ടീലെ ആഴമേറിയ കിണറില്‍ നിന്നും പല തവണ ബക്കറെറടുക്കാന്‍ ഞാന്‍ ഈ കരണ്ടി കൊണ്ടു വന്നിട്ടുണ്ട്. തലമുതിര്‍ന്ന ആണ്‍കുട്ടിയും എപ്പോഴും അവൈലബിള്‍ ആയിട്ടുള്ളവനും എന്ന നിലയില്‍ വല്ലിമ്മ എപ്പോഴും എന്നെയാണ് ഇതിനായി നിയോഗിക്കാറ്. പിന്നെ ചന്തുവേട്ടന് ആളെ അറിയില്ലെങ്കില്‍ പാതാളക്കരണ്ടി തരില്ല എന്ന ഒരു കുഴപ്പവുമുണ്ട്. പലപ്പോഴും ബക്കററ് കിട്ടുന്നതിന് മുന്‍പായി അലൂമിനിയ പാത്രങ്ങളും സോപ്പു പെട്ടികളും ഒക്കെ കിട്ടാറുണ്ട് കരണ്ടിയില്‍ കൊളുത്തിയിട്ട്. ഈ പാതാളക്കരണ്ടിക്ക് പാതാളം തോണ്ടി എന്നും ഒരു പേരുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇതു രണ്ടുമല്ലാത്ത മറെറാരു പേര് എന്റെ നാട്ടില്‍ ഇതിന് സാധാരണ പറയാറുണ്ടായിരുന്നു. അത് ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നില്ല. അറിയാവുന്നവര്‍ ഒന്ന് അപ്ഡേററ് ചെയ്യുമോ?
ഞാനും എന്റെ സുഹൃത്ത് ബച്ചുവും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ പലപ്പോഴും ചന്തുച്ചന്‍ ഒരു പ്രധാന കഥാപാത്രമായി ഇന്നും കടന്നു വരാറുണ്ട്. അദ്ദേഹത്തിന്റെ ഒരു വലിയ ശീലം ഞങ്ങള്‍ കൌതുകത്തോടെ ഓര്‍ക്കാറുള്ളതും കൂടെ സാന്ദര്‍ഭികമായി ഇവിടെ പറയട്ടെ. ചന്തുവേട്ടന്‍ കടയടച്ച് തടത്തിലെ വീട്ടീലേക്ക് പോകുന്നത് കൌതുകമുള്ള ഒരു കാഴ്ചയാണ്. വെളിച്ചം കാണാന്‍ ഒരു റാന്തലും സ്റെറപ്പിനി പോലെ ഒരു ടോര്‍ച്ചും അദ്ദേഹത്തിന്റെ കയ്യിലുണ്ടാകും. അത് പോലെ തന്നെ തലയില്‍ ചൂടിയ തൊപ്പിക്കുടയോടൊപ്പം ഒരു അല്‍പ്പാക്ക് (ശിലക്കുടക്ക് പഴയ ആളുകള്‍ പറഞ്ഞിരുന്ന പേര്) കുടയും കയ്യിലുണ്ടാകും എന്നും. വെളിച്ചത്തിനും മഴ കൊള്ളാതിരിക്കാനുമായി എന്തിന് മറെറാരു ഓപ്ഷന്‍ കൂടെ ചന്തുവേട്ടന്‍ എന്നും കയ്യില്‍ കരുതുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല. ചന്തുവേട്ടനും അദ്ദേഹത്തിന്റെ സമോവറും അതിനേക്കാളുപരി ചെറുവാടി ജി.യു.പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കുടിവെള്ളം നല്‍കിയിരുന്ന ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ആ വലിയ മണ്‍ ബ്ടാവും (അതു തന്നെയല്ലേ അതിനു പറഞ്ഞിരുന്ന പേര്‍?) ആ കയ്യുള്ള അലൂമിനിയ പാട്ടയും എല്ലാം കണ്‍വെട്ടത്തു നിന്നും സ്മൃതിയുടെ അനന്ത വിഹായസ്സില്‍ മറഞ്ഞപ്പോള്‍ കൂടെ ഈ പാതാളക്കരണ്ടിയും നമ്മുടെ ആ ഗ്രാമീണ ശീലങ്ങളും ആധുനികതക്കു വഴി മാറി. ഒന്നും ഒരിക്കല്‍ കൂടി പൊടി തട്ടിയെടുക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ലല്ലോ….നാടോടുകയല്ലേ....
ഞാന്‍ ഇവിടെ തുടക്കമിട്ടത് ചെറുവാടി ഗ്രാമത്തിന്റെ നിത്യ ജീവിതത്തിന്റെ സ്പന്ദനങ്ങളിലുടക്കി നിന്നിരുന്ന പാതാളക്കരണ്ടിയെ നിങ്ങളുടെ ചിന്തയിലേക്ക് വീണ്ടും കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്കാണ്. നിങ്ങള്‍ക്ക് ഇതില്‍ കൂട്ടിച്ചേര്‍ക്കാനുള്ളതാണ് എനിക്ക് കേള്‍ക്കേണ്ടത്. അതിനായി ഞാന്‍ കാതോര്‍ക്കുന്നു.