Thursday, October 28, 2010

കുരുവിക്കുഞ്ഞനും ബാന്റുമേളവും

നാട്ടാരേ എന്ന് നീട്ടിയൊരു വിളി.. മറുപടിയില്ല..പിന്നെ മൈക്കിലൂടെ നാട്ടാരേ…കൂയ്….എന്നൊരു ആര്‍പ്പായിരുന്നൂന്ന്. പറയുന്നത് ആരാ….. വിമത ലീഗിന്റെ നേതാവ് എം.എ അബ്ദുറഹ്മാന്‍ മാഷ്…..ആരെ പററിയാ പറയുന്നത്. മഠത്തില്‍ മുഹമ്മദ് ഹാജിയെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കുടിയിറക്കി ഭരണ ലീഗുകാര്‍ (ഔദ്യോഗിക ലീഗ്) സ്ഥാപിച്ച കൊടിയത്തൂര്‍ പഞ്ചായത്തിലെ ബിനാമി ഭരണസമിതിയിലെ നോമിനേററഡ് പ്രസിഡണ്ട് നമ്മുടെ സാക്ഷാല്‍ ഇമ്പച്ചിവെള്ളനെപ്പററി. കൊളക്കാടന്‍ മമ്മദാക്കയുടെ നോമിനിയാണ് ഇമ്പിച്ചിവെള്ളന്‍ എന്നാണ് അന്ന് കേട്ടിരുന്നത്. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂളില്‍ പഠിക്കുകയായിരുന്ന ഞാനും എന്റെ ക്ളാസ്മേററായിരുന്ന ഇന്നത്തെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ നാസറും സി.ടി ഗഫൂറും ഒക്കെ നടന്നു വരുമ്പോ കോട്ടമ്മലെ പഞ്ചായത്ത് കിണറിന്റെ സൈഡില്‍ പ്രസ്തുത പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണം. ആ യോഗത്തിലാണ് നാട്ടാരേ കൂയ് എന്ന് ഇമ്പിച്ചിവെള്ളന്‍ പറഞ്ഞതായി മാഷ് തമാശ രൂപേണ പറഞ്ഞതെന്ന് മാഷുടെ കൂടെ സൌത്ത് കൊടിയത്തൂര്‍ യു.പി സ്കൂളില്‍ ടീച്ചറായിരുന്ന ഉമ്മ പറഞ്ഞു കേട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ നോമിനേററഡ് ഭരണസമിതിയില്‍ ഉമ്മയും മെംബറായിരുന്നു. അത് അധിക കാലം നീണ്ടു നിന്നില്ല. ഇമ്പിച്ചിവെള്ളനെ മാററി ടി.ടി അഹമ്മദ് സാഹിബ് പ്രസിഡണ്ടായി. ടി.ടി കാക്ക ഞങ്ങള്‍ ചെറുവാടിയില്‍ നടത്തിയിരുന്ന ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ഒരു ഫുട്ബോള്‍ വാങ്ങാന്‍ 35 രൂപ പാസ്സാക്കി തന്നതും ഞാനും കുററിക്കാട്ടുമ്മലെ മജീദും അത് വാങ്ങാനായി നാലഞ്ചു തവണ പഞ്ചായത്ത് ഓഫീസിലും മൂപ്പരുടെ വീട്ടീലും ഒക്കെ കയറിയിറങ്ങിയതും ഓര്‍മ്മയുണ്ട്.

ചില സാധനങ്ങള്‍ക്ക് ചില പ്രത്യേക ബ്രാന്റുകളുണ്ടല്ലോ. ടൂത്ത്പേസററ് കോള്‍ഗേററും സിഗരററ് സിസ്സേഴ്സും ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും ഒക്കെ പോലെ പഞ്ചായത്ത് പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ അത് മഠത്തില്‍ മുഹമ്മദാജി തന്നെ ആയിരുന്നു. എത്ര കാലാ അതങ്ങനെ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടാല്‍ ഒരു പ്രസിഡണ്ടിന്റെ ലുക്കും ഉണ്ടായിരുന്നു. ഇന്ന് ചെറിയ ചെറിയ പയ്യന്‍മാരല്ലേ പ്രസിഡണ്ട്….പോരാത്തത് അധികവും മഹിളാ മണികളും.

ബാന്റും പന്തം കൊളുത്തി പ്രകടനവും ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനെന്ത് പൊലിമ. കുറേ വണ്ടികളും ഫ്ളക്സ് ബോര്‍ഡും ഒന്നും കാര്യമില്ല. പ്രചരണത്തിന്റെ അവസാന ദിവസം രാവിലെ രണ്ട് മുട്ടാണ് കോഴിക്കോട് നിന്നും വരുന്ന ബാന്റുകാര്. ഏതു പാര്‍ട്ടിക്കാണെന്ന് വെച്ചാല്‍ അവരുടെ യൂണിഫോമും ഇട്ട് ചുള്ളിക്കാപറമ്പില്‍ നിന്നേ തുടങ്ങും മുട്ട്. ഞങ്ങള്‍ കുട്ടികള്‍ ഏത് കോത്താഴത്താണേലും നിമിഷം കൊണ്ട് ബാന്റ്മേളക്കാരുടെ ചുററുമെത്തും. പറയങ്ങാട്ട് മുഹമ്മദ് ഹാജിയും മോയന്‍ കൊളക്കാടനും തമ്മില്‍ പഴയ അഞ്ചാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് യുദ്ധമാണ് ഞാന്‍ നാട്ടിലിരുന്ന് ആസ്വദിച്ച ഒന്ന്. എന്നാല്‍ അതിനേക്കാളൊക്കെ രസകരമായിരുന്നു പോലും പിന്നീട് കെ.പി.യു അലിയും മോയനും തമ്മില്‍ നടന്ന സൌഹൃദ മത്സരം. കടുമണി വിട്ടു കൊടുക്കാന്‍ രണ്ടു പേരും തെയ്യാറായില്ല. രണ്ട് മുന്നണി തമ്മിലുള്ള മത്സരം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മാറി. മോയന്റെ വിജയാഘോഷങ്ങളൊക്കെ റിയാദില്‍ നിന്നോണ്ട് ആണ് ആസ്വദിച്ചത്.

കുരുവിക്കുഞ്ഞനെ ഓര്‍ക്കാത്തവരുണ്ടാകില്ല. പഞ്ചായത്തിലേക്ക് കുരുവി അടയാളത്തില്‍ മത്സരിച്ച് കൂരുവിക്കുഞ്ഞനായ കുഞ്ഞന്‍. നമ്മുടെ അക്കരപറമ്പിലെ കീരന്‍. ക്വീന്റല്‍ ചാക്ക് തലയിലെടുക്കുന്ന അപൂര്‍വ്വ വ്യക്തികളിലൊരാള്‍. കീരനും മത്സരിച്ചു പണ്ട്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി. ഇത്തനായി ഒരു നല്ല പഞ്ചായത്ത് മെംബറായിരുന്നു. വളരെ ആക്ടീവായ എന്നാല്‍ ബഹളങ്ങളൊന്നുമില്ലാത്തെ മൂന്നാം വാര്‍ഡില്‍ നിന്നുള്ള മെംബര്‍. പൊററമ്മലെ മറിയോമാത്തയെ (പി.കെ മറിയം) എങ്ങിനെ മറക്കും. ഒരു വിപ്ളവം തന്നെ സൃഷ്ടിച്ച എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പഞ്ചായത്ത് മെംബര്‍. ചെറുവാടിക്കാര്‍ വല്ലാതെ മിസ്സ് ചെയ്യുന്ന ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തക. എല്ലാ പരിമിതികള്‍ക്കുള്ളിലും നിന്ന് നാടിന് വേണ്ടി പ്രവര്‍ത്തിച്ച ആത്മാര്‍ത്ഥയുള്ള ഒരു പഞ്ചായത്ത് മെംബര്‍. സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള പരിപാടിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ച അവരുടെ കൂടെ മാസ്ററര്‍ ട്രെയിനിയായും, റിസോഴ്സ് പേഴ്സണായും പിന്നെ പഞ്ചായത്ത് സാക്ഷരതാ സമിതി വൈസ് ചെയര്‍മാനായും ഒക്കെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അതു പോലെ തന്നെ പി.എന്‍ പണിക്കര്‍ സാറിന്റെ കൂടെ കാന്‍ഫെഡില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തന്നതും മറിയോമാത്തയാണ്. ശങ്കരന്‍ വൈദ്യര്‍ ഏറെ ആത്മാര്‍ത്ഥമായി വാര്‍ഡ് നോക്കിയ ഒരു മെംബറായിരുന്നു. തന്റെ വാര്‍ഡിന്റെ പരിധിക്കപ്പുറത്തേക്ക് പശുക്കളെ തീററാന്‍ പോകുമ്പോഴും വൈദ്യരുടെ ശ്രദ്ധ മുഴുവന്‍ തന്റെ വാര്‍ഡില്‍ തന്നെയായിരിക്കും. കെ.വി വളരെ ജന സമ്മതനായ ഒരു മെംബറും പ്രസിഡണ്ടും ഒക്കെയായിരുന്നു. ആരും എവിടേയും എപ്പോള്‍ വിളിച്ചാലും കെ.വി ഓടിയെത്തും. ഒട്ടേറെ നല്ല കാര്യങ്ങള്‍ ഓണം കേറാമൂലയായി കിടന്നിരുന്ന പഴംപറമ്പിനു വേണ്ടിയെല്ലാം ചെയ്തിട്ടുള്ള കെ.വി ചെയ്യേണ്ടിയിരുന്നില്ലാത്ത ഒരു ഏര്‍പ്പാടാണ് ആ ദാറുല്‍ ഹസ്സനാത്ത് യതീംഖാനയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞിട്ടു കാര്യമില്ല. അബ്ദുല്‍ അസീസ് ഫൈസി മദ്രസ്സത്തുല്‍ ബനാത്തും കെ.പി.യു അലി മില്ലത്ത് മഹലില്‍ കുറേ ഇന്‍സ്ററിററ്യൂട്ടുകളും ഒക്കെ തുടങ്ങിയാല്‍ പിന്നെ നമ്മളും തുടങ്ങാതെ ഗത്യന്തരമുണ്ടോ….

മഠത്തില്‍ മുഹമ്മദാജി ബ്രാന്റട് പ്രസിഡണ്ട് ഒക്കെ ആയിക്കോട്ടെ എനിക്കേററവും ഇഷ്ടപ്പെട്ട ഒരു പ്രസിഡണ്ടായിരുന്നു കെ.പി.യു അലി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ ഒരു ചാനല്‍ ഉണ്ടാക്കിയത് അലി തന്നെയാണ്. ചില പണികളൊക്കെ അവിടേയും ഇവിടേയുമായി ഒപ്പിച്ചെന്ന് പ്രതിപക്ഷം പറഞ്ഞാലും പഞ്ചായത്താപ്പീസിന് പഞ്ചായാപ്പീസിന്റെ ഒരു ഗെററപ്പ് ഉണ്ടാക്കിയത് അലിയായിരുന്നു. ചെറുവാടിയില്‍ ഏറെ പുകഴ് പെററ ഒരു ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഞങ്ങള്‍ നടത്തിയിരുന്നു. അതിന് പഞ്ചായത്ത് വക റോളിംഗ് ട്രോഫി നല്‍കിയത് അലിയായിരുന്നു. കൂടാതെ സാമ്പത്തികമായ എന്തെങ്കിലും സഹായം വേണം ക്ളബ്ബിന് എന്ന് പറഞ്ഞപ്പോ അലി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. “വെറുതേ സാമ്പത്തിക സഹായം തരാനൊന്നും കഴിയൂല. നിങ്ങള്‍ ക്ളബ്ബിന്റെ മെംബര്‍മാരെല്ലാം കൂടി ചേര്‍ന്ന് ചുള്ളിക്കാപറമ്പില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള റോഡിലെ കുണ്ടും കുഴിയുമൊക്കെ ഒന്ന് മണ്ണിട്ട് ഫില്‍ ചെയ്താല്‍ 200 രൂപ ഞാന്‍ പാസ്സാക്കി തരാം” എന്ന്. 200 വലിയൊരു തുകയാണന്ന്. ഇന്നാണെങ്കില്‍ ഒരു ഹാഫ് അല്‍ ഫഹം വാങ്ങാന്‍ തികയില്ല അല്ലേ. ഞാനും കുറുവാടുങ്ങല്‍ അപ്പുട്ടിയും പാറപ്പുറത്ത് യൂസുഫും കമ്മുക്കുട്ടിയും പാറപ്പുറത്ത് സലീമും നെച്ചിക്കാട്ട് ജമാലും അങ്ങിനെ കുറേ ആളുകള്‍ ചേര്‍ന്ന് ഒററ ദിവസത്തെ ശ്രമദാനം. കൊട്ടയും കൈക്കോട്ടും ശവലും ഒക്കെയായി വമ്പിച്ച പരിപാടി. പിറേറന്ന് പഞ്ചായത്തോഫീസില്‍ പോയി പൈസയും വാങ്ങി.

കണ്ണന്‍ ചെറുവാടി ഒരു പഞ്ചായത്ത് മെംബറെങ്കിലും ഇതിനകം ആകേണ്ടതായിരുന്നു എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കഴിവുള്ള ഒരു പ്രവര്‍ത്തകനാണ് കണ്ണന്‍. എവിടെയാണ് കുഴപ്പം പററിയത് എന്നറിയില്ല. എല്ലാവരും പറയുന്ന പോലെ അവന്റെ കയ്യിലിരിപ്പു കൊണ്ട് എന്ന് തന്നെ പറഞ്ഞ് നിര്‍ത്താം അല്ലേ.

എന്റെ ഉമ്മയും ഒരു തവണ മത്സരിച്ചു ജയിച്ചു. അന്ന് വാസ്തവത്തില്‍ ഞാന്‍ ഉമ്മയുടെ എതിര്‍ ചേരിയിലായിരുന്നു. ഉമ്മയുടെ വാര്‍ഡില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ പോയില്ല. ഉമ്മ ആത്മാര്‍ത്ഥതയുള്ള ഒരു പഞ്ചായത്ത് മെംബറായിരുന്നു എന്ന് തോന്നുന്നു. വാര്‍ഡിന് വേണ്ടി രാവും പകലും ഓടി നടന്നു. കണ്ടത് വിളിച്ചു പറയാന്‍ ആരേയും കൂസാത്ത ഉമ്മയുടെ സ്വഭാവം പാര്‍ട്ടിക്ക് അത്രക്കങ്ങട്ട് ഇഷ്ടായില്ലാന്ന് തോന്നുന്നു. ഉമ്മ പതുക്കെ പാര്‍ട്ടിയില്‍ നിന്നും ഉള്‍വലിഞ്ഞു. രമേശ് ബാബു എന്റെ അടുത്ത ഒരു കൂട്ടുകാരനായിരുന്നു. ഞങ്ങള്‍ നാടകത്തിലഭിനയിച്ചിട്ടുണ്ട് ഒന്നിച്ച്. എന്റെ ട്യൂഷന്‍ മാസ്റററായിരുന്നു കുറേ കാലം. പക്ഷേ അദ്ദേഹത്തിന്റെ പഞ്ചായത്തിലെ ഭരണ കാലയളവ് നാട്ടിലിരുന്ന് ആസ്വദിക്കാന്‍ എനിക്കായിട്ടില്ല. ഉയരത്തിലെത്തേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് രമേശ്. സ്വന്തം കഴിവുകളും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രം പടവുകള്‍ കയറിയ രാഷ്ട്രീയക്കാരന്‍.

പറയാന്‍ ഒരു പാട് പഞ്ചായത്ത് കഥകള്‍ ഉണ്ട്. എന്റെ ബ്ളോഗ് നീണ്ടു പോകുന്നതിനെപ്പററി അല്ലെങ്കില്‍ തന്നെ പരാതിയാണ്. ചുരുക്കാന്‍ പററാത്തതോണ്ടല്ലേ. ഒരുപാട് ഇലക്ഷന്‍ വിശേഷങ്ങള്‍ ഇനിയും പൂശാനുണ്ടായിരുന്നു. നോക്കട്ടെ ഒരു എപ്പിസോഡിനു കൂടി വകുപ്പുണ്ടോന്ന്…..കുറച്ച് കഥകളൊക്കെ ഇതില്‍ കൂട്ടിച്ചേര്‍ക്കൂ….

Thursday, October 21, 2010

പേരു മാററത്തിന് പിന്നില്‍...

കുറേ മുന്‍പേ ഇട്ട പേരാണ് എന്റെ ബ്ളോഗിന് പിത്തനങ്ങാടീന്റെ പോരിശാന്ന്. മുന്‍പെന്ന് വെച്ചാല്‍ ബ്ളോഗ് എഴുതി പബ്ളിഷ് ചെയ്യുന്നതിനും എത്രയോ മുന്‍പ്. നാലാളുകള്‍ അത് വായിക്കാന്‍ തുടങ്ങിയപ്പോ പല വിധ സംശയങ്ങളായി. നാട്ടാരുടെ സംശയങ്ങള്‍ എന്റേതു കൂടി ആയപ്പഴാണ് അതങ്ങട്ട് മാററാന്ന് വെച്ചത്.

പുതിയ തലമുറയിലെ ഒരു വില്ലന്‍ ഒരിക്കല്‍ ചോദിച്ചു….ഷക്കീബ്ക്ക എന്തിനാ നമ്മളെ ചെറുവാടിനെ നിങ്ങള് പിത്തനങ്ങാടീന്ന് വിളിക്കണത്ന്ന്. എന്താ അവനോട് പറയാ…ശരിയായ കഥയെന്താണെന്ന് എനിക്കും അറിയില്ല. അങ്ങിനെ ആയിരുന്നു പോലും ഒരു കാലത്ത് നമ്മടെ ചെറുവാടി. ഈങ്ങല്ലീരിക്കാരും കടണ്ടത്ത്ക്കാരും പറഞ്ഞ് നടക്ക്ണ ഒരു പുരാതി ആണെന്നും കേട്ടിട്ടുണ്ട്. എങ്കില്‍ പിന്നെ അസ്സല്‍ ചെറുവാടിക്കാരനെന്ന് ഹുങ്ക് നടിക്കണ ഞാനും എന്തിനാ അതു തന്നെ വിളിക്കണത് എന്ന തോന്നല്‍ എനിക്ക്.

കുറോടിക്കുന്നിന്റെ അപ്പറത്ത്ക്ക് പോയാ അബട പിത്തന്യാണ്ന്നാ ഈങ്ങല്ലീരിക്കാര് പറഞ്ഞിരുന്നത് പോലും. അതോണ്ട് ആ അങ്ങാടിക്കവര് പിത്തനങ്ങാടീന്ന് ഓമനപ്പേരിട്ടു. ചെറുവാടിന്റെ ഉസാറില് കിബ്റ് തോന്ന്യവരൊക്കെ അത് ഏററ് പാടീന്നും ആണ് കാരണമ്മാര് പറേണത്. പൊറത്ത്ള്ളോലല്ല..ചെറുവാടിള്ള കാരണമ്മാര്.

കുറേയൊക്കെ ഫിത്തന അബ്ടേയും ഇബിടേയും ഒക്കെ ആയി ഉണ്ടായിട്ട്ണ്ടാകും…എന്നു വെച്ച് ഓള്‍ സെയിലായിട്ട് അതങ്ങട്ട് ചാര്‍ത്തണോന്നാണ് കാരണോമ്മാരെ മറു ചോദ്യം. എന്തായാലും ആളുകളുടെ ചോദ്യം ബാറായപ്പോ ഞാന്‍ പേര് തന്നെ അങ്ങട്ട് മാററി. ചെറുവാടിപ്പെരുമാന്നാക്കി. രണ്ടൂന്ന് പേര് മാററി ഒററപ്പേരല്ലേ നല്ലത്ന്ന് എന്റെ പട്ടാമ്പിക്കാരന്‍ ദോസ്തും ചോദിച്ചു. എന്നാ അതും ആയിക്കോട്ടെ.

കൂട്ടത്തില്‍ പറയട്ടെ..റിയാദിന്റെ അടുത്തായിട്ട് മുക്കത്തുകാരി ഒരു പെണ്‍കുട്ടിയുണ്ട്. അവള്‍ തന്റെ ബാപ്പാന്റേയും ഉമ്മാന്റേയും കൂടെ ഇവടെ താമസാണ്. പ്ളസ് ടു കഴിഞ്ഞ് നാട്ടില്‍ പഠിക്കാന്‍ പോകാന്‍ നില്‍ക്കുന്നു. അങ്ങിനെ നില്‍ക്കുമ്പോ ഫേസ് ബുക്കില് എനിക്കൊരും ഫ്രണ്ട് റിക്വസ്ററ്. അവളുടെ തന്നെ. പെണ്ണായതോണ്ട് പെട്ടെന്ന് ഞാനങ്ങട്ട് അക്സപ്ററും ചെയ്ത്. ഒരു ദിവസം ഉച്ചക്ക് അവള് ബാപ്പാനെ കാണാതെ കംപ്യൂട്ടര്‍ ഓണാക്കി ഫേസ് ബുക്കെടുത്തപ്പോ ഞാനുമുണ്ട് പച്ച കത്തി കെടക്ക്ണ്. അവള് ഹായ് പറഞ്ഞു. ഞാനും വിട്ടില്ല. ഡബ്ള്‍ ഹായ് പറഞ്ഞു. ഇടക്ക് ബേക്കോട്ട് ഞമ്മളെ വൈഫ് കാണുന്നുണ്ടോന്നും നോക്ക്ണ്ണ്ട്. കുറച്ച് നേരം കാര്യങ്ങളൊക്കെ പറഞ്ഞ് ഒററടിക്ക് ഓളെ ഒരു പറച്ചില്…..കൊളക്കാടന്‍മാരെ എനിക്ക് ബല്യ പേട്യാണ്ന്ന്. എന്താ കാര്യംന്ന് ചോദിച്ചപ്പോ ഓള് പറയ്യാണ് പത്രത്തില് സ്ഥിരമായിട്ട് കൊളക്കാടന്‍മാരെ പററി വരാറുണ്ടെന്നും ഓല് ആളെ കൊല്ലുന്നവരും സ്ത്രീ പീഡനക്കാരുമാണെന്നും. മൊത്തം മാര്‍ക്കും പോയില്ലേ...ഇനിയിപ്പോ ഞാന്‍ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കാ…പലതും പറഞ്ഞു നോക്കി. അല്‍പ്പം ആശ്വാസം നല്‍കാനെന്നോണം അവള്‍ പറഞ്ഞു നിങ്ങളെ പററി ഞാന്‍ പഠിച്ചോണ്ടിരിക്കാണ്. എന്റെ ഉപ്പക്കൊക്കെ കുറേ കൊളക്കാടന്‍ ദോസ്തുകളുണ്ട്. എല്ലാ കൊളക്കാടന്‍മാരും ഒരു പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല...എന്നൊക്കെ.

പിത്തനങ്ങാടി പോലെ ജനങ്ങള്‍ക്കിടയില്‍ കൊളക്കാടന്‍മാരും ഒരു ഭീകര ജീവിയായി രൂപം കൊണ്ട് കിടക്കുന്നു. ഇതൊക്കെയൊന്ന് മാററിയെടുക്കാന്‍ കാലമായിരിക്കുന്നു എന്ന് തോന്നുന്നില്ലേ. നന്‍മ ചെയ്തു കൊണ്ട് തന്നെ സമൂഹത്തില്‍ മേല്‍ക്കൈ നേടാന്‍ പഴയ കാല കാരണവന്‍മാര്‍ക്ക് സാധിച്ചിരുന്നു. ആ പേര് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണോ ജനങ്ങള്‍ക്ക് മുഷിപ്പ് തോന്നിയത്. സമയം വൈകിയില്ല. മാററിയെടുക്കാം നമുക്ക് കറ പുരണ്ട അഭിപ്രായങ്ങളെ….

Tuesday, October 12, 2010

സൈറണ്‍ കേട്ടുണരുന്ന ഗ്രാമം!!!

ഈ നാടിന്റെ ഹൃദയ മിടിപ്പുകള്‍ക്ക് താളം പകര്‍ന്നിരുന്നത്….ശരിയാണ് ആ സൈറണ്‍ തന്നെയായിരുന്നു. ഉണരുന്നതും ഉറങ്ങുന്നതും ജോലി തുടങ്ങുന്നതും നിര്‍ത്തുന്നതും എല്ലാം സൈറണ്‍ മുഴങ്ങുന്നതിനനുസരിച്ചായിരുന്നു ഒരു കാലത്ത്. 'വീലൂതി മക്കളെ, ഇനി പാടത്തിന്ന് കേറാം…’ ഞാറു നടുന്ന സ്ത്രീകള്‍ നാലു മണിയുടെ സൈറണ്‍ കേള്‍ക്കാന്‍ കാത്തിരുന്ന പോലെ പറയും. അന്നങ്ങനേയും പറയാറുണ്ടായിരുന്നു. വീല്‍ ഉതുമ്പോഴാണ് സൈറണ്‍ മുഴങ്ങുന്നതെന്ന് ഇവര്‍ക്കെങ്ങിനെ മനസ്സിലായി എന്നറിയില്ല. പാടത്തെ പണിക്കാര്‍ മാത്രമല്ല കാരണവന്‍മാരെല്ലാം വീല്‍ ഊതി എന്നു തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ ഉത്ഭവ സ്ഥാനത്തിന് അന്നുണ്ടായിരുന്ന മഹത്വങ്ങളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞോണ്ട് വരുന്നത്.

ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി..ചെറുവാടിയുടെ മാത്രമല്ല...മാവൂരിന്റേയും പരിസരങ്ങളിലെ ഗ്രാമങ്ങളുടേയെല്ലാം മുഖഛായ മാററിയ ഒരു ഫാക്ടറിയാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍…. ജല മലിനീകരണവുമൊന്നും അത്ര രൂക്ഷമായി ജനങ്ങളെ ബാധിച്ചു തുടങ്ങാത്ത ആ കാലത്ത് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രൌഢി ഗ്വാളിയോര്‍ റയണ്‍സിന്റെ പ്രതാപം തന്നെയായിരുന്നു. ചെറുവാടിയില്‍ നിന്നും കുറേശ്ശെയായി ഗള്‍ഫിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയത് 1977 മുതലാണ്. അതിന് മുന്‍പ് ചെറുവാടിയിലെ വമ്പന്‍മാര്‍ ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയിലെ തൊഴിലാളികള്‍ തന്നെയായിരുന്നു.

നല്ല വീടുകളൊക്കെ അവരുടേതായിരുന്നു. അങ്ങാടിയില്‍ വരുന്ന നല്ല മീനുകള്‍ വാങ്ങുന്നത് അവരായിരുന്നു. ബാററയുടെ സേഫ്ററി ഷൂവും പാന്റ്സും ഒക്കെയിട്ട് അവരുടെ വരവ് കാണണം. ഷിഫ്ററ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ മാവൂര്‍ അങ്ങാടിയിലെ പുതുമകളെല്ലാം അവര്‍ വീട്ടിലേക്ക് കെട്ടിപ്പൊതിഞ്ഞ് വാങ്ങിയിരിക്കും. ഗ്വാളിയോര്‍ റയണ്‍സിലെ തൊഴിലാളികളുടെ മക്കളെ കാണുമ്പോ അസൂയയായിരുന്നു…..സത്യമായിട്ടും. ഫാക്ടറി തൊഴിലാളികളായി കുറേ പേരുണ്ടെങ്കിലും കമ്പനി എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നത് ഒരാള്‍ മാത്രം. കോഴിപ്പള്ളിയിലെ അബ്ദുറഹ്മാന്‍ കാക്ക മാത്രം. അദ്ദേഹത്തെ കമ്പനി എന്നായിരുന്നു എല്ലാരും വിളിച്ചിരുന്നത്. വലിയ പവ്വറുള്ള ലെന്‍സ് വെച്ച് അതിന്റെ മുകളിലൂടെ തുറിച്ച് നോക്കി ചിരിക്കുന്ന അബ്ദുറഹ്മാന്‍ക്കയെ ആരും മറന്നു കാണില്ല. താഴത്ത്മുറിയില്‍ നിന്നും കമ്പനിയില്‍ പോയിരുന്ന മറെറാരാളാണ് കുഞ്ഞഹമ്മദ് ഹാജി. വലിയ കറുത്ത ഷൂസുമിട്ട് തുണിയുടുത്ത് അങ്ങാടിയിലേക്ക് വരുന്ന അദ്ദേഹത്തേയും മറക്കാന്‍ കഴിയില്ല. കോഴിപ്പള്ളി മുഹമ്മദ് കാക്കയും (നമ്മുടെ കുട്ടിഹസ്സന്റെ ബാപ്പ) കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നല്ലോ. അവരൊക്കെ അന്നത്തെ ജൂനിയേര്‍സ് ആയിരുന്നു.

കമ്പനിയിലേക്ക് ഷിഫ്ററിന് പോകുന്നവരെ കൊണ്ടു പോകുന്ന കുറെ സവാരി തോണിക്കാരുണ്ടായിരുന്നു. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയും കിഴ്ക്കളത്തില്‍ ചെറ്യാപ്പു കാക്കയും പരവരയില്‍ കുട്ട്യേമു കാക്കയും കഴായിക്കല്‍ മുഹമ്മദ് കാക്കയും വെള്ളങ്ങോട്ട് ബിരാനാക്കയും അങ്ങിനെ ഒരു പാട് പേര്‍. കുളിമാട് കടവില്‍ നിന്നും മാവൂരിലെ എളമരം കടവിലേക്ക് സവാരിത്തോണിക്ക് എന്റെ ചെറുപ്പത്തില്‍ 25 പൈസയായിരുന്നു കടത്തു കൂലി. കോഴിക്കോട്ടേക്കെല്ലാം പോകുന്നവര്‍ അന്ന് ഈ വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. കൂട്ടക്കടവത്ത് മുഹമ്മദ് കാക്കയുടെ സവാരിത്തോണിയില്‍ കയറിയാല്‍ ഗ്വാളിയോര്‍ റയണ്‍സിനെപ്പററിയും മററുമുള്ള പൊടിപ്പും തൊങ്ങലും വെച്ച കുറേ കഥകളും കേള്‍ക്കാം സൌജന്യമായി. വലിയ പുകക്കുഴലിലൂടെ കറുത്ത പുക തുപ്പിക്കൊണ്ട് ശബ്ദ മുഖരിതമായി നില കൊണ്ട ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു.

അവിടെയുള്ള മെഷിനറികളില്‍ ആകെ പരിചയമുള്ള ഒരു പേരാണ് ചിപ്പര്‍. പള്‍പ്പെടുക്കാന്‍ കൊണ്ടു വരുന്ന മുളകള്‍ ചെറിയ ചെറിയ ചീളുകളാക്കി മുറിക്കുന്ന ഉപകരണമാണ് ചിപ്പര്‍ എന്ന് തോന്നുന്നു. നാട്ടിലെ പ്രകടനങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ അധികം കളിച്ചാല്‍ ചിപ്പറിലിട്ട് പള്‍പ്പാക്കും എന്ന് മുദ്രാവാക്യം വിളിച്ചതോര്‍മ്മയുണ്ട്. നമ്മുടെ മുളങ്കാടുകളെല്ലാം നാട്ടുകാരെ സോപ്പിട്ട് കിടത്തി ആര്‍.എന്‍ സാബുവും കൂട്ടരും ചേര്‍ന്ന് വെട്ടിത്തെളിച്ച് പള്‍പ്പാക്കി കടത്തിക്കൊണ്ട് പോയില്ലേ. നമുക്ക് ബാക്കിയായി കുറേ മാരക രോഗങ്ങളും ശവപ്പറമ്പു പോലെയോ ഡ്രാക്കുളക്കോട്ടയോ പോലെയോ ഒരു ഫാക്ടറി കോമ്പൌണ്ടും. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ ഉത്ഘാടനങ്ങളൊക്കെ നിര്‍വ്വഹിച്ചിരുന്നത് മുറി മലയാളവും ഇംഗ്ളീഷും സംസാരിച്ചിരുന്ന ഫാക്ടറി വൈസ് പ്രസിഡണ്ടായ ആര്‍.എന്‍ സാബുവായിരുന്നു. വളരെ തന്ത്രപൂര്‍വ്വം നാട്ടുകാരേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും കയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ആര്‍. എന്‍. സാബു കൊടിയത്തൂരിലെ മാക്കല്‍ ഗവണ്‍മെന്റ് ഡിസ്പെന്‍സറിയുടെ ‘ടെന്‍ ബെഡഡ് വാര്‍ഡ്’ ഉദ്ഘാടനത്തിന് വന്നതും ഓര്‍ക്കുന്നു. ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ വിട്ട് വരുമ്പോള്‍ തകൃതിയായ ഉദ്ഘാടനം കൊടിയത്തൂരില്‍. സാബുവിന്റെ ഇംഗ്ളീഷ് പ്രസംഗം തര്‍ജജമ ചെയ്തിരുന്നത് നമ്മുടെ ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററായിരുന്നു. സാബു ഉദ്ഘാടനം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ എല്ലാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമുണ്ടാകും. അത് ഇവിടെയുമുണ്ടായി. ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ എതിരേററ ആ പ്രഖ്യാപനം അന്ന് പതിനായിരം രൂപയായിരുന്നു. ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണ ഫണ്ടിലേക്ക് സാബുവിന്റേയും ജനങ്ങള്‍ക്ക് മാറാരോഗങ്ങള്‍ നിരന്തരം സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറിയുടേയും വക സമ്മാനം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അത് ധാരാളം. ഉദ്ഘാടനവും കഴിഞ്ഞ് ‘നാരിയല്‍ കാ പാനി’ യും നല്‍കി സാബുവിനെ കൊടിയത്തൂര്‍ക്കാര്‍ യാത്രയാക്കി. അതു പോലെ എത്ര ഉദ്ഘാടന നാടകങ്ങള്‍. എന്തായാലും അവസാനം കെ.എ റഹ്മാന്‍ സാഹിബിന്റേയും ചേക്കു സാഹിബിന്റേയും ഗ്രോ വാസുവിന്റേയും ഒക്കെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്‍പില്‍ ബിര്‍ളാ മാനേജ്മെന്റിന് മുട്ട് മടക്കേണ്ടി വന്നു.

തിരികെ വരാം ചെറുവാടിയിലേക്ക്. അന്ന് റെഗുലേറററും ബ്രിഡ്ജും ഒന്നും ഇല്ലാതിരുന്നിട്ടും സമൃദ്ധമായ ശുദ്ധജലം നിറഞ്ഞൊഴുകിയിരുന്നു ചാലിയാറിലൂടെ. അതു കൊണ്ട് തന്നെ അരീക്കോട് മുതല്‍ താഴോട്ട് വലിയ യാത്രാ ബോട്ടുകളുടെ സര്‍വ്വീസ് ഉണ്ടായിരുന്നു ചാലിയാറിലൂടെ. ചോലാസ് എന്ന പേരില്‍ ഒരു ബോട്ട് എനിക്കോര്‍മ്മയുണ്ട്. പണ്ട് ചെറുവാടിക്കടവില്‍ നിന്നും ബോട്ടില്‍ കയറി മാവൂരിലേക്ക് പോയതും ഓര്‍ക്കുന്നു. ഗ്വാളിയോര്‍ റയണ്‍സിന് ഒരു പ്രൈവററ് ബോട്ട് ഉണ്ടായിരുന്നു. ഒരു സ്ററീമര്‍ ബോട്ട്. വളരെ ചെറിയ ആ ബോട്ടിലായിരുന്നു അന്ന് മാവൂര്‍ പോലീസ് സ്റേറഷനില്‍ നിന്നും ചെറുവാടിയിലേക്ക് പോലീസുകാര്‍ വന്നിരുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ മാവൂര്‍ സ്റേറഷനില്‍ നിന്നും പോലീസുകാര്‍ വരണം. ചെറൂപ്പയിലുള്ള മാവൂര്‍ പോലീസ് സ്റേറഷന്റെ പരിധിയിലായിരുന്നു അന്ന് ചെറുവാടി ഗ്രാമം.

ഗ്വാളിയോര്‍ റയണ്‍സ് നമ്മുടെ നിത്യ ജീവിതത്തെ അന്ന് വല്ലാതെ സ്വാധീനിച്ചിരുന്നു. ഗ്വാളിയോര്‍ തൊഴിലാളികളെ ആശ്രയിച്ചായിരുന്നു അന്ന് മിക്ക ട്രേഡിംഗും നാട്ടില്‍ നടന്നിരുന്നത്. എന്തിനധികം മാട്ടുമ്മലെ പുറമ്പോക്കില്‍ നട്ടുണ്ടാങ്കിയ വെള്ളേരിയും വത്തക്കയും പടവലവും പോലും അവരുടെ വീടുകളില്‍ കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലേ അങ്ങാടിയില്‍ വില്‍പ്പനക്കെത്തിയിരുന്നുള്ളൂ. അബ്ദു കാക്കയും ബീരാനാക്കയും ഒക്കെ തണ്ടാടിയില്‍ പിടിക്കുന്ന മീനുകളും അങ്ങിനെ തന്നെ. ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളികളിലെ രണ്ട് സഹോദരങ്ങളായിരുന്നു കീഴ്ക്കളത്തിലെ പെരവന്‍ കുട്ടിയേട്ടനും(ചെക്കന്‍) അയ്യപ്പേട്ടനും. നല്ല അധ്വാനികളായിരുന്ന രണ്ട് പേരും ഷിഫ്ററ് ജോലി കഴിഞ്ഞ് വന്ന് പിന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്നത് കാണാമായിരുന്നു. രാത്രി ഡ്യൂട്ടി സ്ഥിരമായി ചെയ്തിരുന്ന പെരവന്‍ കുട്ടിയേട്ടന്‍ കൊണ്ടു വരുന്ന ഒരു പന്തം അന്ന് വളരെ ഫെയ്മസായിരുന്നു. ഫാക്ടറിയിലെ ഏതോ ഒരു കെമിക്കലില്‍ മുക്കിയുണ്ടാക്കിയ ആ പന്തം ദിവസങ്ങളോളം കത്തിത്തന്നെയിരിക്കും.

ഗ്വാളിയോര്‍ റയണ്‍സിലെ മുതിര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ഒരാളായിരുന്നു ആന്ധ്ര ആല്യാക്ക. നല്ലൊരു ഫുട്ബോള്‍ താരം കൂടിയായിരുന്ന ആല്യാക്ക നല്ല ശമ്പളം വാങ്ങിയിരുന്ന ഒരാളായിരുന്നു. സാമ്പത്തികമായി വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കി വെച്ചില്ലെങ്കിലും ഉശിരും തന്റേടവുമുള്ള നാലഞ്ച് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് പൊന്നു പോലെ നോക്കാന്‍ മക്കള്‍ മത്സരിക്കുകയായിരുന്നു. കമ്പനിയില്‍ നിന്നും വന്ന ശേഷം ആല്യാക്ക എല്ലാ മക്കളേയും തോളിലും ഒക്കത്തും ഒക്കെ ഇരുത്തി അങ്ങാടിയില്‍ കൊണ്ട് വന്ന് മിഠായിയും നെയ്യപ്പവും ഒക്കെ വാങ്ങിക്കൊടുത്ത് കൊണ്ടു പോകുന്നത് മനസ്സിലുദിച്ചു വരുന്നു.

കൂടത്തില്‍ കലന്തന്‍ കാക്കയും കരുമ്പനങ്ങോട്ട് മോയിനാക്കയുമാണ് ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള രണ്ട് പ്രമുഖ ഫാകട്റി തൊഴിലാളികള്‍. ഏറെ പരോപകാരിയായിരുന്ന മോയിനാക്ക അടുത്ത കാലത്താണല്ലോ മാറാരോഗം വന്ന് അകാലത്തില്‍ മരണമടഞ്ഞത്. മോയിനാക്കയുടെ സേവന പ്രവൃത്തികളെല്ലാം നമുക്കെല്ലാം മാതൃകയാണ്. അത്തരം സേവനങ്ങള്‍ ചെയ്യാന്‍ ആളുകള്‍ കുറഞ്ഞു വരുന്ന ഇക്കാലത്ത് മോയിനാക്കയെപ്പോലുള്ളവരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു. കലന്തനാക്ക റിട്ടയര്‍ ചെയ്ത് വന്ന് വീട് പുതക്കിപ്പണിതതെല്ലാം ഒരു ഫ്ളാഷ് ബാക്ക് പോലെ മിന്നി മറയുന്നു. പൊററമ്മല്‍ നിന്നും ഫാക്ടറിയില്‍ പോയിരുന്ന ചെറ്യോനാക്ക, കുറുവാടുങ്ങല്‍ നിന്നുള്ള സഹോദരങ്ങളായ അച്യുതേട്ടന്‍, കണ്ടന്‍ കുട്ട്യേട്ടന്‍ പിന്നെ ചുള്ളിക്കാപറമ്പില്‍ നിന്നും തേനേങ്ങാപറമ്പില്‍ നിന്നും ഒരു പാട് പേര്‍. കുറുവാടുങ്ങല്‍ അച്യുതേട്ടനൊക്കെ ഒരു കാലത്ത് ചെറുവാടിയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലേയും പ്രധാന പങ്കാളിയായിരുന്നു. പഴംപറമ്പ് പള്ളിയുടെ വരാന്തയില്‍ വെച്ച് ഇടിമിന്നലേററ് അകാലത്തില്‍ മരണമടഞ്ഞ കുഴിഞ്ഞോടിയില്‍ മമ്മദ് കാക്കയും ഒരു ഗ്വാളിയോര്‍ റയണ്‍സ് തൊഴിലാളിയായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അങ്ങിനെ പല ഭാഗങ്ങളില്‍ നിന്നായി കുറേ പേര്‍….ചെറുവാടിയെ സമ്പുഷ്ടമാക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും ഗ്വാളിയോര്‍ റയണ്‍സ് ഏറെ ഉപകരിച്ചിരുന്നു എന്ന് പറയാതെ വയ്യ. ഗ്വാളിയോര്‍ റയണ്‍സിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും പഴയ പേപ്പറുകളും മററും എടുത്ത് ജീവിച്ചിരുന്ന കുന്നത്ത് അബു കാക്കയും ക്വാര്‍ട്ടേഴ്സില്‍ കപ്പ വിററ് നടന്നിരുന്ന ഉമ്മിണിയിലെ പൂള കാക്കയും മാവൂരില്‍ പാല്‍ കൊണ്ടു പോയി വിററിരുന്ന കമ്പളത്ത് ആലി മമ്മദാക്കയും തേനേങ്ങാപറമ്പിലെ ചേക്കു കാക്കയും എന്തിനേറെ ഒരു വിനോദത്തിന് കുപ്പയില്‍ നിന്നും പറിച്ചെടുത്ത പുള്ളിച്ചേമ്പിന്റെ തൈകള്‍ പൂച്ചട്ടിയിലാക്കി ക്വാര്‍ട്ടേഴ്സുകളില്‍ പുള്‍ശേമ്പ് എന്ന പേരില്‍ വിററ കിഴ്ക്കളത്തില്‍ മൂസ്സക്കുട്ടിക്കു പോലും (ഈ കഥ കൊട്ടുപ്പുറത്ത് മുസ്തു പറഞ്ഞതാണ് കെട്ടോ) ആര്‍.എന്‍ സാബുവിന്റെ സ്വാധീനത്തെ കുറച്ചു കാണാന്‍ കഴിഞ്ഞു കാണില്ല. കരാര്‍ തൊഴിലാളികളായി കയറിയ ശേഷം അവിടെ സ്ഥിരമായി നിയമനം ലഭിച്ച ചെറുപ്പക്കാരും കുറേയുണ്ടായിരുന്നു അവസാന കാലത്ത്. കമ്പനി ലേ ഓഫ് ചെയ്ത് അവസാനിപ്പിച്ചപ്പോ ഇവര്‍ക്കൊക്കെ നല്ലൊരു തുക നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്വാളിയോര്‍ റയണ്‍സിന്റെ ഇരമ്പുന്ന ശബ്ദത്തിനും ഇടക്കിടെ വീശിയടിക്കുന്ന മനം മടുപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമൊപ്പം മണിക്കൂറുകള്‍ ഇടവിട്ടടിക്കുന്ന വലിയ സൈറണും ഈ ഗ്രാമത്തെ ഒട്ടേറെ സ്വാധിനിച്ചിരുന്നു. വാച്ചും ക്ളോക്കുമൊന്നും അത്ര വ്യാപകമായിട്ടില്ലാതിരുന്ന അക്കാലത്ത് സൈറണ്‍ തന്നെയായിരുന്നു ജീവിത ഗതി നിയന്ത്രിച്ചിരുന്നത്. പാടത്തെ പണിക്കാരെ മാത്രമല്ല, സ്കൂളില്‍ പോകുന്നവര്‍, കോളേജില്‍ പോകുന്നവര്‍, ബസ് കാത്ത് നില്‍ക്കുന്നവര്‍ എല്ലാം സമയം കണക്കാക്കിയിരുന്നത് ഈ സൈറണ്‍ കേട്ടായിരുന്നു. അവസാന കാലമായപ്പോഴേക്കും ആ സൈറണ്‍ അപമൃത്യുവിന്റെ വരവറിയിക്കുന്ന ദുസ്സൂചനകളായി മാറി. ക്രമേണ ക്രമേണ അത് കെട്ടടങ്ങി ഒരിക്കലും ഇനി ശബ്ദിക്കില്ലെന്നുറപ്പായപ്പോഴാണ് ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിര്‍ന്നത്. അപ്പോഴേക്കും കാലചക്രം വല്ലാതെ ഉരുണ്ടെന്നും പലതും അതിനടിയില്‍ ചവിട്ടിയരക്കപ്പെട്ടെന്നും തിരിച്ചറിയാനും നാം വൈകി അല്ലേ...സാരമില്ല..ഇനിയുമത് ആവര്‍ത്തിക്കാതിരിക്കാന്‍ അനുഭവങ്ങള്‍ പാഠമാകട്ടെ…..

Monday, October 11, 2010

നുസ്രത്തുദ്ദീന്‍ മദ്രസ്സ

ചെറുവാടിക്കാരന്റെ ഗൃഹാതുര സ്ഥാപനങ്ങളിലൊന്നാണല്ലോ നുസ്രത്തുദ്ദീന്‍ മദ്രസ്സ. ഒരു പാട് ഗ്രൂപ്പുകളും വിഭാഗങ്ങളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് മതപഠനത്തിന് ഏക ആശ്രയം ഈ മദ്രസ്സയായിരുന്നു. മധുരതരമായ കുറേ ഓര്‍മ്മകള്‍ തികട്ടി വരുന്നു ഈ സ്ഥാപനത്തേക്കുറിച്ചോര്‍ക്കുമ്പോള്‍. വലിയ വലിയ ആദര്‍ശങ്ങളുടെ ഉറവിടമായിരുന്ന ഒരു ചെറിയ മനുഷ്യന്‍….അതായിരുന്നു കുഞ്ഞായമ്മത് മൊല്ലാക്ക. നുസ്രത്തുദ്ദീന്‍ മദ്രസ്സയും കുഞ്ഞായമ്മദ് മൊല്ലാക്കയും പരസ്പര പൂരകങ്ങളായ രണ്ട് പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു. രണ്ടിനേയും കുറിച്ച് പറയാന്‍ ഒരു പാടുണ്ട്.

ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വന്നപ്പോ വലിയ ആവേശമായിരുന്നു എനിക്ക്. എല്ലാ ആവേശവും കുഞ്ഞായമ്മദ് മൊല്ലാക്കയെ കണ്ടതോടെ ചോര്‍ന്നു പോയി. എന്നും ഗൌരവം തുളുമ്പുന്ന ഒരു മുഖഭാവമായിരുന്നു മൊല്ലാക്കക്ക്. എ സീരിയസ് പേഴ്സണ്‍. കുട്ടികളോടും മുതിര്‍ന്നവരോടുമെല്ലാം അങ്ങിനെ തന്നെ. ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വരുന്ന ഒരു കുട്ടിയോടു പോലും മൊല്ലാക്കക്ക് മയത്തോടെ പെരുമാറാനറിയില്ലാന്ന് പറഞ്ഞാല്‍ എന്താ ചെയ്യ...ലൂസാക്കി വിട്ടാല്‍ അവര്‍ തലയില്‍ കയറും എന്ന ചിന്തയായിരിക്കണം ഞാന്‍ എന്നും ബഹുമാനിക്കുന്ന എനിക്ക് പ്രിയങ്കരനായ ചെറുവാടിക്കാരുടെ സ്വന്തം മൊല്ലാക്കയുടെ ഈ ആററിററ്യൂഡിന്റെ കാരണം. മൊല്ലാക്കയുടെ ജുബ്ബ പോലുള്ള വലിയ വെള്ളക്കുപ്പായം ഫെയ്മസാണ്. അതിലേറെ ഫെയ്മസായിരുന്നു അദ്ദേഹത്തിന്റെ കീശയിലിടുന്ന വാച്ച്. ഷര്‍ട്ടിന്റെ ബട്ടണില്‍ കുരുക്കിയിട്ട സ്ററീല്‍ ചങ്ങലയിലുടെ അററത്ത് വട്ടത്തിലുള്ള വാച്ച്. ഷര്‍ട്ടിന്റെ പോക്കററിന്റെ സൈഡിലുള്ള ഓട്ടയിലൂടെ വാച്ച് അകത്തേക്ക് കയററി വെക്കും. ആരോ ഹജജിന് പോയി വന്നപ്പോ മൊല്ലാക്കക്ക് ഹദീയ കൊടുത്തതാണ് ആ വാച്ചെന്നായിരുന്നു അന്ന് എല്ലാരും പറഞ്ഞിരുന്നത്.

മദ്രസ്സയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മൊല്ലാക്കയായിരുന്നു. രണ്ട് ബില്‍ഡിംഗിലായി അത്യാവശ്യം നല്ല സൌകര്യങ്ങളില്‍ നടന്നിരുന്ന മദ്രസ്സ. കുറേ നല്ല അധ്യാപകരും. പലരും അറിയപ്പെട്ടിരുന്നത് നിക് നെയിമിലായിരുന്നു. ഞങ്ങള്‍ പഠിക്കുമ്പോ ഹെഡ് മുസ്ല്യാര്‍ കുനിയില്‍ നിന്നും വരുന്ന കേയി മൊയ്ല്യാര്‍ ആയിരുന്നു. ഐശ്യര്യമുള്ള ഒരു താടിയുമായി അദ്ദേഹത്തിന്റെ ആ നരച്ച കുടയും ചൂടി കുനിയില്‍ നിന്നുള്ള വരവ് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികള്‍ക്കൊക്കെ കുഞ്ഞായമ്മദ് മൊല്ലാക്കയെപ്പോലെ തന്നെ പേടിയുള്ള ഒരു മുസ്ല്യാര്‍ ആയിരുന്നു കേയി മൊയ്ല്യാര്‍. കുരുത്തക്കേട് കളിക്കുന്ന കുട്ടികളെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി ചൂരലു കൊണ്ട് ഒരു പെടയുണ്ട്. ഓ....ഭീകരമായിരുന്നത്. അന്നത്തെ മറെറാരു ഉസ്താതായിരുന്നു ചെരുപ്പുത്തി മൊല്ലാക്ക. എങ്ങിനെ അദ്ദേഹത്തിനാ പേര് വന്നെന്നോ റിയല്‍ പേര് എന്താണെന്നോ എനിക്കോര്‍മ്മയില്ല. മെലിഞ്ഞ് കറുത്ത് കൃശഗാത്രനായ ചെരുപ്പുത്തി മൊല്ലാക്കയും ഒരു നീളന്‍ ജുബ്ബയായിരുന്നു ഇടാറ്. ഇനിയുള്ളത് കൂസന്‍ മൊല്ലാക്കയാണ്. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മൊല്ലാക്കയായിരുന്നു അദ്ദേഹം. ഒരു ദിവസം മൊല്ലാക്ക ഒരു സൂറത്ത് കാണാപാഠം പഠിക്കാന്‍ തന്നിരുന്നു. ഞാന്‍ അത് പഠിച്ചു കഴിഞ്ഞ് ചൊല്ലിക്കൊടുക്കാനായി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പൊ മൊല്ലാക്ക എന്തോ ജോലിയിലായിരുന്നു. ഒന്നു രണ്ടു തവണ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോ ഞാന്‍ അദ്ദേഹത്തെ കൈ കൊണ്ട് തോണ്ടി. ഉടനെ തിരിഞ്ഞു നിന്ന അദ്ദേഹം നി ഉസ്താതിനെ തോണ്ടുമോന്നും ചോദിച്ച് നാലെണ്ണം പൊട്ടിച്ചത് മറക്കാനാവില്ല. പൊററമ്മല്‍ നിന്നുള്ള കൂസന്‍ മൊല്ലാക്കയടക്കം എല്ലാ ഉസ്താതുമാര്‍ക്കും വലിയ ശുണ്ഠിയായിരുന്നു. പെട്ടെന്ന ദേഷ്യപ്പെടും. ഏറെ ശാന്തനായിരുന്ന ഒരു മുസ്ല്യാരായായിരുന്നു പുത്തലത്ത് അഹമ്മദ് മുസ്ല്യാര്‍. അദ്ദേഹം അധികവും പഠിപ്പിച്ചത് ചുള്ളിക്കാപ്പറമ്പ് മദ്രസ്സയിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അധികം സംസാരിക്കാത്ത സൌമ്യനായ എല്ലാവരേയും ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന മുസ്ല്യാര്‍ വിവാദങ്ങളൊന്നുമുണ്ടാക്കാതെ ജിവിച്ച ഒരു പണ്ഡിത ശ്രേഷ്ടന്‍ തന്നെയായിരുന്നു.

നുസ്രത്തുദ്ദീന്‍ മദ്രസ്സയിലെ നബിദിന യോഗങ്ങള്‍ വലിയ ആഘോഷങ്ങളായിരുന്നു. മുന്നിലും പുറകിലും സ്പീക്കര്‍ പിടിച്ച് സൈക്കിളില്‍ ബാറററിയും മററ് സാധനങ്ങളുമൊക്കെയായി നടത്തുന്ന വലിയ ഘോഷയാത്ര. നിറയെ കൊടി പിടിച്ച കുട്ടികളും. സ്പീക്കര്‍ പിടിക്കാന്‍ ഞങ്ങളൊക്കെ മത്സരമായിരുന്നു. അന്നത്തെ ഒരു മുദ്രാവാക്യമുണ്ട്. ഉയരട്ടങ്ങനെ ഉയരട്ടെ നുസ്രത്തുദ്ദീന്‍ ഉയരട്ടെ എന്ന്. അതിന്റെ അര്‍ത്ഥം അന്നെനിക്ക് പിടി കിട്ടിയിരുന്നില്ല. ഘോഷയാത്ര കഴിഞ്ഞു വരുമ്പോഴേക്കം മദ്രസ്സ ഫിസിക്കലി ഉയരും എന്നായിരുന്നു എന്റെ ധാരണ.

നബിദിന ഘോഷയാത്രകളില്‍ ചെറുവാടിയിലെ ജഗജില്ലി കച്ചവടക്കാരായ ഓവല്‍ മൊയ്തീനാക്കയുടേയും ഒക്കെ വകയായി ലോസഞ്ചര്‍ മുട്ടായികള്‍ വിതരണം ചെയ്യുമായിരുന്നു. ചില സ്ഥലങ്ങളില്‍ നിന്ന് കാവയും കിട്ടും. ഘോഷയാത്ര കഴിഞ്ഞാല്‍ മദ്രസ്സ അങ്കണത്തില്‍ കെട്ടിയുണ്ടാക്കിയ വലിയ സ്റേറജില്‍ സൂപ്പര്‍ നബിദിന പരിപാടികളാണ്.

മദ്രസ്സയുടെ മുന്‍പില്‍ തന്നെ മധരമൂറുന്ന ചക്കയുണ്ടാകുന്ന ഒരു പ്ളാവുണ്ടായിരുന്നു. ചക്ക പഴുത്താല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചുള വീതം ക്ളാസില്‍ വിതരണം ചെയ്യും. ചിലപ്പോള്‍ പുതുതായി ചേര്‍ക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളും ചക്ക ചുള വിതരണം ചെയ്യാന്‍ കൊണ്ടു വരാറുണ്ടായിരുന്നു.

മദ്രസ്സ ക്ളാസില്‍ ഞങ്ങള്‍ ഒരു വലിയ കമ്പനിയായിരുന്നു. പാറപ്പുറത്ത് യൂസുഫ്, കുററിക്കാട്ടുമ്മല്‍ മജീദ്, റസാക്ക്, തുടങ്ങി കുറേ പേര്‍. ഇന്റര്‍വെല്ലിന് വിട്ടാല്‍ പിന്നെ മിക്കവാറും ഞങ്ങള്‍ ഏതെങ്കിലും മാവിന്‍ ചുവട്ടിലോ അതുമല്ലെങ്കില്‍ പുഴയില്‍ കുളിക്കാനോ പോകും. ചില സമയങ്ങളില്‍ ചാളക്കണ്ടിയിലെ മാവിന്‍ ചുവട്ടിലേക്ക് കുഞ്ഞായമ്മദ് മൊല്ലാക്ക തിരഞ്ഞ് വരും ഞങ്ങളെ പിടി കൂടാന്‍. ഞങ്ങളുടെ കമ്പനിയുടെ ഏററവും വലിയ ശത്രുവായിരുന്നു ആലുവായ് മുഹമ്മദ്. അവനെ സംഘം ചേര്‍ന്ന് അക്രമിക്കാനായി ഞങ്ങള്‍ കുടയുടെ കമ്പിക്ക് പിടിയിട്ടിട്ട് ഉണ്ടാക്കിയ ആയുധങ്ങളൊക്കെ ശരീരത്തിലൊളിപ്പിച്ച് ക്ളാസില്‍ കൊണ്ട് വരുമായിരുന്നു. ഒരു ദിവസം അത് കേയി മൌലവി പിടിച്ച് എല്ലാവര്‍ക്കും പൊതിരെ തല്ല് കിട്ടി. മദ്രസ്സ ഇല്ലാത്ത വൈകുന്നേരങ്ങളില്‍ ഞാനും ബച്ചുവും എം.സി മുഹമ്മൂദും യൂസുഫും ഒക്കെ ചേര്‍ന്ന് നടുഭാഗം പൊങ്ങി നില്‍ക്കുന്ന ബെഞ്ചുകള്‍ തല തിരിച്ചിട്ട് ഒരു കറക്കലുണ്ട്. രസകരമായിരുന്നത്.

മദ്രസ്സയുടെ മുന്‍പിലെ പൊട്ടക്കിണറും പ്ളാ വും ഒക്കെയിപ്പോ പോയി. മദ്രസ്സക്കും ഹൈഫൈ ബില്‍ഡിംഗായി. പല വിഭാഗങ്ങളുടേതായി മദ്രസ്സകള്‍ പലതു വന്നു. ആത്മീയ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനു പകരും പരസ്പരം കുററപ്പെടുത്താനും അകലാനുമുള്ള ശാസ്ത്രങ്ങളായി മദ്രസ്സകളിലെ പാഠ്യ വിഷയം. മദ്രസ്സയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പങ്കു വഹിച്ച മദ്രസ്സയുടെ തൊട്ടു മുന്‍പിലുള്ള വീട്ടിലെ ഗൃഹനാഥന്‍ മരണപ്പെട്ടപ്പോള്‍ ആ വീടു സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ഫത്വ ഇറക്കിയ മുസ്ല്യാക്കന്‍മാരാണ് ഇന്ന് ഈ മദ്രസ്സകളിലൊക്കെ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മത്സരിക്കുന്നത് ഇത്തരം വിദ്വേഷ വിഷം കുട്ടികളില്‍ കുത്തി വെക്കുന്നതിനാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമല്ലെന്നു തന്നെ തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. പ്രാര്‍ത്ഥിക്കാം നമുക്കിവര്‍ക്കൊക്കെ നല്ല മനസ്സുണ്ടാവാന്‍…….

Friday, October 8, 2010

കാല്‍പന്തു കളിയുടെ ഗ്രാമം


പന്ത് കളി എന്നു പറഞ്ഞാല്‍ തന്നെ ധാരാളം..കാല്‍പന്തു കളിയെന്നോ ഫുട്ബോള്‍ എന്നോ സോക്കര്‍ എന്നോ ഒന്നും തരം തിരിച്ചു പറയേണ്ടതില്ല. മറെറാരു പന്തു കളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടുത്ത ഗ്രാമങ്ങളിലെല്ലാം വോളിബോള്‍ ഗ്രൌണ്ടുകളും കളിയുമൊക്കെയുണ്ടായിരുന്നെങ്കിലും ചെറുവാടിക്കാരെ അതൊന്നും ആകര്‍ഷിച്ചിരുന്നില്ല. കൊടിയത്തൂര്‍ പൊയിലിലും കഴൂത്തൂട്ടി പുറായിലും ഒക്കെ നല്ല വോളിബോള്‍ ഗ്രൌണ്ടും വോളിബോള്‍ കളിക്കാരും ടീമും ഒക്കെ അന്നുമുണ്ടായിരിന്നു. കൂളിമാടും നല്ല വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറുവാടിക്കാര്‍ക്ക് ഫുട്ബോള്‍ മാത്രം. ഈ ഗ്രാമത്തേയും പരിസരങ്ങളേയും ത്രസിപ്പിച്ചു നിര്‍ത്താന്‍ അത് തന്നെ ധാരാളമായിരുന്നു. പൊററമ്മല്‍ ഗ്രൌണ്ടിന്റെ സൌകര്യങ്ങളായിരിക്കാം ചെറുവാടിക്കാരെ പണ്ടു മുതലേ ഫുട്ബോളിനോടടുപ്പിച്ചത്. ഞങ്ങളൊക്കെ പന്ത് കളിയിലേക്ക് തിരിഞ്ഞപ്പോഴേക്കും പൊററമ്മല്‍ ഗ്രൌണ്ട് ഇല്ലാതായിരുന്നു. പിന്നീട് ചെറുവാടി പള്ളി പാട്ടത്തിന് നല്‍കിയിരുന്ന പടിക്കം പാടം കൊയ്യുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നു ഫുട്ബോള്‍ കളി തുടങ്ങാന്‍.

ചെറുവാടിയുടെ ഫുട്ബോള്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ അന്തം കിട്ടില്ല. ഓര്‍മ്മയിലുള്ള ചിലതെല്ലാം കുറിക്കാതെ വയ്യ. ഫുട്ബോളിലെ പഴയ കാല വില്ലാളി വീരന്‍മാരുടെ ഗ്രൌണ്ടിലെ പരാക്രമങ്ങളെല്ലാം കുറേ പറഞ്ഞു കേട്ട അനുഭവങ്ങളേ ഉള്ളൂ. കേട്ടിട്ടുണ്ട് കൊളക്കാടന്‍ ഹമീദ് ഹാജിയുടെ കളിയിലെ വീറും വാശിയുമൊക്കെ. അദ്ദേഹം ചെറുവാടി ടീമിന്റെ വാശിയുള്ള ഒരു ഡിഫന്റര്‍ ആയിരുന്നെന്നും നല്ലൊരു ഫുട്ബോള്‍ സംഘാടകനായിരുന്നെന്നും. ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററുടെ ഗ്രൌണ്ടിലെ മാന്ത്രിക പ്രകടനങ്ങളാണ് അതിലേറെ കേട്ടത്. ചക്കിട്ടു കണ്ടിയില്‍ ആലിക്കുട്ടി കാക്ക അത് പൊടിപ്പും തൊങ്ങലും വെച്ച് പറയും. അരീക്കോടോ മറേറാ റസാക്ക് മാസ്ററര്‍ കാലിനോ കൈക്കോ പരിക്കു പററി കയറിപ്പോയ ശേഷം രണ്ടാം പകുതിയില്‍ വീണ്ടും ഇറങ്ങി വന്ന് (അന്ന് കയറിയവരെ വീണ്ടും ഇറക്കാമായിരുന്നു പോലും) ഗോളടിച്ച കഥ. കൊളക്കാടന്‍ കോയസ്സന്‍ കാക്ക തന്റെ കഷണ്ടിത്തലയുമായി ചെറുവാടി ടീമിന്റെ സ്റേറാപ്പര്‍ ബാക്ക് കളിക്കുന്നത് മങ്ങിയ ഓര്‍മ്മയായി എന്നിലുണ്ട്. അന്നവരുടെ ടീമിന്റെ പേര് വൈ.എം.എ എന്നോ മറേറാ ആയിരുന്നു. ചെറുവാടിയുടെ എണ്ണം പറഞ്ഞ മറെറാരു ഡിഫന്ററായിരുന്നു അക്കരപറമ്പില്‍ അബ്ദു കാക്ക. അദ്ദേഹത്തിന്റെ പതറാത്ത കളി വീര്യം ഞാനും കുറേ കണ്ടിട്ടുണ്ട്. കളിച്ചു കൊണ്ടിരിക്കേ എങ്ങോട്ടോ വയനാട്ടിലേക്കാണെന്ന് ആരോ പറഞ്ഞു നാടുവിട്ടു പോയ അബ്ദു കാക്കയെ പിന്നെ ആരും കണ്ടിട്ടില്ലെന്ന് തോന്നുന്നു. മുപ്പരിച്ചാലില്‍ അച്ചുതേട്ടനായിരുന്നു എന്റെ ചെറുപ്പത്തില്‍ കളിക്കളത്തില്‍ കണ്ട മറെറാരു ഹീറോ. കഴുത്തില്‍ സ്വര്‍ണ്ണച്ചെയിനുമിട്ട് കളിക്കുന്ന അച്ചുതേട്ടന്‍ നല്ലൊരു ഡിഫന്റര്‍ തന്നെ ആയിരുന്നു. കൊളക്കാടന്‍ ചെറ്യാപ്പു കാക്ക ഒന്നാന്തരം ഫോര്‍വേഡും നല്ലൊരു ഗോള്‍ സ്കോററുമായിരുന്നു. എനിക്കോര്‍മ്മയുള്ള മറെറാരു ഫാസ്ററ് ഫോര്‍വേഡായിരുന്നു വെള്ളങ്ങോട്ട് അപ്പുവേട്ടന്‍. നന്നായി കളിക്കുമായിരുന്ന അപ്പുവേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. മരണം വരെ ഫുട്ബോള്‍ കളി ഭ്രാന്തമായൊരു ലഹരിയായി കൊണ്ടു നടന്നിരുന്ന വ്യക്തിയായിരുന്നു കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്ക. നല്ലൊരു കളിക്കാരനായിരുന്നെന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. പക്ഷേ കൂപ്പില്‍ നിന്നും കാലൊടിഞ്ഞ് നാട്ടില്‍ വിശ്രമത്തിലായിരുന്ന കാലത്ത് പോലും എവിടെ ഫുട്ബോള്‍ കളിയുണ്ടെങ്കിലും അവിടെയെല്ലാം ആവേശപൂര്‍വ്വം മുടന്തി മുടന്തിയെത്തുന്ന അഹമ്മദ് കാക്ക കോഴിക്കോട് നാഗ്ജി ഫുട്ബോളും നെഹ്റു ട്രോഫിയുമൊക്കെ നടക്കുമ്പോഴും മുടങ്ങാതെ ഗ്യാലറിയിലുണ്ടാകുമായിരുന്നു. ചക്കിട്ടുകണ്ടിയില്‍ ആലിക്കുട്ടി കാക്ക ഇന്നും ചെറുവാടിയിലെ പുതിയ ഫുട്ബോള്‍ തലമുറക്ക് ആവേശമാണ്. അദ്ദേഹം ചെറുപ്പത്തില്‍ കുഴപ്പമില്ലാത്തൊരു കളിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ അത്ര നന്നായൊന്നും കളിക്കുമായിരുന്നില്ല എന്റെ ബാപ്പയും നിങ്ങളുടെയൊക്കെ എളാപ്പയുമായ ഗുലാം ഹുസ്സൈന്‍ കാക്ക എന്നാണ് എന്റെ അറിവ്. എന്നാല്‍ ഫുട്ബോള്‍ മരണം വരെ അദ്ദേഹത്തിന്റെ ലഹരിയായിരുന്നു. ചെറുവാടിക്കാരുടെ ഫുട്ബോള്‍ കമ്പങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ മുന്‍പന്തിയില്‍ എന്നും ബാപ്പയും ആലിക്കുട്ടി കാക്കയും ഉണ്ടായിരുന്നു. കാലാകാലങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ പലരും വന്നു പോയെങ്കിലും അവരോടൊപ്പമെല്ലാം ബാപ്പയും ആലിക്കുട്ടി കാക്കയും എന്നും ഉണ്ട്. ഒരിക്കലും പിരിയാനാകാത്ത ചെറുവാടിയെ വിട്ട് ചെറുവാടിയുടെ കളിക്കമ്പം വിട്ട് വെടി പറഞ്ഞിരിക്കുന്ന അബ്ദുറഹ്മാന്റെ മീന്‍ കച്ചവടത്തിനടുത്തുള്ള ആ ബെഞ്ച് വിട്ട് ബാപ്പ എന്നന്നേക്കുമായി നമ്മോട് വിട പറഞ്ഞു. അസുഖ ബാധിതനും അവശനുമായി ആലിക്കുട്ടി കാക്കയും രോഗശയ്യയിലാണ്. അവര്‍ എന്നും കെടാതെ സൂക്ഷിച്ച് നമുക്ക് കൈമാറിയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ആ കെടാവിളക്ക് പുതു തലമുറക്കും ആവേശമേകട്ടെ.

എന്റെ ഓര്‍മ്മയില്‍ വരാത്ത പഴയ കാല പന്തുകളി വീരന്‍മാര്‍ ഇനിയുമുണ്ട് ചെറുവാടിയില്‍. നന്നായി കളിച്ചിരുന്നവരും കളിയെ പ്രോല്‍സാഹിപ്പിച്ചിരുന്നവരും. പടിക്കംപാടത്തെ ഫുട്ബോള്‍ ടൂര്‍ണ്ണന്റുെകള്‍ ഒരു കാലത്ത് അയല്‍ ഗ്രാമങ്ങളുടെയെല്ലാം ആഘോഷമായിരുന്നു. റസാക്ക് മാസ്റററും ഐമുക്കയും മജീദ് കാക്കയും ബാപ്പയും കൊളക്കാടന്‍ റസാക്ക് കാക്കയും കണിച്ചാടി മോയിന്‍ ബാപ്പുവും കുട്ടികൃഷ്ണനും ബംഗാളത്ത് കുഞ്ഞിയും ഒക്കെ മുന്‍ നിരയില്‍ നിന്നു കൊണ്ട് നടത്തിയിരുന്ന അഞ്ജലി ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് എനിക്ക് കുറേയൊക്കെ ഓര്‍മ്മയിലുള്ളത്. കൊളക്കാടന്‍ അബു മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയായിരുന്നു ടൂര്‍ണ്ണമെന്റ്. സമീപ പ്രദേശങ്ങളിലെ നല്ല ടീമുകളെല്ലാം അന്ന് ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന കളിക്കാരെല്ലാം പല ടീമുകള്‍ക്കും വേണ്ടി പാടം കൊയ്ത ശേഷം നാട്ടുകാര്‍ തല്ലി നിരത്തയുണ്ടാക്കിയ ഈ കട്ട ഗ്രൌണ്ടില്‍ കളിക്കാനെത്തിയിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. എവര്‍ഷൈന്‍ പാഴൂര്‍, ഇതിഹാസ് കൊടിയത്തൂര്‍,  എക്സലെന്റ് മപ്രം, അഞ്ജലി ചെറുവാടി, മട്ടന്‍ മര്‍ച്ചന്റ്സ് അരീക്കോട്, കൊളക്കാടന്‍ മില്‍സ് ചുള്ളിക്കാപറമ്പ്, പ്രതിഭ കുനിയില്‍, സാധാ ബീഡി കിഴ ുപറമ്പ്, ജിഗ്ര വാഴക്കാട്, ജവഹര്‍ മാവൂര്‍, ചെക്കനാട് എസ്റ്റേറ്റ് മുണ്ടോട്ട് കുളങ്ങര, ബ്രസീല്‍ ചേന്ദമംഗല്ലൂര്‍, അര്‍ജുന കൂടരഞ്ഞി, കോസ്മോസ് തിരുവമ്പാടി അങ്ങിനെ ഒട്ടനേകം ടീമുകള്‍ കൂടാതെ വാലില്ലാപുഴ, പണിക്കര പുറായ, എളമരം, പത്തനാപുരം, മണാശ്ശേരി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വമ്പന്‍ ടീമുകള്‍ അണി നിരന്നതായിരുന്നു ടൂര്‍ണ്ണമെന്റുകള്‍. ഈ ടീമുകളില്‍ നിന്നൊക്കെയുള്ള കുറേ പേരെടുത്ത കളിക്കാരുണ്ടായിരുന്നു. പലരുടേയും വിളിപ്പേരുകളാണ് പ്രസിദ്ധം. ജിഗ്ര വാഴക്കാടിന്റെ തൊട്ടിയുടെ വിംഗിലൂടെയുള്ള മുന്നേററവും നീട്ടിയുള്ള അടിയും എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു. മപ്രം ടീമിന്റെ അമ്പലക്കണ്ടിയുടെ ഡ്രിബിളിംഗ്, ഹസ്സന്‍ ഗോളിയുടെ ബാറിനു കീഴിലെ കിടിലന്‍ പെര്‍ഫോമന്‍സ്, തിരുവമ്പാടിയുടെ മില്ലിലെ രാജുവേട്ടന്റെ മിന്നലാട്ടം, സാദ ബീഡി കിഴുപറമ്പിന്റെ മൊച്ച കാക്കയുടെ അപാര ഹെഢ്ഡിംഗ്, ജവഹര്‍ മാവൂരിന്റെ അയമുട്ട്യാക്കന്റെ മനോഹരമായ കളി, പാഴൂര്‍ ടീമിന്റെ നട്ടെല്ലായ എം.കെ റഹ്മാന്‍ക്കയുടേയും ടി. സി യുടേയും മികവ്, ഇതിഹാസ് ടീമിന്റെ കൊല്ലളത്തില്‍ ചെറ്യാപ്പുവിന്റെ കുറുകിയ പാസ്സും ഡ്രിബിളിംഗും, കുനിയില്‍ ടീമിന്റെ അയമുക്കയുടേയും ഷൌക്കയുടേയും കനത്ത ഷോട്ടുകള്‍, കൊളക്കാടന്‍ മീല്‍സിന് വേണ്ടി ജഴ്സിയണിഞ്ഞിരുന്ന അരീക്കോട്ടുകാരായ അബൂബക്കര്‍ കുട്ടിയുടേയും (ഇന്നത്തെ കെ.വി അബൂട്ടി), ഉസ്മാന്‍ക്കയുടേയും, ഗോള്‍ കീപ്പര്‍ മുഹമ്മദലി കാക്കയുടേയും ഒക്കെ ഒതുക്കമുള്ള പ്രകടനങ്ങള്‍, ചേന്ദമംഗല്ലൂരിന്റെ സലാമിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ അങ്ങിനെ എണ്ണിയാല്‍ തീരാത്ത കളിക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പടിക്കംപാടം ഗ്രൌണ്ട് സാക്ഷിയായിട്ടുണ്ട്.

ചുള്ളിക്കാപറമ്പ് കൊളക്കാടന്‍ മില്‍സിന് വേണ്ടി കൊളക്കാടന്‍ സത്താര്‍ കാക്കയും അരീക്കോട് മട്ടന്‍ മര്‍ച്ചന്റ്സ് അസോസിയേഷനു വേണ്ടി ചക്കിട്ടു കണ്ടിയില്‍ ആലികുട്ടി കാക്കയും അഞ്ജലി ചെറുവാടിക്കു വേണ്ടി റസാക്ക് മാസ്റററും ടീമിനെ അണിയിച്ചൊരുക്കാന്‍ ഏറെ പാടുപെട്ടിട്ടുണ്ട് അക്കാലത്ത്. മട്ടന്‍ മര്‍ച്ചന്റ്സ് ഫുള്‍ ടീം അരീക്കോട് നിന്ന് വരുമ്പോള്‍ കൊളക്കാടന്‍ മില്‍സ് കുറേ കളിക്കാരെ ചെറുവാടിയില്‍ നിന്നും ഇറക്കുമായിരുന്നു. ചേപ്പിലങ്ങോട്ട് ശ്രീധരന്‍, ബിച്ചാലി കാക്ക, ചെറിയ മമ്മദു കുട്ടി തുടങ്ങി പലരും അവര്‍ക്കു വേണ്ടി കളത്തിലിറങ്ങിയത് ഓര്‍ക്കുന്നു. അഞ്ജലിക്കു വേണ്ടി അരീക്കോട്ടു നിന്നും സ്ഥിരമായി വരുന്ന ചില കളിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളോളം അഞ്ജലിയുടെ ബാറിനു കീഴില്‍ അജയ്യനായി നില കൊണ്ട ഗോള്‍ കീപ്പറായിരുന്നു കുററിക്കാട്ടുമ്മല്‍ മൊയ്തീന്‍. കണിച്ചാടി ബിച്ചാലി കാക്കയും ചെറിയ മമ്മദ് കുട്ടിയും കുട്ടികൃഷ്ണനും ചെറുവീട്ടില്‍ കുഞ്ഞാപ്പുവും ഒക്കെ ചെറുവാടിയുടെ മികച്ച കളിക്കാരായിരുന്നു. കുററിക്കാട്ടുമ്മല്‍ സുലൈമാന്‍ കാക്കയുടെ ഡിഫന്‍സ് ലൈനില്‍ നിന്നുള്ള തൂക്കിയടി ഏറെ പ്രസിദ്ധമാണ്. ഒരു തവണ അദ്ദേഹം അഞ്ജലിക്കു വേണ്ടി മാമ്പററ ഗ്രൌണ്ടില്‍ നടത്തിയ തൂക്കിയടി പ്രയോഗം ഏറെക്കാലം ഞങ്ങളുടേയൊക്കെ മനസ്സില്‍ മായാതെ നിന്നിട്ടുണ്ട്. ഫോര്‍വേഡുകള്‍ക്ക് മുഴുവന്‍ സമയം കഴിയുന്നതു വരെ ഗോളടിക്കാന്‍ കഴിയാതിരുന്നത് പരിഹരിച്ചു കൊണ്ട് കിട്ടിയ ഗോള്‍ കിക്ക് തൂക്കിയടിച്ച് ഗോളാക്കിയ സുലൈമാനാക്ക അന്നത്തെ ഹീറോ ആയി മാറി.

പടിക്കംപാടത്തെ ഗ്രൌണ്ടിലെ കാണികള്‍ എന്നും ഹരമായി സൂക്ഷിക്കുന്ന ഒരു ശബ്ദമുണ്ട്. പഞ്ചായത്ത് ചെറുവാടിക്കാര്‍ക്ക് പഞ്ചായത്ത് റേഡിയോയൊടൊപ്പം തന്ന ഒരു സാധനമുണ്ട്. മെഗാഫോണ്‍. പൊതു അനൌണ്‍സുമെന്റുകളൊക്കെ വിളിച്ചു പറഞ്ഞിരുന്ന ഒരു സംഭവം. ഈ മെഗാഫോണിലൂടെ എന്റെ ബാപ്പ നടത്തുന്ന നാളത്തെ കളിയുടെ അനൌണ്‍സുമെന്റ് എല്ലാര്‍ക്കും ഒരു ഹരമായിരുന്നു. ഇടവേളകളില്‍ ബാപ്പ അനൌണ്‍സ് ചെയ്യും, “നാളത്തെ കളി ആഞ്ഞെലി ചെറുവാടിയും പ്രഭാത് കുനിയിലും തമ്മിലായിരിക്കും” എന്ന്. ഒന്ന് രണ്ട് തവണ ഇത് ആഞ്ഞലി അല്ലെന്നും അഞ്ജലി ആണെന്നും റസാക്ക് മാസ്റററും ഐമുക്കയും പറഞ്ഞു കൊടുത്തെങ്കിലും കാണികളെ ഹരം പിടിപ്പിച്ചു കൊണ്ട് വീണ്ടും ബാപ്പയുടെ അനൌണ്‍സ്മെന്റ് പഴയപടി തന്നെ. പടിക്കം പാടത്തെ കളിയേക്കാള്‍ മറക്കാനാവാത്തതാണ് അവിടെയുണ്ടായിരുന്ന കച്ചവടങ്ങള്‍. സി.പി മുഹമ്മദിന്റെ കസ്കസ് വെള്ളം, സീമുവിന്റെ വത്തക്ക വെള്ളം, തിരിപ്പന്‍ അയമുട്ട്യാക്കന്റെ കടലത്തിരിപ്പന്‍, കണ്ണിന് കാഴ്ചയില്ലാത്ത പെരവന്‍ കുട്ടിയുടെ കടലക്കച്ചവടം ഇതൊക്കെ ഒരു സംഭവം തന്നെയായിരുന്നല്ലേ. പഴയ കാലത്തെ നമ്മുടെ കളിക്കാരോടൊപ്പം പ്രസിദ്ധരായിരുന്ന കുറേ റഫറിമാരേയും പരാമര്‍ശിക്കാതെ വയ്യ. കൊളക്കാടന്‍ കരീം മാസ്ററര്‍, മജീദ് കാക്ക, റസാക്ക് മാസ്ററര്‍, മപ്രത്തെ അമ്പലക്കണ്ടി ഇവരൊക്കെ അന്നത്തെ ജനപ്രിയ റഫറിമാരായിരുന്നു. ചില ടീമുകള്‍ക്ക് ഫേവര്‍ ചെയ്തു കൊണ്ട് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെക്കുന്നതും മററുമായ ചില പക്ഷപാതിത്വ ആരോപണങ്ങളൊഴിച്ചാല്‍ അവരെല്ലാം അന്നത്തെ മികച്ച അംപയര്‍മാര്‍ തന്നെ. കളിക്കളങ്ങളില്‍ സജീവ സാന്നിദ്ധ്യമായുണ്ടായിരുന്ന മറെറാരാളുണ്ട്. ആന്ധ്ര ആല്യാക്ക. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്യാക്ക പണ്ട് ആന്ധ്രയില്‍ ഗ്വാളിയോര്‍ റയണ്‍സ് ടീമിനു വേണ്ടി കളിക്കാന്‍ പോയത് കൊണ്ടോ ആന്ധ്ര ടീമിനു വേണ്ടി കളിച്ചതു കൊണ്ടോ ആണ് അദ്ദേഹത്തിന് ആ പേര് വീണത്. കളി തുടങ്ങുന്നതിനു മുന്‍പും പിന്‍പും ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ ഒരു കോച്ചിംഗ് ക്യാമ്പുണ്ടാകാറുണ്ടായിരുന്നു. കുട്ടികളെ പെനാല്‍ട്ടി ഷൂട്ടൌട്ടും ഒക്കെ പഠിപ്പിച്ചിരുന്നു അദ്ദേഹം. പലരും അതു തമാശയായിട്ടെടുക്കുമായിരുന്നെങ്കിലും അദ്ദേഹം അത് വളരെ സീരിയസ് ആയിട്ടു തന്നെ കൈകാര്യം ചെയ്തിരുന്നു.

എഴുതാന്‍ ഒരു പാടുണ്ട്. കളിയെക്കുറിച്ച് തന്നെ. ഞങ്ങളൊക്കെ ചേര്‍ന്ന് ചെറുപ്പത്തിലും വലിപ്പത്തിലും നടത്തിയ ചെറുതും വലുതുമായ കുറേ കളി നടത്തിപ്പുകളുടെ കഥകള്‍ കൂടിയുണ്ട് പറയാന്‍. അതും കൂടെ ഇതില്‍ വാരി വലിച്ചെഴുതുന്നില്ല. അടുത്ത എപ്പിസോഡില്‍ പൂശാം. അന്ത വരക്കും നമസ്കാരം പാടിനവാലു…….

Saturday, October 2, 2010

അല്‍പ്പം സേവനവാര ചിന്തകള്‍

ഗാന്ധി ജയന്തി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ചിന്തകള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവന വാരത്തിന്റേതാണ്. കുട്ടികള്‍ ഏറെറടുത്ത് ആഘോഷിക്കുന്ന ഒരാഴ്ചയായിരുന്നു സേവന വാരം. സ്കൂളും സ്കൂളിലേക്കുള്ള റോഡും ടോയ്ലെററും അങ്ങാടിയിലെ കവലകളും എല്ലാം വൃത്തിയാക്കുന്ന ഒരു മഹായജ്ഞം. അന്ന് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ചിരുന്നതെല്ലാം ഇന്ന് ദിവസേന ആചരിക്കുന്നതോണ്ടും വൃത്തിഹീനമായ കവലകളും ടോയ്ലെററും സ്കൂള്‍ പരിസരവുമൊന്നും ഇന്ന് പതിവില്ലാത്തതിനാലും ഒരു സ്പെഷ്യല്‍ സേവന വാരത്തിന് വലിയ പ്രസക്തിയൊന്നുമില്ലല്ലോ ഇന്ന്. അത് മാത്രവുമല്ല സ്കൂള്‍ പാഠ്യപദ്ധതിയെല്ലാം പരിഷ്കരിച്ച് പഠനത്തിനപ്പുറമുള്ള അക്ടിവിററീസ് ദിവസേനയുള്ള കരിക്കുലത്തില്‍ വന്നതിനാല്‍ വര്‍ഷത്തിലൊരിക്കലൊരു സേവന വാരത്തിലപ്പുറം കുട്ടികള്‍ എന്നും ഇതെല്ലാം ആസ്വദിക്കുകയുമാണ് നമ്മുടെ സ്കൂളുകളില്‍. ദിവസേന വീട്ടിലെ മെനുവില്‍ ഇറച്ചിയുമൊക്കെ വന്നപ്പോ വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്നുയരുമായിരുന്ന ആ പ്രത്യേക സ്വാദുള്ള മണത്തിന് പ്രസക്തി നഷ്ടപ്പെട്ട പോലെ മാസത്തില്‍ ഒരു കൂട്ടം പുതിയ ഉടുപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പെരുന്നാളിന്റെ പുത്തനുടുപ്പിലെ പുതുമ നഷ്ടപ്പെട്ട പോലെ ഗാന്ധിജയന്തി ദിനത്തിലെ സേവന വാര പുതുമയും മക്കള്‍ക്ക് നഷ്ടപ്പെട്ടു എന്നതും ഒരു വസ്തുതയാണ്.

എന്നാലും ആ പഴയ കാല സേവന വാരത്തിന്റെ ചില നിറം മങ്ങാത്ത ഓര്‍മ്മകള്‍ അകത്തളങ്ങളില്‍ ആവേശത്തിന്റെ അലയടിയുണ്ടാക്കുന്നു. ചെറുവാടി സ്കൂളിന്റെ ആ പഴയ ചിത്രം ഓര്‍മ്മയുണ്ടാകുമല്ലോ. സ്വന്തമായി ഒരു ചെറിയ ഓടിട്ട കെട്ടിടവും പുറകില്‍ ഒരു ചെറിയ ഷെഡ്ഢും. എല്‍.പി ക്ളാസുകള്‍ ചക്കുംപുറായിലെ നുസ്രത്തുദ്ദീന്‍ മദ്രസ്സയുടെ കെട്ടിടങ്ങളില്‍. യു.പി ക്ളാസുകളില്‍ പലതും സ്കൂള്‍ വളപ്പിലെ മരങ്ങളുടെ തണലില്‍. ഇന്നത്തെ സ്കൂളിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നു അന്ന് ഈ സാറമ്മാരെല്ലാം എങ്ങിനെ ഞങ്ങളെ മാനേജ് ചെയ്തു എന്നതോര്‍ത്ത്. ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും കുഞ്ഞിമൊയ്തീന്‍ മാസ്റററും ശിവദാസന്‍ മാസ്റററും മുഹമ്മദ് മദനി മാസ്റററും മമ്മദ് മാസ്റററും ചാലിയപ്പുറത്തെ ഗോപാലകൃഷ്ണന്‍ മാസ്റററും ഗോപാലന്‍ മാസ്റററും ഉമ്മര്‍ മാസ്റററും റഹീം മാസ്റററും തങ്കമ്മ ടീച്ചറും കമലാഭായി ടീച്ചറും ദേവയാനി ടീച്ചറും ഒക്കെ ഞങ്ങളെ നല്ലനിലയില്‍ പഠിപ്പിച്ച് വിടാന്‍ ഏറെ പണിപ്പെട്ടിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്കൂളില്‍ പുതിയ സൌകര്യങ്ങളൊക്കെ വന്നപ്പോഴേക്കും ഇതില്‍ പലരും ഓര്‍മ്മയായി മാറിയിരുന്നു. ചിലര്‍ക്കൊക്കെ പുതിയ സൌകര്യങ്ങളും ആസ്വദിക്കാനായിട്ടുണ്ട്.

സേവന വാരത്തില്‍ ആദ്യം വൃത്തിയാക്കുന്ന ഒന്നായിരുന്നു സ്കൂളിലെ ടോയ്ലെററ്. അന്നതിന് ടോയ്ലെററ് എന്നായിരുന്നില്ല ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് പാത്താനുള്ള മറയായിരുന്നു. അത് കൊണ്ട് തന്നെ പാത്തുമറ എന്ന് പറയുന്നതാണ് എനിക്കോര്‍മ്മ. മൂത്രപ്പുര എന്ന് ഒഫീഷ്യലി അറിയപ്പെട്ടിരുന്നു. അതിനകത്തെ ആ മണം ഇന്നും മൂക്കില്‍ നിന്നും പോയിട്ടില്ല. ആകെ ഒരു സേവന വാര നാളുകളിലാണത് വൃത്തിയാക്കപ്പെടുന്നത്. സേവന വാരത്തിന്റെ ഗുണം ലഭിക്കുന്ന മറെറാന്നാണ് ഓഫീസിന് മുന്നിലെ ഗാര്‍ഡന്‍. രണ്ടാള്‍ ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ചെമ്പരത്തിയും മാസം മാറിയും വാഴച്ചെടികളും ഒക്കെയായിരുന്നു ഗാര്‍ഡനിലുണ്ടായിരുന്നത്. ഇതിലെ പുല്ലെല്ലാം ചെത്തി കൂട്ടിയിട്ട് തീയ്യിടും. എല്ലാം നിയന്ത്രിക്കാന്‍ കുഞ്ഞിമൊയ്തീന്‍ മാസ്റററും മമ്മദ് മാസ്റററും ഒക്കെയുണ്ടാകും. സേവനവാര നാളുകളില്‍ പൂന്തോട്ടത്തില്‍ നിന്നും കണിച്ചാടി യൂസുഫ് കണ്ടെത്തിയ ഒരു പ്രത്യേക പ്രാണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കൈകൂപ്പി നില്‍ക്കുന്ന ഒരു ജീവി. അതിന്റെ ശരിയായ നാമം തേടി അന്ന് സയന്‍സ് അധ്യാപകനായ ശിവദാസന്‍ മാസ്ററര്‍ ലൈബ്രറിയിലുള്ള ഒരു പാട് പുസ്തകങ്ങള്‍ തപ്പിയിട്ടും രക്ഷ കിട്ടിയിരുന്നില്ല. ഇന്നാണെങ്കില്‍ കംപ്യൂട്ടര്‍ ലാബിലെ ഇന്റര്‍നെററ് ബ്രൌസറിലൂടെ നിമിഷങ്ങള്‍ക്കകം കണ്ടെത്താമായിരുന്നു അല്ലേ.

സേവന വാര ദിനങ്ങളിലെ സ്പെഷ്യല്‍ ആകര്‍ഷണം പാറക്കെട്ടില്‍ കുഞ്ഞോലനാക്ക (സ്കൂളിലെ ഉപ്പ്മാവിന്റെ ഇന്‍ ചാര്‍ജ്) ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. ചെറുവാടിയുടെ ഒഫീഷ്യല്‍ മെക്കാനിക്കായിരുന്ന കുഞ്ഞോലനാക്കക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി.കെ കുട ആസ്പത്രി (ബച്ചുവാണ് ആ പേര് നല്‍കിയതെന്ന് തോന്നുന്നു) കുടകള്‍ക്ക് മാത്രമല്ല, കേട് വന്ന റേഡിയോ, ടോര്‍ച്ച്, വാച്ച്, ടൈംപീസ്, (ഇതിലപ്പുറമൊരു ഇലക്ട്രോണിക് ഉപകരണവും നാട്ടിലുണ്ടായിരുന്നില്ലല്ലോ) എന്നിവയും അഡ്മിററ് ചെയ്യപ്പെട്ടിരുന്ന ജനറല്‍ ആശുപത്രിയായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മററാരു സാധനമാണ് പെട്രോമക്സ് (വൈദ്യുതി വരുന്നതിന് മുന്‍പുള്ള വലിയ വിളക്ക്). കുഞ്ഞാലനാക്കയായിരുന്നു അന്ന് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്. സി.എസ്.എം എന്ന അമേരിക്കന്‍ പൊടി കലക്കിയ ഒരു സാധനമായിരുന്നു അന്ന് സ്കൂളുകളില്‍ നല്‍കിയിരുന്നത്.

ചെറുവാടിയിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പുള്ള റോഡിന്റെ ഒരു ചിത്രം നിങ്ങളിലില്ലേ. അങ്ങാടിയുടെ നടുവില്‍ നിന്നും റോഡ് രണ്ടായി മുറിഞ്ഞിരുന്നു. ഇതിന് കാരണം അങ്ങാടിയുടെ നടുവിലുണ്ടായിരുന്ന വലിയ ചീനി മരമായിരുന്നു. ചീനി ഒരു സംഭവമായിരുന്നു. ഒട്ടു മിക്ക സമ്മേളനങ്ങളും നടന്നിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു. അതിന്റെ വേരില്‍ എപ്പോഴും കാണുമായിരുന്ന ഞങ്ങളുടെയൊക്കെ ഒരു പേടിസ്വപ്നമുണ്ടായിരുന്നു. അബൂബക്കര്‍ എന്ന മാനസിക രോഗി. കാലില്‍ നിറയെ കെട്ടൊക്കെ ഇട്ട് ഒരാള്‍. ചിലപ്പോഴൊക്കെ വയലന്റ് ആകുമായിരുന്ന അദ്ദേഹത്തെ കുട്ടികള്‍ക്കൊക്കെ വലിയ ഭയമായിരുന്നു. ചീനിയുടെ ചുവട്ടില്‍ ഒരു വലിയ പെട്ടിയുണ്ടായിരുന്നു. ഞാന്‍ ആദ്യമായി കണ്ട വെയ്സ്ററ് ബോക്സ് ആണത്. അങ്ങാടിയിലെ എല്ലാ വെയിസ്ററും കൊണ്ടു പോയി തള്ളിയിരുന്ന ആ വട്ടത്തിലുള്ള ബോക്സ് ആയിരുന്നു സേവനവാര ദിനങ്ങളില്‍ ഞങ്ങള്‍ വൃത്തിയാക്കിയിരുന്ന ഒന്ന്. അതില്‍ പ്രധാനമായുണ്ടായിരുന്നത് വേക്കാട്ട് മുഹമ്മദ് കാക്കയുടെ താര ബീഡി കമ്പനിയുടേയും കെ. ജി ആലി കാക്കയുടെ കെ.ജി ബീഡി കമ്പനിയുടേയും വെട്ടി ഒഴിവാക്കിയ ബീഡി ഇലകളായിരുന്നു. അന്ന് മിക്ക കച്ചവട സ്ഥാപനങ്ങളിലുമുണ്ടായിരുന്നവര്‍ സൈഡ് ബിസിനസ്സായി ബീഡി തിരക്കുമായിരുന്നു. വെയിസ്ററ് ബോക്സും കാവച്ചാലുകളും വൃത്തിയാക്കി ഞങ്ങള്‍ മുന്നേറുമ്പോള്‍ പലപ്പോഴും കാദര്‍ ഹാജിയുടേയും ഓവല്‍ മൊയ്തീനാക്കയുടേയും വകയായി മിഠായികളും ഒക്കെ ലഭിക്കുമായിരുന്നു. സേവന വാര കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

ചെറുവാടി ജി.യു.പി സ്കൂള്‍ ഇപ്പോ ഒരു പാട് വളര്‍ന്നു. സ്വന്തമായി കെട്ടിട സമുച്ചയവും പഠനോപാധികളും നല്ല അധ്യാപകരും മികച്ച പി.ടി.എ യും വലിയ ഗൈററും ഐ.ടി കേന്ദ്രവും ഒക്കെയായി ഒരു ഹൈസ്കൂളിന് വേണ്ട എല്ലാ സെററപ്പോടേയും നില്‍ക്കുന്നു. അടുത്തു തന്നെ അത് ഹൈസ്കൂള്‍ ആകുമെന്ന ശ്രുതിയുമുണ്ട്. രാഷ്ട്രീയ ചിന്തകളെ വികസന ചിന്തകള്‍ കീഴടക്കിയാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും തോന്നുന്നു. ഒരു പാട് ചരിത്രം പറയാനുള്ള ചെറുവാടി സ്കൂള്‍ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും കുട്ട്യാലി മാസ്റററെ പോലെ സ്കൂളിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹത് വ്യക്തികള്‍ക്ക് ഇതെല്ലാം കണ്ട് നിര്‍വൃതിയടയാന്‍ ആയുരാരോഗ്യവും സര്‍വ്വശക്തന്‍ പ്രധാനം ചെയ്യട്ടേ എന്ന പ്രാര്‍ത്ഥന മാത്രം.