Thursday, December 30, 2010

ബസ്സ് വരുന്നേ ബസ്സ്……


അങ്ങാടിയിലേക്കിറങ്ങാന്‍ പൊതുവേ മടി കാണിക്കുന്ന കൂട്ടത്തിലായിരുന്നു ചെറുപ്പത്തില്‍ ഞാന്‍. എന്നെ കണ്ട് കണ്ട് മടുക്കുമ്പോഴാണോന്നറിയില്ല ഉമ്മ പറയും നിനക്കാ വായനശാലയിലെങ്കിലും ഒന്നും പോയി കുറച്ച് നേരം പത്രങ്ങളൊക്കെ വായിച്ചു വന്നു കൂടെ എന്ന്. ചെറുവാടിയില്‍ ഗ്രാമീണ ഗ്രന്ഥാലയവും ദേശാഭിമാനി സ്ററഡി സര്‍ക്കിള്‍ വായനശാലയും ഒക്കെ അന്ന് സജീവമായിരുന്നു. അങ്ങിനെ ഒരു നിര്‍ബ്ബന്ധത്തിന് വഴങ്ങി അങ്ങാടിയിലെത്തിയപ്പോഴാണ് അന്ന് നമ്മുടെ അങ്ങാടിയുടെ ലാന്‍ഡ് മാര്‍ക്കായിരുന്ന ഭീമാകാരനായ ചീനി മരത്തിന്റെ തഴെ വലിയൊരു ആള്‍ക്കൂട്ടം. അടുത്തു ചെന്ന് നോക്കിയപ്പോ കുട്ട്യാലി മാസ്ററര്‍ പ്രസംഗിക്കുന്നു. എപ്പോഴെങ്കിലും വളരെ ക്ളേശിച്ച് ഒരു ജീപ്പോ കടകളിലേക്ക് ചരക്ക് കൊണ്ടു വരുന്ന ലോറിയോ മാത്രം വാഹനമായി എത്താറുള്ള ചെറുവാടിയിലേക്ക് ബസ്സ് ഗാതാഗതം സാധ്യമാക്കാനുള്ള നാട്ടുകാരുടെ കൂട്ടായ ശ്രമത്തിന് തുടക്കമിടുകയാണ്. കുട്ട്യാലി മാസ്ററര്‍ അന്ന് പറഞ്ഞ ഒരു കാര്യം ഇന്നും എന്റെ ചെവിയില്‍ മുഴങ്ങി നില്‍ക്കുന്നു. നാം എപ്പോഴെങ്കിലും കോഴിക്കോട്ടങ്ങാടിയില്‍ പോകുമ്പോ ബസ്സ് കയറാനെത്തുന്ന പാളയം ബസ് സ്ററാന്റിലുള്ള ബസ്സുകള്‍ക്കിടയില്‍ ചെറുവാടി ബോര്‍ഡ് വെച്ച ഒരു ബസ്…..എത്ര അഭിമാനകരമായ ഒരു നേട്ടമായിരിക്കും നാം അതിലൂടെ കൈവരിക്കുന്നത്. അതിനായി മുഴുവന്‍ നാട്ടുകാരും ഒന്നിച്ച് നിന്ന് ശ്രമദാനത്തിലൂടെ റോഡ് നിര്‍മ്മിക്കണം. ചെറുവാടി മുതല്‍ എരഞ്ഞിമാവ് വരെ. കയററവും ഇറക്കവുമായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡ് അത് നന്നാക്കിയെടുക്കലാണ് ലക്ഷ്യം. റോഡ് ഗതാഗത യോഗ്യമാണെങ്കില്‍ ബസ് ഇടാമെന്ന് കുന്നമംഗലത്തെ ബസ് ഉടമസ്ഥന്‍ കെ.പി ചോയിയും മററും അറിയിച്ചിട്ടുണ്ട്. അവിടെ കൂടിയ മുഴുവനാളുകളും ശ്രമദാന കമ്മററിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിറേറ ദിവസം വൈകുന്നേരം മുതല്‍ റോഡ് പണിയും തുടങ്ങി. മഴവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചു പോയ അങ്ങാടിയിലും ചുള്ളിക്കാപറമ്പിലും പടിഞ്ഞാറേകണ്ടി ഇറക്കത്തിലുമൊക്കെ ധാരാളം പണികള്‍. വൈകുന്നേരം വരെ പാടത്തും പറമ്പിലും ഓഫീസുകളിലും ജോലി ചെയ്ത മുഴുവനാളുകളും കൈക്കോട്ടും പിക്കാസും ഒക്കെ എടുത്ത് റോഡിലേക്കിറങ്ങി. വിചാരിച്ചതിലേറെ പുരോഗതിയായിരുന്നു റോഡ് പണിക്ക്. രണ്ട് തട്ടിലായി ചെറുവാടി അങ്ങാടിയുടെ നടുവിലുള്ള റോഡ് വീതി കൂട്ടല്‍ അല്‍പ്പം ബുദ്ധിമുട്ട് പിടിച്ച പണിയായിരുന്നു. നാട്ടിലെ പ്രമുഖ മരംവെട്ടുകാര്‍ ചേര്‍ന്ന് രാത്രി അങ്ങാടിയുടെ അലങ്കാരമായിരുന്ന ചീനിമരം മുറിച്ചു മാററി. ശ്രമദാനത്തിലെ ഏക ഫൌള്‍ കളി അതായിരുന്നു. മുറിച്ചിട്ട ചീനിത്തടി കുറേ കാലം അവിടെ തന്നെ കിടന്നിരുന്നു. ഒരു ദിവസം അങ്ങാടിയുടെ അന്നത്തെ മൊതലാളി ആയിരുന്ന സി.പി മുഹമ്മദും കൂട്ടുകാരും ചേര്‍ന്ന് പ്രതിഷേധ സൂചകമായി അതുരുട്ടി താഴെ പാടത്തെത്തിച്ചതും മറെറാരു കഥ. ശ്രമദാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു കട്ടന്‍ ചായയും കപ്പ പുഴുക്കും. അതും പലരുടേയും സംഭാവനയായിരുന്നു.

നാട്ടിലെ ലോഡിംഗ് തൊഴിലാളികളും കൂപ്പില്‍ പോകുന്നവരും ഒക്കെ ആയ കുറേ പേര്‍ റോഡ് പണിയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചിരുന്നു. ഇങ്ങിനെയൊരു സഹകരം എന്റെ കൊച്ചു ഗ്രാമത്തില്‍ പിന്നീടൊരു കാര്യത്തിലും ഞാന്‍ കണ്ടിട്ടില്ലട്ടോ. നാടോടുമ്പോ എന്റെ ചെറുവാടിയും നെടുകേയും കുറുകേയും ഓടുകയാവാം അല്ലേ.

നടക്കല്‍ തോടിന് കുറുകെ പണിത പാലമാണ് ചെറുവാടിയുടെ ഇന്നത്തെ എല്ലാ പുരോഗതിയുടേയും അടിസ്ഥാനം. അത് കരാറെടുത്തിരുന്നത് പാറപ്പുറത്ത് കോയക്കുട്ടി കാക്കയാണ്. ഇന്നുള്ള പാലത്തിന് മുന്‍പ് അവിടെ മരത്തടി കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ പാലമായിരുന്നു. തോട്ടില്‍ വെള്ളം വററിയാല്‍ പിന്നെ അക്കരെ നിര്‍ത്തിയിടാറുള്ള ജീപ്പും ലോറിയുമൊക്കെ പതുക്കെ വയലില്‍ ഇറങ്ങി ഇക്കരെ വരും. നടക്കല്‍ ഒരു മരത്തിന്റെ പാലവും അതിന്റെ ഒരു ഭാഗത്തു കൂടെ പാടത്തിറങ്ങി വരുന്ന ജീപ്പും ഒക്കെ ഒന്ന് ഓര്‍ത്തു നോക്കൂ….പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പണിയും നല്ല രസമായിരുന്നു. കോയക്കുട്ടി കാക്കയുടെ ചവര്‍ലേററ് ലോറിയും (മുന്‍ ഭാഗത്ത് ലീവറിട്ടായിരുന്നു ഈ ലോറി സ്ററാര്‍ട്ട് ചെയ്തിരുന്നത്) അതിന്റെ കിളിയായിട്ട് പോയിരുന്ന തേനാങ്ങാപറമ്പില്‍ ഇബ്രാഹിം കാക്കയും പിന്നെ കൂളിമാട് നിന്നും മണ്ണ് കയററി വരുന്ന ലോറിയുടെ പുറകില്‍ ഒന്ന് കയറാനായി കൂടെ ഓടുന്ന ഞങ്ങള്‍ കുട്ടികളുടെ വെപ്രാളവും ഒക്കെ ഒരു ഫ്ളാഷ്ബാക്ക് ആയി മുന്നിലൂടെ മിന്നി വരുന്നു. ഇന്നത്തെ നമ്മുടെ അങ്ങാടിയുടെ ബഹളങ്ങള്‍ കാണുമ്പോ കാര്‍ബണ്‍ മോണോക്സൈഡ് ഈ കൊച്ചു ഗ്രാമത്തിന്റെ നിഷ്കളങ്കതയിലേക്ക് കടത്തി വിടാതിരുന്ന ഓസോണ്‍ പാളിയായിരുന്നു നടക്കലെ ആ മരപ്പാലമെന്നും അതില്‍ ആദ്യ വിള്ളല്‍ വീഴ്ത്തിയത് കോയക്കുട്ടി കാക്കയുടെ പാലം പണിയായിരുന്നെന്നുമൊക്കെ തോന്നിപ്പോകും. എന്തെങ്കിലുമാകട്ടെ ഗ്രാമ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി നടക്കല്‍ പാലം മാറിയത് നാം അനുഭവിച്ചറിഞ്ഞു.

ശ്രമദാനത്തിലൂടെ ചെറുവാടി മുതല്‍ തേനേങ്ങാപറമ്പ്, പന്നിക്കോട് വഴി എരഞ്ഞിമാക്കല്‍ വരെ റോഡ് അത്യാവശ്യ ഗതാഗതത്തിനുള്ള സൌകര്യമൊരുക്കിയതും അതിലൂടെ ആദ്യമായി സി.ഡബ്ളിയു.എം.എസ് (കാലിക്കററ് വയനാട് മോട്ടോര്‍ സര്‍വ്വീസ്) കാരുടെ പച്ച നിറത്തിലുള്ള ബസ് ആടിയുലഞ്ഞ് കടന്നു വന്നതും രോമാഞ്ചമുണ്ടാക്കിയ കാഴ്ചകളായിരുന്നു. കുറച്ചു ദിവസമേ ആ സര്‍വ്വീസ് നല്ല നിലയില്‍ നടന്നുള്ളൂ. പിന്നെ കുറേ ദിവസം പന്നിക്കോട് വരെ ഓടി. മഴക്കാലം തുടങ്ങിയതോടെ അതും നിന്നു പോയി. പന്നിക്കോട്ടേക്ക് ഇ.എം.എസ് എടച്ചേരി മോട്ടോര്‍ സര്‍വ്വീസ് എന്ന പേരിലൊരു ബസ് കുന്നമംഗലത്തു നിന്നും സര്‍വ്വീസ് നടത്തിയിരുന്നു. അത് വന്നിരുന്ന വഴി അതിലെഴുതി വെച്ചത് പന്നിക്കോട്, മുക്കം ചീപ്പാംകുഴി വഴി എന്നായിരുന്നു. എവിടെയാണ് ചീപ്പാംകുഴി എന്നോ ആ സ്ഥലത്തിന് ഇന്ന് എന്ത് സംഭവിച്ചു എന്നോ എനിക്ക് ഇന്നും ഒരു പിടിയുമില്ല. പിന്നീട് കൊടിയത്തൂരിലേക്ക് നെല്ലിക്കാപറമ്പ് വഴി ഗിരിജ മോട്ടോര്‍ സര്‍വ്വീസ് വന്നു. കുറേശ്ശെയായി ചെറുവാടിയിലേക്കും കൊടിയത്തൂരിലേക്കും ബസ്സുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ബാക്കിയെല്ലാം വര്‍ത്തമാന ചരിതംഎനിങ്ങളത് കൂട്ടിച്ചേര്‍ക്കൂ. പെരിങ്ങളം, താജ് പിന്നെ പേരില്ലാത്ത മോനോന്റെ ബസ്സും നമ്മുടെ ഗ്രാമ പുരോഗതിക്ക് യന്ത്രത്തിന്റെ വേഗത നല്‍കി . പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടെ ബസ്സ് പാസ്സഞ്ചേര്‍സ് അസോസിയേഷന്‍ ഗ്രാമ കൂട്ടായ്മകളിലെ ഒരു വലിയ മാററമായിരുന്നു സത്യം…..

7 comments:

  1. ആന പാത്തിയാല്‍ വെള്ളപൊക്കം വരുന്ന നാട് എന്നാണ് ഞങ്ങള്‍ ചെറുവാടിയെ പറയാറ്, വേനല്‍ അവധിക്കു ചെറു വടിയിലേക്ക് വിരുന്നു പോയലാല്‍ ചോറും പൂസാന്‍ കറിയും ആണ് കിട്ടാറ്‌.ഇന്നു പുസാന്‍ വംശനാശം സംഭവിച്ചിരിക്കുന്നു
    കറി പോയിട്ട് കാണാന്‍ പോലും കിട്ടുന്നില്ല.......

    ReplyDelete
  2. ഷക്കീബ്ക്കാ...
    ആദ്യം നടക്കലെ പാലത്തില്‍ നിന്നും നിറഞ്ഞ വെള്ളത്തിലേക്ക്‌ ചാടി ഒരു കുളി ,
    പിന്നെ താഴെയിറങ്ങി ചൂണ്ടയിടല്‍,
    കുട്ട്യാലി മാസ്റ്ററുടെ പ്രസംഗത്തേക്കാള്‍ മനസ്സില്‍ തെളിയുന്നത് ആ പുഞ്ചിരി,
    ഒരു ചീനിമരം ചുള്ളിക്കാപറമ്പിലും ഉണ്ടായിരുന്നു.
    താജ് , പെരിങ്ങോളം , പിന്നെ പന്നിക്കോട് റോഡിലൂടെ പൊടിപാറ്റി വരുന്ന ഈ എം എസ് ബസ്സുകള്‍,
    ഞാനിപ്പോള്‍ ഇവിടെയില്ല. ആ ബസ്സിലൊക്കെ കയറി കുറെ പിറകിലോട്ടു പോയി. പക്ഷെ ഒന്നൂടെ തീരുമാനിച്ചു. ഇങ്ങിനെ നാട്ടുകാര്യം പറഞ്ഞു എന്നെ കൊതിപ്പിച്ചാല്‍ നിങ്ങളെ ബ്ലോഗ്‌ വായിക്കുന്ന പരിപാടി ഞാനങ്ങു നിര്‍ത്തും.
    ചെറുവാടി ഗ്രാമത്തിന്റെ നേര്‍ചിത്രമാണ് നിങ്ങള്‍ കോറിയിടുന്നത്. നന്ദി ഒരുപാടൊരുപാട്

    ReplyDelete
  3. ചെറുവാടി പെരുമകള്‍ തുടരട്ടെ...പല സ്ഥലങ്ങളും അറിയാവുന്നത് കൊണ്ട് വായിക്കുമ്പോള്‍ പെട്ടെന്ന് മനസിലാവുന്നുണ്ട്..ആശംസകള്‍..!

    ReplyDelete
  4. ഞങ്ങളുടെ തെനെങ്ങപറമ്പിലൂടെ ഓടിയ ജി വി എസ് വരെ ഓര്‍മയുണ്ട്. ഞങ്ങളുടെ റോഡ്‌ എന്നും മുഴുവെള്ളത്തിലായിരുന്നല്ലോ. പഴയ ഓര്‍മകള്‍ക്ക് ഒരു പ്രത്യേക സുഖമുണ്ട്. ഇതെല്ലാം പ്രിന്‍റ് ചെയ്തു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം. ചെറുവാടിയുടെ ചരിത്രത്തിന് ആധികാരികമായ ഒരു ഏടാകും.

    പിന്നെ ചീപ്പാന്‍ കുഴി അറിയില്ലെന്ന് പറഞ്ഞില്ലേ. എന്റെ അറിവില്‍ അത് കക്കാടിനും കാരശേരിക്കും ഇടയില്‍ മുക്കത്തേക്ക് പോകുമ്പോള്‍ ഇടതു വശത്തുള്ള ഇരുവഴിഞ്ഞി പുഴക്കടവിനാണ് ആ പേര് പറയുന്നതെന്നാണ്.

    ReplyDelete
  5. ഈ ചെറുവാടിക്കാരുടെ ആധിപത്യമാണല്ലോ ബൂലോകത്തില്‍!
    നടക്കട്ടെ..
    ഏതായാലും വായനക്കൊരു നാടന്‍ ചുവയുള്ളതുകൊണ്ട് ചെറുവാടിക്കാര്‍ നീണാള്‍ വാഴട്ടെ..

    ReplyDelete