Monday, October 11, 2010

നുസ്രത്തുദ്ദീന്‍ മദ്രസ്സ

ചെറുവാടിക്കാരന്റെ ഗൃഹാതുര സ്ഥാപനങ്ങളിലൊന്നാണല്ലോ നുസ്രത്തുദ്ദീന്‍ മദ്രസ്സ. ഒരു പാട് ഗ്രൂപ്പുകളും വിഭാഗങ്ങളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് മതപഠനത്തിന് ഏക ആശ്രയം ഈ മദ്രസ്സയായിരുന്നു. മധുരതരമായ കുറേ ഓര്‍മ്മകള്‍ തികട്ടി വരുന്നു ഈ സ്ഥാപനത്തേക്കുറിച്ചോര്‍ക്കുമ്പോള്‍. വലിയ വലിയ ആദര്‍ശങ്ങളുടെ ഉറവിടമായിരുന്ന ഒരു ചെറിയ മനുഷ്യന്‍….അതായിരുന്നു കുഞ്ഞായമ്മത് മൊല്ലാക്ക. നുസ്രത്തുദ്ദീന്‍ മദ്രസ്സയും കുഞ്ഞായമ്മദ് മൊല്ലാക്കയും പരസ്പര പൂരകങ്ങളായ രണ്ട് പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു. രണ്ടിനേയും കുറിച്ച് പറയാന്‍ ഒരു പാടുണ്ട്.

ഉമ്മയുടെ കൈയും പിടിച്ച് ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വന്നപ്പോ വലിയ ആവേശമായിരുന്നു എനിക്ക്. എല്ലാ ആവേശവും കുഞ്ഞായമ്മദ് മൊല്ലാക്കയെ കണ്ടതോടെ ചോര്‍ന്നു പോയി. എന്നും ഗൌരവം തുളുമ്പുന്ന ഒരു മുഖഭാവമായിരുന്നു മൊല്ലാക്കക്ക്. എ സീരിയസ് പേഴ്സണ്‍. കുട്ടികളോടും മുതിര്‍ന്നവരോടുമെല്ലാം അങ്ങിനെ തന്നെ. ആദ്യമായി മദ്രസ്സയില്‍ ചേരാന്‍ വരുന്ന ഒരു കുട്ടിയോടു പോലും മൊല്ലാക്കക്ക് മയത്തോടെ പെരുമാറാനറിയില്ലാന്ന് പറഞ്ഞാല്‍ എന്താ ചെയ്യ...ലൂസാക്കി വിട്ടാല്‍ അവര്‍ തലയില്‍ കയറും എന്ന ചിന്തയായിരിക്കണം ഞാന്‍ എന്നും ബഹുമാനിക്കുന്ന എനിക്ക് പ്രിയങ്കരനായ ചെറുവാടിക്കാരുടെ സ്വന്തം മൊല്ലാക്കയുടെ ഈ ആററിററ്യൂഡിന്റെ കാരണം. മൊല്ലാക്കയുടെ ജുബ്ബ പോലുള്ള വലിയ വെള്ളക്കുപ്പായം ഫെയ്മസാണ്. അതിലേറെ ഫെയ്മസായിരുന്നു അദ്ദേഹത്തിന്റെ കീശയിലിടുന്ന വാച്ച്. ഷര്‍ട്ടിന്റെ ബട്ടണില്‍ കുരുക്കിയിട്ട സ്ററീല്‍ ചങ്ങലയിലുടെ അററത്ത് വട്ടത്തിലുള്ള വാച്ച്. ഷര്‍ട്ടിന്റെ പോക്കററിന്റെ സൈഡിലുള്ള ഓട്ടയിലൂടെ വാച്ച് അകത്തേക്ക് കയററി വെക്കും. ആരോ ഹജജിന് പോയി വന്നപ്പോ മൊല്ലാക്കക്ക് ഹദീയ കൊടുത്തതാണ് ആ വാച്ചെന്നായിരുന്നു അന്ന് എല്ലാരും പറഞ്ഞിരുന്നത്.

മദ്രസ്സയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് മൊല്ലാക്കയായിരുന്നു. രണ്ട് ബില്‍ഡിംഗിലായി അത്യാവശ്യം നല്ല സൌകര്യങ്ങളില്‍ നടന്നിരുന്ന മദ്രസ്സ. കുറേ നല്ല അധ്യാപകരും. പലരും അറിയപ്പെട്ടിരുന്നത് നിക് നെയിമിലായിരുന്നു. ഞങ്ങള്‍ പഠിക്കുമ്പോ ഹെഡ് മുസ്ല്യാര്‍ കുനിയില്‍ നിന്നും വരുന്ന കേയി മൊയ്ല്യാര്‍ ആയിരുന്നു. ഐശ്യര്യമുള്ള ഒരു താടിയുമായി അദ്ദേഹത്തിന്റെ ആ നരച്ച കുടയും ചൂടി കുനിയില്‍ നിന്നുള്ള വരവ് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികള്‍ക്കൊക്കെ കുഞ്ഞായമ്മദ് മൊല്ലാക്കയെപ്പോലെ തന്നെ പേടിയുള്ള ഒരു മുസ്ല്യാര്‍ ആയിരുന്നു കേയി മൊയ്ല്യാര്‍. കുരുത്തക്കേട് കളിക്കുന്ന കുട്ടികളെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി ചൂരലു കൊണ്ട് ഒരു പെടയുണ്ട്. ഓ....ഭീകരമായിരുന്നത്. അന്നത്തെ മറെറാരു ഉസ്താതായിരുന്നു ചെരുപ്പുത്തി മൊല്ലാക്ക. എങ്ങിനെ അദ്ദേഹത്തിനാ പേര് വന്നെന്നോ റിയല്‍ പേര് എന്താണെന്നോ എനിക്കോര്‍മ്മയില്ല. മെലിഞ്ഞ് കറുത്ത് കൃശഗാത്രനായ ചെരുപ്പുത്തി മൊല്ലാക്കയും ഒരു നീളന്‍ ജുബ്ബയായിരുന്നു ഇടാറ്. ഇനിയുള്ളത് കൂസന്‍ മൊല്ലാക്കയാണ്. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു മൊല്ലാക്കയായിരുന്നു അദ്ദേഹം. ഒരു ദിവസം മൊല്ലാക്ക ഒരു സൂറത്ത് കാണാപാഠം പഠിക്കാന്‍ തന്നിരുന്നു. ഞാന്‍ അത് പഠിച്ചു കഴിഞ്ഞ് ചൊല്ലിക്കൊടുക്കാനായി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പൊ മൊല്ലാക്ക എന്തോ ജോലിയിലായിരുന്നു. ഒന്നു രണ്ടു തവണ പറഞ്ഞിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോ ഞാന്‍ അദ്ദേഹത്തെ കൈ കൊണ്ട് തോണ്ടി. ഉടനെ തിരിഞ്ഞു നിന്ന അദ്ദേഹം നി ഉസ്താതിനെ തോണ്ടുമോന്നും ചോദിച്ച് നാലെണ്ണം പൊട്ടിച്ചത് മറക്കാനാവില്ല. പൊററമ്മല്‍ നിന്നുള്ള കൂസന്‍ മൊല്ലാക്കയടക്കം എല്ലാ ഉസ്താതുമാര്‍ക്കും വലിയ ശുണ്ഠിയായിരുന്നു. പെട്ടെന്ന ദേഷ്യപ്പെടും. ഏറെ ശാന്തനായിരുന്ന ഒരു മുസ്ല്യാരായായിരുന്നു പുത്തലത്ത് അഹമ്മദ് മുസ്ല്യാര്‍. അദ്ദേഹം അധികവും പഠിപ്പിച്ചത് ചുള്ളിക്കാപ്പറമ്പ് മദ്രസ്സയിലായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അധികം സംസാരിക്കാത്ത സൌമ്യനായ എല്ലാവരേയും ചെറുപുഞ്ചിരിയോടെ സമീപിക്കുന്ന മുസ്ല്യാര്‍ വിവാദങ്ങളൊന്നുമുണ്ടാക്കാതെ ജിവിച്ച ഒരു പണ്ഡിത ശ്രേഷ്ടന്‍ തന്നെയായിരുന്നു.

നുസ്രത്തുദ്ദീന്‍ മദ്രസ്സയിലെ നബിദിന യോഗങ്ങള്‍ വലിയ ആഘോഷങ്ങളായിരുന്നു. മുന്നിലും പുറകിലും സ്പീക്കര്‍ പിടിച്ച് സൈക്കിളില്‍ ബാറററിയും മററ് സാധനങ്ങളുമൊക്കെയായി നടത്തുന്ന വലിയ ഘോഷയാത്ര. നിറയെ കൊടി പിടിച്ച കുട്ടികളും. സ്പീക്കര്‍ പിടിക്കാന്‍ ഞങ്ങളൊക്കെ മത്സരമായിരുന്നു. അന്നത്തെ ഒരു മുദ്രാവാക്യമുണ്ട്. ഉയരട്ടങ്ങനെ ഉയരട്ടെ നുസ്രത്തുദ്ദീന്‍ ഉയരട്ടെ എന്ന്. അതിന്റെ അര്‍ത്ഥം അന്നെനിക്ക് പിടി കിട്ടിയിരുന്നില്ല. ഘോഷയാത്ര കഴിഞ്ഞു വരുമ്പോഴേക്കം മദ്രസ്സ ഫിസിക്കലി ഉയരും എന്നായിരുന്നു എന്റെ ധാരണ.

നബിദിന ഘോഷയാത്രകളില്‍ ചെറുവാടിയിലെ ജഗജില്ലി കച്ചവടക്കാരായ ഓവല്‍ മൊയ്തീനാക്കയുടേയും ഒക്കെ വകയായി ലോസഞ്ചര്‍ മുട്ടായികള്‍ വിതരണം ചെയ്യുമായിരുന്നു. ചില സ്ഥലങ്ങളില്‍ നിന്ന് കാവയും കിട്ടും. ഘോഷയാത്ര കഴിഞ്ഞാല്‍ മദ്രസ്സ അങ്കണത്തില്‍ കെട്ടിയുണ്ടാക്കിയ വലിയ സ്റേറജില്‍ സൂപ്പര്‍ നബിദിന പരിപാടികളാണ്.

മദ്രസ്സയുടെ മുന്‍പില്‍ തന്നെ മധരമൂറുന്ന ചക്കയുണ്ടാകുന്ന ഒരു പ്ളാവുണ്ടായിരുന്നു. ചക്ക പഴുത്താല്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചുള വീതം ക്ളാസില്‍ വിതരണം ചെയ്യും. ചിലപ്പോള്‍ പുതുതായി ചേര്‍ക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളും ചക്ക ചുള വിതരണം ചെയ്യാന്‍ കൊണ്ടു വരാറുണ്ടായിരുന്നു.

മദ്രസ്സ ക്ളാസില്‍ ഞങ്ങള്‍ ഒരു വലിയ കമ്പനിയായിരുന്നു. പാറപ്പുറത്ത് യൂസുഫ്, കുററിക്കാട്ടുമ്മല്‍ മജീദ്, റസാക്ക്, തുടങ്ങി കുറേ പേര്‍. ഇന്റര്‍വെല്ലിന് വിട്ടാല്‍ പിന്നെ മിക്കവാറും ഞങ്ങള്‍ ഏതെങ്കിലും മാവിന്‍ ചുവട്ടിലോ അതുമല്ലെങ്കില്‍ പുഴയില്‍ കുളിക്കാനോ പോകും. ചില സമയങ്ങളില്‍ ചാളക്കണ്ടിയിലെ മാവിന്‍ ചുവട്ടിലേക്ക് കുഞ്ഞായമ്മദ് മൊല്ലാക്ക തിരഞ്ഞ് വരും ഞങ്ങളെ പിടി കൂടാന്‍. ഞങ്ങളുടെ കമ്പനിയുടെ ഏററവും വലിയ ശത്രുവായിരുന്നു ആലുവായ് മുഹമ്മദ്. അവനെ സംഘം ചേര്‍ന്ന് അക്രമിക്കാനായി ഞങ്ങള്‍ കുടയുടെ കമ്പിക്ക് പിടിയിട്ടിട്ട് ഉണ്ടാക്കിയ ആയുധങ്ങളൊക്കെ ശരീരത്തിലൊളിപ്പിച്ച് ക്ളാസില്‍ കൊണ്ട് വരുമായിരുന്നു. ഒരു ദിവസം അത് കേയി മൌലവി പിടിച്ച് എല്ലാവര്‍ക്കും പൊതിരെ തല്ല് കിട്ടി. മദ്രസ്സ ഇല്ലാത്ത വൈകുന്നേരങ്ങളില്‍ ഞാനും ബച്ചുവും എം.സി മുഹമ്മൂദും യൂസുഫും ഒക്കെ ചേര്‍ന്ന് നടുഭാഗം പൊങ്ങി നില്‍ക്കുന്ന ബെഞ്ചുകള്‍ തല തിരിച്ചിട്ട് ഒരു കറക്കലുണ്ട്. രസകരമായിരുന്നത്.

മദ്രസ്സയുടെ മുന്‍പിലെ പൊട്ടക്കിണറും പ്ളാ വും ഒക്കെയിപ്പോ പോയി. മദ്രസ്സക്കും ഹൈഫൈ ബില്‍ഡിംഗായി. പല വിഭാഗങ്ങളുടേതായി മദ്രസ്സകള്‍ പലതു വന്നു. ആത്മീയ പാഠങ്ങള്‍ ചൊല്ലിപ്പഠിപ്പിക്കുന്നതിനു പകരും പരസ്പരം കുററപ്പെടുത്താനും അകലാനുമുള്ള ശാസ്ത്രങ്ങളായി മദ്രസ്സകളിലെ പാഠ്യ വിഷയം. മദ്രസ്സയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പങ്കു വഹിച്ച മദ്രസ്സയുടെ തൊട്ടു മുന്‍പിലുള്ള വീട്ടിലെ ഗൃഹനാഥന്‍ മരണപ്പെട്ടപ്പോള്‍ ആ വീടു സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ഫത്വ ഇറക്കിയ മുസ്ല്യാക്കന്‍മാരാണ് ഇന്ന് ഈ മദ്രസ്സകളിലൊക്കെ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മത്സരിക്കുന്നത് ഇത്തരം വിദ്വേഷ വിഷം കുട്ടികളില്‍ കുത്തി വെക്കുന്നതിനാണ്. ഇതില്‍ നിന്നൊരു മോചനം സാധ്യമല്ലെന്നു തന്നെ തോന്നും വിധമാണ് കാര്യങ്ങളുടെ പോക്ക്. പ്രാര്‍ത്ഥിക്കാം നമുക്കിവര്‍ക്കൊക്കെ നല്ല മനസ്സുണ്ടാവാന്‍…….

Friday, October 8, 2010

കാല്‍പന്തു കളിയുടെ ഗ്രാമം


പന്ത് കളി എന്നു പറഞ്ഞാല്‍ തന്നെ ധാരാളം..കാല്‍പന്തു കളിയെന്നോ ഫുട്ബോള്‍ എന്നോ സോക്കര്‍ എന്നോ ഒന്നും തരം തിരിച്ചു പറയേണ്ടതില്ല. മറെറാരു പന്തു കളിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. അടുത്ത ഗ്രാമങ്ങളിലെല്ലാം വോളിബോള്‍ ഗ്രൌണ്ടുകളും കളിയുമൊക്കെയുണ്ടായിരുന്നെങ്കിലും ചെറുവാടിക്കാരെ അതൊന്നും ആകര്‍ഷിച്ചിരുന്നില്ല. കൊടിയത്തൂര്‍ പൊയിലിലും കഴൂത്തൂട്ടി പുറായിലും ഒക്കെ നല്ല വോളിബോള്‍ ഗ്രൌണ്ടും വോളിബോള്‍ കളിക്കാരും ടീമും ഒക്കെ അന്നുമുണ്ടായിരിന്നു. കൂളിമാടും നല്ല വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നടക്കുന്നത് കണ്ടിട്ടുണ്ട്. ചെറുവാടിക്കാര്‍ക്ക് ഫുട്ബോള്‍ മാത്രം. ഈ ഗ്രാമത്തേയും പരിസരങ്ങളേയും ത്രസിപ്പിച്ചു നിര്‍ത്താന്‍ അത് തന്നെ ധാരാളമായിരുന്നു. പൊററമ്മല്‍ ഗ്രൌണ്ടിന്റെ സൌകര്യങ്ങളായിരിക്കാം ചെറുവാടിക്കാരെ പണ്ടു മുതലേ ഫുട്ബോളിനോടടുപ്പിച്ചത്. ഞങ്ങളൊക്കെ പന്ത് കളിയിലേക്ക് തിരിഞ്ഞപ്പോഴേക്കും പൊററമ്മല്‍ ഗ്രൌണ്ട് ഇല്ലാതായിരുന്നു. പിന്നീട് ചെറുവാടി പള്ളി പാട്ടത്തിന് നല്‍കിയിരുന്ന പടിക്കം പാടം കൊയ്യുന്നതു വരെ കാത്തിരിക്കേണ്ടിയിരുന്നു ഫുട്ബോള്‍ കളി തുടങ്ങാന്‍.

ചെറുവാടിയുടെ ഫുട്ബോള്‍ കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ അന്തം കിട്ടില്ല. ഓര്‍മ്മയിലുള്ള ചിലതെല്ലാം കുറിക്കാതെ വയ്യ. ഫുട്ബോളിലെ പഴയ കാല വില്ലാളി വീരന്‍മാരുടെ ഗ്രൌണ്ടിലെ പരാക്രമങ്ങളെല്ലാം കുറേ പറഞ്ഞു കേട്ട അനുഭവങ്ങളേ ഉള്ളൂ. കേട്ടിട്ടുണ്ട് കൊളക്കാടന്‍ ഹമീദ് ഹാജിയുടെ കളിയിലെ വീറും വാശിയുമൊക്കെ. അദ്ദേഹം ചെറുവാടി ടീമിന്റെ വാശിയുള്ള ഒരു ഡിഫന്റര്‍ ആയിരുന്നെന്നും നല്ലൊരു ഫുട്ബോള്‍ സംഘാടകനായിരുന്നെന്നും. ചാളക്കണ്ടിയില്‍ റസാക്ക് മാസ്റററുടെ ഗ്രൌണ്ടിലെ മാന്ത്രിക പ്രകടനങ്ങളാണ് അതിലേറെ കേട്ടത്. ചക്കിട്ടു കണ്ടിയില്‍ ആലിക്കുട്ടി കാക്ക അത് പൊടിപ്പും തൊങ്ങലും വെച്ച് പറയും. അരീക്കോടോ മറേറാ റസാക്ക് മാസ്ററര്‍ കാലിനോ കൈക്കോ പരിക്കു പററി കയറിപ്പോയ ശേഷം രണ്ടാം പകുതിയില്‍ വീണ്ടും ഇറങ്ങി വന്ന് (അന്ന് കയറിയവരെ വീണ്ടും ഇറക്കാമായിരുന്നു പോലും) ഗോളടിച്ച കഥ. കൊളക്കാടന്‍ കോയസ്സന്‍ കാക്ക തന്റെ കഷണ്ടിത്തലയുമായി ചെറുവാടി ടീമിന്റെ സ്റേറാപ്പര്‍ ബാക്ക് കളിക്കുന്നത് മങ്ങിയ ഓര്‍മ്മയായി എന്നിലുണ്ട്. അന്നവരുടെ ടീമിന്റെ പേര് വൈ.എം.എ എന്നോ മറേറാ ആയിരുന്നു. ചെറുവാടിയുടെ എണ്ണം പറഞ്ഞ മറെറാരു ഡിഫന്ററായിരുന്നു അക്കരപറമ്പില്‍ അബ്ദു കാക്ക. അദ്ദേഹത്തിന്റെ പതറാത്ത കളി വീര്യം ഞാനും കുറേ കണ്ടിട്ടുണ്ട്. കളിച്ചു കൊണ്ടിരിക്കേ എങ്ങോട്ടോ വയനാട്ടിലേക്കാണെന്ന് ആരോ പറഞ്ഞു നാടുവിട്ടു പോയ അബ്ദു കാക്കയെ പിന്നെ ആരും കണ്ടിട്ടില്ലെന്ന് തോന്നുന്നു. മുപ്പരിച്ചാലില്‍ അച്ചുതേട്ടനായിരുന്നു എന്റെ ചെറുപ്പത്തില്‍ കളിക്കളത്തില്‍ കണ്ട മറെറാരു ഹീറോ. കഴുത്തില്‍ സ്വര്‍ണ്ണച്ചെയിനുമിട്ട് കളിക്കുന്ന അച്ചുതേട്ടന്‍ നല്ലൊരു ഡിഫന്റര്‍ തന്നെ ആയിരുന്നു. കൊളക്കാടന്‍ ചെറ്യാപ്പു കാക്ക ഒന്നാന്തരം ഫോര്‍വേഡും നല്ലൊരു ഗോള്‍ സ്കോററുമായിരുന്നു. എനിക്കോര്‍മ്മയുള്ള മറെറാരു ഫാസ്ററ് ഫോര്‍വേഡായിരുന്നു വെള്ളങ്ങോട്ട് അപ്പുവേട്ടന്‍. നന്നായി കളിക്കുമായിരുന്ന അപ്പുവേട്ടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നാണ് എനിക്ക് തോന്നുന്നത്. മരണം വരെ ഫുട്ബോള്‍ കളി ഭ്രാന്തമായൊരു ലഹരിയായി കൊണ്ടു നടന്നിരുന്ന വ്യക്തിയായിരുന്നു കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്ക. നല്ലൊരു കളിക്കാരനായിരുന്നെന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. പക്ഷേ കൂപ്പില്‍ നിന്നും കാലൊടിഞ്ഞ് നാട്ടില്‍ വിശ്രമത്തിലായിരുന്ന കാലത്ത് പോലും എവിടെ ഫുട്ബോള്‍ കളിയുണ്ടെങ്കിലും അവിടെയെല്ലാം ആവേശപൂര്‍വ്വം മുടന്തി മുടന്തിയെത്തുന്ന അഹമ്മദ് കാക്ക കോഴിക്കോട് നാഗ്ജി ഫുട്ബോളും നെഹ്റു ട്രോഫിയുമൊക്കെ നടക്കുമ്പോഴും മുടങ്ങാതെ ഗ്യാലറിയിലുണ്ടാകുമായിരുന്നു. ചക്കിട്ടുകണ്ടിയില്‍ ആലിക്കുട്ടി കാക്ക ഇന്നും ചെറുവാടിയിലെ പുതിയ ഫുട്ബോള്‍ തലമുറക്ക് ആവേശമാണ്. അദ്ദേഹം ചെറുപ്പത്തില്‍ കുഴപ്പമില്ലാത്തൊരു കളിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുപ്പത്തില്‍ അത്ര നന്നായൊന്നും കളിക്കുമായിരുന്നില്ല എന്റെ ബാപ്പയും നിങ്ങളുടെയൊക്കെ എളാപ്പയുമായ ഗുലാം ഹുസ്സൈന്‍ കാക്ക എന്നാണ് എന്റെ അറിവ്. എന്നാല്‍ ഫുട്ബോള്‍ മരണം വരെ അദ്ദേഹത്തിന്റെ ലഹരിയായിരുന്നു. ചെറുവാടിക്കാരുടെ ഫുട്ബോള്‍ കമ്പങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ മുന്‍പന്തിയില്‍ എന്നും ബാപ്പയും ആലിക്കുട്ടി കാക്കയും ഉണ്ടായിരുന്നു. കാലാകാലങ്ങളില്‍ ഈ സ്ഥാനങ്ങളില്‍ പലരും വന്നു പോയെങ്കിലും അവരോടൊപ്പമെല്ലാം ബാപ്പയും ആലിക്കുട്ടി കാക്കയും എന്നും ഉണ്ട്. ഒരിക്കലും പിരിയാനാകാത്ത ചെറുവാടിയെ വിട്ട് ചെറുവാടിയുടെ കളിക്കമ്പം വിട്ട് വെടി പറഞ്ഞിരിക്കുന്ന അബ്ദുറഹ്മാന്റെ മീന്‍ കച്ചവടത്തിനടുത്തുള്ള ആ ബെഞ്ച് വിട്ട് ബാപ്പ എന്നന്നേക്കുമായി നമ്മോട് വിട പറഞ്ഞു. അസുഖ ബാധിതനും അവശനുമായി ആലിക്കുട്ടി കാക്കയും രോഗശയ്യയിലാണ്. അവര്‍ എന്നും കെടാതെ സൂക്ഷിച്ച് നമുക്ക് കൈമാറിയ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ആ കെടാവിളക്ക് പുതു തലമുറക്കും ആവേശമേകട്ടെ.

എന്റെ ഓര്‍മ്മയില്‍ വരാത്ത പഴയ കാല പന്തുകളി വീരന്‍മാര്‍ ഇനിയുമുണ്ട് ചെറുവാടിയില്‍. നന്നായി കളിച്ചിരുന്നവരും കളിയെ പ്രോല്‍സാഹിപ്പിച്ചിരുന്നവരും. പടിക്കംപാടത്തെ ഫുട്ബോള്‍ ടൂര്‍ണ്ണന്റുെകള്‍ ഒരു കാലത്ത് അയല്‍ ഗ്രാമങ്ങളുടെയെല്ലാം ആഘോഷമായിരുന്നു. റസാക്ക് മാസ്റററും ഐമുക്കയും മജീദ് കാക്കയും ബാപ്പയും കൊളക്കാടന്‍ റസാക്ക് കാക്കയും കണിച്ചാടി മോയിന്‍ ബാപ്പുവും കുട്ടികൃഷ്ണനും ബംഗാളത്ത് കുഞ്ഞിയും ഒക്കെ മുന്‍ നിരയില്‍ നിന്നു കൊണ്ട് നടത്തിയിരുന്ന അഞ്ജലി ക്ളബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണ് എനിക്ക് കുറേയൊക്കെ ഓര്‍മ്മയിലുള്ളത്. കൊളക്കാടന്‍ അബു മെമ്മോറിയല്‍ ട്രോഫിക്കു വേണ്ടിയായിരുന്നു ടൂര്‍ണ്ണമെന്റ്. സമീപ പ്രദേശങ്ങളിലെ നല്ല ടീമുകളെല്ലാം അന്ന് ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന കളിക്കാരെല്ലാം പല ടീമുകള്‍ക്കും വേണ്ടി പാടം കൊയ്ത ശേഷം നാട്ടുകാര്‍ തല്ലി നിരത്തയുണ്ടാക്കിയ ഈ കട്ട ഗ്രൌണ്ടില്‍ കളിക്കാനെത്തിയിരുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. എവര്‍ഷൈന്‍ പാഴൂര്‍, ഇതിഹാസ് കൊടിയത്തൂര്‍,  എക്സലെന്റ് മപ്രം, അഞ്ജലി ചെറുവാടി, മട്ടന്‍ മര്‍ച്ചന്റ്സ് അരീക്കോട്, കൊളക്കാടന്‍ മില്‍സ് ചുള്ളിക്കാപറമ്പ്, പ്രതിഭ കുനിയില്‍, സാധാ ബീഡി കിഴ ുപറമ്പ്, ജിഗ്ര വാഴക്കാട്, ജവഹര്‍ മാവൂര്‍, ചെക്കനാട് എസ്റ്റേറ്റ് മുണ്ടോട്ട് കുളങ്ങര, ബ്രസീല്‍ ചേന്ദമംഗല്ലൂര്‍, അര്‍ജുന കൂടരഞ്ഞി, കോസ്മോസ് തിരുവമ്പാടി അങ്ങിനെ ഒട്ടനേകം ടീമുകള്‍ കൂടാതെ വാലില്ലാപുഴ, പണിക്കര പുറായ, എളമരം, പത്തനാപുരം, മണാശ്ശേരി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വമ്പന്‍ ടീമുകള്‍ അണി നിരന്നതായിരുന്നു ടൂര്‍ണ്ണമെന്റുകള്‍. ഈ ടീമുകളില്‍ നിന്നൊക്കെയുള്ള കുറേ പേരെടുത്ത കളിക്കാരുണ്ടായിരുന്നു. പലരുടേയും വിളിപ്പേരുകളാണ് പ്രസിദ്ധം. ജിഗ്ര വാഴക്കാടിന്റെ തൊട്ടിയുടെ വിംഗിലൂടെയുള്ള മുന്നേററവും നീട്ടിയുള്ള അടിയും എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു. മപ്രം ടീമിന്റെ അമ്പലക്കണ്ടിയുടെ ഡ്രിബിളിംഗ്, ഹസ്സന്‍ ഗോളിയുടെ ബാറിനു കീഴിലെ കിടിലന്‍ പെര്‍ഫോമന്‍സ്, തിരുവമ്പാടിയുടെ മില്ലിലെ രാജുവേട്ടന്റെ മിന്നലാട്ടം, സാദ ബീഡി കിഴുപറമ്പിന്റെ മൊച്ച കാക്കയുടെ അപാര ഹെഢ്ഡിംഗ്, ജവഹര്‍ മാവൂരിന്റെ അയമുട്ട്യാക്കന്റെ മനോഹരമായ കളി, പാഴൂര്‍ ടീമിന്റെ നട്ടെല്ലായ എം.കെ റഹ്മാന്‍ക്കയുടേയും ടി. സി യുടേയും മികവ്, ഇതിഹാസ് ടീമിന്റെ കൊല്ലളത്തില്‍ ചെറ്യാപ്പുവിന്റെ കുറുകിയ പാസ്സും ഡ്രിബിളിംഗും, കുനിയില്‍ ടീമിന്റെ അയമുക്കയുടേയും ഷൌക്കയുടേയും കനത്ത ഷോട്ടുകള്‍, കൊളക്കാടന്‍ മീല്‍സിന് വേണ്ടി ജഴ്സിയണിഞ്ഞിരുന്ന അരീക്കോട്ടുകാരായ അബൂബക്കര്‍ കുട്ടിയുടേയും (ഇന്നത്തെ കെ.വി അബൂട്ടി), ഉസ്മാന്‍ക്കയുടേയും, ഗോള്‍ കീപ്പര്‍ മുഹമ്മദലി കാക്കയുടേയും ഒക്കെ ഒതുക്കമുള്ള പ്രകടനങ്ങള്‍, ചേന്ദമംഗല്ലൂരിന്റെ സലാമിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ അങ്ങിനെ എണ്ണിയാല്‍ തീരാത്ത കളിക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പടിക്കംപാടം ഗ്രൌണ്ട് സാക്ഷിയായിട്ടുണ്ട്.

ചുള്ളിക്കാപറമ്പ് കൊളക്കാടന്‍ മില്‍സിന് വേണ്ടി കൊളക്കാടന്‍ സത്താര്‍ കാക്കയും അരീക്കോട് മട്ടന്‍ മര്‍ച്ചന്റ്സ് അസോസിയേഷനു വേണ്ടി ചക്കിട്ടു കണ്ടിയില്‍ ആലികുട്ടി കാക്കയും അഞ്ജലി ചെറുവാടിക്കു വേണ്ടി റസാക്ക് മാസ്റററും ടീമിനെ അണിയിച്ചൊരുക്കാന്‍ ഏറെ പാടുപെട്ടിട്ടുണ്ട് അക്കാലത്ത്. മട്ടന്‍ മര്‍ച്ചന്റ്സ് ഫുള്‍ ടീം അരീക്കോട് നിന്ന് വരുമ്പോള്‍ കൊളക്കാടന്‍ മില്‍സ് കുറേ കളിക്കാരെ ചെറുവാടിയില്‍ നിന്നും ഇറക്കുമായിരുന്നു. ചേപ്പിലങ്ങോട്ട് ശ്രീധരന്‍, ബിച്ചാലി കാക്ക, ചെറിയ മമ്മദു കുട്ടി തുടങ്ങി പലരും അവര്‍ക്കു വേണ്ടി കളത്തിലിറങ്ങിയത് ഓര്‍ക്കുന്നു. അഞ്ജലിക്കു വേണ്ടി അരീക്കോട്ടു നിന്നും സ്ഥിരമായി വരുന്ന ചില കളിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളോളം അഞ്ജലിയുടെ ബാറിനു കീഴില്‍ അജയ്യനായി നില കൊണ്ട ഗോള്‍ കീപ്പറായിരുന്നു കുററിക്കാട്ടുമ്മല്‍ മൊയ്തീന്‍. കണിച്ചാടി ബിച്ചാലി കാക്കയും ചെറിയ മമ്മദ് കുട്ടിയും കുട്ടികൃഷ്ണനും ചെറുവീട്ടില്‍ കുഞ്ഞാപ്പുവും ഒക്കെ ചെറുവാടിയുടെ മികച്ച കളിക്കാരായിരുന്നു. കുററിക്കാട്ടുമ്മല്‍ സുലൈമാന്‍ കാക്കയുടെ ഡിഫന്‍സ് ലൈനില്‍ നിന്നുള്ള തൂക്കിയടി ഏറെ പ്രസിദ്ധമാണ്. ഒരു തവണ അദ്ദേഹം അഞ്ജലിക്കു വേണ്ടി മാമ്പററ ഗ്രൌണ്ടില്‍ നടത്തിയ തൂക്കിയടി പ്രയോഗം ഏറെക്കാലം ഞങ്ങളുടേയൊക്കെ മനസ്സില്‍ മായാതെ നിന്നിട്ടുണ്ട്. ഫോര്‍വേഡുകള്‍ക്ക് മുഴുവന്‍ സമയം കഴിയുന്നതു വരെ ഗോളടിക്കാന്‍ കഴിയാതിരുന്നത് പരിഹരിച്ചു കൊണ്ട് കിട്ടിയ ഗോള്‍ കിക്ക് തൂക്കിയടിച്ച് ഗോളാക്കിയ സുലൈമാനാക്ക അന്നത്തെ ഹീറോ ആയി മാറി.

പടിക്കംപാടത്തെ ഗ്രൌണ്ടിലെ കാണികള്‍ എന്നും ഹരമായി സൂക്ഷിക്കുന്ന ഒരു ശബ്ദമുണ്ട്. പഞ്ചായത്ത് ചെറുവാടിക്കാര്‍ക്ക് പഞ്ചായത്ത് റേഡിയോയൊടൊപ്പം തന്ന ഒരു സാധനമുണ്ട്. മെഗാഫോണ്‍. പൊതു അനൌണ്‍സുമെന്റുകളൊക്കെ വിളിച്ചു പറഞ്ഞിരുന്ന ഒരു സംഭവം. ഈ മെഗാഫോണിലൂടെ എന്റെ ബാപ്പ നടത്തുന്ന നാളത്തെ കളിയുടെ അനൌണ്‍സുമെന്റ് എല്ലാര്‍ക്കും ഒരു ഹരമായിരുന്നു. ഇടവേളകളില്‍ ബാപ്പ അനൌണ്‍സ് ചെയ്യും, “നാളത്തെ കളി ആഞ്ഞെലി ചെറുവാടിയും പ്രഭാത് കുനിയിലും തമ്മിലായിരിക്കും” എന്ന്. ഒന്ന് രണ്ട് തവണ ഇത് ആഞ്ഞലി അല്ലെന്നും അഞ്ജലി ആണെന്നും റസാക്ക് മാസ്റററും ഐമുക്കയും പറഞ്ഞു കൊടുത്തെങ്കിലും കാണികളെ ഹരം പിടിപ്പിച്ചു കൊണ്ട് വീണ്ടും ബാപ്പയുടെ അനൌണ്‍സ്മെന്റ് പഴയപടി തന്നെ. പടിക്കം പാടത്തെ കളിയേക്കാള്‍ മറക്കാനാവാത്തതാണ് അവിടെയുണ്ടായിരുന്ന കച്ചവടങ്ങള്‍. സി.പി മുഹമ്മദിന്റെ കസ്കസ് വെള്ളം, സീമുവിന്റെ വത്തക്ക വെള്ളം, തിരിപ്പന്‍ അയമുട്ട്യാക്കന്റെ കടലത്തിരിപ്പന്‍, കണ്ണിന് കാഴ്ചയില്ലാത്ത പെരവന്‍ കുട്ടിയുടെ കടലക്കച്ചവടം ഇതൊക്കെ ഒരു സംഭവം തന്നെയായിരുന്നല്ലേ. പഴയ കാലത്തെ നമ്മുടെ കളിക്കാരോടൊപ്പം പ്രസിദ്ധരായിരുന്ന കുറേ റഫറിമാരേയും പരാമര്‍ശിക്കാതെ വയ്യ. കൊളക്കാടന്‍ കരീം മാസ്ററര്‍, മജീദ് കാക്ക, റസാക്ക് മാസ്ററര്‍, മപ്രത്തെ അമ്പലക്കണ്ടി ഇവരൊക്കെ അന്നത്തെ ജനപ്രിയ റഫറിമാരായിരുന്നു. ചില ടീമുകള്‍ക്ക് ഫേവര്‍ ചെയ്തു കൊണ്ട് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെക്കുന്നതും മററുമായ ചില പക്ഷപാതിത്വ ആരോപണങ്ങളൊഴിച്ചാല്‍ അവരെല്ലാം അന്നത്തെ മികച്ച അംപയര്‍മാര്‍ തന്നെ. കളിക്കളങ്ങളില്‍ സജീവ സാന്നിദ്ധ്യമായുണ്ടായിരുന്ന മറെറാരാളുണ്ട്. ആന്ധ്ര ആല്യാക്ക. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ ഉദ്യോഗസ്ഥനായിരുന്ന ആല്യാക്ക പണ്ട് ആന്ധ്രയില്‍ ഗ്വാളിയോര്‍ റയണ്‍സ് ടീമിനു വേണ്ടി കളിക്കാന്‍ പോയത് കൊണ്ടോ ആന്ധ്ര ടീമിനു വേണ്ടി കളിച്ചതു കൊണ്ടോ ആണ് അദ്ദേഹത്തിന് ആ പേര് വീണത്. കളി തുടങ്ങുന്നതിനു മുന്‍പും പിന്‍പും ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ ഒരു കോച്ചിംഗ് ക്യാമ്പുണ്ടാകാറുണ്ടായിരുന്നു. കുട്ടികളെ പെനാല്‍ട്ടി ഷൂട്ടൌട്ടും ഒക്കെ പഠിപ്പിച്ചിരുന്നു അദ്ദേഹം. പലരും അതു തമാശയായിട്ടെടുക്കുമായിരുന്നെങ്കിലും അദ്ദേഹം അത് വളരെ സീരിയസ് ആയിട്ടു തന്നെ കൈകാര്യം ചെയ്തിരുന്നു.

എഴുതാന്‍ ഒരു പാടുണ്ട്. കളിയെക്കുറിച്ച് തന്നെ. ഞങ്ങളൊക്കെ ചേര്‍ന്ന് ചെറുപ്പത്തിലും വലിപ്പത്തിലും നടത്തിയ ചെറുതും വലുതുമായ കുറേ കളി നടത്തിപ്പുകളുടെ കഥകള്‍ കൂടിയുണ്ട് പറയാന്‍. അതും കൂടെ ഇതില്‍ വാരി വലിച്ചെഴുതുന്നില്ല. അടുത്ത എപ്പിസോഡില്‍ പൂശാം. അന്ത വരക്കും നമസ്കാരം പാടിനവാലു…….

Saturday, October 2, 2010

അല്‍പ്പം സേവനവാര ചിന്തകള്‍

ഗാന്ധി ജയന്തി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന ചിന്തകള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സേവന വാരത്തിന്റേതാണ്. കുട്ടികള്‍ ഏറെറടുത്ത് ആഘോഷിക്കുന്ന ഒരാഴ്ചയായിരുന്നു സേവന വാരം. സ്കൂളും സ്കൂളിലേക്കുള്ള റോഡും ടോയ്ലെററും അങ്ങാടിയിലെ കവലകളും എല്ലാം വൃത്തിയാക്കുന്ന ഒരു മഹായജ്ഞം. അന്ന് വര്‍ഷത്തിലൊരിക്കല്‍ ആചരിച്ചിരുന്നതെല്ലാം ഇന്ന് ദിവസേന ആചരിക്കുന്നതോണ്ടും വൃത്തിഹീനമായ കവലകളും ടോയ്ലെററും സ്കൂള്‍ പരിസരവുമൊന്നും ഇന്ന് പതിവില്ലാത്തതിനാലും ഒരു സ്പെഷ്യല്‍ സേവന വാരത്തിന് വലിയ പ്രസക്തിയൊന്നുമില്ലല്ലോ ഇന്ന്. അത് മാത്രവുമല്ല സ്കൂള്‍ പാഠ്യപദ്ധതിയെല്ലാം പരിഷ്കരിച്ച് പഠനത്തിനപ്പുറമുള്ള അക്ടിവിററീസ് ദിവസേനയുള്ള കരിക്കുലത്തില്‍ വന്നതിനാല്‍ വര്‍ഷത്തിലൊരിക്കലൊരു സേവന വാരത്തിലപ്പുറം കുട്ടികള്‍ എന്നും ഇതെല്ലാം ആസ്വദിക്കുകയുമാണ് നമ്മുടെ സ്കൂളുകളില്‍. ദിവസേന വീട്ടിലെ മെനുവില്‍ ഇറച്ചിയുമൊക്കെ വന്നപ്പോ വെള്ളിയാഴ്ചകളില്‍ വീട്ടില്‍ നിന്നുയരുമായിരുന്ന ആ പ്രത്യേക സ്വാദുള്ള മണത്തിന് പ്രസക്തി നഷ്ടപ്പെട്ട പോലെ മാസത്തില്‍ ഒരു കൂട്ടം പുതിയ ഉടുപ്പുകള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പെരുന്നാളിന്റെ പുത്തനുടുപ്പിലെ പുതുമ നഷ്ടപ്പെട്ട പോലെ ഗാന്ധിജയന്തി ദിനത്തിലെ സേവന വാര പുതുമയും മക്കള്‍ക്ക് നഷ്ടപ്പെട്ടു എന്നതും ഒരു വസ്തുതയാണ്.

എന്നാലും ആ പഴയ കാല സേവന വാരത്തിന്റെ ചില നിറം മങ്ങാത്ത ഓര്‍മ്മകള്‍ അകത്തളങ്ങളില്‍ ആവേശത്തിന്റെ അലയടിയുണ്ടാക്കുന്നു. ചെറുവാടി സ്കൂളിന്റെ ആ പഴയ ചിത്രം ഓര്‍മ്മയുണ്ടാകുമല്ലോ. സ്വന്തമായി ഒരു ചെറിയ ഓടിട്ട കെട്ടിടവും പുറകില്‍ ഒരു ചെറിയ ഷെഡ്ഢും. എല്‍.പി ക്ളാസുകള്‍ ചക്കുംപുറായിലെ നുസ്രത്തുദ്ദീന്‍ മദ്രസ്സയുടെ കെട്ടിടങ്ങളില്‍. യു.പി ക്ളാസുകളില്‍ പലതും സ്കൂള്‍ വളപ്പിലെ മരങ്ങളുടെ തണലില്‍. ഇന്നത്തെ സ്കൂളിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകുന്നു അന്ന് ഈ സാറമ്മാരെല്ലാം എങ്ങിനെ ഞങ്ങളെ മാനേജ് ചെയ്തു എന്നതോര്‍ത്ത്. ഹെഡ്മാസ്ററര്‍ കുട്ട്യാലി മാസ്റററും കുഞ്ഞിമൊയ്തീന്‍ മാസ്റററും ശിവദാസന്‍ മാസ്റററും മുഹമ്മദ് മദനി മാസ്റററും മമ്മദ് മാസ്റററും ചാലിയപ്പുറത്തെ ഗോപാലകൃഷ്ണന്‍ മാസ്റററും ഗോപാലന്‍ മാസ്റററും ഉമ്മര്‍ മാസ്റററും റഹീം മാസ്റററും തങ്കമ്മ ടീച്ചറും കമലാഭായി ടീച്ചറും ദേവയാനി ടീച്ചറും ഒക്കെ ഞങ്ങളെ നല്ലനിലയില്‍ പഠിപ്പിച്ച് വിടാന്‍ ഏറെ പണിപ്പെട്ടിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. സ്കൂളില്‍ പുതിയ സൌകര്യങ്ങളൊക്കെ വന്നപ്പോഴേക്കും ഇതില്‍ പലരും ഓര്‍മ്മയായി മാറിയിരുന്നു. ചിലര്‍ക്കൊക്കെ പുതിയ സൌകര്യങ്ങളും ആസ്വദിക്കാനായിട്ടുണ്ട്.

സേവന വാരത്തില്‍ ആദ്യം വൃത്തിയാക്കുന്ന ഒന്നായിരുന്നു സ്കൂളിലെ ടോയ്ലെററ്. അന്നതിന് ടോയ്ലെററ് എന്നായിരുന്നില്ല ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് പാത്താനുള്ള മറയായിരുന്നു. അത് കൊണ്ട് തന്നെ പാത്തുമറ എന്ന് പറയുന്നതാണ് എനിക്കോര്‍മ്മ. മൂത്രപ്പുര എന്ന് ഒഫീഷ്യലി അറിയപ്പെട്ടിരുന്നു. അതിനകത്തെ ആ മണം ഇന്നും മൂക്കില്‍ നിന്നും പോയിട്ടില്ല. ആകെ ഒരു സേവന വാര നാളുകളിലാണത് വൃത്തിയാക്കപ്പെടുന്നത്. സേവന വാരത്തിന്റെ ഗുണം ലഭിക്കുന്ന മറെറാന്നാണ് ഓഫീസിന് മുന്നിലെ ഗാര്‍ഡന്‍. രണ്ടാള്‍ ഉയരത്തില്‍ പൊങ്ങിക്കിടക്കുന്ന ചെമ്പരത്തിയും മാസം മാറിയും വാഴച്ചെടികളും ഒക്കെയായിരുന്നു ഗാര്‍ഡനിലുണ്ടായിരുന്നത്. ഇതിലെ പുല്ലെല്ലാം ചെത്തി കൂട്ടിയിട്ട് തീയ്യിടും. എല്ലാം നിയന്ത്രിക്കാന്‍ കുഞ്ഞിമൊയ്തീന്‍ മാസ്റററും മമ്മദ് മാസ്റററും ഒക്കെയുണ്ടാകും. സേവനവാര നാളുകളില്‍ പൂന്തോട്ടത്തില്‍ നിന്നും കണിച്ചാടി യൂസുഫ് കണ്ടെത്തിയ ഒരു പ്രത്യേക പ്രാണിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. കൈകൂപ്പി നില്‍ക്കുന്ന ഒരു ജീവി. അതിന്റെ ശരിയായ നാമം തേടി അന്ന് സയന്‍സ് അധ്യാപകനായ ശിവദാസന്‍ മാസ്ററര്‍ ലൈബ്രറിയിലുള്ള ഒരു പാട് പുസ്തകങ്ങള്‍ തപ്പിയിട്ടും രക്ഷ കിട്ടിയിരുന്നില്ല. ഇന്നാണെങ്കില്‍ കംപ്യൂട്ടര്‍ ലാബിലെ ഇന്റര്‍നെററ് ബ്രൌസറിലൂടെ നിമിഷങ്ങള്‍ക്കകം കണ്ടെത്താമായിരുന്നു അല്ലേ.

സേവന വാര ദിനങ്ങളിലെ സ്പെഷ്യല്‍ ആകര്‍ഷണം പാറക്കെട്ടില്‍ കുഞ്ഞോലനാക്ക (സ്കൂളിലെ ഉപ്പ്മാവിന്റെ ഇന്‍ ചാര്‍ജ്) ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു. ചെറുവാടിയുടെ ഒഫീഷ്യല്‍ മെക്കാനിക്കായിരുന്ന കുഞ്ഞോലനാക്കക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പി.കെ കുട ആസ്പത്രി (ബച്ചുവാണ് ആ പേര് നല്‍കിയതെന്ന് തോന്നുന്നു) കുടകള്‍ക്ക് മാത്രമല്ല, കേട് വന്ന റേഡിയോ, ടോര്‍ച്ച്, വാച്ച്, ടൈംപീസ്, (ഇതിലപ്പുറമൊരു ഇലക്ട്രോണിക് ഉപകരണവും നാട്ടിലുണ്ടായിരുന്നില്ലല്ലോ) എന്നിവയും അഡ്മിററ് ചെയ്യപ്പെട്ടിരുന്ന ജനറല്‍ ആശുപത്രിയായിരുന്നു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന മററാരു സാധനമാണ് പെട്രോമക്സ് (വൈദ്യുതി വരുന്നതിന് മുന്‍പുള്ള വലിയ വിളക്ക്). കുഞ്ഞാലനാക്കയായിരുന്നു അന്ന് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നത്. സി.എസ്.എം എന്ന അമേരിക്കന്‍ പൊടി കലക്കിയ ഒരു സാധനമായിരുന്നു അന്ന് സ്കൂളുകളില്‍ നല്‍കിയിരുന്നത്.

ചെറുവാടിയിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പുള്ള റോഡിന്റെ ഒരു ചിത്രം നിങ്ങളിലില്ലേ. അങ്ങാടിയുടെ നടുവില്‍ നിന്നും റോഡ് രണ്ടായി മുറിഞ്ഞിരുന്നു. ഇതിന് കാരണം അങ്ങാടിയുടെ നടുവിലുണ്ടായിരുന്ന വലിയ ചീനി മരമായിരുന്നു. ചീനി ഒരു സംഭവമായിരുന്നു. ഒട്ടു മിക്ക സമ്മേളനങ്ങളും നടന്നിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു. അതിന്റെ വേരില്‍ എപ്പോഴും കാണുമായിരുന്ന ഞങ്ങളുടെയൊക്കെ ഒരു പേടിസ്വപ്നമുണ്ടായിരുന്നു. അബൂബക്കര്‍ എന്ന മാനസിക രോഗി. കാലില്‍ നിറയെ കെട്ടൊക്കെ ഇട്ട് ഒരാള്‍. ചിലപ്പോഴൊക്കെ വയലന്റ് ആകുമായിരുന്ന അദ്ദേഹത്തെ കുട്ടികള്‍ക്കൊക്കെ വലിയ ഭയമായിരുന്നു. ചീനിയുടെ ചുവട്ടില്‍ ഒരു വലിയ പെട്ടിയുണ്ടായിരുന്നു. ഞാന്‍ ആദ്യമായി കണ്ട വെയ്സ്ററ് ബോക്സ് ആണത്. അങ്ങാടിയിലെ എല്ലാ വെയിസ്ററും കൊണ്ടു പോയി തള്ളിയിരുന്ന ആ വട്ടത്തിലുള്ള ബോക്സ് ആയിരുന്നു സേവനവാര ദിനങ്ങളില്‍ ഞങ്ങള്‍ വൃത്തിയാക്കിയിരുന്ന ഒന്ന്. അതില്‍ പ്രധാനമായുണ്ടായിരുന്നത് വേക്കാട്ട് മുഹമ്മദ് കാക്കയുടെ താര ബീഡി കമ്പനിയുടേയും കെ. ജി ആലി കാക്കയുടെ കെ.ജി ബീഡി കമ്പനിയുടേയും വെട്ടി ഒഴിവാക്കിയ ബീഡി ഇലകളായിരുന്നു. അന്ന് മിക്ക കച്ചവട സ്ഥാപനങ്ങളിലുമുണ്ടായിരുന്നവര്‍ സൈഡ് ബിസിനസ്സായി ബീഡി തിരക്കുമായിരുന്നു. വെയിസ്ററ് ബോക്സും കാവച്ചാലുകളും വൃത്തിയാക്കി ഞങ്ങള്‍ മുന്നേറുമ്പോള്‍ പലപ്പോഴും കാദര്‍ ഹാജിയുടേയും ഓവല്‍ മൊയ്തീനാക്കയുടേയും വകയായി മിഠായികളും ഒക്കെ ലഭിക്കുമായിരുന്നു. സേവന വാര കഥകള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

ചെറുവാടി ജി.യു.പി സ്കൂള്‍ ഇപ്പോ ഒരു പാട് വളര്‍ന്നു. സ്വന്തമായി കെട്ടിട സമുച്ചയവും പഠനോപാധികളും നല്ല അധ്യാപകരും മികച്ച പി.ടി.എ യും വലിയ ഗൈററും ഐ.ടി കേന്ദ്രവും ഒക്കെയായി ഒരു ഹൈസ്കൂളിന് വേണ്ട എല്ലാ സെററപ്പോടേയും നില്‍ക്കുന്നു. അടുത്തു തന്നെ അത് ഹൈസ്കൂള്‍ ആകുമെന്ന ശ്രുതിയുമുണ്ട്. രാഷ്ട്രീയ ചിന്തകളെ വികസന ചിന്തകള്‍ കീഴടക്കിയാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും തോന്നുന്നു. ഒരു പാട് ചരിത്രം പറയാനുള്ള ചെറുവാടി സ്കൂള്‍ ഉയരങ്ങളിലേക്ക് വളരട്ടെ എന്നും കുട്ട്യാലി മാസ്റററെ പോലെ സ്കൂളിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹത് വ്യക്തികള്‍ക്ക് ഇതെല്ലാം കണ്ട് നിര്‍വൃതിയടയാന്‍ ആയുരാരോഗ്യവും സര്‍വ്വശക്തന്‍ പ്രധാനം ചെയ്യട്ടേ എന്ന പ്രാര്‍ത്ഥന മാത്രം.

Thursday, September 30, 2010

പഞ്ഞന്റെ ലോകം!!!!!!!

പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.

പഞ്ഞന്റെ നല്ല കാലത്തെ ആശാരിപ്പണിയെക്കുറിച്ചൊന്നും എനിക്കത്രക്കങ്ങട്ട് ഓര്‍മ്മ പോര. നല്ലൊരു തോണിപ്പണിക്കാരനും അതു പോലെ വീടിന്റെ പണികളും ചെയ്യാറുണ്ടായിരുന്നു പഞ്ഞനെന്ന് കേട്ടിട്ടുണ്ട്. തയ്യത്തുംകടവത്തും വാഴക്കേട്ടേക്കു പോകുന്ന മന്തലക്കടവത്തും ഒക്കെ പഞ്ഞന്‍ തോണിപ്പണി എടുക്കണതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് ഇതൊക്കെ നാട്ടാര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ കൊറച്ചൂടെ നല്ലോണം നോക്കി നിക്കേണ്ടിയിരുന്നൂന്ന് ഇപ്പഴല്ലേ ബുദ്ധി ഉദിക്കണത്. ഇപ്പോ പറഞ്ഞിട്ടെന്താ. പഞ്ഞനും പോയി ആ പഴയ കാലത്തെ തോണിപ്പണിയും പോയി. മഹാഗണിയുടെ കഷ്ണങ്ങളും പഞ്ഞിയും വെച്ച് ഓട്ടയടച്ച് വെളക്കെണ്ണ കൊടുത്ത് മിനുക്കണ കാലമൊക്കെ പോയില്ലേ...ഇപ്പോ ഇരുട്ടു കൊണ്ടല്ലേ മക്കളുടെ ഓട്ടയടപ്പ്.

എനിക്ക് നന്നായിട്ട് ഓര്‍മ്മയുള്ളത് പഞ്ഞന്‍ ഉരലും ഉലക്കയുമൊക്കെയുണ്ടാക്കുന്നതാണ്. തോണിപ്പണിക്കൊന്നും അങ്ങിനെ പോകാന്‍ വയ്യാത്ത കാലത്താണെന്ന് തോന്നുന്നു നാട്ടില്‍ മുറിച്ചിട്ട മാവിന്‍ തടി കടഞ്ഞ് കടഞ്ഞ് മനോഹരമായ ഉരലുകള്‍ ഉണ്ടാക്കിയിരുന്നത് പഞ്ഞന്‍. എന്റെ വീട്ടിലുള്ള രണ്ട് ഉരലുകള്‍ പഞ്ഞന്‍ പണി തീര്‍ത്തതാണ്. താഴത്തെ പറമ്പിലെ നിറയെ പുളിയെറുമ്പുള്ള മധുരം തുളുമ്പുന്ന കോഴിക്കോടന്‍ മാങ്ങയുണ്ടാകുന്ന വലിയ മാവ് മുറിച്ചതും അതിന്റെ ഒരു കഷ്ണം കൊണ്ട് പഞ്ഞന്‍ ഉരലു തീര്‍ത്തതും പഞ്ഞന് ഉളി അണക്കാന്‍ വെള്ളാരം കല്ല് കലക്ട് ചെയ്ത് കൊടുക്കണതും ഒക്കെ ഇന്നലത്തെ പോലെ മനസ്സിലുദിച്ചു വരുന്നു. ഇത്തിരി ശുണ്ഠിക്കാരനും കൂടെ ആയിരുന്നു പഞ്ഞന്‍. അത് പിന്നെ ഈ ആശാരി വര്‍ഗ്ഗത്തിന്റെ കൂടെപ്പിറപ്പാണല്ലോ. ചായയിലെ മധുരം കുറഞ്ഞതിനും ചെറുപയറു കറിയിലെ കല്ലുകടിക്കും ഒക്കെ പഞ്ഞന്‍ ചൂടാകുമായിരുന്നു. എന്നാലും എന്നോട് എന്തോ ഒരു ഇഷ്ടമായിരുന്നു സഖാവിന്. ആശാരിമാരുടെ തുടക്കവും ഒടുക്കവും കയിലു കുത്തിക്കൊണ്ടാണെന്ന് കേട്ടിട്ടുണ്ട്. പഞ്ഞന്‍ തുടങ്ങിയത് എങ്ങിനെയാണെന്നറിയില്ല. അത് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരു കാര്യം ഉറപ്പ്….പഞ്ഞനീപ്പണി അവസാനിപ്പിച്ചത് കയിലു കുത്തിത്തന്നെയാണ്. എന്റെ വീട്ടീലെ കയിലാട്ടയില്‍ (തവി സ്ററാന്റിന് പറഞ്ഞിരുന്ന പോരാണത്, ഇന്ന് അത് അടുക്കളയില്‍ നിന്നും വംശനാശം സംഭവിച്ചവയുടെ കൂട്ടത്തില്‍പ്പെട്ടല്ലോ) ഭൂരിപക്ഷവും പഞ്ഞന്‍ കുത്തിയ കയിലുകള്‍ തന്നെയായിരുന്നു.

ഓ..സ്ത്രീ ശാക്തീകരണക്കാര്‍ ഇപ്പോ തന്നെ കെറുവിച്ചിട്ടുണ്ടാകും എന്നോട്…..കുട്ടിപ്പെണ്ണിനെക്കൊണ്ടു വന്ന് വഴിയില്‍ കളഞ്ഞതിന്. കുട്ടിപ്പെണ്ണിനെപ്പററി പറഞ്ഞാല്‍ എന്ത പറയ്യാ. ഒരു സംഭവം തന്നെ ആയിരുന്നു. മനോഹരമായി പാട്ടു പാടുന്ന കുട്ടിപ്പെണ്ണ് മൊഞ്ചുള്ള പായകള്‍ നെയ്യുമായിരുന്നു. നല്ല കൈതോല കൊണ്ട് നെയ്തെടുത്ത പായകള്‍. ജോയിന്റുകളൊന്നും പെട്ടെന്ന് കാണാനെ കഴിയില്ല. പായ കൂടാതെ ഓല കൊണ്ടുള്ള വട്ടികളും പൂക്കൂടകളും ഒക്കെ കുട്ടിപ്പെണ്ണ് മെടയുമായിരുന്നു. കുട്ടിപ്പെണ്ണൊരു മുത്തശ്ശി ആയപ്പം മുതലുള്ളതേ നമ്മക്ക് പിടിച്ചെടുക്കാന്‍ കഴിയണുള്ളൂ……അവിടുന്നും ബേക്കോട്ട് നിങ്ങളാരെങ്കിലും പറയണം. കുട്ടിപ്പെണ്ണിന്റേയും ശുണ്ഠി അന്ന് വേള്‍ഡ് ഫെയിമസ് ആയിരുന്നു. കോപം വന്ന് തലയില്‍ കേറിയാല്‍ പണി പാതി വഴിയില്‍ ഉപേക്ഷിച്ചങ്ങ് പോകും ഉണ്ണിയാര്‍ച്ച കുട്ടിപ്പെണ്ണ്. പിന്നെ കിട്ടണങ്കില്‍ വലിയ പാടാ.

പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ യുണീക് ആയിരുന്നു. അമേരിക്കയിലെ പഴയ അത്ലററ് കാള്‍ ലൂയിസിന്റെ ഹെയര്‍ സ്റൈറല്‍. അല്ല പഞ്ഞന്റെ ഹെയര്‍ സ്റൈല്‍ ആണ് കാള്‍ ലൂയിസിന്റേത്. നാട്ടിലെ ഏത് ബാര്‍ബര്‍ ആയിരുന്നു പഞ്ഞന്റെ മുടി കൈകാര്യം ചെയ്തിരുന്നത് എന്നെനിക്കോര്‍മ്മയില്ല. അന്നല്ലെങ്കിലും ഒസ്സാന്‍മാരായി കോയാമാക്കയും കളത്തിലെ മുഹമ്മദ് കാക്കയും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ചുള്ളിക്കാപറമ്പില്‍ അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയും തേനേങ്ങാപറമ്പിലെ മമ്മദാക്കയും ഉണ്ടായിരുന്നു. കോയാമാക്കയുടെ നാടന്‍ തമാശകള്‍ പറഞ്ഞു കൊണ്ട് ഒരു ബെഞ്ചിന്റെ അപ്പുറവും ഇപ്പുറവും ഇരുന്നുള്ള മുടിവെട്ട് എനിക്ക് നല്ലിഷ്ടായിരുന്നു. ഞാനടക്കം എന്റെ വീട്ടിലെ മൂന്ന് ആണ്‍കുട്ടികളുടേയും മുടി വെട്ടുന്നത് അക്കരപറമ്പില്‍ കുഞ്ഞാലി കാക്കയുടെ മകന്‍ അബു കാക്കയായിരുന്നു. ഉമ്മ ഒരു രൂപയാണ് മൂന്ന് പേരുടെ മുടി വെട്ടാന്‍ തരുന്നത്. മുടി വെട്ടിക്കഴിഞ്ഞ് ഒരു രൂപ കൊടുത്താല്‍ മൂന്ന് പേര്‍ക്കും കൂടി കടല മുട്ടായിയും ബുള്‍ ബുളും കോട്ടി മുട്ടായിയും ഒക്കെ വാങ്ങാന്‍ 10 പൈസ അബു കാക്ക മടക്കിത്തരുമായിരുന്നു. ഇന്നത്തെപ്പോലെ ഹൈ ഫൈ സലൂണുകളും തിരിയുന്ന കസേരയും ഒന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മോഡേണ്‍ ഹെയര്‍ സ്റൈറല്‍ പഞ്ഞനടക്കം പലര്‍ക്കും അന്നുണ്ടായിരുന്നു.

അന്ന് ബാര്‍ബര്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ട ക്രൂര വിനോദമായിരുന്നല്ലോ സുന്നത്ത് കല്യാണം. നമ്മുടെയൊക്കെ പേടി സ്വപ്നമായിരുന്നു അത്. വമ്പിച്ച ഒരു കല്യാണം തന്നെയായിരുന്നു എന്റേയും അനിയന്‍മാരുടേയും സുന്നത്ത് കല്യാണം. രാത്രി ഏഴ് മണിയോടുപ്പിച്ച് പൊക്കന്‍ മൊയ്തീന്‍ കാക്ക പിടിച്ച് മടിയിലിരുത്തി കണ്ണും പൊത്തിയ ശേഷം ഒസ്സാന്‍ കോയാമാക്ക ഒരൊററ കട്ട്…...അതോടെയാണ് ശ്വാസം വീണത്. കോയാമാക്കക്ക് സഹായിയായി നമ്മടെ കൊടിയത്തൂര്‍ മാക്കലെ ഒസ്സാന്‍ മുഹമ്മദ് കാക്കയും. ഓര്‍മ്മയില്ലെ അദ്ദേഹത്തെ...ഒരു ബാര്‍ബര്‍ ആയല്ല നമ്മളൊന്നും അദ്ദേഹത്തെ കാര്യമായി ഓര്‍ക്കുന്നത്. നീണ്ട വെളുത്ത ജുബ്ബയുമിട്ട് സമീപ പ്രദേശങ്ങളിലെയെല്ലാം സെവന്‍സ് ഫുട്ബോള്‍ ഗ്രൌണ്ടുകളില്‍ കാല്‍പ്പന്തു കളിയുടെ വലിയെരാരാധകനായി മുഹമ്മദ് കാക്കയുണ്ടാകുമായിരുന്നു. മറക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ ആഹ്ളാദാരവങ്ങളും ഗ്രൌണ്ടിലേക്കുള്ള ചാട്ടവുമൊന്നും. ചെറുവാടിയുടെ ഹൃദയമിടിപ്പുകള്‍ ഏററു വാങ്ങിയ ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിന്റെ ഗാര്‍ഡിയന്‍ എന്നു പറയാവുന്ന വ്യക്തിയായിരുന്നു പൊക്കന്‍ മൊയ്തീനാക്ക. പള്ളിയിലേക്ക് വരുന്ന കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു അദ്ദേഹത്തെ. ഒരിക്കലും കുപ്പായമിടാത്ത കറുത്ത് കൃശഗാത്രനായ മൊയ്തീനാക്ക നമ്മള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മിക്കവാറും വെള്ളം കോരുകയായിരിക്കും. പാവം വെള്ളിയാഴ്ചയൊക്കെ വെള്ളം കോരിക്കോരി മടുക്കും. അപ്പോഴാണ് കുട്ടികള്‍ വെള്ളം കോരിക്കളിക്കുന്നത് കാണുക. ഉടനെ അദ്ദേഹം കോപം കൊണ്ട് വിറക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ ഒററ നോട്ടം മതി കുട്ടികള്‍ കരിഞ്ഞു പോകാന്‍. പിന്നെ പള്ളിക്കുളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഞങ്ങളൊക്കെ നിരവധി തവണ അദ്ദേഹത്തിന്റെ അരിശത്തിന് പാത്രമായിട്ടുണ്ട്. സോപ്പ് തേച്ച് പള്ളിക്കുളത്തില്‍ മുങ്ങുന്നവരും. മീന്‍ പിടുത്തം അദ്ദേഹത്തിന്റെ ഒരു വലിയ ഹോബിയായിരുന്നു. പള്ളിയിലെ ഹയളില്‍ വലിയ ഒരു കൂട്ടം മഞ്ഞളേട്ട മീനുകളെ കണ്ട കാലം ഓര്‍ക്കുന്നുണ്ടോ. എത്രയോ കാലം മൊയ്തീനാക്ക അരുമകളെപ്പോലെ വളര്‍ത്തിയതായിരുന്നു അവ. രാത്രി വയലുകളില്‍ കൂടു വെച്ചും ചെറിയ വല പിടിച്ചും പുഴയിലും നടക്കലെ തോട്ടിലുമെല്ലാം വല വീശിയും ഒഴിവു സമയങ്ങളെല്ലാം മീന്‍ പിടുത്തമായിരുന്നു മൊയ്തീനാക്കയുടെ പരിപാടി. വീശുവലയുമായി നാം അന്നൊക്കെ സ്ഥിരം പാടവരമ്പത്ത് കാണാറള്ളവരെല്ലാം ഇന്ന് യവനികക്കുള്ളില്‍ മറഞ്ഞു. ചക്കുംപുറായില്‍ അബു കാക്ക, പൊക്കന്‍ മൊയ്തീനാക്ക, നല്ലുവീട്ടില്‍ മൊയ്തീനാജി, കളത്തില്‍ പോലീസ് ചന്തുവേട്ടന്‍ എല്ലാരും പോയി. ചക്കിട്ടു കണ്ടീയില്‍ ആലിക്കുട്ടി കാക്ക മാത്രം ബാക്കിയുണ്ട്.

എനി വേഎലീവ് ഇററ്….. നമുക്ക് പഞ്ഞനിലേക്ക് തന്നെ വരാം. പഞ്ഞന്റെ ഹെയര്‍ സ്റൈറലും കുട്ടിപ്പെണ്ണിന്റെ പൊട്ടിച്ചിരിയുമൊന്നും അത്ര പെട്ടെന്ന് മറക്കാവതല്ല. എന്റെ ഭാര്യക്കും മക്കള്‍ക്കുമൊക്കെ കിട്ടിയ ചിത്രം വരക്കാനുള്ള കഴിവ് എനിക്കു കൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ രണ്ട് സംഭവങ്ങളേയും ക്യാന്‍വാസില്‍ വരച്ചിട്ടേനെ. ലൈവായി മനസ്സിലുണ്ടെങ്കിലും നിങ്ങളെ കാണിക്കാന്‍ കഴിയുന്നില്ലല്ലോ. നിസ്സഹായന്‍ ഞാന്‍. പഞ്ഞന്റെ ഉളിപ്പിടി ഫെയിമസ് ആണ്. ചീകിയൊതുക്കാത്ത മുടിയുള്ള മക്കളുടെ തലമുടിയെ വാളം (ആശാരിമാരുടെ സ്വന്തം ഹാമര്‍) കൊണ്ട് അടിച്ചടിച്ച് പരന്നു കിടക്കുന്ന പഞ്ഞന്റെ ഉളിപ്പിടിയോട് ഇപ്പോഴും ഉപമിക്കാറുണ്ട്. പഞ്ഞന്റെ മക്കളാണ് ആശാരി അറുമുഖനും പ്രാകുന്നത്ത് ചിന്നനും. പിന്നെ ആരോ ഉണ്ടോ എന്നെനിക്കോര്‍മയില്ല. അച്ഛനെപ്പോലെ തോണിപ്പണിക്കൊക്കെ പോയിരുന്ന ചിന്നന്‍ നാട്ടില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ ഒരു ദിവസം അപ്രത്യക്ഷനായതാണ്. പിന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷേ കഴിഞ്ഞ ദിവസം ആരോ പറഞ്ഞു ചിന്നന്‍ ആശാരി വേറെ ഒരു പെണ്ണൊക്കെ കെട്ടി സുകുടുംബം സന്തോഷത്തോടെ കാവനൂര്‍ കഴിയുന്നുണ്ടെന്ന്. അറുമുഖന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട, വേണ്ടപ്പെട്ട ആശാരിയായി അങ്ങിനെ കഴിയുന്നു. ഇപ്പോള്‍ പണിക്കു പോകുന്നുണ്ടോ എന്നെനിക്കറിയില്ല. ചിന്നന്റെ മകന്‍ വാസു നാട്ടിലെ അറിയപ്പെടുന്ന ഒരാശാരിയായിരുന്നു. പക്ഷേ ഇപ്പോ അതെല്ലാം നിര്‍ത്തി മണല്‍ വാരല്‍ മുദീര്‍ ആണ്. നാട്ടില്‍ പോകുമ്പോ അവനെ മണല്‍ തോണിയുടെ കൊമ്പത്ത് കണ്ടപ്പോഴാണ് പ്രൊഫഷന്‍ ചെയ്ഞ്ച് ചെയ്തതറിഞ്ഞത്. എന്തായാലും നാട്ടിലെ പുതിയ ട്രെന്റ് ആണല്ലോ നടക്കട്ടെ. കുട്ടനാട്ടെ ആശാരി കുടുംബവും നാട്ടില്‍ ഏറെ അറിയപ്പെടുന്നവരയിരുന്നു. തോണിപ്പണിയില്‍ ഫെയിമസായ ഉണ്യാമനും ചന്തുവും പിന്നെ ഉണിക്കോരനും ഒക്കെ. അവരുടെ ഇളം തലമുറയായ വാസുവും അങ്ങാടിയിലെ ഫര്‍ണീച്ചര്‍ ഷോപ്പിലുള്ള അപ്പുണ്ണിയുമൊക്കെ ഇപ്പോഴും തന്റെ കുലത്തൊഴിലില്‍ തന്നെയാണ് ചെയ്യുന്നത്.

വിശേഷ ദിവസങ്ങളില്‍ കയിലും കുത്തി വീടുകളിലെത്തിയിരുന്ന അന്നത്തെ ആശാരിമാരും തേങ്ങയിടാനെന്ന പേരില്‍ വരുന്ന തെങ്ങുകയററക്കാരും ഒന്നും ഇപ്പോഴില്ല. അവരെയൊന്നും അവരുടെ തൊഴിലുകള്‍ക്ക് തന്നെ ഇപ്പോള്‍ കിട്ടാനില്ല. പിന്നെയാണോ വിശഷ ദിവസങ്ങളില്‍……..നല്ല ശേലായി. ഗോ ഫോര്‍ ദ അദര്‍ ഓപ്ഷന്‍. ലാല്‍സലാം…

Friday, September 24, 2010

പൊക്കന്‍ മമ്മദാക്കയും കൊററിക്കുട്ടിയും പിന്നെ യുവവാണിയും.....

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള യുവവാണി യുവതീ യുവാക്കളുടെ മാത്രമല്ല ആബാലവൃദ്ധം ജനങ്ങളുടേയും ആവേശമായിരുന്നു ആ കാലഘട്ടത്തില്‍. ഇലക്ട്രോണിക് റിക്രിയേഷന്‍ മാധ്യമം അന്ന് റേഡിയോ മാത്രമായിരുന്നല്ലോ. ചെറുവാടി ഗ്രാമീണ വായനശാലക്ക് ഒരു പൊതു റേഡിയോയും ഉണ്ടായിരുന്നു. പഞ്ചായത്ത് വക റേഡിയോകള്‍ ചെറുവാടിയില്‍ മാത്രമല്ല മിക്ക ഗ്രാമ അങ്ങാടികളിലും കാണാമായിരുന്നു. ട്രാന്‍സിസ്ററര്‍ റേഡിയോകള്‍ ഇറങ്ങുന്നതിനു മുന്‍പുള്ള വാല്‍വ് ഘടിപ്പിച്ച വലിയ റേഡിയോകള്‍. അത് ഒരു വലിയ കാള(സ്പീക്കര്‍) ത്തിലേക്ക് ഘടിപ്പിച്ചിരിക്കും. വായനശാലയുടെ കെട്ടിടത്തിന് മുകളിലായി ഒരു വലിയ ആന്റിനയും. ഈ റേഡിയോ പോലും വളരെ ചുരുക്കം വീടുകളിലായിരുന്നു അന്നുണ്ടായിരുന്നത്. ഞാന്‍ ഇത് കണ്ടിട്ടുള്ള മറെറാരു വീട് കണിച്ചാടിയിലെ കുഞ്ഞാപ്പ കാക്കയുടേതാണ്.

യുവവാണി എന്ന് പറയുമ്പോ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ഖാന്‍ കാവിലിന്റെ ഘനഗംഭീരമായ ശബ്ദമാണ്. അകാലത്തില്‍ പൊലിഞ്ഞു പോയ ആ പൌരുഷം നിറഞ്ഞു തുളുമ്പുന്ന ശബ്ദത്തിനുടമയായിരുന്നു യുവവാണിയെ ജനപ്രിയമാക്കിയത്. കൂടെ പ്രോഗ്രാം എക്സിക്യൂട്ടിവ് ആയിരുന്ന ഐസക് സാറും മററും.

ഞാന്‍ ഹൈസ്കൂള്‍ പഠനം നടത്തുന്ന എഴുപതുകളുടെ മധ്യത്തില്‍ ചെറുവാടിയില്‍ രൂപം കൊണ്ട ഒരു സാംസ്കാരിക സംഘടനയാണ് അഞ്ജലി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെറുവാടിയുടെ നന്‍മ നിറഞ്ഞ വികസനത്തിന് മനസ്സു കൊണ്ട് ആഗ്രഹിച്ചിരുന്ന ഒരു കൂട്ടം യുവാക്കളായിരുന്നു. ഇതില്‍ പലരും പ്രായം കൊണ്ട് അത്ര ചെറുപ്പമല്ലെങ്കിലും മനസ്സ് കൊണ്ട് പക്വതയാര്‍ന്ന ഇളം പ്രായക്കാരായിരുന്നു എന്ന് സമ്മതിക്കില്ലേ നിങ്ങള്‍? സ്ഥാപക പ്രസിഡണ്ടും സംഘടനയുടെ ജീവനാഡിയുമായിരുന്ന കെ. അബ്ദുറസാക്ക് മാസ്ററര്‍ (ചാളക്കണ്ടിയില്‍ റസാക്ക് മാസ്ററര്‍), സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കൊളക്കാടന്‍ അബ്ദുല്‍ അസീസ്, ചെറുവാടിയില്‍ ഒരു ഹോമിയോപ്പതി ക്ളിനിക് നടത്തി ഒരു നല്ല ചെറുവാടിക്കാരനായി മാറിയ പൂവ്വാട്ടുപറമ്പിലെ ഡോ. സെയ്ത്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്നും ചെറുവാടി സ്കൂളിലെ ഹിന്ദി അധ്യാപകനായി വന്ന് ചെറുവാടിയെ സ്വന്തം ഗ്രാമം പോലെ സ്നേഹിച്ച എ. ഫസലുദ്ദീന്‍ മാസ്ററര്‍, കുട്ടു എന്നു ഞങ്ങള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന കുററിക്കാട്ടുമ്മല്‍ കുട്ടൂസ്സ, ചെറുവാടിയില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന തസ്തികയില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തിപ്പെട്ടിട്ടുള്ള റിട്ടയേര്‍ഡ് എംപ്ളോയ്മെന്റ് ഓഫീസര്‍ ചേററൂര്‍ ബാപ്പു കാക്ക എന്ന മുഹമ്മദ്, ഏറെ കാലം ചെറുവാടിയുടെ ഫുട്ബോള്‍ ടീമിന്റെ കരുത്തനായ പ്രതിരോധ ഭടനായിരുന്ന ചെക്കന്‍ എന്ന് എല്ലാവരും വിളിക്കുന്ന കുറുവാടുങ്ങല്‍ കുട്ടികൃഷ്ണന്‍, കണിച്ചാടിയില്‍ യൂസുഫ്, പുരോഗമന ആശയങ്ങളും കലാ പ്രതിഭയും കുടുംബ സ്വത്തായി തന്നെ ലഭിച്ചിട്ടുള്ള സി.വി അബു, വരയ്ക്കാനും അഭിനയിക്കാനും പാട്ടു പാടാനും എല്ലാം ചെറുപ്പം മുതലേ കഴിവു തെളിയിച്ച് ചെറുവാടിയിലെ മുന്‍നിര രാഷ്ട്രീയക്കാരില്‍ ഒരാളായി ഉയര്‍ന്നു വന്ന കണ്ണന്‍ ചെറുവാടി, അഭിനയിക്കാനും നാടന്‍ നൃത്തരൂപങ്ങളൊക്കെ മനോഹരമായിത്തന്നെ ആടാനും കഴിയുമായിരുന്ന അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കപ്പിയേടത്ത് ചായിച്ചന്‍, ചെറുവാടിയിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അന്ന് മുതലെ സജീവമായിരുന്ന ഐമു എന്ന് റസാഖ് മാസ്റററും കണിച്ചാടി മോയിന്‍ ബാപ്പുവും പോലുള്ള സഹപാഠികളും ഐമുക്ക എന്ന് ഞങ്ങളുടെ തലമുറയും പിന്നീട് വന്ന തലമുറ അയമുക്ക എന്നും വിളിച്ച ഐലാക്കേട്ടില്‍ മുഹമ്മദ്, പിന്നെ അല്‍പ്പം ജൂനിയറായിരുന്ന എന്നാല്‍ വരയ്ക്കാനും എഴുതാനും പാടാനുമൊക്കെ അന്നേ കഴിവു തെളിയിച്ച ഇന്നത്തെ മാധ്യമ പ്രവര്‍ത്തകന്‍ ബച്ചു ചെറുവാടി പിന്നെ ഈ ഞാനും ഒക്കെ ആയിരുന്നു അന്നത്തെ അഞ്ജലിയുടെ ആദ്യകാല പ്രവര്‍ത്തകര്‍. ക്ളബ്ബിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചെല്ലാം ഒരു പാട് പറയാനുണ്ട്. അത് പ്രത്യേകമായിത്തന്നെ ഒരു അധ്യായമെഴുതാം. ക്ളബ്ബിന് എല്ലാ പിന്തുണയും നല്‍കി ചെറുവാടിയില്‍ നില നില്‍ക്കാന്‍ സഹായിച്ച തേലീരി മുഹമ്മദ് കാക്ക, നിങ്ങള്‍ എളാപ്പയെന്ന് വിളിക്കുന്ന എന്റെ പ്രിയപ്പെട്ട ബാപ്പ കൊളക്കാടന്‍ ഗുലാം ഹുസ്സൈന്‍, ചെറുവാടിയിലെ ഫുട്ബോളിന്റെ പര്യായമായ ചക്കിട്ടുകണ്ടിയില്‍ ആലികുട്ടി കാക്ക, കൊളക്കാടന്‍ റസാക്ക് കാക്ക, കുററിക്കാട്ടു കുന്നത്തെ ശങ്കരന്‍ വൈദ്യര്‍, യശോധരന്‍ മാസ്ററര്‍, ഹെഡ്മാസ്ററര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന കുട്ട്യാലി മാസ്ററര്‍, നമ്മെ തീരാദുഖത്തിലാഴ്ത്തി നമുക്കിടയില്‍ നിന്നും മരണം തട്ടിയെടുത്ത പന്നിക്കോട്ടെ യു. ശിവദാസന്‍ മാസ്ററര്‍ തുടങ്ങി ഒട്ടേറെ ആളുകളെക്കൂടി ഓര്‍ക്കാതെ അഞ്ജലിയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ വയ്യ.

അഞ്ജലി ആര്‍ട്സ് ക്ളബ്ബിന്റെ പ്രവര്‍ത്തന കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരുന്നു കോഴിക്കോട് ആകാശവാണിയില്‍ അവതരിപ്പിച്ച യുവവാണി. ട്രയല്‍സും ഓഡിഷനും റെക്കോര്‍ഡിംഗും ഒക്കെയായി കുറേ നല്ല അനുഭവങ്ങള്‍. യുവാക്കള്‍ക്കായുള്ള പരിപാടിയില്‍ കുറെ വൃദ്ധ കലാകാരന്‍മാരേയും പങ്കെടുപ്പിച്ചപ്പോ ആകാശവാണിയിലെ ഉദ്യോഗസ്ഥര്‍ക്ക് അത്ഭുതം. എന്തായാലും അന്ന് വൃദ്ധവാണി എന്ന പരിപാടിയില്ലാത്തതിനാല്‍ അവരത് കണ്ടില്ലെന്ന് വെച്ചു. സ്ഥിരം ലഘുനാടകവും ഗാനങ്ങളും പ്രഭാഷണവും കൂടാതെ ഏറെ പ്രത്യേകതയുള്ള ഒരു പരിപാടി ഞങ്ങള്‍ അവതരിപ്പിച്ചത് ഗ്രാമത്തിലെ നാടന്‍ കലാരൂപങ്ങളായിരുന്നു. ആണുങ്ങളുടെ ഒപ്പനയും കുശവന്‍മാരുടെ പാട്ടും പാടത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ നാടന്‍ പാട്ടുകളുമായിരുന്നു അവ. കുശവന്‍മാരിലെ നല്ല കാലാകാരന്‍മാരെ കിട്ടാന്‍ പുഴ കടന്ന് മപ്രത്തെ ഒരു കുന്നിന്‍മുകളിലേക്ക് പോയ ബച്ചുവും അസീസും എം.സി യുമൊക്കെ പറയുന്ന കഥകള്‍ ഏറെ ചിരിക്കാന്‍ വക നല്‍കിയിരുന്നു. അത് പോലെ റിക്കോര്‍ഡിംഗ് സ്ററുഡിയോയില്‍ ഞാട്ടിപ്പാട്ട് പാടിക്കൊണ്ട് ചേപ്പിലങ്ങോട്ട് കൊററിക്കുട്ടിയമ്മയും പുരുഷന്‍മാരുടെ ഒപ്പനപ്പാട്ടുകള്‍ പാടി പൊക്കന്‍ മമ്മദാക്കയും ടീമും ചെറുവാടിയില്‍ നിന്നുള്ള ആദ്യ എ.ഐ.ആര്‍ ആര്‍ട്ടിസ്ററുകള്‍ എന്ന പേര് കരസ്ഥമാക്കി. റസാക്ക് മാസ്റററും, ബാപ്പു കാക്കയും ഐമുക്കയും ഞാനും ഡോ. ശങ്കരന്റെ മകള്‍ പ്രഭയും ഒക്കെ പങ്കെടുത്ത നാടകം, ബച്ചുവിന്റെ ഗാനം അങ്ങിനെ ഏറെ മനോഹരവും ഹൃദ്യവുമായിരുന്നു ആ എപ്പിസോഡ്. യുവവാണി രണ്ട് ദിവസമായി ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോള്‍ പഞ്ചായത്ത് റേഡിയോയിലൂടെ അത് കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം വായനശാലക്ക് മുന്നില്‍ കൂട്ടം കൂടിയത് അഭിമാനത്തോടെ ഇന്നും ഓര്‍ക്കുന്നു. ഇന്നെന്ത് റേഡിയോ…. എന്ത് യുവവാണി….. ഓ സോറി റേഡിയോ മാങ്കോയിലൂടെ വളിപ്പന്‍ വിററുകള്‍ കേള്‍ക്കാതെ നമുക്കിന്ന് വണ്ടി ഓടിക്കാന്‍ കഴിയില്ല, ചോറ് ഉണ്ടാല്‍ ഇറങ്ങില്ല, ടോയ്ലെററില്‍ ഇരിക്കാന്‍ കഴിയില്ല........ഇതും ഒരു റേഡിയോ ആസ്വാദനം തന്നെയാണല്ലോ. ഒററ വ്യത്യാസമേയുള്ളു….കൂട്ടമായി ഇതെല്ലാം ആസ്വദിച്ചിരുന്ന പഞ്ചായത്ത് റേഡിയോയും അത് ഓപ്പറേററ് ചെയ്തിരുന്ന ഗ്രാമീണ വായനശാലകളുമിന്നില്ല. പകരം ചെവിയുടെ അകത്തെ മജ്ലിസിലേക്ക് തള്ളിക്കയററി വെക്കുന്ന ഹെഡ് ഫോണുകളിലൂടെയുള്ള താന്‍ താന്‍ മ്യൂസിക് മാത്രം. എന്റെ ബൈക്ക് അതില്‍ എന്റെ വീട്ടിലേക്ക് എന്റെ റോഡിലൂടെയുള്ള യാത്ര…അതിനിടയില്‍ ഇതും കൂടെ എന്തിന് പബ്ളിക് ആക്കണമല്ലേ....

Wednesday, September 22, 2010

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.
ഇത് കേട്ടപ്പോഴാണ് നമ്മുടെ മക്കളൊക്കെ നമ്മള്‍ ജീവിച്ചു വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നും എത്ര അകലത്തു കൂടെയാണ് വളരുന്നതെന്ന യാഥാര്‍ത്ഥ്യം ഞാന്‍ ഉള്‍ക്കൊള്ളുന്നത്. കള്ളത്തരം എന്നതിന് ജൂട്ട് എന്നാണ് ഹിന്ദിയില്‍ പറയുന്നതെന്നും ഇപ്പ ചോദിച്ചത് ചൂട്ട് എന്ന ടോര്‍ച്ചിന് പകരം ഞങ്ങള്‍ കുട്ടിക്കാലത്ത് ഉപയോഗിച്ചിരുന്ന വെളിച്ചം കാണാനുള്ള ഉപകരണത്തിന്റെ പേരാണെന്നും പറഞ്ഞപ്പോള്‍ പിന്നെയവള്‍ക്ക് സംശയങ്ങളോട് സംശയങ്ങള്‍.
ഗ്രാമീണ ജീവിതത്തില്‍ ചൂട്ടിനുണ്ടായിരുന്ന സ്ഥാനം നമുക്കെല്ലാം അറിയാം. ഉണങ്ങിയ തെങ്ങിന്റെ ഓല ഊര്‍ന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്. ചെറുവാടിയിലെ ചൂട്ടു കച്ചവടത്തെപ്പററി ഓര്‍ക്കുന്നവരാരൊക്കെയുണ്ട്. ചേലപ്പുറത്ത് കോയക്കുട്ടി കാക്കയുടേയും കുറുവാടുങ്ങള്‍ മൊയ്തീന്‍ കുട്ടി കാക്കയുടേയും പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി കാക്കയുടേയും കുററിക്കാട്ടുമ്മല്‍ അഹമ്മദ് കാക്കയുടേയും ഒക്കെ കടകളില്‍ അന്ന് ചൂട്ടു വാങ്ങാന്‍ കിട്ടുമായിരുന്നു. ഇവര്‍ക്കൊക്കെ ഹോള്‍ സെയിലായി ചൂട്ടെത്തിച്ച് കൊടുത്തിരുന്ന പഴംപറമ്പ് ഭാഗത്ത് നിന്നും വരുന്ന കുറേ ആളുകളുണ്ടായിരുന്നു. രണ്ട് പൈസ മുതല്‍ അഞ്ച് പൈസ വരെയായിരുന്നു ചൂട്ടിന്റെ വില. ഇവരുടെയൊക്കെ കച്ചവടത്തിനടയിലാണ് മുന്തിയ ഇനം ചൂട്ടുകളുമായി കുററിക്കാട്ടു കുന്നത്തെ നാടിക്കുട്ടിയുടെ കച്ചവടം നടക്കുന്നത്. നാടിക്കുട്ടിയുടെ ചൂട്ടിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഹൈഫൈ ചൂട്ട് എന്ന് പറയാവുന്ന ഇവയുടെ നിര്‍മ്മാണ രീതി അല്‍പ്പം തലയുയര്‍ത്തി തന്നെ നാടിക്കുട്ടി വിശദീകരിക്കുന്നത് കേള്‍ക്കണം. ഗോശാലപറമ്പത്തെ ജോലിക്കിയിലാണ് നാടി ചൂട്ടിനുള്ള റോ മെററീരിയല്‍സ് ശേഖരിക്കുന്നത്. നാടിയുടെ സ്പെഷ്യല്‍ ചൂട്ടിന് ഉണങ്ങിയ തെങ്ങോല മാത്രം പോര. തെങ്ങിന്റെ ഉണങ്ങിയ കൊതുമ്പും അരിപ്പയും നാടി ഇതിനായി ഉപയോഗിക്കുന്നു. ഈ വസ്തുക്കളൊന്നും പേരു കൊണ്ടറിയാത്തവര്‍ ക്ഷമിക്കണം. സംശയങ്ങള്‍ ഈമെയിലില്‍ അയച്ചാല്‍ വിശദമാക്കിത്തരാം….ലോള്‍. ഓലയുടെ കൂടെ ചെറുതായി ചീന്തി തയ്യാറാക്കിയ കൊതുമ്പും അരിപ്പയും ചേര്‍ത്ത് കെട്ടി മനോഹരമായി തയ്യാറാക്കുന്നതാണ് നാടിക്കുട്ടിയുടെ ചൂട്ട്. ഇതിന്റെ പ്രത്യേകതയും നാടി പറയും. ഇതും കത്തിച്ച് നാടി കൊണ്ടോട്ടി നേര്‍ച്ചക്കും നിലമ്പൂര്‍ പാട്ടിനും പോയിട്ടുണ്ടെന്നാണ് വീരവാദം പറയുന്നത്. അസര്‍ ബാങ്ക് കൊടുത്താല്‍ പണി മതിയാക്കി പുഴയില്‍ കുളിച്ച് ചൂട്ടും കെട്ടി കൂട്ടുകാരോടൊപ്പം കൊണ്ടോട്ടി നേര്‍ച്ചക്ക് പോകും. വഴിയില്‍ വെച്ച് ഇരുട്ടാകും. പിന്നെ ചൂട്ട് കത്തിച്ചാല്‍ കൊണ്ടോട്ടി എത്തിയാലും തീരാത്ത ചൂട്ട് കുത്തിക്കെടുത്തി തിരിച്ചു പോരാന്‍ ബാക്കിയുണ്ടാകുമെന്നാണ് അവകാശവാദം. എങ്ങിനെയുണ്ട്? ഇന്നത്തെ റീ ചാര്‍ജബിള്‍ ടോര്‍ച്ചിന്റെ ചാര്‍ജ് പോലും ഓമാനൂരെത്തുമ്പോഴേക്കും തീരില്ലേ?
അന്നത്തെ ആവേശകരമായ പ്രകടനങ്ങളായിരുന്നു പന്തം കൊളുത്തിയും ചൂട്ടു കൊളുത്തിയും നടന്നിരുന്നവ. പിറേറ ദിവസം നടക്കുന്ന ബന്തിനേക്കുറിച്ചോ ഹര്‍ത്താലിനെക്കുറിച്ചോ ഉള്ള വിളംബര ജാഥയായിരിക്കും അധികവും ചൂട്ടു കത്തിച്ചും പന്തം കൊളുത്തിയും നടക്കുന്നത്. ജാഥയുടേയും മുദ്രാവാക്യം വിളികളുടേയും ആവേശം നിലച്ചതു പോലെ പന്തം കൊളുത്തലും ഇന്നില്ല. പാടത്ത് വക്കത്തുള്ള എന്റെ വീട്ടിലിരുന്നാല്‍ കാണുന്ന അന്നത്തെ മനോഹരമായ ഒരു കാഴ്ചയായിരുന്നു പറയങ്ങാട്ട് ഉത്സവം നടക്കുമ്പോള്‍ പാടവരമ്പിലൂടെ പോകുന്ന ചൂട്ടുകള്‍. നിരനിരയായ പ്രകടനം പോകുന്നതു പോലെ ചൂട്ടും മിന്നി ആളുകള്‍ നടന്നു പോകും. അത് നേരം വെളുക്കുന്നത് വരെ തുടരും.

Naadiyude Makan Imbichi Vellan
 ചൂട്ടിന് കുറേ വീരസാഹസ കഥകളും അന്ന് പറയാനുണ്ടായിരുന്നു. വമ്പത്തരങ്ങള്‍ പറയുന്നവരുടെ കഥകളിലൊക്കെ ചൂട്ടിനും ഒരു പാര്‍ട്ടുണ്ടാകാറുണ്ട്. ചൂട്ടു കൊണ്ടടിച്ചതും ചൂട്ട് മുഖത്ത് കുത്തിക്കെടുത്തിയതുമായ സാഹസിക കഥകള്‍. ശരിയാണേന്നറിയില്ല ഒരു ചൂട്ടു കഥ ഞാനും പറയാം. ചെറുവാടി അങ്ങാടിയിലെ ചേററൂര്‍ അബ്ദുള്ള കാക്കയുടെ പലചരക്കു കടയുടെ സമീപത്ത് അന്ന് തട്ടാന്‍ സുന്ദരന്റെ (സുന്ദരനെ നിങ്ങള്‍ക്കറിയാലോ) അച്ഛന്‍ സ്വര്‍ണ്ണക്കട നടത്തിയിരുന്നു. തട്ടാന്‍ രാമരുടെ പ്രശസ്തമായ കടയുണ്ടായിരുന്ന കാലഘട്ടത്തില്‍ ചെറുവാടി അങ്ങാടി സമീപ പ്രദേശങ്ങളിലെല്ലാം പ്രസിദ്ധമായ ഗോള്‍ഡ് സൂക്ക് ആയിരുന്നു. സുന്ദരന്റെ അച്ഛന്‍ (പേര് ഞാന്‍ മറന്നു പോയതില്‍ ക്ഷമിക്കുക) വൈകുന്നേരം കടയടച്ച് പരപ്പിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ഒരു വലിയ ചൂട്ടും കത്തിച്ചാണ് പോകാറ്. ഒരു ദിവസം നമ്മുടെ പാറമ്മല്‍ കുഞ്ഞഹമ്മദ് കാക്കയുടെ മകന്‍ ഉസ്സന്‍ കുട്ടി ഈ ചൂട്ടിന്റെ പുറകേ പോയി പോലും. കുറേ ദൂരം പോയി ആളനക്കം കേട്ട് തട്ടാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഉസ്സന്‍ കുട്ടിയെ കണ്ടു. ഉടനെ ചൂട്ട് അദ്ദേഹം കുത്തിക്കെടുത്തിയിട്ടു പറഞ്ഞുവത്രെ അങ്ങിനെ നീ ഓസിന് എന്റെ ചൂട്ടിന്റെ വെളിച്ചത്തില്‍ വീട്ടില്‍ പോകണ്ടാന്ന്. ഇതില്‍ അരിശം വന്ന ഉസ്സന്‍ കുട്ടി ഇരുട്ടത്ത് പ്രായം ചെന്ന തട്ടാനെ അടിച്ചു എന്നാണ് ഒരു കഥ.
അങ്ങാടിയുടെ വളരെയടുത്തുള്ള എന്റെ വീട്ടിലേക്ക് രാത്രിയില്‍ ഒററക്ക് പോകേണ്ടതായി വരുമ്പോള്‍ ഞാന്‍ സ്ഥിരമായി ഒരു ചൂട്ട് വാങ്ങുമായിരുന്നു. ചൂട്ടുണ്ടെങ്കിലും വഴിയിലുള്ള സ്കൂള്‍ പറമ്പിലെത്തുമ്പോ ചൂട്ടുമായി ഒരൊററ ഓട്ടമാണ് വീട്ടിലേക്ക്. അത്രക്കുണ്ടായിരുന്നു അന്ന് ധൈര്യം. കൂട്ടമായി ചൂട്ട് കത്തിച്ചു കൊണ്ട് പോകുന്നത് കാണുക പിന്നെ ചെറിയ പെരുന്നാള്‍ തലേന്ന് ഫിത്വര്‍ സക്കാത്ത് വാങ്ങാന്‍ വീടുകള്‍ കയറിയിറങ്ങുന്ന സ്ത്രീകളുടെ കയ്യിലാണ്. സംഘടിത ഫിത്വര്‍ സക്കാത്ത് കളക്ഷനും വിതരണവുമൊന്നും ഇന്നത്തെപ്പോലെ അന്ന് ഉണ്ടായിരുന്നില്ലല്ലോ.
കാര്യമെന്തൊക്കെയായാലും ചൂട്ടിനൊരു നൊസ്ററാള്‍ജിക് ടച്ച് ഉണ്ടല്ലേ...നിങ്ങളെന്തു പറയുന്നു? കുറേ എഴുതാനുണ്ട്. ഇതൊക്കെ പറയുമ്പോഴും എഴുതുമ്പോഴും വല്ലാത്ത ഒരു സുഖാനുഭൂതി. ഇന്നത്തെ പവ്വര്‍ കട്ട് സമയത്തെ ഇരുട്ടും നിശ്ശബ്ദതയും ജുഗല്‍ ബന്ധി നടത്തുന്ന ശാന്ത സുന്ദരമായ അര മണിക്കൂര്‍ സമയം ഇതിന്റെയൊക്കെ ഒരു റീകോള്‍ ആയാണ് എനിക്ക് അനുഭവപ്പെടാറ്. അതു കൊണ്ട് തന്നെ കേരളത്തില്‍ നിന്നും ആ മനോഹര നിമിഷങ്ങള്‍ സമ്മാനിക്കുന്ന പവ്വര്‍ കട്ടെങ്കിലും എടുത്തു കളയാതിരിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന……നിങ്ങളുടേയോ?
00000000000000000000000000000

Monday, September 20, 2010

അബ്ദു മാസ്റററെന്ന ടൂറിസ്ററ് ഗൈഡ്

അദ്ദേഹത്തെ അങ്ങനേയും വിശഷിപ്പിക്കാമോ...അതിലപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ അദ്ദേഹം? അതേ ആയിരുന്നു. പക്ഷേ യാത്ര എന്നും ഒരു ലഹരിയായ എനിക്ക് അബ്ദു മാസ്റററുടെ ഈ വിശേഷണത്തെക്കുറിച്ച് പറയാനാണിഷ്ടം. നമ്മുടെ കെ.ടി അബ്ദു മാസ്ററര്...‍അകാലത്തില്‍ നമ്മെ വിട്ടു പോയ മാസ്ററര്‍ സൃഷ്ടിച്ച വിടവു നികത്താന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞില്ലല്ലോ.
കുടുംബത്തോടൊപ്പം കൂട്ടുകാരുടേയും ഇഷ്ടപ്പെട്ട നാട്ടുകാരുടേയും കുടുംബത്തിന്റെ കൂടെ അതിലുപരി സാമൂഹ്യ പാഠവും ഭൂമിശാസ്ത്രവും അല്‍പ്പമൊക്കെ സയന്‍സും ചരിത്രവും പിന്നെ നന്നായി രാഷ്ട്രീയവും അറിയാവുന്ന ഒരു ഉത്തമ ഗൈഡിന്റെ കൂടെ ഒരു ഊട്ടി മൈസൂര്‍ യാത്ര. യാത്ര ഏറെ ഹൃദ്യവും ആസ്വാദകരവുമാകാന്‍ ഇതില്‍പ്പരമെന്തു വേണം.
അബ്ദു ചെറുവാടിയെന്ന് തൂലികയിലൂടേയും കെ.ടി അബ്ദു മാസ്റററെന്ന് സാങ്കേതികമായും തച്ചോളില്‍ അബ്ദു മാസ്റററെന്ന് നാട്ടുകാരും പറയുന്ന അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഒരു പഠന കുടുംബ യാത്ര. അദ്ദേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരു പാട് ചിത്രങ്ങള്‍ ഫ്ളാഷ് ബാക്കായി മിന്നി മറഞ്ഞു വരുന്നു. അതില്‍ ഏററവും തെളിച്ചത്തോടെ നില്‍ക്കുന്നത് ഒരു തൊപ്പിയുമണിഞ്ഞ് മാഷ് മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിനടുത്തുള്ള ജയിലറകളെക്കുറിച്ച് വിവരിച്ചു തന്ന രംഗമാണ്. യാത്ര പുറപ്പെടുന്നതിന് മുന്‍പ് പോകുന്ന സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണ് മാഷ് പുറപ്പെടുക. ടീച്ചിംഗ് നോട്ടും തയ്യാറാക്കിയിട്ടുണ്ടാകും. വളരെ സീരിയസ്സായ ഒരു ഗൈഡായിട്ടാണ് യാത്രയിലുടനീളം അദ്ദേഹം കാണപ്പെടുക. മൂന്ന് നാല് ദിവസത്തേക്ക് കുറേ കുടുംബങ്ങളെ കെട്ടു കെട്ടി കൊണ്ടു പോകുമ്പോ ഉണ്ടായേക്കാനിടയുള്ള അത്യാഹിതങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം ബോധവാനായിരുന്നു. ബച്ചുവും കഴായിക്കല്‍ അബ്ദുറഹ്മാനും കുടുംബവും ഒക്കെ ഉള്‍ക്കൊള്ളുന്ന ആ വലിയ സംഘം ഏറെ തൃപ്തിയോടെയാണ് മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയത്.
ഇങ്ങിനെയുള്ള ധാരാളം യാത്രകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പ്രായം ചെന്ന കുറേ കാരണവന്‍മാരേയും ചെറുപ്പക്കാരേയും ഒക്കെയായി അബ്ദു മാസ്ററര്‍ സംഘടിപ്പിച്ച ഹൈദരാബാദ് യാത്രയിലെ തമാശകള്‍ കുറെക്കാലം നാട്ടില്‍ എല്ലാവരും പറയുമായിരുന്നു. ധാരാളം വായിക്കുകയും തന്റെ വീക്ഷണങ്ങളും വാദഗതികളും ഭംഗിയായി എഴുതുകയും ചെയ്യുന്ന അബ്ദു മാഷ് തനിക്കറിയാവുന്നതെല്ലാം നാട്ടുകാരുമായി പങ്കു വെക്കാനും ഏറെ താല്‍പ്പര്യം കാണിച്ചിരുന്നു. ബന്ധുവായ കെ.പി.യു അലിയോടൊപ്പം മില്ലത്ത് മഹല്‍ എന്ന നമ്മുടെ ഗ്രാമത്തിലെ ആ വലിയ പ്രസ്ഥാനം സ്ഥാപിച്ചെടുക്കുന്നതിനു പിന്നിലും അദ്ദേഹത്തിന്റെ ലക്ഷ്യം ഇതെല്ലാമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചെറുവാടി സ്കൂളിന്റെ ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു ഒട്ടനവധി സ്കൂളുകളെ പങ്കെടുപ്പിച്ച് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ശാസ്ത്രമേള. നാട്ടുകാരുടെ ഒരു ഉത്സവം കൂടിയായി മാറിയ ആ ശാസ്ത്രമേളയുടെ വിജയത്തിന്റെ പിന്നില്‍ അബ്ദു മാസ്റററുടെ ഉത്സാഹത്തിന് വലിയ പങ്കുണ്ട്.
എന്റെ ഗുരുനാഥനായിരുന്നില്ലെങ്കിലും ഗുരുതുല്യമായ ഒരു സ്നേഹബന്ധം ഞങ്ങള്‍ കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായി നടന്ന വാഗണ്‍ ട്രാജഡി വാര്‍ഷികത്തിന് പുറത്തിറക്കിയിരുന്ന വാഗണ്‍ ട്രാജഡി സ്മരണിക ഒരു നല്ല വായനാനുഭവമായിരുന്നു.
ചെറുവാടി സ്കൂളില്‍ നിന്നും അബ്ദു മാസ്റററുടെ വിടവാങ്ങല്‍ ഒരു വലിയ സംഭവമായിരുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. കാരണം പലപ്പോഴും അബ്ദു മാസ്ററര്‍ക്കൊന്നും വേണ്ടത്ര അംഗീകാരം നല്‍കാന്‍ രാഷ്ട്രീയ തിമിരം ബാധിച്ച നമ്മുടെ നാടിന് കഴിയാതെ പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒട്ടേറെ നല്ല അധ്യാപികാധ്യാപകര്‍ നമ്മുടെ നാട്ടിലും ചെറുവാടി സ്കൂളിലും ഉണ്ടായിട്ടുണ്ട്. എങ്കിലും അബ്ദു മാസ്റററുടെ റേഞ്ചിലേക്ക് ഉയരാന്‍ കഴിഞ്ഞവര്‍ വിരളമാണ്.
അസുഖം ബാധിച്ച് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാഷെ അവസാന നാളുകളില്‍ കാണാന്‍ കഴിയാതെ പോയ ഒരു വല്ലാത്ത വിഷമസ്ഥിതി എനിക്കുണ്ടായിട്ടുണ്ട്. നാട്ടിലെത്തുമ്പോള്‍ പലപ്പോഴും ഞാന്‍ എന്റെ അടുത്ത സുഹൃത്തുക്കളോടത് പങ്ക് വെക്കുകയും ചെയ്തു. അദ്ദേഹത്തെ എല്ലാവരും പോയി കാണുന്നത് അദ്ദേഹത്തിന് കുടുതല്‍ മാനസിക വിഷമമുണ്ടാക്കുമെന്നതിനാല്‍ പരമാവധി സന്ദര്‍ശകരെ വിലക്കുകയാണെന്നാണ് ഞാന്‍ അറിഞ്ഞിരുന്നത്. എങ്കിലും അദ്ദേഹം ഇത്ര പെട്ടെന്ന് നമ്മെ പിരിഞ്ഞ് പോകുമെന്ന് കരുതിയില്ല. അസുഖത്തിന്റെ ഗൌരവവും ഞാന്‍ ഉള്‍ക്കൊണ്ടിരുന്നില്ല. അവസാനമായി അദ്ദേഹം മക്കയില്‍ വന്നപ്പോ ആരില്‍ നിന്നോ നമ്പര്‍ വാങ്ങി എന്നെ മൊബൈല്‍ ഫോണില്‍ വിളച്ചിരുന്നു. അന്ന് ദീര്‍ഘ നേരം ഞങ്ങള്‍ സംസാരിച്ചു. ദീപ്തമായ ഓര്‍മ്മകളായി ആ സംഭാഷണ ശകലങ്ങള്‍ ഇന്നും മനസ്സില്‍ താലോലിക്കുന്നു.

ഫോട്ടോ കടപ്പാട്: കെ.ടി മന്‍സൂര്‍, ബഹറൈന്‍
0000000000000000000000000000000